Skip to main content

ബൊളിച്ചം പതിക്കാത്ത നേരു

ബൊളിച്ചം പതിക്കാത്ത നേരു

പയമെലിക്കു ഒരുക്ക തിരിഞ്ചു പോകണും
തെളിവു തേടി കാണണും
മലെ അടിവാരത്തു ഏച്ചിരു കൊമ്പുമ്പെ
ആലെവണ്ണെ ചിലെച്ചെനെ കാട്ടു കേട്ട
കാട്ടിലേറിന്റ പേരെങ്കു
അറിവും തുണെയും ആകണും
അന്നം തന്ത മണ്ണു തൊട്ടു
മലെന്തെയ്യത്തുനെ
കാവിലമ്മെ ഉത്തപ്പെമ്മാരെ
കാലുപുടിച്ചു മലെ കേറുത്തെ

കാട്ടുപെരുവയിമ്പെ മിനെലിനടന്ത
കരിന്തണ്ടെ ഉത്തെന
കാലു പതിച്ചെനെത്തേടി കാണുവ കാണി
പവുതിക്കു മുറിച്ചുട്ട പിരാണം
ചങ്ങലെക്കണ്ണിമ്പെ കൊരുത്തുട്ടനെ കണ്ടെ

കാരെ മുള്ളുകൊണ്ടു കാലുമ്പ ഓലുന്ത ചോരെക്കു
മറുമരുന്താത്തയി മുറികൂട്ടി

കുറുന്തോട്ടിക്കുടത്തിലി
പാഞ്ചൊളിച്ച പകതിന
തിലെനാരു ചുരുണ്ടു കുറുകുത്ത
പനെങ്കുടത്തിലി പാഞ്ചൊളിച്ച മേലാളത്തിന
തിലെനാരു പനങ്കുലെ പോലെ നൂരുന്ത

മലെന ഉകെരത്തു പാതാളക്കുയിലി
കറുത്ത നിയെലുന ഒച്ചെ
മുയെച്ചു കേട്ട

കാവത്തു കുത്തിക്കിളെച്ചന മൂക്കു
ചെത്തി കുയിച്ചുട്ട ഉത്തമ്മെ
ചങ്കിലി ഒളിപ്പിച്ച കതെ പറെഞ്ചു

മൂന്നടി മണ്ണുക്കു ചോത്തിയം പറെഞ്ചു
കെണിവെച്ചു നമ്മ കുലത്തുന ഉത്തെനെ
മണ്ണുക്കു മറെവെച്ച മേലാളെന കതെ
ഉടമെക ഒക്ക അടിമെക ആത്ത കതെ

ഇന്റത്ത കാടുക്കു
അയവും കാണി മണമും കാണി
കായെലു കുണ്ടെലി കാവിരിപ്പക്കി പറെഞ്ചളു
നാരെയും നൂറെയും കണ്ണുക്കെ കാണാ
പാതിരിക്കൈപ്പെയും നുവപ്പെന കയിപ്പും
നാവു മറന്ത
ചവുട്ടി മെതിക്കാതെ നടന്ത
കരിവുളു വള്ളിയും കാണതെ ആത്താ
മാഞ്ഞിക്കുടത്തിലി മാഞ്ച പകതിക്കു
വൊള്ളിലെച്ചാറിലി ചിരിയും ചുവപ്പകാണി

വൊളിച്ചം പതിക്കതെപോയ നേരു
മെലികയിച്ച നിയെലുകള
കിരെച്ചിലും പോരാട്ടമും
നലുമെയും ഇനിയും
മാഞ്ചും മറെഞ്ചും ഉള
തേടണും അറിയണും

കാടിറങ്കുത്തനേരത്തു
മലെന ഉകെരത്തു പാതാളക്കുയിലിത്ത
കരിനിയെലുന ഒച്ചെ മുയെച്ചു കേട്ട
കുരുതിക്കു നീയു തുണെ നിക്കണ്ട
നീയു നിന്ന മണ്ണുനെ
നീയു നിന്ന പൊണ്ണുനെ
നീയു നിന്ന മക്കളെ കാത്ത കണും

*****

മലയാള പരിഭാഷ

കവിത : വെളിച്ചം പതിക്കാത്ത പൊരുളുകള്‍

പഴമയിലേക്കൊന്നു തിരിഞ്ഞു നടക്കേണ്ടതുണ്ട്
പൊരുളു തേടി കണ്ടെത്തേണ്ടതുണ്ട്
മലയടിവാരത്തെ ഏച്ചിര് മരക്കൊമ്പില്‍
വണ്ണാത്തിക്കിളി ചിലച്ചു കാടുണര്‍ത്തി
കാടേറും പേരന് അറിവും തുണയും ആവണമെന്ന്
അന്നമൂട്ടും മണ്ണു തൊട്ട്
മലത്തെയ്യങ്ങളെ കാവിലമ്മയുത്തപ്പമ്മാരെ തൊഴുത് മലകേറി

കാട്ടുവഴികളില്‍
മുമ്പേ നടന്ന കരിന്തണ്ടനുത്തന്റെ
കാല്‍പാടു തേടി കണ്ടില്ല
പാതിയില്‍ അറുത്തിട്ട പ്രാണനെ
ചങ്ങലക്കയ്യാല്‍ കൊരുത്തു കണ്ടു

കാരമുള്ളു കൊണ്ട് കാലില്‍ പടര്‍ന്ന ചോരക്ക്
മറുമരുന്നായി മുറികൂട്ടി

കുറുന്തോട്ടിച്ചുവട്ടില്‍
ചെന്നൊളിച്ച പകതിയുടെ
മുടിനാരു ചുരുണ്ടു കുറുകി
പനഞ്ചുവട്ടില്‍ പാഞ്ഞൊളിച്ച മേലാളത്തിക്ക് മുടിനാരു
പനങ്കുലപോല്‍ നീണ്ടു

മലമുകളിലെ പാതാളക്കുഴിയില്‍
കറുത്ത ആത്മാവിന്റെ ശബ്ദം മുഴങ്ങിക്കേട്ടു

കാവത്തു കുത്തിക്കിളച്ചതിന്‍ മുള
ചെത്തിക്കുഴിച്ചിട്ട ഉത്തി
ചങ്കിലൊളിപ്പിച്ച കഥക്കെട്ടഴിച്ചു
മൂന്നടി മണ്ണു ചോദിച്ച്
ചതിമെനഞ്ഞ് സ്വന്തം കുലത്തിന്റെ തലവനെ
മണ്ണു പുതപ്പിച്ച മേലാളന്റെ കഥ
ഉടയോരെല്ലാം അടിയോരായ കഥ

ഇന്നത്തെ കാടിന്
നിറമില്ല മണമില്ല
മുളങ്കൂട്ടത്തിനിടയിലിരുന്ന കാവിരിക്കിളി പറഞ്ഞു
നാരയും നൂറയും കണ്ണിനു കാണ്‍മതില്ല
പാതിരിക്കൈപ്പയും നുവപ്പന്‍ കയ്പ്പും നാവുമറന്നു
ചവിട്ടേറ്റു മെതിയാതെ കവച്ചു നടക്കാറുള്ള
കരിവുളു വള്ളിയും കാണാതായ്
മാനിപ്പുല്‍ച്ചോട്ടില്‍ മറഞ്ഞ പകതിക്ക്
വെള്ളിലച്ചാറില്‍ ചിരി ചുവന്നില്ല

വെളിച്ചം പതിയാതെ പോയ പൊരുളുകള്‍
ബലികഴിക്കപ്പെട്ട ആത്മാക്കളുടെ തേങ്ങലുകള്‍
പോരാട്ടങ്ങള്‍
നന്‍മകള്‍
ഇനിയുമെത്രയോ മറഞ്ഞു കിടപ്പുണ്ട്
തേടേണ്ടതുണ്ട് അറിയേണ്ടതുണ്ട്

കാടിറങ്ങും നേരം
മലമുകളിലെ പാതാളക്കുഴിയില്‍ ഉയര്‍ന്ന
കറുത്ത ആത്മാവിന്റെ ശബ്ദം കാതുകളില്‍ മുഴങ്ങി
കുരുതിക്കു കൂട്ടു നീ ആവാതിരിക്കുക
നീ നിന്റെ മണ്ണിനെ
നീ നിന്റെ പെണ്ണിനെ
നീ നിന്റെ മക്കളെ കാത്തുകൊള്‍ക!

 

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.