‘അതിനു മുന്‍പ് ജിന്നുകളെ നാം അത്യുഷ്ണമുള്ള തീജ്വാലയില്‍ നിന്ന് സൃഷ്ടിച്ചു.’
-ഖുര്‍ആന്‍ 15:27 (സൂറ അല്‍ ഹിജ്ര്‍)
സാമൂഹ്യജീവിതത്തിലും സാംസ്‌കാരിക വിനിമയങ്ങളിലും ജിന്നിറങ്ങി വിലസി നടക്കാന്‍ തുടങ്ങിയതിനു ഒരു നീണ്ട ചരിത്രമുണ്ട്. ആധുനികതയുടെ യുക്തിബോധങ്ങള്‍ക്കു നിരക്കാത്ത ആ ചരിത്രത്തിന്റെ വഴിത്താരയിലാണ് ജിന്നുകള്‍ മറഞ്ഞിരുന്ന്, ജീവിതത്തിനും സംസ്‌ക്കാരത്തിനും നൈതികവും വൈകാരികവുമായ ആഴങ്ങളുണ്ട് എന്ന് നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നത്. ആത്മീയവിശ്വാസങ്ങളിലും പ്രയാണങ്ങളിലും സമുദായമനസ്സിലുമൊക്കെയായി എഴുതപ്പെട്ട ആ ചരിത്രത്തിന്റെ ഓരം പിടിച്ചാണ് ജിന്നുകള്‍ക്കൊപ്പം ആധുനികതയുടെ വൈരുദ്ധ്യങ്ങളെയും അരക്ഷിതാവസ്ഥകളെയും ജനജീവിതങ്ങള്‍ അതിജീവിക്കുന്നത്. സാഹിത്യത്തിലും പൊതുസംസ്‌കാരത്തിലും പുതുജീവന്‍ കണ്ടെത്തുമ്പോഴും, ജൈവികമായ ഒരു ആത്മബാന്ധവത്താല്‍ സമൂഹവും ദേശസംസ്‌കാരങ്ങളുമായി ജിന്നുകളുടെ ചരിത്രം ഉള്‍ച്ചേര്‍ന്നു കിടക്കുന്നു. ആത്മീയ നൈരന്തര്യത്തിന്റെ ഊര്‍ജ്ജമുള്‍ക്കൊണ്ട, ജീവന്‍ തുടിക്കുന്ന സാംസ്‌കാരിക ബിംബങ്ങളും വിസ്മയിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളുമായി ആധുനികതയുടെ കാണാമറയത്ത് അതെപ്പോഴും സജീവമാണ്. അതിന്റെ അനുരണനങ്ങള്‍ പ്രാദേശികഭേദമന്യേ സമൂഹത്തില്‍ ദൃശ്യമാണ്.
അന്ധവിശ്വാസജടിലമായ അപരിഷ്‌കൃത മുസ്ലിം സമുദായത്തെയാണ് ജിന്നിലൂടെ ആധുനികതയുടെ യുക്തി അടയാളപ്പെടുത്തുന്നതെങ്കില്‍, അതിന്റെ മറുസാദ്ധ്യതകള്‍ ആധുനികതയുടെ വിമര്‍ശനപാഠങ്ങളായി ഇന്ന് ലഭ്യമാണ്. എന്നാല്‍ മുസ്ലിം സമുദായപരിഷ്‌കരണ വ്യവഹാരം സജീവമായ കേരളത്തിന്റെ സാമൂഹ്യപശ്ചാത്തലത്തിലും, സാമ്പ്രദായികമായ വരട്ടു യുക്തിവാദത്തിന്റെ കണ്ണിലൂടെയല്ലാതെ മറ്റൊരു തരത്തില്‍ ജിന്നിനെ കുറിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതായി തോന്നുന്നില്ല.
മുഹ്‌സിന്‍ പരാരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘കെ.എല്‍. 10 പത്ത്’ (2015) സിനിമയെ മുന്‍നിര്‍ത്തി ജിന്ന് എന്ന പ്രതിഭാസത്തിന്റെ സിനിമ എന്ന ആധുനിക സാംസ്‌കാരികവ്യവസ്ഥയിലൂടെയുള്ള ചരിത്രപരമായ സഞ്ചാരവും അതിലൂടെ ഉരുത്തിരിഞ്ഞുവരുന്ന രാഷ്ട്രീയവ്യവഹാരവും എന്തെന്ന് ചിന്തിക്കാന്‍ ശ്രമിക്കുകയാണ് ഈ ലേഖനത്തിലൂടെ. സിനിമാപഠനങ്ങളുടെ പുസ്തകത്തിനുവേണ്ടി എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍ മാത്രം എടുത്ത് ചുരുക്കി എഴുതിയ കുറിപ്പാണിത്.
ജിന്നുകളുടെ രൂപസഞ്ചാരങ്ങള്‍
ജിന്നുകളുടെ സാമൂഹികവും സാംസ്‌കാരികവുമായ സഞ്ചാരം അറേബ്യന്‍ നാടോടിക്കഥകളില്‍ ഒതുങ്ങുന്നതല്ല. നൂറ്റാണ്ടുകളുടെ മുഗള്‍ ചരിത്രമുറങ്ങുന്ന ദില്ലിയുടെ നഗര ചരിത്രത്തില്‍, ‘സിറ്റി ഓഫ് ജിന്ന്‌സ്’ (City of Djinns) എന്ന പുസ്തകത്തിലൂടെ വില്യം ഡാറിംപിളും, ‘ജിന്നിയോളജി’ (Jinnealogy) യെ കുറിച്ചുള്ള ലേഖനത്തിലൂടെ ആനന്ദ് വിവേക് താനേജയും, ജിന്നുകളുമായി സംവദിക്കുന്ന ഒരു തനതു ജനതതിയെ അടയാളപ്പെടുത്തുന്നുണ്ട്. മലയാള സാഹിത്യത്തിലാകട്ടെ, ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ഒ. വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന വിഖ്യാത നോവലില്‍ ജിന്നുകള്‍ ആത്മസഞ്ചാരം നടത്തുന്ന ഒരു ഉള്‍നാടന്‍ കേരളഗ്രാമവും അവിടത്തെ തനതു സാമൂഹിക-സാംസ്‌കാരിക വിനിമയങ്ങളും രാഷ്ട്രീയവും അസ്തിത്വവ്യഥകളും സാമുദായികവും ഗ്രാമ്യവുമായ ആത്മീയതയുമാണ് വിഷയമാകുന്നത്. രവി എന്ന കേന്ദ്ര കഥാപാത്രത്തിന്റെ അസ്തിത്വവ്യഥകള്‍ക്കപ്പുറം ആധുനികതയുടെ പഠിപ്പുരയ്ക്കു പുറത്തായി, മുള്ളും മുള്‍വേലിയും പനയും ജിന്നും പിരാന്തും പ്രണയവും കാമവും ഇഴപിരിഞ്ഞ്, പരന്നു വിസ്തൃതമായി കിടക്കുന്ന പ്രാക്തനമായ ഉള്‍ക്കാമനകളുടെ ഗ്രാമ്യവ്യവഹാരമാണ് ഖസാക്ക്. ആസക്തികളും ആകുലതകളും ഉച്ചക്കാറ്റായി വീശിയടിക്കുന്ന ജിന്നുകളുടെ സാമ്രാജ്യം.
ഡാറിംപിള്‍ ദില്ലിയിലെ നിസാമുദ്ദിന്‍ ഓലിയയുടെ സൂഫിപഥങ്ങളില്‍ കണ്ടെത്തിയ മനുഷ്യരില്‍ ജിന്നുകളുടെ സഞ്ചാരമുണ്ടായിരുന്നു, ഒളിഞ്ഞും തെളിഞ്ഞും. അവര്‍ പ്രാവിനെ പറത്തി പന്തയം വയ്ക്കുകയും, ദാര്‍ശനികവ്യഥ ഉള്ളില്‍ കൊണ്ട് നടക്കുകയും, ആത്മതപം ശമിപ്പിക്കാന്‍ ദര്‍ഗകള്‍ സന്ദര്‍ശിച്ച് ഖവ്വാലിക്കൊപ്പം ഉള്ളറിഞ്ഞ് പാടുകയും തലയാട്ടുകയും ചെയ്തു. അവരില്‍ ചെറുകിട കച്ചവടക്കാരും സൂഫിവര്യന്മാരും കാലിഗ്രാഫര്‍മാരും ഗായകരും രോഗശാന്തി ശുശ്രൂഷകരും സാധാരണക്കാരായ വീട്ടമ്മമാരും ഹിജഡകളും ഉണ്ടായിരുന്നു. ജിന്നുകള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. നിത്യജീവിതത്തെ മുന്നോട്ടു നയിക്കുന്ന വിശ്വാസപ്രമാണങ്ങളുടെ നൈതിക ജീവനാഡിയായി ജിന്നുകള്‍ അവരിലൂടെ ജീവിക്കുന്നു.
പഴയ ദില്ലിയിലെ ഫിറോസ്ഷാ കോട്‌ലയുടെ തകര്‍ന്ന കൊട്ടാര അവശിഷ്ടങ്ങളില്‍ പുരാതന ചരിത്രത്തെക്കാള്‍ ജിന്നുകളുടെ ആത്മീയ സാമ്രാജ്യം തേടുന്ന ജനസഹസ്രങ്ങളെ താനേജയുടെ പഠനത്തില്‍ കാണാം. കോളനിവത്കരണത്തിനും മുന്‍പ് നിലനിന്ന ഇസ്ലാമിക സാമ്രാജ്യത്തിന്റെ പതിനാലാം നൂറ്റാണ്ടിലെ രാജകൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമായ ഫിറോസ്ഷാ കോട്‌ലയില്‍ ഇന്നും ആരാധിക്കപ്പെടുന്ന പുണ്യാളന്മാരായ ജിന്നുകള്‍ ഒരു പ്രതീകമാണ്. താനേജ ചൂണ്ടിക്കാണിക്കുന്നതു പോലെ, നിലനില്‍ക്കുന്ന കോളനിയാനന്തര സ്റ്റേറ്റിന്റെ ഹിംസയ്ക്കും അസ്വീകാര്യതക്കും ബദലായി, കോളനിവത്കരണത്തിനും മുന്‍പുള്ള ഒരു ഇസ്ലാമിക സംസ്‌കാരത്തില്‍ നിലനിന്ന നീതിയെ കുറിച്ചുള്ള ആശയങ്ങള്‍ നല്‍കുന്ന പ്രതിരോധത്തിന്റെ ഓര്‍മ്മയായി അത് വര്‍ത്തിക്കുന്നു.
ജനസാമാന്യത്തിന്റെ അതിസാധാരണമായ സാമൂഹ്യജീവിതത്തിലെ അദൃശ്യസാന്നിദ്ധ്യമായ ജിന്നുകള്‍ ഉത്തരേന്ത്യന്‍ മണ്ണിലൊതുങ്ങുന്നില്ല. സമാനമല്ലെങ്കിലും, സാമൂഹ്യജീവിതത്തെ നയിക്കുന്ന വിശ്വാസ പ്രമാണങ്ങളുടെ അത്താണിയായി വര്‍ത്തിക്കുന്ന ജിന്നിന്റെ മറ്റൊരു രൂപമാണ് നവോത്ഥാനന്തര കേരളത്തിലെ നവരാഷ്ട്രീയ സാദ്ധ്യതയുടെ ഉത്തരകാലത്ത്, ഉത്തരാധുനികനായ ജിന്നായി പൊതുസാംസ്‌കാരിക സിനിമാവ്യവഹാരത്തില്‍ ഉയിര്‍കൊള്ളുന്നത്. മലബാറിന്റെ സാംസ്‌കാരികവും സാമുദായികവും രാഷ്ട്രീയവുമായ സമകാല ചരിത്രം ഉള്‍ച്ചേര്‍ന്ന ‘കെ. എല്‍. 10 പത്ത്’ എന്ന സിനിമ അത്തരമൊരു സാധ്യതയാണ് മുന്നോട്ടു വയ്ക്കുന്നത്. ഫാസിസ്റ്റ് രൂപമാര്‍ജ്ജിച്ച പാശ്ചാത്യ വംശീയഅധിനിവേശങ്ങള്‍ക്കു ബദലായി, ഇസ്ലാമികസമുദായത്തിനും നൈതികയ്ക്കും ഒപ്പം നിന്നു കൊണ്ടുള്ള അരികുവത്കരിക്കപ്പെട്ട സമുദായങ്ങളുടെ സഹോദര്യത്തിലും കൂട്ടായ്മയിലും അധിഷ്ഠിതമായ നവരാഷ്ട്രീയം ഉരുത്തിരിഞ്ഞു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇതിനു പ്രസക്തിയേറുന്നത്.
അറബ് നാടോടിക്കഥ സംസ്‌കാരത്തില്‍ നിന്നും ആധുനിക പാശ്ചാത്യ സിനിമയിലേക്കുള്ള ജിന്നിന്റെ സഞ്ചാരം പഠനവിഷയമായിട്ടുള്ളതാണ്. ജിന്നിനെ വിഭാവനം ചെയ്യുന്നതില്‍ ഉള്‍വര്‍ത്തിക്കുന്ന അധികാര ബിംബങ്ങളും ഘടനയും അത് വെളിവാക്കിത്തരുന്നു. വെറുമൊരു ഭാവനാസൃഷ്ടി എന്നതിലുപരിയായി, പാശ്ചാത്യ സങ്കല്പനങ്ങള്‍ക്ക് അനുസൃതമായി ജിന്നിന് സംഭവിച്ച രൂപഭാവ പരിണാമങ്ങളിലേക്ക് അത് വിരല്‍ ചൂണ്ടുന്നു. ആയിരത്തൊന്നു രാവുകളുടെ അറേബ്യന്‍ നാടോടിക്കഥകളിലൂടെ യൂറോ-അമേരിക്കന്‍ സിനിമയിലും ടെലിവിഷനിലും എത്തിപ്പെട്ട്, പിന്നെ മധ്യേഷ്യയിലെ മാധ്യമ സംസ്‌കാരങ്ങളിലേക്കും വാമൊഴി പാരമ്പര്യങ്ങളിലേക്കും രൂപപരിണാമം സംഭവിച്ച് തിരിച്ചെത്തിയ ജിന്നിന്റെ സാംസ്‌കാരിക സഞ്ചാരത്തെ കുറിച്ച് മാര്‍ക് അലന്‍ പീറ്റേഴ്‌സണ്‍ നടത്തിയ പഠനം അത്തരത്തില്‍ ശ്രദ്ധേയമാണ്. തുടര്‍ച്ചയായുള്ള പാഠനിര്‍മ്മിതിയിലൂടെ സ്ഥലകാലാതീതമായി സഞ്ചരിച്ച്, അറബ് നാടോടിക്കഥയിലെ പ്രഹരശേഷിയും ഇച്ഛാശക്തിയുള്ളവനുമായ ജിന്ന് രൂപപരിണാമം സംഭവിച്ച് മനുഷ്യന്റെ ആഗ്രഹപൂര്‍ത്തീകരണം സാധ്യമാക്കുന്ന, വെറും സമ്മാനങ്ങള്‍ കൊണ്ടു വന്നു തരുന്ന അടിമയായ ജീനി (Genie)യായി മാറുന്നു. അത്തരമൊരു ആഗോള നാടോടിക്കഥയ്ക്കാണ് പിന്നീട് പ്രചാരം ലഭിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മുതലാളിത്തവത്കൃത ഉപഭോഗസംസ്‌കാരത്തിന്റെ ത്വരിത വളര്‍ച്ചയ്ക്കും അതിന് അനുഗുണമായി വികസിക്കുന്ന തൃഷ്ണകളുടെയും ആധുനിക ഫാന്റസിയിലെ മുഖ്യകഥാപാത്രമായി ജിന്ന് ഒടുങ്ങുന്നു. പാശ്ചാത്യ-മുതലാളിത്ത സംസ്‌കാര വ്യവസായത്തിന്റെ നൂതന സൃഷ്ടിയായി ലോകമെമ്പാടും പ്രചരിപ്പിക്കപ്പട്ട അടിമഹൃദയമുള്ള ജീനിയുടെ ദേശ, ഭാഷാ വകഭേദങ്ങളാണ് ചിത്രകഥയിലൂടെയും ടെലിവിഷന്‍ കാര്‍ട്ടൂണ്‍ സീരീസ് ആയും നാടോടിക്കഥയായും ഒക്കെ ഇന്നും ആസ്വാദകരിലെത്തുന്നത്.
ഈ പാശ്ചാത്യ ജീനിയുടെ അവാന്തര വകഭേദമായിട്ടാണ് മലയാള സിനിമയിലും ജിന്ന് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
1979 -ല്‍ പുറത്തിറങ്ങിയ, കമല്‍ഹാസന്‍ നായകനായി അഭിനയിച്ച ‘അലാവുദ്ദിനും അത്ഭുത വിളക്കും’ സിനിമ ഉദാഹരണം. ഹോളിവുഡും ഡിസ്‌നി കാര്‍ട്ടൂണുകളും വംശീയതയില്‍ ചാലിച്ച് സൃഷ്ടിച്ചെടുത്ത അടിമയായ ജീനിയെ അതേപടി ഈ സിനിമയില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നതായി കാണാം. യൂറോ-അമേരിക്കന്‍ വംശീയതയ്ക്കും ഓറിയന്റലിസ്‌റ് വിഭാവനങ്ങള്‍ക്കും അനുഗുണമായി രചിക്കപ്പെട്ട ഇത്തരം ഇറക്കുമതി ചെയ്ത സാംസ്‌കാരിക നിര്‍മ്മിതികളില്‍ ഒതുങ്ങുന്നു ജീനിയായുള്ള ജിന്നുകളുടെ സിനിമാസഞ്ചാരം.
പള്ളിമിനാരത്തിലെ കോളാമ്പി: കെ.എല്‍. 10 പത്തിലെ ജിന്ന്
‘കെ. എല്‍. 10 പത്ത്’ എന്ന സിനിമ പാശ്ചാത്യ അധീശത്വ സങ്കല്പങ്ങളിലെ ജീനിയില്‍ നിന്നും ജിന്നിനെ വീണ്ടെടുക്കുകയും, ഇസ്ലാമിക സാമുദായികതയുടെ പശ്ചാത്തലത്തില്‍ ഉരുത്തിരിയുന്ന നൈതികതയുടെ രാഷ്ട്രീയത്തില്‍ പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. ഇത്തരമൊരു സാംസ്‌കാരിക നിര്‍മ്മിതിയിലേക്ക് നയിക്കുന്ന രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക സാഹചര്യങ്ങള്‍ ഒരു നവസമൂഹനിര്‍മ്മിതിയ്ക്കായുള്ള സവിശേഷമായ ഒരു ഉത്തരകാല സാധ്യത മുന്നോട്ടു വയ്ക്കുന്നു. അത് കൊണ്ട് തന്നെയാകണം ഹോളിവുഡിന്റെ പ്രലോഭനങ്ങളെ അതിജീവിച്ചു കൊണ്ട്, ഇസ്ലാമിക ആത്മീയപാരമ്പര്യത്തിന്റെ നൈതികയെ പുല്‍കുന്ന, അടിമയല്ലാത്ത, കഥാഗതിയില്‍ സ്ഥാനമുള്ള ഒരു ഉത്തരാധുനിക രൂപധാരിയായി ജിന്ന് ‘കെ. എല്‍. 10 പത്തി’ല്‍ അവതരിക്കുന്നത്.
ഫ്രീക്കന്മാരായ അരാജകവാദികളുടെ ഉപസംസ്‌കാരത്തില്‍ ഇടറിനില്‍ക്കുന്ന രൂപവേഷവിധാനങ്ങളില്‍ക്കൂടി ഉത്തരാധുനികനായ ജിന്നിനെ അവതരിപ്പിക്കുന്നതിലൂടെ ഇസ്ലാമിനെ കുറിച്ചുള്ള ആധുനികവാര്‍പ്പുമാതൃകകളെ തച്ചുതകര്‍ക്കാനും, ആധുനികേതരമായ മറു രാഷ്ട്രീയ, നൈതിക സാദ്ധ്യതകള്‍ നിലനിര്‍ത്തുന്ന വര്‍ത്തമാനകാല ഇസ്ലാമികരാഷ്ട്രീയത്തിന്റെ നവസാന്നിദ്ധ്യം അറിയിക്കാനും സാധിക്കുന്നു. ജിന്നായി പാടി അഭിനയിക്കുന്നത് ന്യൂ ജനറേഷന്‍ സിനിമകളിലെ ‘ബ്രോ’ ജനറേഷന്‍ പ്രതിനിധിയായ ശ്രീനാഥ് ഭാസിയാണ്. വേഷഭൂഷാദികളും ഭാവഹാവാദികളും കൊണ്ട് കണ്ണെഴുതി സുന്ദരനായ ജിന്നായി ശ്രീനാഥ് ജീവിക്കുന്നു. ഗൃഹാതുരമായ ഒരു പ്രാക്തന ഓര്‍മ്മയായി ഒതുക്കാതെ, ഉത്തരാധുനികമായ ഒരു നവസാധ്യതയായി ജിന്ന് വീണ്ടെടുക്കപ്പെടുന്നു.
ഒരു റൊമാന്റിക് കോമഡി ആയി വായിക്കപ്പെടുമ്പോള്‍ തന്നെ, സിനിമ മുന്നോട്ടു വയ്ക്കുന്ന നീതിയുടെ രാഷ്ട്രീയത്തിന് ജിന്നിന്റെ പാത്രസൃഷ്ടി ഏറെ സഹായകമാകുന്നുണ്ട്. ‘നീതിമാന് ആര്‍ നീതി നല്‍കും?’ എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ട്, വ്യക്തമായി നന്മയുടെ പക്ഷം പിടിക്കുന്ന ജിന്നിന്റെ വ്യാഖാനങ്ങളിലൂടെയും ഇടപെടലുകളിലൂടെയുമാണ് സിനിമ പുരോഗമിക്കുന്നത്. മലപ്പുറത്തെ യുവജന സംസ്‌കാരവും അതിന്റെ തുടര്‍ച്ചയെന്നോണം പ്രകടമാകുന്ന രാഷ്ട്രീയവും ഫുട്‌ബോള്‍ ലഹരിയും പ്രണയവും സാമുദായികബന്ധങ്ങളും എല്ലാം പശ്ചാത്തലമാകുന്ന സിനിമയിലെ ആത്മീയ, നൈതിക സാന്നിദ്ധ്യമാണ് ജിന്ന്. ജനലില്‍ക്കൂടിയുള്ള ഗ്രാമക്കാഴ്ച പോരാഞ്ഞിട്ട് പള്ളി മിനാരത്തില്‍ പടച്ചുകയറിയിരുന്ന്, കുട്ടികളെപ്പോലെ ‘കുടു കുടു കുക്കുടു’ മൂളിയാണ് ഇരിപ്പ്. എല്ലാം കാണുന്നവനും അറിയുന്നവനുമായ അല്ലാഹുവിന്റെ അദൃശ്യസാന്നിദ്ധ്യം വെളിവാക്കുന്ന പാത്രസൃഷ്ടി.
പഴയ ദില്ലിയിലെപ്പോലെ ജിന്നില്‍ വിശ്വാസം അര്‍പ്പിച്ച ഒരു കൂട്ടം ആള്‍ക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന, മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഒരു കൊച്ചു ഗ്രാമത്തിനകത്താണ് കഥ വികസിക്കുന്നത്. വ്യത്യസ്തമായ ചിന്താഗതികളുള്ള മനുഷ്യരാണവര്‍. അവരില്‍ ഇടതനും വലതനും യുക്തിവാദിയും വിപ്ലവകാരിയും ഫെമിനിസ്റ്റും ഉണ്ട്. അവര്‍ രാഷ്ട്രീയം പറഞ്ഞ് കലഹിക്കുകയും അതെല്ലാം മറന്ന് മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുകയും ചെയ്യുന്നവരാണ്.
ആണ്‍കുട്ടികള്‍ മാത്രമുള്ള കോളേജില്‍ പഠിക്കുന്ന നായകനായ അഹ്‌മദ്, സ്വതന്ത്ര ചിന്താഗതിക്കാരനും ഇച്ഛാശക്തിയുള്ളവനുമാണ്. അയാളില്‍ സഹജീവികളോട് സ്‌നേഹമുള്ള ഒരു നല്ല മനസ്സുണ്ട്. സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളില്‍ അസന്തുഷ്ടനും മാറ്റത്തിനായി പോരാടാന്‍ തയ്യാറുമാണ് അയാള്‍. മതത്തെ തള്ളിപ്പറയാതെ തന്നെ, ഇടതു-ലിബറല്‍ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുകയും സജീവമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നുണ്ട്. അയാള്‍ കോര്‍പ്പറേറ്റ് വിരുദ്ധ ഇടതുസമരങ്ങളില്‍ പങ്കെടുക്കുന്നത് ഫ്‌ലാഷ് ബാക്ക് ആയി കാണിക്കുന്നുണ്ട്. എന്നാല്‍ അയാള്‍ തന്നെ അതേ കോര്‍പ്പറേറ്റ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തുന്നതും പിന്നീട് കാണുന്നു. ഇതിലൂടെ ദുര്‍ബലമായ ലിബറല്‍ രാഷ്ട്രീയവ്യവഹാരങ്ങളുടെ പരിഹാസ്യത വെളിവാക്കുന്നു. നായകനെ തന്നെ പരിഹസിക്കാന്‍ മടി കാണിക്കാതെ, നായക സങ്കല്‍പ്പങ്ങളുടെ അപരിമേയതയെ തച്ചുതകര്‍ക്കുകയാണ് ഇതിലൂടെ. ഇത്തരം അനേകം സന്ദര്‍ഭങ്ങള്‍ സിനിമയില്‍ കാണാനാകും. പ്രായവും പക്വതയും കുറഞ്ഞ നായകനും സ്വന്തമായി ജോലിയുള്ള വിദ്യാസമ്പന്നയായ നായികയും മുതല്‍ നായകന്റെ ആദ്യാനുരാഗത്തിന്റെ രഹസ്യം ചീറ്റിപ്പോകുന്നതും അതിന്റെ ചമ്മലും ഒക്കെ ഉദാഹരണം. മുഖ്യധാരാ സിനിമയും സാഹിത്യവും ഏറെ കൊട്ടിഘോഷിക്കുന്ന മഹത്തായ പ്രണയത്തിന്റെ ഏകതാനതയെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന നിമിഷങ്ങള്‍ കൂടിയാണ് ഇത്.
അഹ്‌മദിന്റെ മുറിയില്‍ ആഫ്രോഅമേരിക്കന്‍ മുസ്ലിമും മനുഷ്യാവകാശപോരാളിയുമായ മാല്‍കം എക്‌സിന്റെയും കറുത്ത വര്‍ഗ്ഗക്കാര്‍ക്കും മുസ്ലിം രാഷ്ട്രീയത്തിനും അനുകൂലമായി പ്രത്യക്ഷ നിലപാടുകള്‍ എടുക്കാന്‍ മടി കാണിക്കാത്ത അമേരിക്കന്‍ പ്രൊഫഷണല്‍ ബോക്‌സര്‍ മുഹമ്മദ് അലിയുടെയും ഫോട്ടോകള്‍ കാണിക്കുന്നുണ്ട്. ദളിത് സിനിമ സംവിധായകനായ പാ. രണ്‍ജിത്തിന്റെ ‘കബാലി’ എന്ന തമിഴ് സിനിമയില്‍ രജനികാന്ത് അഭിനയിക്കുന്ന നായക കഥാപാത്രം വായിക്കുന്ന പുസ്തകങ്ങളിലൂടെയും കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളിലൂടെയും അംബേദ്കര്‍ രാഷ്ട്രീയത്തിന്റെ സൂചനകള്‍ നല്‍കുന്നുണ്ട്. ഇതിനു സമാനമായി, നായക കഥാപാത്രമായ അഹ്‌മദിന്റെ രാഷ്ട്രീയ ചിന്തകളിലേക്കും വായനകളിലേക്കുമുള്ള കിളിവാതിലാണ് മാല്‍കം എക്‌സും മുഹമ്മദ് അലിയും. അത് അയാള്‍ ഇടപെടുന്ന സൗഹൃദ ഇടങ്ങളുടെ ഇടതു, ലിബറല്‍ വ്യവഹാരങ്ങളില്‍ നിന്നുമുള്ള വ്യക്തമായ ഇടര്‍ച്ചയാണ് കാണിക്കുന്നത്.
നല്ലൊരു കാമുകനും ഫുട്ബാള്‍ കളിക്കാരനും കൂടിയാണ് അഹ്‌മദ്. ഇബിലീസ് എന്നാണ് അദ്ധ്യാപകര്‍ അയാളെ കളിയാക്കി വിളിക്കുന്നത്. എന്നാല്‍ ഒരു മെച്ചപ്പെട്ട ഇബിലീസ് ആണ് അഹ്‌മദ് എന്നാണ് ജിന്ന് കരുതുന്നത്. അതാണ് അയാള്‍ക്കൊപ്പം നില്ക്കാന്‍ ജിന്നിനെ പ്രേരിപ്പിക്കുന്നത്. അതിനുമപ്പുറം, സ്വയം നല്ലവനായ ജിന്ന് ആണോയെന്ന് ഈ അവസരം ഉപയോഗിച്ച് പരീക്ഷിക്കുകയും ചെയ്യുന്നു. ‘നല്ലവന്റെ ഒപ്പം നില്‍ക്കുന്നവനാണ് നല്ലവന്‍’ എന്നും അല്ലാഹുവിന് അവരാണ് പ്രിയമുള്ളവരാകുന്നതെന്നും ജിന്ന് വിശ്വസിക്കുന്നു. അല്ലാഹുവില്‍ വിശ്വാസം അര്‍പ്പിച്ച, നന്മ നിറഞ്ഞ, നന്മക്കൊപ്പം നില്ക്കാന്‍ മടികാണിക്കാത്ത ജിന്നാണ് സിനിമയുടെ മര്‍മ്മം. നീതിയുടെ പക്ഷം പിടിക്കുന്ന ഒരു ഉത്തരകാല സാമൂഹ്യപരിസരം ഭാവിയുടെ പ്രത്യാശയും സൂചകവുമായി അതിന് പശ്ചാത്തലം ആകുന്നു.
അഹ്‌മദിന്റെയും ശാദിയയുടെയും പ്രണയമാണ് കഥയുടെ പ്രധാന ധാര. ഏതൊരു സമുദായത്തിലും എന്ന പോലെ ഇരുകുടുംബങ്ങളിലും അത് പൊട്ടിത്തെറി ഉണ്ടാക്കുന്നു. അതിന് പുറമെ നാട്ടില്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പും ഫുട്ബാള്‍ മത്സരവും കോഴിക്കോട്ടെ ഭക്ഷണ സംസ്‌കാരത്തിലൂടെയുള്ള പകല്‍ നടത്തവും ഒക്കെ നിറഞ്ഞതാണ് സിനിമ. കാല്‍പ്പനിക പ്രണയത്തെ അല്‍പ്പം കളിയാക്കുമ്പോഴും, പ്രണയത്തെ ഒരു മിസ്റ്റിക്കല്‍ തലത്തിലേക്ക് ഉയര്‍ത്തി, ഇശ്ഖിന്റെയും മൊഹബ്ബത്തിന്റെയും വ്യത്യസ്തതലങ്ങളിലൂടെ നോക്കിക്കാണാനും സിനിമ ശ്രമിക്കുന്നു. മുഖ്യധാരാ മലയാള സിനിമയിലെ കാല്പനികമായ ‘ഉമ്മച്ചിക്കുട്ടി’ പ്രണയ കഥനങ്ങളില്‍നിന്നും ഏറെ വ്യത്യസ്തമാണത്.
പ്രണയത്തെ വൈകാരിക തലത്തിനും അപ്പുറം, സര്‍വ്വശക്തനായ അല്ലാഹുവിന്റെ ആത്മീയ സാഗരത്തില്‍ അലിഞ്ഞു ചേരാനുള്ള ജീവിത പ്രയാണമായി വിഭാവനം ചെയ്യുന്നതിലൂടെ, അത് സാര്‍വലൗകികമായ ഒരു തലം ആര്‍ജ്ജിക്കുന്നു. പ്രണയസാഫല്യത്തിലൂടെ അല്ലാഹുവിന്റെ നന്മ നിറഞ്ഞ പാതയിലേക്ക് ആനയിക്കപ്പെടുക കൂടിയാണ്. അതിലൂടെ സമുദായത്തിനും കുടുംബത്തിനും ഉള്ളിലെ കലാപങ്ങള്‍ അവിടെത്തന്നെ സാഫല്യം കാണുന്നു. ഒരര്‍ത്ഥത്തില്‍ അതൊരു പരിമിതിയാണ്. എന്നാല്‍ മറ്റൊരു സാധ്യതയും. ആന്തരിക കലാപങ്ങളെ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം വളരാനുള്ള പരമ്പരാഗത സമുദായങ്ങളുടെ അസാധ്യതയെ മറികടക്കാന്‍ സാധിക്കും എന്ന സാധ്യത. എന്നാല്‍ സമുദായത്തിനപ്പുറത്ത് ഇത് സാധ്യമാകുമോ എന്ന മറുചോദ്യം അപ്പോഴും അത് അവശേഷിപ്പിക്കും. അതിലേക്കു സധൈര്യം കടന്നു ചെല്ലുവാന്‍ സിനിമ തുനിയുന്നില്ല.
കഥയുടെ ക്ലൈമാക്‌സ് നിയന്ത്രിക്കുന്നത് ജിന്ന് ആണെങ്കിലും, കഥാപാത്രങ്ങളുമായി ഒരിക്കല്‍ പോലും നേരിട്ട് സംവദിക്കുന്നില്ല. നായകനായ അഹ്‌മദിനൊപ്പം ഒരു അദൃശ്യസഹചാരിയായി കൂടെക്കൂടുമ്പോഴും അയാളും ജിന്നും പരസ്പരം സംസാരിക്കുകയോ കാണുകയോ ചെയ്യുന്നില്ല. ജിന്നിന്റെ സംസാരം മുഴുവനും പ്രേക്ഷകരോടാണ്. മൈതാനത്തു പന്തിട്ടു കൊടുത്ത് ആകാശ മേലാപ്പില്‍ പതുങ്ങിയിരുന്ന് ഒരു സൂത്രധാരനെപ്പോലെ കളി നിയന്ത്രിക്കുന്ന സര്‍വ്വശക്തനാല്‍ സൃഷ്ടിക്കപ്പെട്ട ജിന്ന്, ആ മിസ്റ്റിക്കല്‍ വ്യാഖ്യാനമാണ് കഥയ്‌ക്കൊപ്പം കൈമാറുന്നത്. ജിന്നിനെ കേന്ദ്രീകരിച്ച് ചിത്രീകരിച്ച ‘ദുനിയാവിന്‍ മൈതാനത്ത്’ എന്ന ഗാനം അതിന്റെ സത്ത ഉള്‍ക്കൊള്ളുന്നതാണ്.
സമുദായ പരിഷ്‌കരണത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന മധ്യവര്‍ഗ്ഗ മുസ്ലിം കുടുംബങ്ങളാണ് കഥയില്‍ പ്രധാന പങ്കു വഹിക്കുന്നത്. ഫിലിപ്പോ ഒസല്ലയും കരോളിന്‍ ഒസല്ലയും ചൂണ്ടിക്കാണിച്ച, ആധുനിക വിദ്യാഭ്യാസവും ചിട്ടയായ ജീവിതരീതികളും തങ്ങളുടെ കുട്ടികള്‍ക്ക് കൊടുക്കാന്‍ സ്വപ്നം കണ്ട, സമുദായ പരിഷ്‌കരണത്തിലൂടെ വളര്‍ന്നു വികസിച്ച കേരളത്തിലെ മധ്യവര്‍ഗ മുസ്ലിം കുടുംബങ്ങളില്‍ നിന്നുള്ള ആത്മവിശ്വാസം ആര്‍ജ്ജിച്ച പുതുതലമുറയുടെ കഥയാണ് സിനിമയ്ക്ക് ഇതിവൃത്തമാകുന്നത്. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ കടന്നു വന്നിട്ടുള്ള മധ്യവര്‍ഗ്ഗ മുസ്ലിം യുവതലമുറയുടെ പ്രതിനിധികളാണവര്‍. സ്വത്വബോധമുള്ള, വ്യക്തമായ രാഷ്ട്രീയബോധ്യങ്ങളുള്ള മുസ്ലിം യുവതലമുറ. മലപ്പുറത്തിന്റെ ഭാഷയുടെ തനിമയും ഭക്ഷണ സംസ്‌കാരവും നന്മയും നിറഞ്ഞു നില്‍ക്കുമ്പോഴും, ബഹുസ്വരമായ സമുദായബോധത്തിന്റെ ഉള്ളറയിലാണ് അവര്‍ സ്വയം വിമര്‍ശിക്കുകയും നവീകരിക്കുകയും ചെയ്യുന്നത്. എന്നാല്‍ ബഹുസ്വരതയെ കുറിച്ചുള്ള പൊള്ളയായ ലിബറല്‍ യുക്തിബോധങ്ങളെ കണക്കറ്റു പരിഹസിക്കുന്നുമുണ്ട് സിനിമ. ബഹുസ്വരതയില്ലാത്ത മുസ്ലിം ഗ്രാമത്തെ കുറിച്ചുള്ള അനിതരസാധാരണമായ ദുഃഖത്താല്‍, ക്രിസ്മസ് കരോള്‍ നടത്തി പരിഹാസ്യനാകുന്ന യുക്തിവാദിയായ കുഞ്ഞാണി ഉദാഹരണം.
ഭാസുരമായ ഒരു പുതുമുസ്ലിം തലമുറയുടെ വരവിനെയാണ് സിനിമ ആഘോഷിക്കുന്നത്. പ്രത്യേകിച്ചും എടുത്ത് പറയേണ്ടതാണ് ഇരട്ട സഹോദരിമാരായ ശാദിയയും ഹാദിയയും. ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച അവരില്‍ ശാദിയയെയാണ് നായകനായ അഹ്‌മദ് പ്രണയിക്കുന്നത്. എന്നാല്‍ ആദ്യാനുരാഗം തോന്നുന്നതാകട്ടെ ഹാദിയയോടും. അതിനു കാരണമാകുന്നത്, സിനിമാപ്രദര്‍ശനം തടയാന്‍ എത്തുന്ന വര്‍ഗീയവാദികള്‍ക്കെതിരെ ഫിലിം ഫെസ്റ്റിവലില്‍ ഹാദിയ നടത്തുന്ന പ്രതിഷേധമാണു താനും. വര്‍ത്തമാനകാല സംഭവങ്ങളില്‍ നിന്നും കടംകൊണ്ട കഥാസന്ദര്‍ഭം, മുസ്ലിം സമുദായത്തിനുള്ളിലെ ശക്തമായ രാഷ്ട്രീയശബ്ദമായി മുസ്ലിം യുവതികള്‍ വളര്‍ന്നു കഴിഞ്ഞു എന്നതിന്റെ സൂചന നല്‍കുന്നു. വിദ്യാസമ്പന്നയായ ശാദിയ പ്രൊഫഷണല്‍ ആര്‍ക്കിറ്റെക്ട് ആണ്. വ്യക്തമായ അഭിപ്രായങ്ങളുള്ള സ്ത്രീ. സമുദായത്തിനുള്ളില്‍ വീര്‍പ്പു മുട്ടുന്ന മുസ്ലിം സ്ത്രീ എന്ന ലിബറല്‍ പരിദേവനങ്ങളില്‍ കുരുക്കിയിടാനാകാത്തവണ്ണം സ്വാഭിമാനബോധവും മതവിശ്വാസവുമുള്ള ആധുനിക മുസ്ലിം യുവതി. മറ്റൊരു സിനിമയിലും ഒരിക്കല്‍ പോലും വന്നു പോകാത്ത മണ്ണിന്റെ മലയാളിമണമുള്ള മുസ്ലിം സ്ത്രീകഥാപാത്രം.
മുസ്ലിം സമുദായത്തിന്റെ സ്ഥിരം വാര്‍പ്പ് മാതൃകകളെ പൊളിച്ചടുക്കുന്ന, സമുദായത്തിന്റെ ഉള്ളറിഞ്ഞ ദൃശ്യവത്കരണത്തിലൂടെ, സമൂഹപുരോഗതിയുടെ, നീതിന്യായങ്ങളുടെ, സാഹോദര്യത്തിന്റെ നവരാഷ്ട്രീയചാലകശക്തിയാകാന്‍ കെല്‍പ്പുള്ള ഒരു മുസ്ലിം മധ്യവര്‍ഗം വളര്‍ന്നു കഴിഞ്ഞു എന്നതിന്റെ സന്ദേശമാണ് ജിന്ന് പറയുന്ന കഥയിലൂടെ വെളിവാകുന്നത്. അന്ധവിശ്വാസികളും അപരിഷ്‌കൃതരും ദരിദ്രരുമായ ഒരു ജനതയുടെ പഴഞ്ചന്‍ വിശ്വാസങ്ങള്‍ക്കൊപ്പമല്ല ജിന്ന് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. മറിച്ച്, ഉന്നത വിദ്യാഭ്യാസം ലഭിച്ച, സമൂഹമാധ്യമങ്ങളിലൂടെ സംവദിക്കുന്ന പുതുതലമുറ മുസ്ലിം യുവതക്കൊപ്പമാണ് ജിന്ന് ഉത്തരകാലത്ത് ഉദിച്ചുയരുന്നത്. അവരുടെ പ്രണയത്തിനും രാഷ്ട്രീയത്തിനും ഒപ്പം നിലയുറപ്പിച്ചു കൊണ്ട് സ്വയം നന്മയുടെ, നീതിയുടെ പാത തിരഞ്ഞെടുക്കുകയാണ് ജിന്ന്. രാഷ്ട്രീയ ബോധമുള്ള ആ യുവതലമുറക്കൊപ്പം ജിന്ന് നില്‍പ്പുറപ്പിക്കുന്നു. എന്നിട്ട് പ്രേക്ഷകരോടായി പറയുന്നു, ‘നല്ലവന്റെയൊപ്പം നില്‍ക്കുന്നവനാണ് നല്ലവന്‍’ എന്ന്. ഇതിലും വലിയൊരു സത്യവും പക്ഷംചേരലും വേറെയെന്തുണ്ട് ഈ ഗതികെട്ട വര്‍ത്തമാനകാലത്ത്? പൊതു സാംസ്‌കാരികമണ്ഡലത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ‘കെ.എല്‍. 10 പത്ത്’ എന്ന സിനിമ തുറന്നു വിട്ട ജിന്ന് ഇന്നും നമുക്കിടയില്‍ ചോരാത്ത പ്രതീക്ഷയായി, ഉള്ളില്‍ നന്മയുടെ രാഷ്ട്രീയവും തെളിച്ച് ചുറ്റിത്തിരിയുന്നുണ്ട്.
References:
• Amira, El-Zein.2009. Islam, Arabs and the Intelligent world of the Jinn. New York: Syracuse University Press.
• Dalrymple, William.2003. City of Djinns: A Year in Delhi. New Delhi: Penguin Books.
• Osella, Filippo and Osella, Caroline.2008. Islamism and Social Reform in Kerala, Modern Asian Studies, Vol. 42, No.2/3, Mar-May, 317-346.
• Peterson, Mark Allen.2007. From Jinn to Genies: Intertextuality, Media and the Making of Global Folklore. In Folklore/Cinema: Popular Film as Vernacular Culture, ed. Sherman, Sharon R. and Koven, Mikel J., 93-112. University Press of Colarado, Utah State University Press.
• Taneja, Anand Vivek.2013. Jinnealogy: Everyday life and Islamic theology in post-Partition Delhi. HAU: Journal of Ethnographic Theory, 3(3): 139-65.
———————————————————————–
Renju
കഥാകൃത്തും തിരക്കഥാരചയിതാവും. ഇംഗ്ലീഷിലും മലയാളത്തിലും കഥകളും ലേഖനങ്ങളും എഴുതുന്നു. ചാള്‍സ് വാലസ്, ഫുള്‍ബ്രൈറ്റ് എന്നീ അന്താരാഷ്ട്ര ഗവേഷണ ഫെല്ലോഷിപ്പുകള്‍ നേടിയിട്ടുണ്ട്. സിനിമാപഠനങ്ങളുടെ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. Screenwriters Association അംഗമാണ്.
No Comments yet!