
ഇന്ത്യക്ക് പുറത്തുള്ള ബ്ലാക്ക് സിനിമകൾ ഇപ്പോൾ പല തരത്തിലുള്ള ജോണറുകളിൽ ഇപ്പോൾ പൊളിക്കുന്നുണ്ട്. ബ്ലാക്ക് പാന്തർ പോലുള്ള ഫാന്റസി മുതൽ സിന്നേഴ്സ് പോലുള്ള ഹൊറർ പാറ്റേൺ, കിംഗ് റിച്ചാർഡ് പോലുള്ള സ്പോർട്സ് ഡ്രാമ വരെ ബ്ലാക്ക് സിനിമകൾ ശക്തമായി മുന്നേറുന്നു. അത് കട്ടക്ക് രാഷ്ട്രീയം പറയുന്ന ഇന്ത്യൻ ദളിത് സിനിമകളിൽ നിന്ന് വ്യത്യസ്തവുമാണ്. കുടുംബം/കോമഡി/യാത്ര/പോൺ/സെക്സ്വാലിറ്റി/സെലിബ്രേഷൻസ്/ഹീറോയിസം/ അങ്ങനെ പലവിധ രൂപങ്ങളിൽ ബ്ലാക്ക് ലൈഫ് യൂറോപ്യൻ, അമേരിക്കൻ, ലാറ്റിൻ അമേരിക്കൻ സിനിമകളിൽ ഇപ്പോൾ ആഘോഷങ്ങളാകാറുമുണ്ട്.

തിരിച്ചു ഇങ്ങോട്ട് കേരളത്തിൽ വരുമ്പോൾ, സിനിമ എന്ന മാധ്യമത്തിന്റെ മെറ്റാമോർഫോസിസ് നടക്കുമ്പോൾ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങളുണ്ട്. കേരളത്തിലെ കുടുംബങ്ങളിൽ സൃഷ്ടിക്കുന്ന കൊച്ചു റീലുകളാണ്. കേരളത്തിലെ കോളനികളിൽ അടക്കം ജീവിക്കുന്ന സബാൾട്ടൻ മനുഷ്യർ കോമഡിയായും ഡബ്‌മാഷായും സ്‌കിറ്റുകളായും സിനിമയുടെ മിനിമൽ ഫോമായ റീലുകൾ സൃഷ്ടിച്ച് കൊണ്ട് വിഷ്വൽ മീഡിയയിൽ അവരുടെ സാന്നിധ്യം അറിയിക്കുന്നു. അതിൽ നിന്ന് അവർ പൈസ വാരുന്നുമുണ്ട്.
മലയാളത്തിൽ അങ്ങനെ ഒരു അട്ടിമറി നടത്തിയ ഒരു വെബ് സീരീസാണ് ‘ഒതളങ്ങ തുരുത്ത്’ എന്ന് തോന്നുന്നു. കൊച്ചിയിൽ ഇന്ന് മലയാള സിനിമയിൽ വ്യാപകമായ കൊച്ചിയിലെ മട്ടാഞ്ചേരി/നഗരകേന്ദ്രിത ജിയോഗ്രഫി എന്നത് വലിയൊരു അട്ടിമറിയായിരുന്നു. അതിനെ പോലും അട്ടിമറിച്ചുകൊണ്ടാണ് ‘ഒതളങ്ങ തുരുത്ത്’ എന്ന ഒരു പ്രത്യേക ജിയോഗ്രഫിയിൽ നിർമ്മിക്കപ്പെട്ട ഈ വെബ് സീരീസ് കേറി കത്തിയത്. തുരുത്ത് എന്ന ജിയോഗ്രഫി, അവിടത്തെ ഭാഷ, ജീവിതങ്ങൾ, സംഘർഷങ്ങൾ, മറ്റു കോമഡികൾ എന്നിവയിലൂടെ പലതരം ബ്ലാക്ക്–ദളിത് ശരീരങ്ങൾ ആഘോഷിക്കപ്പെട്ടു തുടങ്ങി. ആ സീരീസിൽ അഭിനയിച്ച അബിൻ ബിനോ എന്ന നടൻ ഇന്ന് മലയാള സിനിമയിലെ വലിയ സാന്നിധ്യമായി മാറി.

കേരളത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ അതിന്റെ ടൂളുകൾ കൂടുതൽ ജനകീയവൽക്കരിക്കപ്പെട്ടതോടെ കൂടുതൽ സബാൾട്ടൻ മനുഷ്യർ മാധ്യമ മേഖലകളിലേക്ക് കടന്നു കയറാൻ തുടങ്ങി. സ്വന്തമായി പോഡ്കാസ്റ്റ് ചാനലുകൾ തുടങ്ങി. മിനിമൽ വീഡിയോകളിലൂടെ, സ്കിറ്റുകളിലൂടെ, സ്റ്റേജ് പ്രോഗ്രാമുകളിലൂടെ, റീലുകളിലൂടെ, പോഡ്കാസ്റ്റുകളിലൂടെ പലതരം അപര മനുഷ്യരും ദൃശ്യതയിൽ എത്താൻ തുടങ്ങി.
ഇവിടെ ഒരു തരത്തിലുള്ള മാറ്റവും ഇല്ലാത്ത അശ്ലീലതയായി നിലകൊണ്ടത് കേരളത്തിലെ ടെലിവിഷൻ ന്യൂസ് ചാനലുകളാണ്. ഇന്നുവരെ ഉള്ള ടെലിവിഷൻ ആങ്കറിങ്ങിൽ എടുത്ത് കാണിക്കാൻ സബാൾറ്റേൺ സമുദായത്തിൽ പെട്ട, എന്തിനു കറുത്ത നിറമുള്ള ഒരു ആങ്കർ പോലും ഉണ്ടായിട്ടില്ല. ഇത്രയും വൈറ്റ് റേസിസ്റ്റ് സുപ്രീമസി കാണിക്കുന്ന, ഒരു മെറ്റാമോർഫോസിസിനും സാധ്യത ഇല്ലാത്ത ഒരു ഇടം എന്നത് കേരളത്തിലെ ന്യൂസ് ടെലിവിഷൻ ചാനലുകളായിരിക്കും. റിയാലിറ്റി ഷോകൾ, ഡാൻസ് ഷോകൾ, മ്യൂസിക് പെർഫോമൻസുകൾ തുടങ്ങിയ പലതരം ടെലിവിഷൻ എന്റർടൈൻമെന്റ് പ്രോഗ്രാമുകളിലൊക്കെ കേരളത്തിലെ സബാൾട്ടൻ മനുഷ്യർ അവരുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞപ്പോഴാണ് ഇത്.
പക്ഷേ കേരളത്തിലെ ന്യൂസ് ചാനലുകൾ എടുത്ത് പരിശോധിച്ച് നോക്കിയാൽ മാത്രമാണ് ഇത്രയും വംശീയമായ ഒരു ഇടം വേറെ ഉണ്ടാകില്ലെന്ന് മനസ്സിലാകുക. അപര മനുഷ്യരെ ഉൾക്കൊള്ളാൻ പറ്റാത്തത് കൊണ്ടാകണം, അവരെ കാണാൻ പറ്റാത്തത് കൊണ്ടാകണം, ഇപ്പോൾ കേരളത്തിൽ മനുഷ്യർ ടി.വി. വാങ്ങിക്കുകയും കാണുകയും ചെയ്യാത്തത്. കേരളത്തിലെ ടെലിവിഷൻ ആങ്കർമാരുടെ, ന്യൂസ് റൂമുകളിലെ, ന്യൂസ് ചാനലുകളിലെ ദളിത്, ആദിവാസി, ബ്ലാക്ക് റെപ്രസന്റേഷനെ കുറിച്ച് പരിശോധിച്ചാൽ ഞെട്ടിപ്പോകും. ഇത്രയും പുരാതനമായ ജാതി വംശീയതയുടെ ഇടം വേറെ ഉണ്ടാകില്ല. ഇതിൽ മുസ്ലീം സാന്നിധ്യം സാധ്യമാക്കിയ മീഡിയ വൺ മാത്രമാണ് ഇത്തിരി വ്യത്യസ്തമായി നിലനിലയ്ക്കുന്നത്.
ഇത് എഴുതാൻ കാരണം കേരളത്തിൽ പുതിയൊരു ടെലിവിഷൻ കൂടി ലോഞ്ച് ചെയ്തപ്പോൾ അതിന്റെ ലോഞ്ചിംഗ് പോസ്റ്റർ കണ്ടപ്പോഴാണ്. ഒരു മാറ്റവും ഇല്ല. അത് കണ്ടപ്പോൾ ഇത്രമാത്രമാണ് പറയാൻ തോന്നിയത്. ബിഗ് ടി വി യുടെ ഒക്കെ പോസ്റ്റർ കണ്ടപ്പോൾ അതിന്റെ ചീഫ് എഡിറ്റര് സുകുമാരൻ നായർ ആണോ എന്നു തോന്നിപ്പോയാൽ ആരെയും കുറ്റം പറയുവാൻ കഴിയില്ല. . കേരളത്തിലെ ടെലിവിഷൻ ലിബറൽ ന്യൂസ് റൂമുകൾ മറ്റൊന്നുമല്ല, നായന്മാരുടെ കരയോഗം കമ്മിറ്റി മാത്രമാണ്

No Comments yet!