Skip to main content

ഫെമിനിച്ചി ഫാത്തിമയിലെ പുതിയ ചിരി

ആദ്യം തന്നെ ഒരു കാര്യം പറയാമല്ലോ. ഫെമിനിച്ചി ഫാത്തിമ എന്ന സിനിമ കണ്ടു ചിരിച്ചു ഊപ്പാടിളകി. ഈ സിനിമ ഉത്പാദിപ്പിക്കുന്ന ചിരിയെ കുറിച്ച് എഴുതാനാണ് എനിക്ക് തോന്നുന്നത്.

മലയാളത്തില്‍ കാരിക്കേച്ചര്‍ രൂപത്തിലുള്ള സിനിമകളുടെ വിഷ്വല്‍ പ്രതിനിധാനങ്ങള്‍ പല തരത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. പൊന്മുട്ടയിടുന്ന താറാവ്, വടക്കു നോക്കി യന്ത്രം, ചിന്താ വിഷ്ടയായ ശ്യാമള, പഞ്ചവടിപ്പാലം, സന്ദേശം, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ഇന്‍ ഹരിഹര്‍ നഗര്‍, തുടങ്ങിയ സിനിമകള്‍ തമാശകള്‍ ഉത്പാദിപ്പിക്കുകയും അതെ സമയം കാരിക്കേച്ചര്‍ സ്വഭാവത്തില്‍ കള്‍ട്ടുകളായി മാറിയ അനേകം കഥാപാത്രങ്ങള്‍ ഈ സിനിമകളിലൂടെ പുറത്ത് വന്നിട്ടുമുണ്ട്. ഭാരത് ഗോപി, ഒടുവിലാന്‍, മാമുക്കോയ, ശ്രീനിവാസന്‍, ശങ്കരാടി, ജഗതി ശ്രീകുമാര്‍, ജഗദീഷ്, കല്പന, ഫിലോമിന തുടങ്ങിയ അനേകം നടീ നടന്മാര്‍ ഇങ്ങനെ ഉള്ള തമാശ സിനിമകളിലൂടെ സാധാരണക്കാരായ മനുഷ്യര്‍ ആഘോഷിക്കുന്നതിലൂടെ കേരളത്തിലെ പോപ്പുലര്‍ കല്‍ച്ചറില്‍ വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. ക്ലാസിക്കുകള്‍ സൃഷ്ടിച്ച് എന്ന് മലയാളികള്‍ കണക്കാക്കിയ അടൂര്‍, പദ്മരാജന്‍, എം ടി, ഭരതന്‍ തുടങ്ങിയ ഒരു സ്ട്രീമിനെ അട്ടിമറിച്ച് കൊണ്ടാണ് മിമിക്രി അടക്കമുള്ള കലകളിലൂടെയും ബഫൂണറിയിലൂടെയും, സ്ലാപ്സ്റ്റിക് കോമഡിയിലൂടെയും, സറ്റയറിലൂടെയും ഒക്കെ ഇവര്‍ പോപ്പുലര്‍ കല്‍ച്ചറില്‍ മലയാളികളായ സാധാരണക്കാരായ മനുഷ്യര്‍ ഇവരെ കയ്യടിച്ച് സ്വീകരിച്ചത് കേരളത്തിലെ ഓരോ സാധാരണക്കാരന്റെ ജീവിതത്തിലും ഇവരുടെ കോമഡികള്‍ ഓരോ ദിവസവും അടിക്കുന്നുമുണ്ടാകും.

ഫെമിനിച്ചി ഫാത്തിമ, കോമഡി എന്ന ആസ്വാദനം ഉത്പാദിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുള്ള ഒരു കാലത്ത് രൂപപ്പെടുത്തി എന്നതാണ് ആ സിനിമയുടെ ഏറ്റവും വലിയ വിജയം. ഇന്ന് ഓരോ സെക്കന്റിലും റീലുകളിലൂടെ, ഷോര്‍ട് വിഡിയോസിലൂടെ, എന്തിനു എഫ് ബി സ്റ്റാറ്റസുകളിലൂടെ പോലും മനുഷ്യര്‍ പല തരത്തിലുള്ള കോമഡികളിലേക്ക് എക്‌സ്‌പോസ്ഡ് ആണ്. രാഹുല്‍ ഈശ്വര്‍ എന്ന ഒരു കോമഡി പീസ് ജയിലില്‍ പോയതിനെ അധികരിച്ച് കൊണ്ട് കൂടി റീല്‍ ഇറങ്ങുന്ന അത്രയും അപ്ഡേറ്റഡ് ആണ് ഇന്ന് കോമിക് സെനാറിയോ. അത്തരം ഒരു സാഹചര്യത്തിനെ മറികടന്നു കൊണ്ട് അല്ലെങ്കില്‍ അതിനെ ചെക്ക് വെച്ച് കൊണ്ടാണ് ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയില്‍ അടിയിലൂടെ രാഷ്ട്രീയം കയറ്റി വിട്ടു, അത് മുഴച്ചു നില്‍ക്കാതെ കോമഡി ഉത്പാദിപ്പിച്ച് ഈ സിനിമ ചിരിപ്പിച്ചു ഊപ്പാടിലാക്കുന്നത്.

ഒന്നുകൂടെ ക്രോസ് ചെക്ക് ചെയ്താല്‍ ഈ സിനിമ പ്ലേസ്‌ ചെയ്ത ദേശ സങ്കല്‍പം/ദൃശ്യത തന്നെ അതീവ രസകരമാണ്. കടപ്പുറം എന്ന ജ്യോഗ്രഫിക്കു ചേര്‍ന്ന് നിന്ന് കൊണ്ടുള്ള സാമ്പത്തികമായും സാംസ്‌കാരികമായും കീഴാള അവസ്ഥയില്‍ നില്‍ക്കുന്ന മുസ്ലിം സമൂഹത്തിന്റെ ജീവിതമാണ് ഈ സിനിമയില്‍ കാണിക്കുന്നത്. പലപ്പോഴും മലയാള സിനിമയില്‍ കടപ്പുറം എന്ന ജ്യോഗ്രഫിയെ കാണിക്കുന്ന വ്യവസ്ഥാപിതമായ പല അവസ്ഥകളെയും തകിടം മറിച്ചു കൊണ്ടുള്ള അവിടത്തെ സ്ത്രീകളുടെ മുറ്റു കോമഡികള്‍ ഈ സിനിമയില്‍ രൂപപ്പെടുന്നുമുണ്ട്. ഉസ്താദിന്റെ അടുത്ത് എന്തോ പ്രാര്‍ത്ഥനക്ക് പോകുമ്പോള്‍ പൂള വിക്കുന്നതിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ അതിനെ കുറിച്ച് പറയുന്നതും, ഉസ്താദ് പ്രാര്‍ത്ഥനക്കിടയില്‍ ഇരുനൂറു രൂപയാണ് തന്നതെന്നു പറയൂമ്പോള്‍ അല്ല നാനൂറു എന്ന് സ്ത്രീകല്‍ തിരുത്തുന്നതുമൊക്കെ ചിരിയടക്കാതെ കണ്ടിരിക്കാനാവില്ല. കടപ്പുറം എന്ന ജ്യോഗ്രഫിയില്‍, കീഴാളമായ സാമ്പത്തീക അവസ്ഥയില്‍ സ്ട്രഗിള്‍ ചെയ്യുന്ന ഫെമിനിസ്റ്റ് അവസ്ഥയിലും കാരിക്കേച്ചര്‍ സ്വഭാവത്തില്‍ ഈ സ്ത്രീകള്‍ കോമഡി പൊളിക്കുന്നത് അടിപൊളി ആണ്. റീല്‍സുകള്‍ക്ക് പോലും ചെയ്യാത്ത ഒരു കോമിക് പ്‌ളേസ്‌മെന്റ്‌റ് ഈ സിനിമ അതി ഗംഭീരമായ ഒരു വ്യത്യസ്തമായ സാമ്പത്തതീക അവസ്ഥയിലും ജ്യോഗ്രഫിയിലും ഈ സിനിമ രൂപപ്പെടുത്തുന്നു. മൊബൈല്‍ ഫോണുകള്‍ പോലുള്ള പുതിയ ടൂളുകള്‍ സമൂഹത്തിലേക്ക് ഇടപെടുമ്പോള്‍ അതില്‍ രൂപപ്പെടുന്ന സ്ത്രീകളുടെ പല തരം ആഹ്ലാദങ്ങളും അതില്‍ പുരുഷന്മാര്‍ക്ക് രൂപപ്പെടുത്തുന്ന പ്രതിസന്ധിയും അന്യായ കോമിക് പരിവേഷത്തില്‍ കൂടെ ആണ് ഈ സിനിമ കാണിച്ചിരിക്കുന്നത്. അതിനു ഈ സിനിമയിലെ അഭിനേതാക്കളുടെ എക്‌സ്‌പ്രെഷന്റെ മൈന്യൂട്ട് ആയ റിയാക്ഷന്‍ വരെ സഹായിച്ചിട്ടുണ്ട്. സിനിമ എന്നത് അത് ഉത്പാദിപ്പിക്കുന്ന തിയരെറ്റിക്കല്‍ കാറ്റഗൊരിക്കല്‍ രാഷ്ട്രീയം എന്നതിനപ്പുറം അഭിനേതാക്കളുടെ ശരീര ചലനങ്ങളില്‍ പോലും ഉത്പാദിപ്പിക്കപ്പെടുന്ന ഒരു തരം കോമിക് റിലീഫ് കൂടെ ആണെന്ന് ഈ സിനിമ പറഞ്ഞു വെക്കുന്നു. ഭാര്യയോട് സ്വിച്ച് ഇടാന്‍ പറഞ്ഞ ഉസ്താദ് ഷര്‍ട്ട് ഊരാന്‍ ശ്രമിക്കുന്ന ആ ഒരു ശരീര ചലനം തന്നെ മലയാള സിനിമയില്‍ ചിരിച്ചു ഊപ്പാടിലാക്കുന്ന ക്ലാസിക്കല്‍ സെമിയോട്ടിക്‌സ് ആണ്.

മൊബൈല്‍ ഫോണ്‍, ദുബായിലേക്ക് കൊണ്ട് പോകാനുള്ള കോഴി കൊണ്ടുള്ള ഭക്ഷ്യ ഉത്പാദനം ഉണ്ടാക്കല്‍, മീന്‍ കാരനുമായുള്ള സംഭാഷണങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്ന ടൂള്‍ സ്ത്രീകളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന സാംസ്‌കാരിക മാറ്റങ്ങള്‍, സബാള്‍ട്ടന്‍ മുസ്ലീം സ്ത്രീകളുടെ സാമൂഹീക രൂപീകരങ്ങങ്ങള്‍, മൊബൈല്‍ ഫോണ്‍ വിതരണത്തിലെ അധികാര പ്രയോഗങ്ങള്‍, കിടക്ക എന്ന ഒരു വിശ്രമിക്കാനുള്ള ഉറങ്ങാനുള്ള ഒരു ടൂള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി എന്നിവയൊക്കെ അടക്കമുള്ള, മനുഷ്യരുടെ ജൈവീക ജീവിതത്തില്‍ ഇടപെട്ടു മാറ്റുന്ന ടൂളുകളിലേക്കും ഈ സിനിമ സാറ്റായറിക്കല്‍ കോമഡി ലൈനില്‍ കടക്കുന്നു. അത് ഒരു ബൈനറി ഫെമിനിസ്റ്റ് പൊളിറ്റിക്‌സ് പറയാതെ അതീവ രസകരമായി ഒരു കോമിക് മോഡില്‍ വിഷ്വലൈസ് ചെയ്തു എന്നത് ഈ സിനിമ ഒരു ചരിത്രപരമായ ഒരു സാന്നിധ്യം കൂടെ ആകുന്നു. ആ കിടക്ക കച്ചവടക്കാരനുമായുള്ള സ്ത്രീകളുടെ ഇടപെടല്‍ അവര്‍ രൂപപ്പെടുത്തുന്ന പുതിയ ഒരു സാമൂഹിക രൂപീകരണം കൂടെ ആണ്.

വ്യക്തിപരമായി എന്നെ പോലുള്ളവര്‍ക്ക് മുസ്ലീങ്ങളായ അനേകം സുഹൃത്തുക്കളായവരും അല്ലാത്തവരും ഉണ്ട്. പക്ഷെ അവരോടൊക്കെ ഇടപെടുന്നത് ഒരു പക്ഷെ സാമൂഹ്യ മാധ്യമങ്ങള്‍, മൊബൈല്‍ ഫോണുകള്‍, വിശേഷ ദിവസങ്ങളിലെ അതിഥികളായി, അല്ലെങ്കില്‍ ഏതെങ്കിലും പരിപാടികളില്‍ കാണുമ്പോഴും ആണ്. മിക്കവാറും സൗഹൃദങ്ങളും സ്‌നേഹങ്ങളും രൂപപ്പെടുമ്പോഴും അത് ഒരു ഫോര്‍മല്‍ ആയ രൂപത്തില്‍ ഉള്ളത് കൂടെ ആണ്. പിന്നെ മുസ്ലിം സമുദായത്തെ കുറിച്ച് എന്നെ പോലുള്ളവരുടെ ഇടയില്‍ ഉണ്ടാകുന്ന ഒരു ഇമേജറി രൂപപ്പെടുന്നത്, മലയാളിയുടെ ‘പൊതു’ എന്ന ഇടത്ത് കാണുന്ന സിനിമകള്‍ (ഒപ്പന, ബാങ്ക് വിളി, തീവ്രവാദം, അറബിക് മ്യൂസിക്, മലപ്പുറം സ്‌ളാങ്ങ) തുടങ്ങിയവയിലൂടെ കൂടെ ആണ്. പിന്നെ വായിക്കുന്ന പുസ്തകങ്ങളും. കെ എല്‍ പത്ത് പോലുള്ള സിനിമകളിലുടെ ദേശ ജീവിതങ്ങളും ജിന്ന് പോലുള്ള മിത്തുകളും, തല്ലുമാലപോലുള്ള സിനിമകളും ഇത്തരം പെരിഫെറല്‍ വ്യൂസിനെ ച എന്നെപ്പോലുള്ളവരുടെ പരിമിതമായ മുസ്ലിം അനുഭവങ്ങളെ പലപ്പോഴും ഉടച്ച് വാര്‍ത്തിട്ടുമുണ്ട്. പക്ഷെ ഫെമിനിസ്റ്റ് ഫാത്തിമ എന്ന സിനിമ മുസ്ലിം സമൂഹത്തിലെ നമ്മള്‍ ഇതുവരെ കാണാത്ത കീഴാളമായ ചില ജീവിതങ്ങളിലെ ഫീല്‍ ഗുഡ് അംശങ്ങള്‍, ദാരിദ്യ കാരച്ചല്‍ അല്ലാതെ, പൊളിറ്റിക്കല്‍ പോസ്റ്ററിങ് അല്ലാതെ രസകരമായി ഫ്രഷ് ആയി കോമിക് ആയി അവതരിപ്പിക്കപ്പെട്ടത് മുസ്ലിം കമ്മ്യൂണിറ്റിയുടെ പുറത്ത് നില്‍ക്കുന്ന ഒരു കാഴ്ചക്കാരന്‍ എന്ന രീതിയില്‍ പൊളിച്ച് അടുക്കിയ ഫ്രഷ് അനുഭവമാണ്. ഈ സിനിമയിലെ തമാശകള്‍, ചില ബോഡി മൂവ്‌മെന്റുകള്‍, സ്ത്രീ സൗഹൃദങ്ങള്‍, പുരുഷ പ്രതിസന്ധികള്‍, പുരുഷന്മാര്‍ സ്ത്രീ അധികാരത്തില്‍ നിന്ന് നൈസ് ആയി കയിച്ചില്‍ ആകുന്നത്, ദൃശ്യവത്കരിക്കപ്പെട്ട ദേശങ്ങള്‍ അടക്കം പല തരാം നമ്മള്‍ കാണാത്ത (മറ്റു പലരും ജീവിതത്തില്‍ നിത്യവും കാണുന്ന) സീന്‍ മേക്കിങ്ങിലൂടെ മലയാള സിനിമയില്‍ ഗംഭീര ഷിഫ്റ്റ് ഉണ്ടാക്കിയ ഒരു സിനിമ കൂടെ ആണ് ഫെമിനിച്ചി ഫാത്തിമ.

പഴയ സാധനങ്ങള്‍ പെറുക്കാന്‍ വരുന്ന തമിഴ് സ്ത്രീ ഫോണ്‍ റീചാര്‍ജ് ചെയ്തു കൊടുക്കുന്ന വളരെ സിംപിള്‍ ആയ ഒരൊറ്റ സീനില്‍ തന്നെ ഈ സിനിമയുടെ രാഷ്ട്രീയം പറയുന്നുണ്ട്. ഒരു തരത്തിലുള്ള മുദ്രാവാക്യം വിളിയുമില്ലാതെ. മലയാളം സിനിമയിലെ എണ്ണം പറഞ്ഞ രസകരമായ വിഷ്വല്‍ ടെക്സ്റ്റ് ആണ് ഫെമിനിച്ചി ഫാത്തിമ എന്ന സിനിമ.

എ റിയല്‍ ജെം ഓഫ് എ സിനിമ..!

No Comments yet!

Your Email address will not be published.