ഒരു സുഹൃത്തുമായി വിനായകൻ എന്ന നടന്റെ ഇന്റർനാഷണൽ ബോഡി ലാംഗ്വേജിനെ കുറിച്ച് സംസാരിച്ചപ്പോൾ കിട്ടിയ ചിലത് ഇവിടെ പറയുവാൻ ശ്രമിക്കുകയാണ്. വിനായകന്റെ ശരീരം എന്നതിനുമപ്പുറം അന്താരാഷ്ട്ര തലത്തിൽ ഉയരാനുള്ള വേറെ എന്തെങ്കിലും ഫാക്ടറുകൾ ഉണ്ടോ എന്ന ആലോചനയിലാണ് ഈ കുറിപ്പ് ഉണ്ടാകുന്നതും.
മലയാളത്തിലെ ബാബു ആന്റണി എന്ന നടൻ, അഭിനയിക്കാനറിയാത്ത നടൻ എന്ന രീതിയിൽ വായിക്കപ്പെട്ടിരുന്നു. ആക്ഷൻ സീക്വൻസിലെ അപാര പെർഫോമർ ആയ ബാബു ആന്റണിയുടെ ഡയലോഗ് ഡെലിവറിയിൽ അയാൾ ഒരു മോശം നടനായി പ്രഖ്യാപിക്കപ്പെട്ടു. അയാളുടെ പല ഡയലോഗ് ഡെലിവറികളും ഓക്വേഡ് ആയി മലയാളി വിധി എഴുതി. അതേസമയം ബാബു ആന്റണി അഭിനയിച്ച പൂവിനു പുതിയ പൂന്തെന്നൽ എന്ന ഒരു സിനിമയിലെ ചില നോട്ടങ്ങൾ അയാളുടെ ശരീരത്തിലെ മൂവ്മെന്റുകൾ, ആക്ഷൻ എന്നിവയൊക്കെ അയാളെ ആ സിനിമയിലെ അപാരമായ പെർഫോമറായി മാറ്റി. ആ സിനിമ ഇന്ത്യയിലെ മറ്റു അഞ്ചു ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോഴും അദ്ദേഹം തന്നെ ആ രഞ്ജി എന്ന കഥാപാത്രം ചെയ്തു.

ബാബു ആന്റണിയുടേതും അത്തരത്തിൽ ഒരു ഇന്റർനാഷണൽ മാസ്കുലിനിറ്റി ആയിരുന്നു. മമ്മൂട്ടിയും മോഹൻലാലും പോലും അത്തരം ഒരു മാസ്കുലിനിറ്റിയിലേക്ക് എത്തിയില്ല. ബാബു ആന്റണിക്ക് സ്വന്തമായി ഒരു സ്ലാങ് ഇല്ലായിരുന്നു. അയാൾക്ക് മലയാളവുമായി ഒത്തു പോകാൻ പറ്റിയില്ലായിരുന്നു. രാജൻ പി. ദേവ് എന്ന നടൻ ഒരു അച്ചായൻ സ്ലാങ്ങിലൂടെ ഇന്ദ്രജാലം എന്ന സിനിമയിൽ കാർലോസ് എന്ന കഥാപാത്രത്തിലൂടെ വന്നപ്പോൾ സ്വീകരിക്കപ്പെട്ടു—നല്ല അഭിനേതാവായി. നെടുമുടി പല സിനിമകളും മലയാളിക്ക് റിസീവബിൾ ആയ സ്ലാങ്ങുകളിലൂടെ വന്നപ്പോൾ അദ്ദേഹവും ഗംഭീര നടനായി. പക്ഷേ ഇവരെക്കാളും നല്ല രീതിയിൽ ആക്ഷൻ ചെയ്ത ഒരു ഇന്റർനാഷണൽ മാസ്കുലിനിറ്റി ഉള്ള ബാബു ആന്റണിക്ക് ആ സ്ഥാനം കിട്ടിയില്ല.

ഇനി വിനായകന്റെ കാര്യം എടുക്കാം. ബാബു ആന്റണിയെ പോലെ ഇന്റർനാഷണൽ മാസ്കുലിൻ ബോഡി ഉള്ള വിനായകൻ പക്ഷേ നല്ല നടനായി. മലയാളികൾ അയാളെ നടൻ ആയി അംഗീകരിച്ച്. അദ്ദേഹം പലപ്പോഴും തന്റെ സിനിമകളിൽ കൊച്ചി സ്ലാങ്ങുകൾ ഉപയോഗിച്ചിരുന്നു. കൊച്ചിയിലെ സ്ലാങ്ങുകളും കൊച്ചിയിലെ അപരജീവിതങ്ങളും വിനായകൻ വളർന്നു വരുന്ന കാലത്ത് കേരളത്തിലെ പൊതു മണ്ഡലങ്ങളിൽ പലപ്പോഴും പല മാധ്യമങ്ങളിലൂടെ ഉയർന്നു വന്നിരുന്നു. അതുകൊണ്ട് വിനായകന്റെ ഭാഷയെ പലപ്പോഴും മലയാളി സ്വീകരിക്കുകയും ചെയ്തു. വിനായകൻ മലയാളിക്ക് ഒരു നല്ല നടനുമായി മാറി. വിനായകന്റെ പല സിനിമകൾക്ക് പുറത്തുള്ള സംസാരങ്ങളിലും പല തരത്തിലും ഭാഷ ഡെലിവർ ചെയ്യുന്നതിലുള്ള വൈബ്രേഷനുകൾ കാണാം. അത് വ്യക്തതയുള്ള ഒരു മലയാളം അല്ല. അങ്ങനെ സംസാരങ്ങളുടെ ഇന്റോണേഷനിൽ അയാൾ ഒരു മലയാളിയും അല്ല. ഇംഗ്ലീഷിൽ വലിയ പഠനം ഒന്നുമില്ലെങ്കിലും വിനായകന്റെ ഒന്ന് രണ്ടു ഇംഗ്ലീഷ് ഡെലിവറികളിൽ (അഭിമുഖങ്ങളിൽ) ഒരു ഇന്റർനാഷണൽ സ്റ്റൈൽ ഉണ്ട്.
മമ്മൂട്ടിയെയും മോഹൻലാലിന്റെയും സുരേഷ് ഗോപിയുടേതുമടക്കമുള്ളവരുടെയും സ്ക്രീനിൽ ഇംഗ്ലീഷ് ഡയലോഗ് ഡെലിവറി അത്രക്കും ബോർ ആയി ചെയ്യുന്ന നടന്മാർ വേറെ ഉണ്ടാകില്ല. കമ്മീഷണറിലെയും ദി കിംഗ് പോലുള്ള സിനിമകളിലെ മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും ഇംഗ്ലീഷ് ഡയലോഗുകൾ കേൾക്കുമ്പോൾ, സത്യം പറഞ്ഞാൽ, ഇന്ന് ചിരി വരും. ലോക സിനിമയിലെ പല സംസ്കാരങ്ങളിലുള്ളവർ ഇംഗ്ലീഷ് പറയുന്നത് മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും പോലെ ഇങ്ങനെ ഡ്രാമാറ്റിക് ആയി പദ്യം ചൊല്ലുന്നതുപോലെയുമല്ല. അതിലും ഭാഷയുടെ ഗ്രാമർ തെറ്റിച്ച് പിന്നെയും മലയാളം പെർഫോം ചെയ്യുന്നത് മോഹൻലാൽ ആണെന്ന് തോന്നുന്നു. ഇവരുടെയൊക്കെ അഭിനയത്തിൽ ഒരു ഇന്ത്യൻ/മലയാളി മാസ്കുലിനിറ്റി നിലനിൽക്കുന്നതുകൊണ്ടുകൂടെയാണ് ഇവർ ഇവിടെ നിലനിന്ന് പോകുന്നത്. മമ്മൂട്ടിയുടെ അംബേദ്കർ എന്ന സിനിമയിലെ ഇംഗ്ലീഷ് ഡയലോഗുകൾ ഒക്കെ കട്ട ബോറാണ്. പക്ഷേ വിനായകന്റെയും ബാബു ആന്റണിയുടെയും മാസ്കുലിനിറ്റി, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി (രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ പക്കാ ഫ്യൂഡൽ ബോഡി ലാംഗ്വേജ്) എന്നിവരേക്കാളും ജിയോഗ്രഫികളുടെ അതിരുകൾ തെറ്റിക്കുന്ന ഒരു അന്താരാഷ്ട്ര ബോഡി ലാംഗ്വേജായി വിനായകനും ബാബു ആന്റണിയും മാറുന്നുണ്ട്. കേരളത്തിന്റെ പുറത്ത് മറ്റു ഭാഷകളിൽ അവരുടെ അഭിനയ രീതികളും മാറിയേക്കാം.
അത് കൊണ്ട് തന്നെ മലയാളിയിൽ കുടുങ്ങി നിന്ന രണ്ടു ഇന്റർനാഷണൽ മസ്കുലിനിറ്റികളാണ് ബാബു ആന്റണിയും വിനായകനും എന്നു തോന്നിയിട്ടുണ്ട്.







No Comments yet!