Skip to main content

ജന്മശാപംപേറി അലയാനുള്ള ഒരു വനാന്തരം

ഖസാക്കിന്റെ ഇതിഹാസം എന്ന നോവല്‍ മല യാളസാഹിത്യത്തിന്റെ ഒരു വിഭാജക ബിന്ദുവാണ്. ക്രിസ്തുവിന് മുമ്പും പിമ്പുമായി കാലത്തെ വിഭജിക്കുന്നത് പോലെയാണ് ഖസാക്ക് നോവല്‍ സാഹിത്യചരിത്രത്തെ വിഭജിക്കുന്നത്. ഖസാക്കിന്റെ വായന ആ പുസ്തകം പുറത്തിറങ്ങിയ കാലത്തെ വായനക്കാരുടെ ആത്മാവിനെ വല്ലാതെ ത്രസിപ്പിച്ചു കളഞ്ഞു. മാത്രമല്ല തുടര്‍ന്നുവന്ന തലമുറകളുടെഹൃദയത്തെയും. ഒട്ടേറെ മനുഷ്യരെ അത് കീഴ്‌മേല്‍ മറിച്ചു. കുറേപ്പേരെ മരണത്തിലേക്കും ഒട്ടേറെപ്പേരെ ഭ്രാന്തിലേക്കും ആഴ്ത്തിക്കളഞ്ഞ കൃതിയായിരുന്നു ഖസാക്ക്. ഖസാക്ക് ഭാഷാസൗന്ദര്യത്തിന്റെ വനാന്തരങ്ങളെ സാഹിത്യത്തിലേക്ക് പറിച്ചു നട്ടു.

ഖസാക്കിന്റെ ഇതിഹാസം - വിക്കിപീഡിയ

ഖസാക്കിന്റെ ഇതിഹാസം പല വായനക്കാര്‍ക്കും പലതാണ്. ഖസാക്ക് ചിലര്‍ക്ക് ദാര്‍ശനികതയുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമാണ്. വേറെ ചിലര്‍ക്ക് അത് ഭ്രാന്ത് പൂക്കുന്ന താഴ്‌വരയാണ്. മറ്റുചിലര്‍ക്കാകട്ടെ ജന്മശാപംപേറി അലയാനുള്ള ഒരു വനാന്തരമാണ്. കരിമ്പനകളില്‍ കാറ്റുപിടിക്കുമ്പോള്‍ ഉള്ള അനുരണനങ്ങള്‍ പോലെയാണ് ചിലര്‍ ഖസാക്കിന്റെ വാക്കുകള്‍ക്കിടയിലും വരികള്‍ക്കിടയിലും സ്വയം നഷ്ടപ്പെട്ടവരായി മാറുന്നത് അഡ്വ: സുജിത്ത് ഒ.എസ്. ഖസാക്കിനെ വായിച്ചപ്പോള്‍ ജീവിതത്തിന്റെ വനസ്ഥലികളിലേക്ക് അറിയാതെ നടത്തിയ മടക്കയാത്രയുടെ പ്രതിഫലനമാണ് ഈ പുസ്തകം. ഒപ്പം ഖസാക്ക് എന്ന സൗന്ദര്യ പ്രപഞ്ചത്തെ തന്റെ ആഖ്യാന വൈഭവംകൊണ്ട് വ്യാഖ്യാനിക്കാന്‍ നടത്തിയ ആഹ്ലാദകരമായ ഒരു പരിശ്രമവും ഈ കൃതിയെ ചൂഴ്ന്നു നില്‍ക്കുന്നുണ്ട്. ഖസാക്ക് എങ്ങനെയാണ് ഒരാളുടെ ഭൂതകാലത്തെ പിളര്‍ന്ന് ഓര്‍മ്മകളുടെ അരുവികളെ ഉല്‍ഭവിപ്പിക്കുന്നതെന്ന് ഈ കൃതി നമ്മെ വിസ്മയിപ്പിക്കുന്നു. വ്യത്യസ്തമായ ഒരു വായനയിലൂടെ ഖസാക്കിന്റെ ഇതിഹാസത്തിന് പുതിയ വായനകളുടെ അനന്തസാധ്യതകള്‍ ഇനിയും ഈ കൃതി ശേഷിപ്പിക്കുന്നുണ്ടെന്നും അഡ്വ.സുജിത്ത് ഒ.എസിന്റെ ഈ പുസ്തകം നമ്മെ ഓര്‍മിപ്പിക്കുന്നു.

ഖസാക്കിന്റെ ഇതിഹാസത്തിന് അപസര്‍പ്പകഭംഗി നല്‍കുന്നതില്‍ സുപ്രധാന പങ്ക് പള്ളിക്കും പള്ളിക്കാടിനും മീസാന്‍ കല്ലുകള്‍ക്കും ഉണ്ടെന്ന് സുജിത്ത് എഴുതുന്നു. ചിതലിമലയുടെ ഭയാനക സൗന്ദര്യ ത്തിന് മാറ്റുകൂട്ടുന്നത് ചടച്ച പാണ്ടന്‍കുതിരയെ ഇരുത്തിയ ഇടവും തങ്ങളുടെ ഖബര്‍സ്ഥാനവും ആണെന്ന് എഴുതുന്ന സുജിത്ത് പ്രീഡിഗ്രി പഠനകാലത്ത് ഒരുരാത്രി പുതിയകാവ് പള്ളിയുടെ ഖബര്‍സ്ഥാനിലൂടെ, മീസാങ്കല്ലുകള്‍ക്കിടയിലൂടെ സുഹൃത്തുക്കളോടൊപ്പം നടന്നതിന്റെ ഓര്‍മ്മകളെ വീണ്ടെടുത്ത് ഖസാക്കുമായി കൂട്ടിയിണക്കുന്നുണ്ട്
അഡ്വ. സുജിത്ത് ഒ.എസ്. ഖസാക്കില്‍നിന്നും അനുഭവിച്ചതത്രയും കാനന നിഗൂഢതയുടെ സൗന്ദര്യമാണ്, ഗ്രാമീണ സംസ്‌കൃതിയുടെ ഇടിമിന്നല്‍ തെളിച്ചമുള്ള ഓര്‍മ്മപ്പെടുത്തലുകളാണ് നാടന്‍ ചിറകളില്‍ തങ്ങിനില്‍ക്കുന്ന വെള്ളം മഴ പെയ്ത് കൂടുതല്‍ സമൃദ്ധമാകുമ്പോള്‍ ഇടയ്ക്ക് വന്നു വെട്ടിമറിയുന്ന ബ്രാലിനെ പോലുള്ള മിത്തിന്റെ അടയാള പ്രത്യക്ഷങ്ങളാണ്. യക്ഷിസാന്നിധ്യമുള്ള കരിമ്പനക്കൂട്ടങ്ങളാണ്. ജിന്നുകളുടെയും മലക്കുകളുടെയും ഭൂത, പ്രേത, പിശാചുക്കളുടെയും അദൃശ്യ സാന്നിധ്യസമൃദ്ധിയാണ്. രതിയുടെ ആദിമ ചോദനകളാണ്. മൃതിയുടെ ചുംബനസ്പര്‍ശങ്ങളാണ്.

ഇത്തരത്തിലുള്ള അനുഭവങ്ങളെ തന്റെ ജീവിതസന്ദര്‍ഭങ്ങളുമായി ചേര്‍ത്തുവച്ച് ഖസാക്കിനെ വീണ്ടും വീണ്ടും അനുഭവിക്കുകയാണ് സുജിത്ത് ചെയ്യുന്നത്. അപ്പോള്‍ അച്ഛന്‍, അമ്മ, അച്ചിച്ചന്‍, സുഹൃത്തുക്കള്‍, മറ്റു ബന്ധുക്കള്‍… എല്ലാവരും ഈ വ്യാഖ്യാനങ്ങളില്‍ കടന്നുവരുന്നുണ്ട്. അമ്മയുടെ വയറ്റില്‍ കിടന്നുകൊണ്ട് ഗോതുരുത്തുപുഴയെ തോണിയിലൂടെ മുറിച്ചുകടന്ന ഒരു ഓര്‍മ്മയെ അന്തമില്ലാത്ത ആദിമ ബോധത്തിന്റെ ആത്മചൈതന്യംകൊണ്ട് വീണ്ടെടുക്കുന്ന സുജിത്ത് ഈ അനുഭവങ്ങളെ ആഖ്യാനം ചെയ്തുകൊണ്ട് വായനക്കാരെ വിസ്മയിപ്പിക്കുന്നുണ്ട്. ഇതുപോലെ ആകര്‍ഷകങ്ങളായ ജീവിതസന്ദര്‍ഭങ്ങള്‍കൊണ്ടാണ് ഈ അനുഭവാഖ്യാനങ്ങളെ അഡ്വ.സുജിത്ത് മനോഹരമാക്കിയിട്ടുള്ളത്. ഖസാക്കിന്റെ അനുഭവങ്ങളിലൂടെയും ആഖ്യാനങ്ങളിലൂടെയും നിങ്ങളും കടന്നുപോവുക അത് നിങ്ങളെ വിസ്മയിപ്പിക്കും തീര്‍ച്ച.

No Comments yet!

Your Email address will not be published.