പദ്മരാജൻ സംവിധാനം ചെയ്ത ‘ഞാൻ ഗന്ധർവ്വൻ’ എന്ന സിനിമയിലൂടെയാണ് ഒരുപക്ഷേ ഒരു ഗന്ധർവ്വൻ എന്ന സങ്കൽപം മലയാളം പോപ്പുലർ കൾച്ചറിൽ വളരെയധികം വ്യാപകമാകുന്നത്. ആ സിനിമയുമായി ബന്ധപ്പെട്ടു പല വിശ്വാസങ്ങളും/അന്ധവിശ്വാസങ്ങളും അന്നും ഇന്നും നിലനിൽക്കുകയും ചെയ്തിരുന്നു/ചെയ്യുന്നുമുണ്ട്.

യക്ഷി എന്ന സ്ക്രീനിൽ ദൃശ്യതയുള്ള പാരാനോർമൽ സ്ത്രീ ശരീരങ്ങളെ നമ്മൾ പല വട്ടം കണ്ടിട്ടുണ്ട്. മലയാളത്തിലെ യക്ഷികൾ സെക്സികളും ആയിരുന്നു. പക്ഷേ പാരാനോർമൽ ആയ ആൺ ശരീരങ്ങൾ (യക്ഷിയുടെ പുരുഷ രൂപങ്ങൾ) വളരെ അപൂർവമായി മാത്രമാണ് കാണിച്ചത്. ആയുഷ്കാലം പോലുള്ള സിനിമകളിൽ, പപ്പൻ പ്രിയപ്പെട്ട പപ്പൻ, അപരിചിതൻ പോലുള്ള സിനിമകളിൽ ആൺ പ്രേതങ്ങളെ കാണിച്ചിട്ടുമുണ്ട്. ഡ്രാക്കുള പോലുള്ള സിനിമകളിൽ വിദേശത്തും അത്യാവശ്യം മലയാളത്തിലും മെയിൽ ഗോസ്റ്റുകളെ കാണിച്ചിട്ടുമുണ്ട്.

ദൈവദൂതൻ എന്ന സിനിമയിൽ പ്രണയത്തിന്റെ ദൂതൻ എന്ന ഒരു സങ്കൽപത്തിലേക്കാണ് മോഹൻലാൽ എന്ന താരശരീരം വിലക്കി ചേർക്കുന്നത് എന്ന് തോന്നുന്നു. നേരത്തെ പറഞ്ഞ ഗന്ധർവ/മെയിൽ ഗോസ്റ്റ് എന്നീ സങ്കൽപങ്ങളിൽ നിന്ന് വ്യത്യസ്തമായി നിലനിൽക്കുന്ന ഒരു മിസ്റ്റിക്കൽ, മാജിക്കൽ റിയലിസ്റ്റിക് കാരക്ടർ കൂടിയാണ് അത്. ജീവിച്ചിരിക്കുന്ന ഒരു ഒരു പാര നോർമൽ ശരീരമായി മോഹൻലാൽ ഈ സിനിമയിൽ രൂപപ്പെടുന്നു. മോഹൻലാലിന്റെ ദൈവദൂതൻ, പ്രണയവുമായി ബന്ധപ്പെട്ടു പാരാ നോർമൽ യൂണിവേഴ്സിൽ നിന്നും നിരന്തരം സന്ദേശങ്ങൾ ഇങ്ങനെ അയാൾ സ്വീകരിച്ചു പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന ഒരു മാജിക്ക് അയാൾ ആ സിനിമയിൽ മുഴുവൻ പ്രസൻറ് ചെയ്യുന്നു.

മോഹൻലാൽ എന്ന നടനെ, താരശരീരത്തെ ഈ സിനിമയിൽ പ്രെസന്റ് ചെയ്യുന്നത് നോക്കിക്കണ്ടാൽ ചില വ്യത്യസ്തതകൾ ഉണ്ടെന്ന് തോന്നുന്നു. കേരളീയ പരിസരത്തിന് പുറത്തുള്ള വേഷങ്ങൾ മോഹൻലാൽ കെട്ടിയാടിയാൽ മിക്കവാറും ഏച്ച് കേട്ടൽ ആകുന്ന ‘മലയാളി’ പുരുഷൻ ആണ് മോഹൻലാൽ. ഈ സിനിമയിൽ ഒരു ഇന്റർനാഷണൽ മ്യൂസിഷ്യനായി അവതരിപ്പിക്കപ്പെടുന്ന മോഹൻലാൽ ഒരു നോർത്ത് ഇന്ത്യൻ വേഷങ്ങളിലൂടെ സിനിമയുടെ ആദ്യ ഭാഗങ്ങളിൽ അവതരിപ്പിക്കുന്നതിലൂടെഅയാളുടെ ഐഡന്റിറ്റി ഒരു ‘ഗന്ധർവ’ നിലവാരത്തിലേക്ക് ഉയരുന്നു. ‘എന്തരോ മഹാനുഭാവുലു’ എന്ന സംഗീതം, അദ്ദേഹം ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, തുടക്കത്തിലെ ആ കമ്പോസിഷനിലെ കൃത്യമല്ലാത്ത ലൊക്കേഷനുകൾ, വ്യക്തമല്ലാത്ത ജിയോഗ്രഫി, ഉപയോഗിക്കുന്ന മ്യൂസിക്കൽ ഇൻസ്ട്രുമെന്റുകൾ, അദ്ദേഹത്തിന്റെ താടി എന്നിവയിലൂടെ അദ്ദേഹം ‘ഗന്ധർവ’സമാനമായ ഒരു നോൺ-മലയാളി ശരീരത്തിലേക്ക് കയറുന്നു. അത് ‘ഞാൻ ഗന്ധർവനി’ൽ നിന്നും വ്യത്യസ്തവുമാണ്.
‘പ്രിൻസ്’ എന്ന ഒരു സിനിമയിലൂടെയാണ് മോഹൻലാൽ എന്ന നടന്റെ മാറിയ പുതിയ ശബ്ദം സിനിമയിൽ കേൾക്കുന്നത്. അത് കേരളത്തിലെ പോപ്പുലർ കൾച്ചറിലെ സാംസ്കാരിക മണ്ഡലത്തിൽ വലിയ പ്രശ്നവുമായിരുന്നു. അതിനു മുമ്പേ മലയാളികൾ റൊമാന്റിക് ആയി കണക്കാക്കിയ, പാട്ടുകളിൽ എം.ജി. ശ്രീകുമാറുമായി ചേർത്തുവെച്ച് സ്വീകരിച്ച ഒരു ശബ്ദവുമായിരുന്നു മോഹൻലാലിന്റേത്. പക്ഷേ തന്റെ ശബ്ദം മാറിയതിനുശേഷം അഭിനയിച്ച ദേവദൂതൻ എന്ന ഈ സിനിമയിൽ അദ്ദേഹം വളരെ ബ്രില്ല്യന്റ് ആയി പ്രണയത്തിൽ, നാടകം എന്ന കലാരൂപത്തിൽ ബിഹെവ് ചെയ്യുന്ന ഐഡന്റിറ്റി ആയി, തന്റെ ഗന്ധർവസമാനമായ ഒരു ദൈവദൂതൻ എന്ന രൂപമായി ഡയലോഗ് ഡെലിവറിയിലൂടെ അതിന്റെ ഇന്റൊണേഷനുകളിലൂടെ അവതരിപ്പിക്കുന്നുണ്ട്. അങ്ങനെ ഒരു മോഹൻലാലിനെ ഈ സിനിമയിൽ കണ്ടിരിക്കാനും രസകരമാണ്.
ഹോളിവുഡ് ഡ്രാക്കുള സിനിമ/സീരീസുകളിലൊക്കെ ഉള്ള ഒരു അറ്റ്മോസ്ഫിയറിലാണ് ഈ സിനിമ പലയിടത്തും സെറ്റ് ചെയ്തിരിക്കുന്നത്. കൊടൈക്കനാൽ, മഞ്ഞ് , ക്രിസ്ത്യൻ അറ്റ്മോസ്ഫിയർ, ഓവർകോട്ട് പോലുള്ള ഡ്രെസ്സുകൾ എന്നിവയിലൂടെ ഒരു നോൺ-കേരളൈറ്റ് അറ്റ്മോസ്ഫിയർ ഈ സിനിമ സൃഷ്ടിച്ചെടുക്കുന്നു. മോഹൻലാൽ അത്തരം ഓവർകോട്ട് പോലുള്ള വസ്ത്രങ്ങൾ പലപ്പോഴും (കാലാവസ്ഥയ്ക്ക്) അനുസൃതമായി ഈ സിനിമയിൽ ഉടുക്കുകയും ചെയ്യുന്നു. അയാൾ ഒരു മ്യൂസിഷ്യൻ ആകുമ്പോൾ ഒരു തരം ഹിന്ദുസ്ഥാനി ഐഡന്റിറ്റിയിലേക്കും, പ്രണയത്തെക്കുറിച്ച് വികാരപരമായി പെർഫോം ചെയ്യുമ്പോൾ മോഡേൺ വസ്ത്രങ്ങളും, അതുപോലെ അത്യന്തം വയലൻസ് ഉത്പാദിപ്പിക്കുന്ന സീനുകളിൽ ഇടയ്ക്കു കോട്ട് പോലുള്ള വസ്ത്രങ്ങളും ധരിക്കുന്നു. ഇതിൽ വ്യത്യസ്തതയുമുണ്ട്. ഒരു മോഹൻലാൽ പലതരം കാരക്ടർ സൈക്കോളജിക്കൽ–മിസ്റ്റിക്കൽ ട്രാൻസ്ഫർമേഷനുകളുടെ പെർഫോമൻസ് ബോഡി ലാംഗ്വേജുകളിലേക്ക് ഈ സിനിമ കൊണ്ടുപോകുകയും ചെയ്യുന്നു.

ദേവദൂതൻ എന്ന സിനിമയിൽ പാരാനോർമൽ മാജിക്കൽ റിയലിസങ്ങളുടെ കൺസ്ട്രക്ഷനുകളിൽ തന്നെ അനേകം ലെയറുകൾ ഉണ്ടെന്ന് തോന്നുന്നു. ഒരു ക്രിയേറ്റീവ് വർക്ക് ആയ നാടകത്തിൽ ആൾറെഡി ക്രിയേറ്റ് ചെയ്ത രീതികളെ പൊളിച്ചുകൊണ്ട് അദൃശ്യശക്തി പുതിയ ഡയലോഗുകൾ കടത്തി ആ നാടകത്തിനെ തന്നെ പൊളിക്കുകയാണ്. ആ നാടകം, ആ നാടകം അവതരിപ്പിക്കുന്ന സ്റ്റേജ്, കൊട്ടാരം പോലുള്ള കാമ്പസിലെ ചുമരുകളിലെ ചിത്രങ്ങൾ, കുതിര വണ്ടികൾ, സംഗീത ഉപകരണങ്ങൾ, ജനാലകൾ തുടങ്ങിയവ ഒക്കെ മിസ്റ്റിസിസത്തിന് കൈകോർക്കുന്നു. അത്തരമൊരു അറ്റ്മോസ്ഫിയറിലേക്ക് മോഹൻലാലിന്റെ ദൈവദൂതൻ എന്ന കഥാപാത്രം ഒരു മാജിക്കൽ റിയലിസത്തിലേക്ക് അട്ടിമറിയുന്നു. ഇത് കാണുന്ന കാണി ഒരു പ്രണയത്തിന്റെ മാജിക്കിലേക്കും കടക്കുന്നു. ചരിത്രവും കഥയും ചരിത്രത്തിന്റെ ആഡാപറ്റേഷൻ ആയ നാടകവും, നാടകത്തിലെ മാജിക്കും എല്ലാം കൂടെ ഇഴപിരിയുന്ന ഒരു മാസമരീകത ഈ സിനിമ രൂപപ്പെടുത്തുന്നു.
ഇരുപത്തിയഞ്ച് വർഷം മുമ്പ് ഇറങ്ങിയ ഈ സിനിമയുടെ ഡ്രാമാറ്റിക് ലൗഡ് പ്രെസന്റേഷൻ ഇന്നത്തെ സിനിമാറ്റിക് കാഴ്ചയിൽ നിന്ന് വ്യത്യസ്തവുമാണ്. പക്ഷേ ഈ സിനിമയിലെ മിസ്റ്റിക്കൽ എലമെന്റ്സ് നമ്മളെ ആ സിനിമയിലേക്ക് പിടിച്ചുനിർത്തുന്നു. ഇതിലെ ലൌഡ്നെസ് രാസകരവുമാകുന്നു. ഭാർഗവി നിലയം എന്ന പഴയ സിനിമ ഇന്നും കണ്ടിരിക്കാൻ കഴിയുന്നത് അതിലെ മിത്തിക്കൽ എലമെന്റ് നമ്മളെ ട്രിഗർ ചെയ്യുന്നതുകൊണ്ടും കൂടിയാണ്. ദേവദൂതൻ എന്ന ഏറ്റവും മനോഹരമായി തോന്നിയത് മോഹൻലാൽ എന്ന നടന്റെ താരശരീരം, റിയാലിറ്റി, മാജിക്കൽ റിയലിസം, മിസ്റ്റിസിസം തുടങ്ങിയ തലങ്ങളിലേക്ക്, ശരീരത്തിലെ പലതരം പെർഫോമൻസുകളുടെ ഷിഫ്റ്റുകളിലേക്ക് ചടുലമായി ചാഞ്ചാടുന്നത് കാണുമ്പോഴാണ്. അതൊരു ഭ്രാന്തമായ ചാഞ്ചാട്ടമാണ്. ഈ സിനിമയിലെ മോഹൻലാലിന്റെ അത്തരമൊരു ഭ്രാന്തിന് ഒരു മിസ്റ്റിക്കൽ പരിസരത്തിൽ അപാരമായ സൗന്ദര്യവുമുണ്ട്.







No Comments yet!