കേരള സ്റ്റോറി എന്ന സിനിമയെ കുറിച്ച് പൊളിറ്റിക്കൽ അറ്റ്മോസ്ഫിയറിൽ ഒരു പ്രൊപ്പഗാണ്ട സിനിമ എന്ന രീതിയിൽ പലതരത്തിൽ വിലയിരുത്തപ്പെട്ടിരുന്നു. അതിൽ നടക്കുന്ന കൺവെർഷനുകൾ യാഥാർത്ഥ്യമാണെന്ന് ഉത്തരേന്ത്യക്കാരിൽ ഒരു വിഭാഗം വിശ്വസിച്ചു. അതേ സമയം ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു എന്ന് ആ സിനിമ ആരോപിക്കുന്ന പ്രൊപ്പഗാണ്ട വെറും ഉടായിപ്പാണെന്ന് തെളിവ് സഹിതം പുറത്ത് വരികയും ചെയ്തു. എന്നിട്ടും ആ സിനിമയുടെ രണ്ടാം ഭാഗം നിർമ്മിക്കാൻ അതിന്റെ പിന്നണി പ്രവർത്തകർ തയ്യാറാവുകയാണെന്ന വാർത്തകളും വരുന്നു. പല തരത്തിൽ വായിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്ത ഈ സിനിമ നമ്മളെ ചിരിപ്പിച്ച് ഊപ്പാടിളക്കുന്ന രീതിയിൽ റോസ്റ്റ് ചെയ്യപ്പെടുന്ന വിഡിയോകളും പുറത്ത് വന്നു. എന്നെ സംബന്ധിച്ചിടത്തോളം കേരള സ്റ്റോറി എന്ന സിനിമയുടെ വ്യവഹാരത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇത്തരം റോസ്റ്റിംഗ് വിഡിയോകൾ ആയിരുന്നു. പുതിയ പിള്ളേർ റോസ്റ്റിങ്ങിലൂടെ കേരള സ്റ്റോറിയെ എടുത്തു ഉടുത്തിട്ടുണ്ട്.

റോസ്റ്റിംഗ് വിഡിയോകൾ, പ്രത്യേകിച്ച് കേരള സ്റ്റോറിയെ സംബന്ധിച്ച് നിർമ്മിക്കപ്പെട്ടതിന്റെ ക്രിയേറ്റീവ് രീതികൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അതിന്റെ ഈസ്തെറ്റിക്സ് രൂപപ്പെടുന്നത് രസകരമാണ്. ഒരു വിഡിയോയിൽ മലയാളിത്തവും പട്ടുപാവാടയും ഒറ്റപ്പാലവും കഥകളി തുടങ്ങിയ സംഗതികളെ മുഴുവൻ ഊക്കി വിടുന്നുണ്ട്. അതിനു പുറമേ അതിന്റെ എഡിറ്റിങ് സെൻസിബിലിറ്റി, ഉപയോഗിക്കുന്ന ക്ലിപ്പുകൾ എന്നിവയൊക്കെ ഉപയോഗിച്ച് പുതിയ ഡിജിറ്റൽ ടെക്നോളജിയുടെ രസകരമായ ട്രാൻസ്ഫർമേഷനുകളോടെ ഈ ഊക്കലുകൾ നടക്കുന്നു. ആയിരം പൊളിറ്റിക്കൽ ചർച്ചകൾക്ക് സമമായാണ് ഈ റോസ്റ്റിംഗ് വിഡിയോകൾ മാറുന്നത്. രസകരമാണ് കണ്ടിരിക്കാൻ.

ധ്രുവ് റാത്തി എന്ന പൊളിറ്റിക്കൽ കമ്മ്യൂണിക്കേറ്റർ ദുരന്തർ എന്ന സിനിമയിലെ പ്രൊപ്പഗാണ്ടയെ ഒരു റോസറ്റിങ് വീഡിയോവിലൂടെ പൊളിക്കുണ്ട്. ഈ സിനിമ ഹിന്ദി എന്ന ഭാഷയിൽ ഇറങ്ങിയത് കൊണ്ടുതന്നെ കേരളത്തിലെ പോപ്പുലർ കൾച്ചറിലും പൊതുസമൂഹത്തിലും എത്രത്തോളം കമ്മ്യൂണിക്കേറ്റ് ചെയ്തിട്ടുണ്ട് എന്ന കാര്യം അറിയില്ല. അതുപോലെ ധ്രുവ് റാത്തിയുടെ റോസ്റ്റിംഗ് വിഡിയോയും മലയാളികൾ ആയ എത്രത്തോളം മനുഷ്യർ കണ്ടിട്ടുണ്ട് എന്നും അറിയില്ല. പോപ്പുലർ കൾച്ചറിൽ ഒരു സിനിമ പൊതുസമൂഹം സ്വീകരിക്കപ്പെടുന്നതിൽ അനേകം തലങ്ങളിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാകാം. ഒറ്റയ്ക്കുള്ള ഒരു കാഴ്ചയിൽ ഈ സിനിമ എങ്ങനെ ഇന്ത്യൻ സമൂഹത്തിൽ വലിയ വിജയമായിത്തീർന്നു എന്ന് നോക്കി കാണുവാനുള്ള ശ്രമമാണ് ഈ കുറിപ്പ്.

ദുരന്തർ എന്ന സിനിമയിൽ പലയിടത്തും ഉപയോഗിക്കപ്പെട്ടിട്ടുള്ള ശബ്ദങ്ങൾ പലപ്പോഴും നമ്മുടെ പല ഓർമ്മകളെയും ട്രിഗർ ചെയ്യിക്കുന്നത് കൂടെയാണ്. ഉദാഹരണത്തിന്, ആ സിനിമയിലെ പല ആഘോഷങ്ങൾക്കിടയിലും ഉപയോഗിക്കപ്പെട്ടിട്ടുള്ള പഴയ ഹിന്ദി സിനിമാപാട്ടുകൾ തന്നെ. സഞ്ജയ് ദത്ത് എന്ന ഒരു പാകിസ്ഥാൻ ഓഫീസറുടെ ഇൻട്രഡക്ഷൻ സീനിലൊക്കെ ഉപയോഗിക്കപ്പെടുന്ന ‘ഹവാ ഹവാ’ പോലുള്ള പാട്ടുകൾ നമ്മുടെ കൗമാരത്തിൽ ഏറ്റവും കൂടുതൽ പാടി ആസ്വദിച്ചതുകൊണ്ടുതന്നെ നമ്മളെ ട്രിഗർ ചെയ്യിക്കുന്നു. അതേ പോലെ തന്നെ ആണ് ‘റമ്പ ഹോ ഹോ’ പോലുള്ള പാട്ടുകളും നമ്മുടെ ഒരു നൊസ്റ്റാൾജിയ എന്ന രീതിയിൽ രൂപപ്പെടുന്ന ശബ്ദങ്ങളും പാട്ടുകളും ഈ സിനിമയിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ റാപ്പിന്റെയും റോക്ക് മ്യൂസിക്കിന്റെയും ശബ്ദങ്ങളും ഈ സിനിമയിൽ പലപ്പോഴും ഉപയോഗിക്കപ്പെട്ടിരിക്കുന്നു. ലോക: എന്ന മലയാള സിനിമയിൽ ‘കിളിയെ കിളിയെ’ എന്ന പാട്ട് നമ്മുടെ ഓർമ്മകളെ ട്രിഗർ ചെയ്യുന്നതുപോലെ ട്രിഗർ ചെയ്യിക്കുക എന്ന ഒരു പരിപാടി ദുരന്തർ എന്ന സിനിമ ചെയ്യുന്നു. അതായത്, ഈ സിനിമയുടെ ഇന്ത്യൻ എന്ന ദേശീയവാദം, ഹിന്ദുത്വ രാഷ്ട്രീയ സ്വാധീനം എന്നിങ്ങനെയുള്ള പൊളിറ്റിക്കൽ അജണ്ടകളുടെ കൂടെ ഇത്തരം സംഗീതവും ശബ്ദങ്ങളും ഓർമ്മകളെ ട്രിഗർ ചെയ്യുന്ന ശബ്ദങ്ങളും ഈ സിനിമയിലേക്ക് നമ്മളെ വലിപ്പിക്കാനുള്ള തന്ത്രപരമായ ശ്രമമാണ് നടത്തുന്നത്. നമ്മുടെ ചില സിനിമാ കാഴ്ചകളിൽ എത്ര ഊള സിനിമകളാണെങ്കിലും അതിലെ ഒന്നോ രണ്ടോ സീനുകൾ നമുക്ക് ഇഷ്ടപ്പെടുന്നതുപോലെ തന്നെയാണ് ഇത്. സിനിമ എന്നത് ഒരു ഏകതാനമായ രാഷ്ട്രീയത്തിൽ നിലനിൽക്കുന്നതിനും അപ്പുറം പല കോൺഫ്ലിക്റ്റിങ്ങായ ടെക്സ്റ്റുകളുടെ ഒരുക്കൂട്ടൽ കൂടെയായതുകൊണ്ടാണ് അത്.
![]()
പതിറ്റാണ്ടുകളോളം ഹിന്ദി സിനിമ സ്വീകരിച്ച് പോകുന്ന സ്പൈ ത്രില്ലറുകളുടെ ഒരു ഭാഷയിൽ നിന്നുള്ള, ഒരു മാറ്റവുമില്ലാത്ത, ഒട്ടും എക്സൈറ്റ് ചെയ്യിക്കാത്ത ഇന്ത്യൻ സിനിമാഭാഷ തന്നെയാണ് ദുരന്തറിന്റേയും. ലോകത്ത് ഒ.ടി.ടി. കാലത്തും പോസ്റ്റ്-കോവിഡ് കാലത്തും സ്പൈ ത്രില്ലറുകൾ / ത്രില്ലറുകൾ / വാർ സിനിമകൾ തുടങ്ങിയവ കുട്ടികൾ പോലും കണ്ടുകൊണ്ടിരിക്കുന്ന കാലത്താണ് ഹിന്ദി സിനിമ നിരന്തരം ആവർത്തിക്കുന്ന കവിളിലെ മറുക് മാറ്റുന്ന തരത്തിലുള്ള സി.ഐ.ഡി. നസീർ പോലുള്ള പരിപാടികളുമായി ഈ സിനിമ വരുന്നത്. അത് പോട്ടെ എന്ന് വയ്ക്കാം. പോസ്റ്റ്-കോവിഡ് കാലത്തെ കാഴ്ചകളിലെ പുതിയ തലമുറ കാഴ്ചക്കാരിൽ അധികവും രാജ്യം, മാതൃരാജ്യം, ഇന്ത്യ എന്ന സങ്കൽപ്പങ്ങൾ ഒക്കെ വിട്ട് ജിയോഗ്രാഫിക്കൽ ദേശീയതയെ പൊളിച്ചുകൊണ്ട് അനേകം സിനിമകൾ കാണുന്ന ഒരു കാലത്ത്, ഇന്ത്യൻ ദേശീയത, അതിലെ ഭീകരവാദ ആക്രമണം എന്നീ പരിപാടികളൊക്കെ തൊണ്ണൂറുകളിൽ, അധികം ഫോറിൻ എക്സ്പോഷറുകൾ ഇല്ലാത്ത ഒരു കാലത്ത് രൂപപ്പെട്ട പ്രൊപ്പഗാണ്ട ഈസ്തെറ്റിക്സാണ് ഈ സിനിമ ഉപയോഗിച്ചിരിക്കുന്നത്. അത് തന്നെ ഒരു വളർച്ചയില്ലായമായാണ്. ഇന്ത്യൻ സിനിമയും ഇന്ത്യൻ പോപ്പുലർ കൾച്ചറും തിരിച്ച് നടക്കുന്നതിലെ അത്യന്തം ദാരിദ്ര്യം മുറ്റിയ കാഴ്ചയാണ് ഈ സിനിമ നൽകുന്നത്.

ഈ സിനിമയിൽ പാകിസ്ഥാനിലെ പൊളിറ്റിക്കൽ അറ്റ്മോസ്ഫിയറുകൾ, അവിടത്തെ അണ്ടർവേൾഡുകൾ, അവിടത്തെ ആയുധ കച്ചവടങ്ങൾ തുടങ്ങിയവയുടെ ദൃശ്യത രൂപപ്പെടുന്നുണ്ട്. അവരുടെ പൊളിറ്റിക്കൽ മീറ്റിങ്ങുകൾ, പൊളിറ്റിക്കൽ ഗെയിമുകൾ, അണ്ടർവേൾഡിലെ ബന്ധങ്ങൾ, സൗഹൃദങ്ങൾ, അവരുടെ ആഘോഷങ്ങൾ, കല്യാണാഘോഷങ്ങൾ, ക്രിഞ്ച് അടിപ്പിക്കുന്ന പ്രണയങ്ങൾ, ഈ സിനിമയിലെ പാട്ടുകൾ, വയലൻസ്, സ്പൈ ത്രില്ലറിലെ ഇൻഫിൽട്രേഷൻ സീനുകൾ, അതിന്റെ പ്ലാനിങ്ങുകൾ (ഒക്കെ ദാരിദ്ര്യമാണ്) ഇന്ത്യൻ സിനിമ കഴിഞ്ഞ മുപ്പത് വർഷങ്ങളായി രൂപപ്പെടുത്തുന്ന അതേ പാറ്റേണിലാണ്. ഇതൊക്കെ നമ്മൾ എത്ര കണ്ടതാണ്. വിനായകൻ പറഞ്ഞ പോലെ ഒരു മാറ്റവുമില്ല. അഭിനയത്തിന്റെ ടെക്സ്റ്റിൽ പോലും ഈ സിനിമ തൊണ്ണൂറിൽ നിന്നും പുറപ്പെട്ടിട്ടില്ല. അത്തരത്തിൽ ഇന്ത്യൻ സമൂഹം ഒരിക്കലും വളരാത്ത ഒരു യൂസ്ഡ് ആയ ഈസ്തെറ്റിക് ഇടത്തിലേക്ക് അതേ പഴയ ദേശീയവാദി പ്രോഡക്റ്റ് ഇട്ടു കൊടുത്തു എന്നതാണ് ദുരന്തർ എന്ന സിനിമയുടെ ദുരന്തം.
ഷോലെ എന്ന സിനിമ ഇന്ത്യൻ പോപ്പുലർ സിനിമയിൽ ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ അടിയന്തരാവസ്ഥ കാലത്ത് ഒരു ഈസ്തെറ്റിക്സ് നിർമ്മിച്ചിരുന്നു. സൗഹൃദത്തിന്റെ, പ്രണയത്തിന്റെ, വയലൻസിന്റെ ഒക്കെ വലിയ വലയത്തിലേക്ക് ഇന്ത്യൻ കാണികളെ അത് കൂട്ടിക്കൊണ്ടുപോയി. അത്തരം ഒരു ഈസ്തെറ്റിക്സിൽ നിന്ന് ഇന്ത്യൻ സിനിമ ഇന്നും രക്ഷപ്പെട്ടിട്ടില്ല; അല്ലെങ്കിൽ അത്തരം ഒരു സൗന്ദര്യശാസ്ത്രത്തെ പോപ്പുലർ കൾച്ചർ ഇഷ്ടപ്പെടുന്ന ഒരു സമൂഹം ഇവിടെ ഉണ്ടെന്നതിന്റെ തെളിവാണ് ആ സിനിമകൾ വീണ്ടും ഇവിടെ ആഘോഷിക്കുന്നത്. ചില സിനിമാസംസ്കാരങ്ങളിൽ നിന്ന് പോപ്പുലർ കൾച്ചറിന് രക്ഷപ്പെടാൻ കഴിയാത്ത രീതിയിൽ ഇഴുകി ചേരുകയും ഛേഉം. കഴിഞ്ഞ പത്ത്, മുപ്പത് കൊല്ലങ്ങളായി ദേശസ്നേഹം, രാജ്യസ്നേഹം, ആഭ്യന്തരസുരക്ഷ, ഹിന്ദുത്വ പൊളിറ്റിക്സ് എന്നീ നിലകളിൽ നിന്ന് രക്ഷപ്പെടാത്ത പഴയ ആ ചക്കിൽ കറങ്ങുന്ന എരുമയെ പോലുള്ള ഒരു ദുരന്തമായിട്ടാണ് ദുരന്തർ എന്ന സിനിമയെ കുറിച്ച് എനിക്ക് തോന്നിയത്. അതായത്, പൊളിറ്റിക്കലായും ടെക്നിക്കലായും ഈസ്തെറ്റിക്കലായും യാതൊരു വിധ ഫ്രഷ്നസോ കിക്കോ തോന്നിക്കാത്ത ഒരു സിനിമ.
ഇന്ത്യൻ ദേശീയതയെ ഒരു തരത്തിലും ചോദ്യം ചെയ്യാത്ത പൊളിറ്റിക്കൽ മൊറാലിറ്റിയുടെ തലപ്പത്ത് കെട്ടിവെച്ചുള്ള ഈ സ്പൈ ഓപ്പറേഷൻ പരിപാടികളൊക്കെ കാണുമ്പോൾ നസ്രിയ ഏതോ ഇന്റർവ്യൂവിൽ പറഞ്ഞ പോലെ “എന്താ ഇവിടെ നടക്കുന്നേ…?” എന്ന ഫീലാണ്.

ട്രോപ്പിക്കൽ മാലഡി എന്ന രണ്ടായിരത്തി നാലിൽ ഇറങ്ങിയ തായ് സിനിമ മാറ്റിവെച്ചാണ് ഈ മൂന്നര മണിക്കൂർ അവരാത്തതിന് തലവെച്ചത് എന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ചോദിക്കാൻ തോന്നുന്നത് ഒരൊറ്റ ചോദ്യമാണ്: “ദുരന്തർ പോലുള്ള ദുരന്തങ്ങൾ ഒക്കെ കണ്ടു സമയം കളയാൻ താനൊക്കെ എന്ത് ദാരിദ്ര്യമാടോ?” എന്ന ഒരൊറ്റ ചോദ്യം.







No Comments yet!