ദീദി ദാമോദരനും എച്ചുമുക്കുട്ടിയും എഴുതിയ ”എംടി സ്പേയ്സ്: ബാഷ്പീകൃതയുടെ ആറാംവിരല്‍” എന്ന പുസ്തകം പുറത്തുവന്നതിനുശേഷം എം ടി വാസുദേവൻ നായരുടെ മക്കളായ സിതാരയും അശ്വതിയും ചേർന്ന് ഫെയ്സ്ബുക്കിൽ പുസ്തകം പിൻവലിക്കണമെന്നാവശ്യപ്പെടുന്ന ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയിൽ, സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഈ വിഷയത്തെക്കുറിച്ച് ചില എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ ഇവിടെ നല്‍കുന്നു.
(സിതാരയുടെ ഫേസ്ബുക്ക് കുറിപ്പ് ആദ്യം നല്‍കുന്നു. അതിന്‍റെ തുടര്‍ച്ചയില്‍ ഇതിനോടുള്ള പ്രതികരണങ്ങളും)


Facebook Post
ദീദി ദാമോദരൻ എച്ച്മുക്കുട്ടി എന്നിവർ ചേർന്ന് എഴുതുകയും ‘ബുക്ക് വേം’ പ്രസിദ്ധീകരിക്കുകയും ചെയ്ത ‘എംറ്റി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരൽ ‘ എന്ന പുസ്തകം വായിച്ചപ്പോഴാണ് ഈ കുറിപ്പ് എഴുതേണ്ടി വന്നത്. പ്രമീള നായരേയും അവരുടെ ജീവിതത്തെയും കുറിച്ച് എന്ന വ്യാജേന എഴുതിയ ഈ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകൾക്ക് നിരക്കാത്തതും അസത്യവുമാണ്. പ്രമീള നായർ മരിച്ച് 26 വർഷങ്ങൾക്ക് ശേഷവും എം ടി വാസുദേവൻ നായർ എന്ന ഞങ്ങളുടെ അച്ഛൻ മരിച്ച് ഒരു വർഷത്തിന് ശേഷവും രചിക്കപ്പെട്ട ഈ പുസ്തകം അച്ഛനെയും ഞങ്ങളുടെ കുടുംബത്തെയും അപകീർത്തിപ്പെടുത്തുവാനും തേജോവധം ചെയ്യുവാനും ഉദ്ദേശിച്ച്, അതുവഴി ആർജ്ജിക്കുന്ന ‘കുപ്രസിദ്ധിയിലൂടെ പുസ്തകം വിറ്റു പോവാനും രചയിതാക്കൾക്ക് ശ്രദ്ധ കിട്ടുവാനും നടത്തിയ ഒരു കുൽസിത ശ്രമത്തിന്റെ ഭാഗമാണ്.

ഈ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള മിക്ക കാര്യങ്ങളും പറഞ്ഞു കേട്ടുള്ള അറിവുകൾ വെച്ചാണ് എന്ന് ആർക്കും മനസിലാവും. ഈ പുസ്തകത്തിലെ പല പരാമർശങ്ങളും എം ടിയെ കുറിച്ചുള്ള ആരോപണങ്ങളും തികച്ചും അടിസ്ഥാനരഹിതമാണ്. ഈ കൃത്യം മൂലം മക്കൾ എന്ന നിലയിൽ ഞങ്ങളും ഞങ്ങളുടെ കുടുംബങ്ങളും അനുഭവിക്കുന്ന മനോവിഷമങ്ങളും അപമാനവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. പ്രശസ്തിക്കും ധനസമ്പാദനത്തിനും വേണ്ടി അന്തരിച്ച വ്യക്തികളെ തേജോവധം ചെയ്യുകയല്ല വേണ്ടത് എന്ന് ഓർമിപ്പിക്കുന്നു. അതോടൊപ്പം ഈ പുസ്തകത്തിൽ എഴുതപ്പെട്ടിട്ടുള്ള കാര്യങ്ങൾ അർദ്ധ സത്യങ്ങളും കളവും വളച്ചൊടിക്കലുമാണെന്നു പ്രിയപ്പെട്ട വായനക്കാരെ അറിയിക്കുന്നു. അത് കൊണ്ട് തന്നെ സാംസ്കാരിക മേഖല ഈ പുസ്തകത്തെ തള്ളി കളയുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. ഈ പുസ്തകം ഉടനടി പിൻവലിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം യുക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും അറിയിക്കുന്നു.
സിതാര ഗിര്‍മേ, അശ്വതി നായര്‍



അന്തരിച്ചവരെ തേജോവധം ചെയ്യരുത് – എം.ടി കുടുംബം…
ഷീജ പൂന്താനത്ത്
വിവാഹം കഴിച്ചതിൻ്റെ പേരിൽ ജീവിച്ചിരിക്കെത്തന്നെ തേജോവധം ചെയ്യപ്പെട്ട സ്ത്രീയാണ് പ്രമീള നായരെന്ന എഴുത്തുകാരി. ആ വേദനകൾക്ക് ഒരു വിലയുമില്ലേ . അവരെക്കുറിച്ച് ഇനിയുമാർക്കും ഒന്നും എഴുതാൻ പറ്റില്ലേ?
എംപ്റ്റി സ്പെയ്സ് – ബാഷ്പീകൃതയുടെ ആറാം വിരൽ എന്ന പുസ്തകം ഞാൻ വായിച്ചിട്ടില്ല. പക്ഷേ, ഒന്നറിയാം, എം.ടി യെന്ന വ്യക്തിയുടെ ഭാര്യയായി കുറച്ചു കാലം കഴിഞ്ഞതിൻ്റെ പേരിൽ identity പോലും പലപ്പോഴും ചോദ്യം ചെയ്യപ്പെട്ട വ്യക്തിയായിരുന്നു പ്രമീള നായർ എന്നത്. അത് അവരിൽ നിന്നു തന്നെ കേട്ടറിഞ്ഞ യാഥാർഥ്യവുമാണ്..
1995 ലാണ് ഏഷ്യാനെറ്റിനു വേണ്ടി ഒരു program ചെയ്യാനായി കെ.ജയചന്ദ്രനും (ജയേട്ടൻ) ക്യാമറാമാൻ കെ.പി. രമേഷും ഷീജ എന്ന ഈ ഞാനും പ്രമീള ടീച്ചറുടെ വീട്ടിൽ പോകുന്നത്. എം.ടി കൃതികളുടെ നല്ല വിവർത്തകയായിരുന്ന ടീച്ചറുടെ സാഹിത്യാഭിരുചികളെ കുറിച്ച് സംസാരിക്കാനായിരുന്നു പോയത്. ചോദ്യങ്ങൾ ചോദിക്കുന്നതിനിടയ്ക്ക് നല്ലൊരു വിവർത്തകയും വായനക്കാരിയും എഴുത്തുകാരിയുമായിട്ടും സാഹിത്യലോകത്ത് എന്തേ ഇടം കിട്ടിയില്ല എന്ന് ചോദിച്ചു. നിസ്സംഗമായ ചിരിയോടൊപ്പം അവർ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു – ” എൻ്റെ പുസ്തകം പ്രസിദ്ധീകരിക്കാൻ ഒരു പബ്ലിഷറെയും അയാൾ അനുവദിക്കില്ല.
അതൊന്നും വേണ്ട, ജ്ഞാനപീഠം അവാർഡ് കിട്ടിയ ദിവസം ചില മാധ്യമ പ്രവർത്തകർ എന്നെ വിളിച്ചപ്പോൾ ഞാൻ ആശംസകൾ അറിയിച്ചു. പിറ്റേ ദിവസം ഒരു പത്രത്തിൽ പോലും എൻ്റെ ആശംസ പ്രസിദ്ധീകരിച്ചു കണ്ടില്ല. അയാൾ എല്ലാ പത്ര ഓഫീസുകളിലും വിളിച്ചു പറഞ്ഞത്രേ, എൻ്റെ Statement കൊടുക്കരുതെന്ന്. അത്രയും ക്രൂരത എന്തിന് എന്നെനിക്കറിയില്ല. അയാൾ സ്വന്തം താത്പര്യത്തിനനുസരിച്ച് മറ്റൊരു ജീവിതം തിരഞ്ഞെടുത്തു. ആയിക്കോട്ടെ. എന്നെ നല്ലൊരു സുഹൃത്തായി കണ്ടാൽ പോരേ അയാൾക്ക് . അതും പറ്റുന്നില്ലെങ്കിൽ ഒരു വ്യക്തിയായി കണ്ട് എൻ്റെ identity യെ ചോദ്യം ചെയ്യാതിരുന്നു കൂടേ…..
നിങ്ങൾക്കറിയാമോ, ” എം.ടി.യുടെ പഴയ ഭാര്യ” എന്ന ലേബലിലാണ് ഞാൻ പലപ്പോഴും അറിയപ്പെടുന്നത്. ഒരിക്കൽ ഒരു ചടങ്ങിൽ വെച്ച് ഗൃഹനാഥ എന്നെ പരിചയപ്പെടുത്തിയത്
” ഇത് എം.ടിയുടെ പഴയ ഭാര്യ ” എന്നായിരുന്നു. ഞാൻ ഉടനെ അവിടെ നിന്നും ഇറങ്ങി പോന്നു. ആകെ അസ്വസ്ഥയായി വീടിൻ്റെ ഉമ്മറപ്പടിയിൽ ഇരിക്കുമ്പോൾ പഴയ പാത്രങ്ങൾ എടുക്കാനുണ്ടോ എന്നും ചോദിച്ച് ഒരു തമിഴൻ വഴിയിലൂടെ പോകുന്നുണ്ടായിരുന്നു. ഞാൻ അയാളെ വിളിച്ചു വരുത്തി ” ഒരു പഴയ ഭാര്യയുണ്ട് വിൽക്കാൻ . എടുക്കുമോ ‘ എന്നു ചോദിച്ചു. പാവം തമിഴൻ എന്നെ അന്ധാളിച്ചു നോക്കിയിട്ട് ഇറങ്ങി പോയി…… ”
ടീച്ചർ വീണ്ടും ഒരു പാടു കാര്യങ്ങൾ പങ്കുവെച്ചു; ശക്തവും ഉറച്ചതുമായ നിലപാടുകളായിരുന്നു ആ വാക്കുകളിൽ.
ജ്ഞാനപീഠം നേടിയ ആഘോഷങ്ങളിലൊന്നും സിതാര എന്ന മകൾക്കും ഇടമുണ്ടായില്ല എന്നത് പ്രമീള ടീച്ചറുടെ വാക്കുകളിൽ വിഷാദരൂപത്തിൽ ഇടയ്ക്കെപ്പോഴൊക്കെയോ ഒളിഞ്ഞും തെളിഞ്ഞും വന്നു.
ഷൂട്ട് കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ പ്രമീള ടീച്ചർ എന്നോട് ചിരിച്ചു കൊണ്ട് ചോദിച്ചു, ഇത് telecast ചെയ്യുമല്ലോ അല്ലേ. അതിലെന്തു സംശയം എന്ന ഭാവത്തിൽ ഞാൻ ജയേട്ടൻ്റെ മുഖത്തേക്കു നോക്കി. സംശലേശമെന്യേ ജയേട്ടൻ പറഞ്ഞു.
” അതിലെന്തു സംശയം. രണ്ടു ദിവസം കൊണ്ട് വരും.”
തിരിച്ചു നടക്കുന്നതിനിയിൽ ജയേട്ടൻ രമേഷിനോട് പതിവു രീതിയിൽ, തമാശ കലർത്തി പറഞ്ഞു, “വെറുതേയാണോ എം.ടി. ഇവരെ ഇട്ടിട്ടു പോയത്. ”
ഇത്രയ്ക്ക് ശക്തമായ നിലപാടുകളുള്ള സ്ത്രീയെ എം.ടി എങ്ങനെ സഹിക്കും….
തിരിച്ച് ഓഫീസിലെത്തി അന്നുച്ചയ്ക്കു തന്നെ കാസറ്റും സ്ക്രിപ്റ്റും തിരുവനന്തപുരത്തേക്ക് കൊറിയറയച്ചു.
അന്ന് രാത്രി എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. എം.ബി. കോളേജിലെ പ്രമീള ടീച്ചറും എം.ടി. വാസുദേവൻ നായരുടെ അദ്ധ്യാപക വേഷവുമായിരുന്നു മനസ്സു നിറയേ ……
പിറ്റേ ദിവസം രാവിലെ കോഴിക്കോട് എം.എസ്. എസ്. കോംപ്ലക്സിലെ ഓഫീസിലെ പടി കയറുമ്പോഴേ കണ്ടത് ജയേട്ടൻ്റെ സങ്കടവും നിരാശയും നിറഞ്ഞ മുഖമായിരുന്നു. ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് അടുത്തു വന്ന് വേവലാതിയോടെ പറഞ്ഞു , പ്രമീളാ നായരുടെ സ്റ്റോറി Telecast ചെയ്യില്ല. കൊടുക്കണ്ടെന്നു പറഞ്ഞു തിരുവനന്തപുരത്തുനിന്നും . ” ഞാൻ ആകെ തകർന്നു പോയി. വെറുതേ ജയേട്ടനോട് കയർത്തു.
” അതിന് Program അവരു കണ്ടോ? കണ്ടിട്ടല്ലേ തീരുമാനിക്കുക? ജയേട്ടൻ പറഞ്ഞാൽ അവർക്കു മനസ്സിലാവില്ലേ കാര്യങ്ങൾ….. ‘ ജയേട്ടൻ വിചാരിച്ചാൽ ഈ ഭൂമിമലയാളത്തിൽ നടക്കാത്തതായി ഒന്നുമില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ഞാൻ ജയേട്ടനോട് ശാഠ്യം പിടിച്ചു കൊണ്ടേയിരുന്നു.വിഡ്ഢിത്തം പറയുന്നു എന്ന് പറഞ്ഞ് ക്യാമറ ചെയ്ത രമേഷ് അവൻ്റെ ദേഷ്യം എന്നോടും തീർത്തു.
പതിഞ്ഞ സ്വരത്തിൽ ജയേട്ടൻ പിന്നീട് കാര്യങ്ങൾ പറഞ്ഞു. കാസറ്റ് അവിടെയെത്തും മുമ്പു തന്നെ എം.ടിയുടെ ഫോൺ കോൾ അവിടെയെത്തിയത്രേ. അത് telecast ചെയ്യരുതെന്ന് ആവശ്യപ്പെട്ടു എന്ന്. പ്രമീള ടീച്ചർ വിളിച്ചാൽ ഇനി എന്തു പറയും എന്ന് പറഞ്ഞു കൊണ്ട് ജയേട്ടനും രമേഷും പുറത്തേക്കിറങ്ങിപ്പോയി. ഒരു രാഷ്ട്രീയ നേതാവിനോളം പോന്ന എം.ടിയുടെ അധികാര ഭാവം അന്നെനിക്കു ബോധ്യമായി. രണ്ടു വ്യക്തികൾ ഒരുമിച്ച് ജീവിതം തുടങ്ങുകയും അതിലൊരാൾ ഒരു ഘട്ടത്തിൽ വഴിപിരിഞ്ഞു പോവുകയും ചെയ്യുന്നത് സ്വാഭാവികം. തുടർന്നുള്ള വ്യക്തിജീവിതത്തിൽ ഒരാൾക്ക് മറ്റൊരാളുടെ ജീവിതത്തിൽ ഇടപെടാൻ എന്തവകാശമാണുള്ളത്?
പ്രമീള നായർ എന്നത് എം.ടിയുടെ ” പഴയ ഭാര്യ” എന്ന identity യിൽ അടങ്ങിയൊതുങ്ങി ജീവിച്ചാൽ മതി എന്നു പറയുന്നിടത്തല്ലേ ഏറ്റവും വലിയ രാഷ്ട്രീയ ശരികേട് ? എഴുത്തുകാരിയെന്ന നിലയിൽ , വിവർത്തകയെന്ന നിലയിൽ പ്രമീളാ നായർ സമൂഹത്തോട് സംസാരിക്കാൻ പാടില്ല , അനുവദിക്കില്ല എന്ന് പറയാൻ എം.ടി. എന്ന വ്യക്തിക്ക് എന്തധികാരം?
പ്രമീള നായർ എന്ന വ്യക്തിക്കു വേണ്ടി മറ്റൊരാൾ ഇന്ന് എഴുതിയത് പിൻവലിക്കണമെന്ന് എം.ടികുടുംബം ആവശ്യപ്പെടുമ്പോൾ ഞാൻ കേൾക്കുന്നത് പഴയ ” ഫോൺ ശബ്ദ “ത്തിൻ്റെ ആവർത്തനം തന്നെ.
എം.ടി. ഏഷ്യാനെറ്റിൽ വിളിച്ച് അധികാര ഭാവം കാണിച്ച വ്യക്തികളാരും തന്നെ ഇന്ന് ആ ഓഫീസിലില്ല. ജയേട്ടൻ (കെ.ജയചന്ദ്രൻ) നമ്മളോട് യാത്ര പറഞ്ഞു പോയിട്ട് 27 വർഷം തികയുന്നു. അന്നു ക്യാമറ ചെയ്ത കെ.പി. രമേഷ് കോഴിക്കോട്ടു തന്നെയുണ്ട്. സംശയമുള്ളവർക്ക് വിളിച്ചു ചോദിക്കാം. നമ്പർ ഇവിടെ ഇട്ടാൽ ഓനെന്നെ കൊല്ലും.
എന്തുകൊണ്ട് എം.ടി. ജീവിച്ചിരുന്ന കാലത്ത് ഇതു പറഞ്ഞില്ല എന്നൊരു ചോദ്യമുണ്ടാവാം. എഴുതിയാൽ അത് പ്രസിദ്ധീകരിക്കാൻ ആരെങ്കിലും തയ്യാറാകും എന്ന വിശ്വാസം അന്നും ഇന്നും എനിക്കില്ല.
സോഷ്യൽ മീഡിയ വഴി പറയാമായിരുന്നില്ലേ എന്നു ചോദിച്ചേക്കാം – 2013 ലാണ് ഈ പ്ലാറ്റ്ഫോമിലേക്ക് ഞാൻ കടന്നു വരുന്നത്. അപ്പോഴേക്കും എം.ടി. വാർദ്ധക്യപരമായ പ്രയാസങ്ങളിലേക്കു പോയി. പ്രായത്തോടുള്ള മര്യാദ കാണിച്ച് എൻ്റെ ഓർമകളെ കുഴിമൂടിയിട്ടു. കാരണം പുറത്തെടുക്കുമ്പോഴൊക്കെ അതെന്നെ വല്ലാതെ അസ്വസ്ഥയാക്കും. ഒടുവിൽ എം.ടിയും ലോകത്തോടു വിട പറഞ്ഞു. ഇനിയത് ഒരിക്കലും പുറത്തെടുക്കില്ല എന്നും കരുതിയതായിരുന്നു. അപ്പോഴാണ് ഈ പുസ്തകവും അതിനു പുറകേയുള്ള എം.ടി. കുടുംബത്തിൻ്റെ ധാർഷ്ട്യവും കണ്ടത്. സഹിക്കാനും പൊറുക്കാനും കഴിയാത്തതുകൊണ്ട് എഴുതിയതാണ്. …….

എം ടി എന്ന വിഗ്രഹം ഉടഞ്ഞാൽ…
ജോണി എം എൽ
‘എംപ്റ്റി സ്പേസ്: ബാഷ്‌പീകൃതയുടെ ആറാംവിരൽ’ വിരൽ എന്ന പുസ്തകമാണ് ഇപ്പോൾ ചർച്ചാ വിഷയം. എം ടി വാസുദേവൻ നായരുടെ പങ്കാളിയായിരുന്ന പ്രമീളാ നായർ എന്ന എഴുത്തുകാരി എങ്ങനെ വിസ്മൃതിയിലേക്ക് പോയി എന്നതിനെക്കുറിച്ചു ദീദി ദാമോദരനും എച്മുകുട്ടിയും നടത്തുന്ന അന്വേഷണമാണ് പുസ്തകം. ഇത് വായിക്കാൻ തീരുമാനിച്ചതായിരുന്നെങ്കിലും ഇത് വരെ കഴിഞ്ഞിട്ടില്ല. അതിനാൽ പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചല്ല, മറിച്ച് അതുണ്ടാക്കിയ ചർച്ചയുടെ ചില വശങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്.
പുസ്തകം ഗോസിപ്പാണ്, മരിച്ചു പോയ തങ്ങളുടെ അച്ഛനെ കൊച്ചാക്കുന്നതാണ്, എഴുത്തുകാർക്ക് ഖ്യാതിയും പണവും ഉണ്ടാക്കാനുള്ള പരിപാടിയാണ് അതിനാൽ പുസ്തകം നിരോധിക്കണം എന്നാണ് എം ടി യുടെ മക്കൾ വാദിയ്ക്കുന്നത്. അങ്ങനെ നിരോധിക്കേണ്ടതുണ്ടോ? എം ടി വിമർശനങ്ങൾക്ക് അതീതനാണോ?
എന്റെ മുന്നിൽ ഇരിയ്ക്കുന്നത് ഞാൻ ഇന്നലെ വായിച്ചു തീർത്ത (എന്ന് വെച്ചാൽ കഴിഞ്ഞ രണ്ടാഴ്ചകളായി വായിച്ചുകൊണ്ട് ഇന്നലെ തീർത്ത എന്നാണ് അർത്ഥമാക്കുന്നത്), ഹിന്ദിയിലെ പ്രമുഖ എഴുത്തുകാരനും ഹൻസ് മാഗസിൻ പത്രാധിപരുമായിരുന്ന രാജേന്ദ്ര യാദവിന്റെ ആത്മകഥയായ ‘എക്കോസ് ഓഫ് മൈ പാസ്റ്റ്’ -ഉം, അദ്ദേഹത്തിന്റെ ഭാര്യയാ(യിരുന്ന) പ്രശസ്ത ഹിന്ദി സാഹിത്യകാരി മന്നു ഭണ്ടാരിയുടെ ആത്മകഥയായ ‘ദിസ് ടൂ ഈസ് എ സ്റ്റോറി’-യും ആണ്. ഹിന്ദിയിൽ നിന്ന് വിവർത്തനം ചെയ്തിരിക്കുന്നത് പ്രമുഖ പത്രപ്രവർത്തക കൂടിയായ പൂനം സക്സേനയാണ്.
ജീവിച്ചിരിക്കെ ഒന്നിലധികം ‘സമാന്തര ജീവിതങ്ങൾ’ നയിച്ച എഴുത്തുകാരനായിരുന്നു രാജേന്ദ്ര യാദവ്. എന്ന് വെച്ചാൽ വിവാഹേതര ബന്ധങ്ങളും ലൈംഗികബന്ധങ്ങളും. മന്നു ഭണ്ഡാരി ഒക്കെയും സഹിച്ചും, അയാളെ ഇറക്കി വിട്ടും, നീണ്ട മുപ്പത് വർഷങ്ങൾ ഒരുമിച്ചു ജീവിച്ചു. ഒടുവിൽ അവർ ഔപചാരികമായി മുപ്പതാം വർഷം വേർപിരിഞ്ഞു. രാജേന്ദ്ര യാദവ് തന്റെ ആത്മകഥ എഴുതിയപ്പോൾ, സ്വാഭാവികമായും ചില വിടവുകൾ അതിലുണ്ടാവുകയും, മന്നു ഭണ്ഡാരിയെ സംശയത്തിന്റെ നിഴലിൽ നിർത്തുകയും ചെയ്തു. തുടർന്ന് അവർ ആത്മകഥ എഴുതി. രാജേന്ദ്ര യാദവ് എന്ന വിഗ്രഹം ഉടഞ്ഞു. ഇന്ന് രണ്ടു പേരും ജീവിച്ചിരിപ്പില്ല.
വിഗ്രഹങ്ങൾ ഉടയാനുള്ളതാണ്. എം ടി വാസുദേവൻ നായർ എന്ന വ്യക്തിയിലേക്ക് ഉള്ള ഒരു അന്വേഷണമാണ് ‘ബാഷ്‌പീകൃതയുടെ ആറാം വിരൽ’ എന്ന് ഞാൻ മനസ്സിലാക്കുന്നു. പ്രമീളാ നായർ ആത്മകഥ എഴുതിയിട്ടില്ല. എന്നാൽ സംഭവങ്ങളിലൂടെയും, രചനകളിലൂടെയും, സ്മൃതികളിലൂടെയും ശ്രുതികളിലൂടെയും കൃതഹസ്തരായ എഴുത്തുകാർ വീണ്ടെടുക്കുന്നതാണ് ഒരാളിന്റെ ജീവിതചരിത്രം. അപ്പോൾ അതിൽ, അവരുമായി ബന്ധമുള്ള അനേകം മനുഷ്യർ കഥാപാത്രങ്ങളാവുക സ്വാഭാവികം മാത്രമാണ്.
ചോദ്യമിതാണ്, ഈ പുസ്തകം പ്രമീളാ നായരുടെ വീണ്ടെടുപ്പാണോ അതോ എം ടി ഉടയ്ക്കലാണോ? പുസ്തകം വായിക്കാതെ തന്നെ പറയാനാകും, ഒരാളുടെ വീണ്ടെടുപ്പ്, അവരെ മറയിൽ നിർത്താൻ ശ്രമിച്ചവരുടെ വിഗ്രഹങ്ങൾ ഉടയ്ക്കൽ കൂടിയാണ്. അല്ലാതെ വഴിയില്ലല്ലോ. രാജേന്ദ്ര യാദവിനെ നായകസ്ഥാനത്ത് നിർത്തിയാൽ മന്നു ഭണ്ഡാരിയ്ക്ക് പ്രതിസ്ഥാനത്തു നിൽക്കേണ്ടി വരും. പക്ഷെ മന്നു ഭണ്ഡാരി എഴുതുമ്പോൾ വില്ലന്റെ സ്ഥാനത്ത് രാജേന്ദ്ര യാദവിന് വരാതെ വഴിയില്ല.
ബാഷ്പീകരണം എന്നത് ജോർജ് ഓർവെലിന്റെ ‘1984’ എന്ന കൃതിയിൽ നിന്ന് വന്നതാണെന്ന് ഞാൻ കരുതുന്നു. ഒരാളുടെ അസ്തിത്വത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമം. ഈ പുസ്തകം ഇല്ലാതിരുന്നെങ്കിൽ പ്രമീളാ നായർ എന്ന എഴുത്തുകാരി തന്നെ ക്രമേണ ഇല്ലാതാകുമായിരുന്നു. കഴിഞ്ഞ കാൽനൂറ്റാണ്ട് കാലമായി, കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ഫെമിനിസ്റ്റ് എഴുത്തുകാരികളും ചരിത്രകാരികളും ഒക്കെ ചെയ്യുന്നത്, വിസ്മൃതിയിലേക്ക് തള്ളപ്പെട്ട സ്ത്രീ-നിർവ്വാഹകത്വ-സ്വരൂപങ്ങളെ വീണ്ടെടുക്കുക എന്ന പ്രോജക്റ്റ് ആണ്. പലപ്പോഴും പുരുഷനിർമ്മിത സാഹചര്യങ്ങളാണ് ഇവരിൽ പലരെയും പിന്നാക്കം തള്ളുന്നത്- ചരിത്രരചനയുൾപ്പെടെ. ജെ ദേവിക, ഇത്തരത്തിൽ വീണ്ടെടുക്കപ്പെട്ട സ്ത്രീ-നിർവ്വാഹകരുടെ ഒരു ഓൺലൈൻ ഡാറ്റാ ബേസ് തന്നെ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
അങ്ങനെ വരുമ്പോൾ പ്രമീളാ നായരുടെ വീണ്ടെടുപ്പിൽ കാലം, സംഭവം, കേൾവി, ഓർമ്മ, രചനകൾ, ചരിത്രം, സാഹിത്യബോധം തുടങ്ങി അനേകം സോഴ്‌സുകളെ ഉപയോഗിക്കേണ്ടി വരുന്നു. അവയിലൂടെ വെളിച്ചം പ്രമീളാ നായരിലേയ്ക്ക് വീഴുമ്പോൾ എം ടി നിൽക്കുന്ന ഇടം അല്പമൊന്നു ഇരുളാതെ നിവൃത്തിയില്ല. അതിന്റെ അർഥം അവിടെ എം ടി ഇല്ലെന്നല്ല. വിമർശനങ്ങൾക്ക് അതീതനായ ഒരു എഴുത്തുകാരൻ എന്നത് ലോകത്തെ ഏറ്റവും വലിയ അശ്ലീലമായിരിക്കും. അല്ലെങ്കിൽ അതിസാധാരണമായ കാര്യങ്ങൾ മാത്രം എഴുതി കടന്നു പോയ ഒരാൾ. എം ടി യുടെ കൃതികളിലെ കുറ്റബോധം, എം ടി യുടെ കൃതികളിലെ സ്ത്രീ ആവിഷ്കാരം ഒക്കെ നോക്കിയാൽ ചിലപ്പോൾ താൻ ചെയ്ത ഒരു മഹാപാപത്തിന്റെ ബോധം നിരന്തരമായ ഒരു അലട്ടലായി കടന്നു വരുന്നത് കാണാം. രാജേന്ദ്ര യാദവിലെ സ്ത്രീകഥാപാത്രങ്ങളും ആഖ്യാതാവിന്റെ നിരന്തരമായ ആത്മഭാഷണങ്ങളും അവയുടെ പ്രകാശനങ്ങളാണെന്ന് മന്നു ഭണ്ഡാരി നിരീക്ഷിയ്ക്കുന്നുണ്ട്.
എം ടി യുടെ മക്കൾ അല്ല എം ടിയുടെ ജീവിതത്തിന്റെയോ മരണാന്തര സാഹിത്യജീവിതത്തിന്റെയോ വിമര്ശനത്തിന്റെയോ അധികാരികൾ. ഔദ്യോഗികമായ ജീവചരിത്ര നിർമ്മിതിയൊഴികെ ബാക്കിയുള്ള പഠനങ്ങൾക്കെല്ലാം എഴുത്തുകാരന്റെ കുടുംബാംഗങ്ങളുടെ അനുമതി വേണം എന്നത് നിയമമല്ല. ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് സത്യമല്ല എന്നുണ്ടെങ്കിൽ എന്താണ് സത്യം എന്ന് പറയേണ്ടത് മക്കളുടെ ബാധ്യത ആകുന്നു. പുസ്തകം പിൻവലിയ്ക്കണെമെന്ന് ആവശ്യപ്പെടാൻ അവർക്ക് അവകാശമില്ല. എം ടി യുടെ മക്കൾ ആരെന്ന് ഇന്നലെയാണ് മനസ്സിലായത്. ദീദി ദാമോദരനെയും എച്മുക്കുട്ടിയെയും കണ്ടിട്ടില്ലെങ്കിലും വായിച്ച അറിവ് നേരത്തേയുണ്ട്. അതിനാൽ അവർക്ക് എം ടിയുടെ ചുമലിലേറി പ്രശസ്തി നേടണമെന്ന് കരുതുന്നില്ല. പിന്നെ പിൻവലിച്ചാൽ പി ഡി എഫ് വായിക്കും.

എം വി ബെന്നി
എം ടി വിവാദം അലയടിക്കുമ്പോൾ പഴയൊരു കഥ ഓർമ്മവരുന്നു.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ച സമയം. ഒരാൾ അതിലെ കവിതകളെ മുച്ചൂടും വിമർശിച്ചുകൊണ്ട് ഒരു ലേഖനമെഴുതി. അതു വായിച്ച ബാലചന്ദ്രൻ അതിന് പണ്ഡിതോചിതമായ ഒരു മറുപടിയുമെഴുതി. എന്നിട്ട് പ്രസിദ്ധീകരണത്തിന് അയക്കുംമുമ്പ് അതുമായി അദ്ദേഹം വൈലോപ്പിള്ളിയുടെ അടുത്തേക്ക് ഓടി. അതുമുഴുവൻ വൈലോപ്പിള്ളിയെ വായിച്ചുകേൾപ്പിച്ചു. വൈലോപ്പിള്ളി അതു മുഴുവൻ ശ്രദ്ധയോടെ കേൾക്കുകയും ചെയ്തു.
എന്നിട്ട് വൈലോപ്പിള്ളി ബാലചന്ദ്രനോട് ഒരു ചോദ്യം ചോദിച്ചു,’കൊള്ളാം നന്നായിരിക്കുന്നു, പക്ഷേ ബാലാ എഴുത്തുകാർ മരിച്ചാലും ആളുകൾ അവരെ വിമർശിക്കുമല്ലോ. അപ്പോൾ എഴുത്തുകാർക്ക് ഇതുപോലെ മറുപടി എഴുതാൻ കഴിയുകയുമില്ല. അപ്പോൾ നമ്മൾ എന്തുചെയ്യും?
നമ്മൾ നമ്മളുടെ രചനകളിൽ എഴുതിയതുമാത്രമാണ് നമ്മുടെ മറുപടി. എല്ലാതെ ഓരോകാലത്തും ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി പറയാൻ നമുക്ക് കഴിയില്ല’
എം ടിയുടെ രചനകളും ജീവിതവും നമ്മുടെ മുന്നിലുണ്ട്. നമുക്ക് നമ്മുടെ നിഗമനങ്ങളിൽ എത്തുകയും ചെയ്യാം.
അല്ലാതെ വിമർശനങ്ങൾ നിരോധിക്കാനൊന്നും ആർക്കും കഴിയില്ല. അതിന് ശ്രമിക്കുകയും ചെയ്യരുത്.

ഇന്ദുമേനോന്‍
പല ആത്മകഥാ പുസ്തകങ്ങളും ഓർമ്മക്കുറിപ്പുകളും ഞാൻ എഴുതിയിട്ടുണ്ട് എന്നെ മുറിപ്പെടുത്തിയ പല മനുഷ്യരെക്കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട് അവരുടെ ഐഡൻറിറ്റിയെ വെളിപ്പെടുത്തുന്ന പലതും പ്രത്യക്ഷമായും പരോക്ഷമായും അതിനകത്ത് ഉണ്ടായിരുന്നു.
തീർത്തും ആത്മകഥാംശപരമായ അത്തരം കുറിപ്പുകൾ വായനക്കാരന് വായിക്കാൻ വേണ്ടി ആയിരുന്നില്ല മറിച്ച് എനിക്ക് എന്നെത്തന്നെ അടയാളപ്പെടുത്താൻ വേണ്ടിയായിരുന്നു ഞാൻ എഴുതിയത്. ആന്തരികമായ ആനന്ദം ആന്തരികമായ മുറിവുണങ്ങൾ ആന്തരികമായ പേച്ചുകൾ ആന്തരികമായ പ്രതിസന്ധികളെ തരണം ചെയ്യൽ തുടങ്ങി ആന്തരികമായ ഒരു കാര്യമായാണ് ഞാൻ അതിനെ അടയാളപ്പെടുത്തിയിട്ടുള്ളത്. ഒരു പക്ഷേ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള നിന്ദയും നിരാസവും ചതികളും പ്രതിസന്ധികളും ആനന്ദങ്ങളും ഇല്ലാതായി പോവലുകളും അങ്ങനെ അടയാളപ്പെടുത്തിയപ്പോൾ ഉണ്ടായ ആശ്വാസം ചെറുതല്ല.
ആത്മകഥാ പുസ്തകങ്ങളും ജീവചരിത്ര രീതിയിലുള്ള പുസ്തകങ്ങൾ ഓർമ്മക്കുറിപ്പുകളും സാഹിത്യസൃഷ്ടി എന്നതിനപ്പുറം വ്യക്തിപരതയിൽ ഊന്നിയ ചില കുറിപ്പുകൾ എന്നാണ് എനിക്ക് എക്കാലത്തും തോന്നിയിട്ടുള്ളത്.
അതിനാൽ അത്രമേൽ വായിക്കണം എന്ന് നിർബന്ധമുള്ളവർ മാത്രമേ ഞാൻ ഈ ഴോണർ വായിക്കാറുള്ളൂ.
എംടിയാക്കപ്പെട്ട എല്ലാ ഇടത്തുനിന്നും ശൂന്യമായി പോയ പ്രമീളനായർ എന്ന എഴുത്തുകാരിയുടെ ജീവിതകഥ വായിക്കാൻ ഉള്ള കാരണം അതിനെ പ്രമീളനായരുടെ മകൾ സിതാരാ ഗിർമെ തന്നെ എതിർത്ത് എഴുതിയതുകൊണ്ടാണ്.
ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഏറ്റവും അടിസ്ഥാനപരമായ എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യത്തെ മറികടക്കുന്ന ചില സംഗതികൾ ഈ പുസ്തകത്തിൽ ഉണ്ട് എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ കണ്ടത്. സത്യത്തിൽ ഇതിനകത്ത് കുടുംബമോ കുടുംബത്തിനകത്ത് നടന്ന ചതികളോ പ്രിയപ്പെട്ട എഴുത്തുകാരനെ നാണം കെടുത്തുന്ന സംഗതികളോ ഒന്നും തന്നെയില്ല.
ഈ പുസ്തകം മുന്നോട്ട് വയ്ക്കുന്നത് ഒരു രാഷ്ട്രീയമാണ്. സ്ത്രീകൾ എങ്ങനെ പുരുഷന്റെ പിറകിൽ മറഞ്ഞു മങ്ങിയും തേഞ്ഞും തുലഞ്ഞും പോകുന്നു എന്ന പലായനകാലം മുതലുള്ള സ്ത്രീയുടെ ത്യാഗ ചരിത്രരാഷ്ട്രീയം.
എഴുത്തിൽ ഒരുതരത്തിലുള്ള ആവിഷ്കാര തടസ്സങ്ങളെയും ശ്രദ്ധിക്കാതെ എഴുതിപ്പോയ ഒരു എഴുത്തുകാരനാണ് എം ടി . ഭഗവതിയുടെ മുഖത്ത് തുപ്പുന്ന കോമരം പോലെയുള്ള ഒരു സങ്കല്പം ഒരു സ്ത്രീ എഴുതിയാൽ മിനിമം സ്വന്തം കഴുത്ത് കൊടുക്കണം. അദ്ദേഹം അതുപോലെ അസംഖ്യം കാര്യങ്ങൾ എഴുതിയിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഏറ്റവും നന്നായി അദ്ദേഹത്തിന് ലഭിച്ചിട്ടുമുണ്ട്.
ഇത് എംടിയെ കുറിച്ചുള്ള പുസ്തകം അല്ല എംടിയായ ഒരു സ്ത്രീയെ കുറിച്ച് അവളുടെ ഇടങ്ങളെ കുറിച്ച് ഉള്ള ചില അന്വേഷണക്കുറിപ്പുകൾ ആണ്. പല പുസ്തകങ്ങളിൽ ആളുകളിൽ നിന്നും നിന്നും ഗ്രന്ഥകാരികൾ ഇരുവരും ഗവേഷണം ചെയ്തു എടുത്ത എഴുത്തുകൾ ആണ് എന്ന് തന്നെ പറയണം. ദീദി ദാമോദരൻ എഴുതിയ ഭാഗത്ത് പലരുടെയും പുസ്തകങ്ങളിൽ നിന്നുള്ള റഫറൻസുകൾ ചേർത്തിട്ടുണ്ട്. പ്രമീളനായരുടെ നഷ്ടബോധങ്ങളിൽ നിന്നും വിബിസി നായരുടെ അപൂർണ്ണ ബിന്ദുക്കളിൽ മകൾ സിത്താരയുടെ വാക്കുകളിൽ നിന്നും ജഗദീഷ് ബാബുവിന്റെ മകൾക്കായി എം ടി എഴുതാതെ പോയ ശുപാർശ കത്തിൽ നിന്നും ,ശിഖാ മോഹൻദാസിന്റെ ലേഖനത്തിൽ നിന്നും നഷ്ടബോധങ്ങൾ നിർത്താൻ വേണ്ടി എം ടി തന്നെ അയച്ച കത്തിൽ നിന്നുമെല്ലാം എങ്ങനെയാണ് പ്രമീള നായർ എഴുത്തിന്റെ ഇടങ്ങളിൽ നിന്നും അപ്രത്യക്ഷമായത് എന്ന് കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്.
വിവർത്തക എന്ന നിലയിൽ പ്രമീളനായരുടെ ഇടം എത്രയോ മുകളിലായിരുന്നു എന്ന് ഈ പുസ്തകത്തിൽ നിന്ന് തന്നെ നമുക്ക് കൃത്യമായി മനസ്സിലാകുന്നുണ്ട്. ക്രോസ്സ്‌വേർഡും ജെസിബിയും തുടങ്ങി വിവർത്തകർക്കായുള്ള അനവധി പുരസ്കാരങ്ങൾ തേടി വരേണ്ടിരുന്ന ഒരു എഴുത്തുകാരിയുടെ അടയാളങ്ങൾ പോലും മായിക്കപ്പെട്ടിരിക്കുന്നു.
എന്തായാലും പുസ്തകത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും എതിർത്തതുകൊണ്ടാണ് ഈ തിരക്കിനിടയിലും ഇത് വായിക്കണമെന്ന് ഞാൻ കരുതിയത്. ആദ്യ പതിപ്പ് രണ്ടുദിവസം കൊണ്ട് തീർന്ന ഈ പുസ്തകത്തിൻറെ രണ്ടാം പതിപ്പ് മൂന്നാംപതിപ്പും നാലാം പതിപ്പും ഒക്കെ ചൂടപ്പം പോലെ തീരുകയാണ് എന്നാണ് കേൾക്കുന്നത്.
എംടിയെ കുറിച്ചുള്ള ഗോസിപ്പിനായി എം ടി യുടെ സമാന്തര സ്വകാര്യ ജീവിതത്തിനായി ആരും ഈ പുസ്തകം വായിക്കേണ്ടതില്ല.മറിച്ച് എം ടിയായിപ്പോയ ഒരു സ്ത്രീയെ കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ വേണ്ടി മാത്രം വായിച്ചാൽ മതി
എഴുത്തിനെ വിലക്കുക എന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മേലുള്ള ഒരു ഫാഷിസ്റ്റ് കടന്നു കയറ്റമാണ്. വിജയൻ മാഷ് പറഞ്ഞതുപോലെ കുറച്ചുകൂടി എഡിറ്റിംഗ് ആവാമായിരുന്നു എന്ന് അഭിപ്രായം എനിക്കും ഈ പുസ്തകത്തെക്കുറിച്ചുണ്ട് .
എൻറെ വലിയ കൗതുകം അതല്ല 2022ൽ ഏറ്റവും അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ് എഴുതിയ പ്രമീള നായരുടെ മകൾ സിതാര ഗിർമെ 2026 ൽ മാനഹാനി വന്നു എന്ന പേരിൽ എന്തിനായിരിക്കും ഈ ഈ പുസ്തകത്തെ ഇത്രയും പ്രശസ്തമാക്കിയത് ? സത്യത്തിൽ എനിക്കറിയാവുന്ന ഒരു 200 പേരെങ്കിലും ഈ ഒരൊറ്റ പോസ്റ്റ് കൊണ്ട് ഇന്നലെ ഈ പുസ്തകം ബുക്ക് ചെയ്തു. ആവിഷ്കാര സ്വാതന്ത്ര്യത്തെ എതിർത്തതിനാൽ വാങ്ങിയവരും ആവിഷ്കാര സ്വാതന്ത്ര്യത്തെ എതിർക്കാനുള്ള കാരണം വല്ല സമാന്തര ജീവിതം ലഭ്യമാകുമോ എന്ന് നോട്ടത്തിൽ വാങ്ങിയവരും ഈ സംഘത്തിൽ ഉണ്ട്.ആവിഷ്കാര സ്വാതന്ത്ര്യം വിലക്കുന്നതിലൂടെ ഈ പുസ്തകത്തിന് കിട്ടിയിരിക്കുന്നത് വലിയ ജനശ്രദ്ധയാണ്. സ്ത്രീ രാഷ്ട്രീയ ചർച്ച ചെയ്യുന്ന ലളിതമായ ഒരു പുസ്തകമാണിത്. വായിക്കാൻ എളുപ്പം കഴിയുന്നതും.
നബി: എഴുത്തും വായനയും അറിയാത്ത ഒരു പ്രസിദ്ധീകരണ ശാലയിലെ എഡിറ്റർ പലയിടങ്ങളിൽ പല കാലങ്ങളിൽ പലപ്പോഴായി എന്നെക്കുറിച്ച് പറഞ്ഞു കേട്ട ഗോസിപ്പുകൾ പെട്ടെന്ന് ഓർമ്മ വന്നു. എടുത്തിടത്തിൽ നിന്നും മായ്ക്കാൻ വേണ്ടി അയാൾ നേരിട്ടും അല്ലാതെയും നടത്തുന്ന ശ്രമങ്ങൾ കാണുമ്പോൾ പുച്ഛത്തോടെ “പോടാ ചെളുക്കെ നിനക്ക് ദാസ്യം ചെയ്തു എനിക്ക് പ്രസിദ്ധീകരണവും വേണ്ട നിൻറെ വേദിയും വേണ്ട” എന്നു പറയാനുള്ള ഒരു ഗർവ് എനിക്ക് കിട്ടുന്നത് ജീവിച്ചിരിക്കുന്നത് കൊണ്ട് മാത്രമാണ്. മനുഷ്യർ അവനവനെ അടയാളപ്പെടാതെ മരിച്ചു കഴിഞ്ഞാൽ എല്ലാം അവസാനിച്ചു എന്നായിരുന്നു ഞാൻ കരുതിയത്.സ്ത്രീകൾ പ്രത്യേകിച്ചും. എന്നാൽ വർഷങ്ങൾ കഴിഞ്ഞാലും ഉള്ളിൽ എരിഞ്ഞ കനൽ തീയായി തന്നെ പുറത്തുവരും കുടിച്ച കണ്ണീർ പെരുമഴയായി പെയ്യും ഈ ലോകത്തോട് കണക്ക് ചോദിക്കും എന്ന് ഈ പുസ്തകം നമ്മളോട് പറയുന്നു.
![]()
വി വിജയകുമാര്‍
പ്രമീള നായരെ കുറിച്ച് എഴുതപ്പെട്ട ‘എംറ്റി സ്പെയ്സ്’ എന്ന പുസ്തകം നിരോധിക്കണമെന്ന് (വേണ്ടപ്പെട്ടവര്‍ പിന്‍വലിക്കണമെന്ന് )എം ടി വാസുദേവൻ നായരുടെ മക്കളായ സിതാരയും അശ്വതിയും ആവശ്യപ്പെടുന്ന ഒരു കുറിപ്പ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വായിക്കുകയുണ്ടായി. മലയാളസാഹിത്യചരിത്രത്തിൽ നിന്ന് ഏതാണ്ട് വിസ്മൃതയായ ഒരു സ്ത്രീയുടെ ജീവചരിത്രം എഴുതിക്കൊണ്ട് അവരെ വീണ്ടും ചരിത്രത്തിലേക്ക് ആനയിക്കാനുള്ള ഒരു ശ്രമത്തെ മലയാളത്തിലെ പ്രശസ്തനായ ഒരു സാഹിത്യകാരന്‍റെ മക്കൾ എതിർക്കുന്നത് അത്ഭുതകരമായി തോന്നുന്നു. തങ്ങളുടെ അച്ഛനെക്കുറിച്ച് മോശപ്പെട്ട കാര്യങ്ങൾ എഴുതപ്പെടുന്നുണ്ടെന്നതാണ് അവർ അതിനായി മുന്നോട്ടുവയ്ക്കുന്ന ന്യായീകരണം. എംടി വാസുദേവന്‍നായരുടെയും പ്രമീളനായരുടെയും മകളായ സിതാരയെ കുറിച്ചുള്ള ധാരാളം പരാമർശങ്ങൾ പുസ്തകത്തില്‍ കടന്നുവരുന്നുണ്ട്. രേഖാപരമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുസ്തകത്തിന്‍റെ എഴുത്തുകാരിയായ ദീദി കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. അവ യാഥാർത്ഥ്യവിരുദ്ധമാണെങ്കിൽ മറ്റൊരു പുസ്തകത്തിലൂടെയോ ലേഖനത്തിലൂടെയോ സാമൂഹികമാദ്ധ്യമങ്ങളിലൂടെയോ ഇവർക്ക് തങ്ങളുടേതായ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ കഴിയുന്നതാണല്ലോ പ്രമീളാനായരുടെ സുഹൃത്തുകൂടിയായ എഴുത്തുകാരിയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റമാണ് പുസ്തകനിരോധനം എന്ന ആവശ്യത്തിലൂടെ സിതാരയും അശ്വതിയും മുന്നോട്ടുവയ്ക്കുന്നത്. പല ആവിഷ്കാരസ്വാതന്ത്ര്യപ്രക്ഷോഭങ്ങള്‍ക്കും പിന്തുണ നല്‍കിയ പ്രമുഖനായ ഒരു എഴുത്തുകാരന്‍റെ മക്കൾ ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരായ ഒരു സമീപനം സ്വീകരിക്കുന്നതും അത്ഭുതകരമാണ്. ഇത് ഒട്ടും ഉചിതമായി തോന്നുന്നില്ല.
ദീദി എഴുതിയ പുസ്തകത്തില്‍ പല കാര്യങ്ങളും ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നു. അത് കൃത്യമായ എഡിറ്റിങിനു വിധേയമാകാത്ത കൃതിയാണെന്ന തോന്നലാണ് എനിക്കുള്ളത്.

ഗോപിനാഥ് ഹരിത
മരിച്ചവരെ കുറിച്ച് പുസ്തകമെഴുതാന്‍ ജീവിച്ചിരിക്കുന്ന ബന്ധുക്കളുടെ അനുമതി വേണമെന്ന് എം ടിയുടെ മകള്‍ പറയുന്നതു കേട്ടു. നിയമവിദഗ്ധനായ സുഹൃത്തിനോട് ചോദിച്ചപ്പോള്‍ അതിന്റെ ആവശ്യമൊന്നുമില്ല എന്നാണ് പറഞ്ഞത്. മരിച്ചവരെ കുറിച്ച് നൂറുകണക്കിന് പുസ്തകങ്ങള്‍ മലയാളത്തില്‍ മാത്രമുണ്ടല്ലോ. പിന്നെ അധിക്ഷേപിക്കുന്നുണ്ടെന്നു തോന്നിയാല്‍ ഉറപ്പായും നിയമനടപടി സ്വീകരിക്കാവുന്നതാണ്.
‘എന്നും സാമൂഹ്യ ജീവിതത്തിൻ്റെ എംറ്റി സ്പെയ്സിൽ തളച്ചിടപ്പെടുന്ന സ്ത്രീജന്മങ്ങളുടെ പ്രതിനിധിയായ ഒരാളെ മുൻനിരയിലേക്ക് കൊണ്ടുവരുകയാണ് ഈ പുസ്തകം ! – ഇത് കാലത്തിൻ്റെ കാവ്യനീതി !!

ഡോ. മാളവിക ബിന്നി
പണ്ഡിറ്റ് രവിശങ്കറിന് ആദ്യ ഭാര്യ അന്നപൂർണ്ണ ദേവി ഉണ്ടായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അവർ സംഗീത ഇതിഹാസം അലാവുദ്ദീൻ ഖാന്റെ മകളായിരുന്നു.
സംഗീത പണ്ഡിതരുടെ അഭിപ്രായത്തിൽ, രവിശങ്കറിന് അലാവുദ്ദീന്റെ സംഗീത വൈദഗ്ധ്യത്തിന്റെ 40% – അദ്ദേഹത്തിന്റെ ശിഷ്യനെന്ന നിലയിൽ – പാരമ്പര്യമായി ലഭിച്ചിരുന്നെങ്കിൽ, അന്നപൂർണ്ണയ്ക്ക് 70% – പാരമ്പര്യമായി ലഭിച്ചിരുന്നു. ഹരിപ്രസാദ് ചൗരസ്യ, നിഖിൽ ബാനർജി, അക്ബർ അലി തുടങ്ങിയ ശിഷ്യന്മാർ അന്നപൂർണ്ണ ദേവിയുടെ സംഗീത പ്രതിഭയ്ക്ക് ഉറപ്പുനൽകുന്നു. എന്നാൽ അന്നപൂർണ്ണ ദേവിയെക്കുറിച്ചോ അവരുടെ സംഗീതത്തെക്കുറിച്ചോ നിങ്ങൾ കേട്ടിട്ടുണ്ടോ??
ഒരു അപൂർവ അഭിമുഖത്തിൽ, അന്നപൂർണ്ണ തന്റെ അദൃശ്യതയ്ക്ക് കാരണം പണ്ഡിറ്റ് രവിശങ്കർ തന്നെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ അദ്ദേഹത്തിന് ഇഷ്ടക്കേടുണ്ടായതിനാലാണെന്നും തുടർന്ന് വിദ്യാർത്ഥികളെ മാത്രം പരിശീലിപ്പിക്കാൻ വിസ്മൃതിയിലേക്ക് പിൻവാങ്ങാൻ അവർ ‘തിരഞ്ഞെടുത്ത’തിനാലാണെന്നും പറഞ്ഞു.
പുരുഷ അഹങ്കാരത്തിന്റെ ബലിപീഠത്തിൽ എത്ര സ്ത്രീ പ്രതിഭകൾ ബലിയർപ്പിക്കപ്പെടുമായിരുന്നു? അവരുടെ കഥകൾ പറയേണ്ടതല്ലേ? ജീവചരിത്രങ്ങൾ സ്തുതിഗീതങ്ങളും hagiographicalum മാത്രമായിരിക്കണമോ അതോ ചരിത്രപരമായ സത്യത്തിന്റെ അവകാശവാദങ്ങളും വ്യാഖ്യാനങ്ങളും പ്രതിഫലിപ്പിക്കണമോ? സ്ത്രീകളുടെ ജീവചരിത്രങ്ങൾ,പ്രത്യേകിച്ച് എതിർ ആഖ്യാനങ്ങളുടെ പങ്ക് വഹിക്കുകയും എതിർ ചരിത്രങ്ങളുടെ അടിത്തറയായി മാറുകയും ചെയ്യുന്നു. ചുമ്മാ, ഒരു കാരണവുമില്ലാതെയാണ് ഞാൻ ഇത് പറയുന്നത്. എനിക്ക് ചില അപൂർവ്വ കഥകൾ അറിയാമെന്ന് കാണിക്കാൻ വേണ്ടിയാണിത്.
Do you know that Pandit Ravi Shankar had a first wife called Annapoorna Devi who was Allaudin Khan’s daughter. According to scholars of music, if Ravi Shankar inherited 40% of what Allaudin had, as his disciple, Annapoorna had inherited 70%. Her disciples incuding Hariprasad Chaurasia,Nikhil Banerjee and Akbar Ali vouches for her musical genius. But have you heard of Annapoorna Devi or her music??
In a rare interview, Annapoorna attributed her invisibility to Pundit Ravi Shankar’s dislike of her outperforming him and she then ‘choosing’ to retreat to oblivion to only train students.
How much of female talent have been sacrificed at the altar of male ego?? Shouldn’t their stories be told? Should biographies only be eulogies and hagiographies or should they reflect historical truth claims and arguments? Women’s biographies in particular play the role of counter narratives and quite often they become the base for counter histories.
Just saying this as for no reason, chumma.. to show you that I know some random stories.
By the way get your hands on Empty Space: Bhashpikrithayude Aaram Viral by Didi Damodaran and Echmu Kutty
Dr.Malavika Binny

ബിബിത്ത് കോഴിക്കളത്തില്‍
കോഴിക്കോട് കൊട്ടാരം റോഡിലെ എംടിയുടെ വീടിന്റെ പേര് സിതാര എന്നാണ്. ജീവിതാവസാനംവരെ അദ്ദേഹത്തിന്റെ കൂടെ കഴിഞ്ഞ മകളുടെ പേരല്ല അത്. എംടിയുമായി ലിവിംഗ് ടുഗദറില്‍ കുറച്ചുകാലമുണ്ടായിരുന്ന സ്ത്രീയാണ് പ്രമീളാനായര്‍. എംടിയുടെ മഞ്ഞ് ഉള്‍പ്പെടെയുള്ള നോവലും ബഷീറിന്റേതടക്കമുള്ള കൃതികളും വിവര്‍ത്തനം ചെയ്ത വ്യക്തിയെന്ന നിലയിലുംപ്രമീളാനായര്‍ അടയാളപ്പെട്ടിട്ടുണ്ട്. ഇതൊന്നും ആരെങ്കിലും വിചാരിച്ചാല്‍ മായ്ക്കാന്‍ കഴിയുന്നതുമല്ല. അവര്‍ മരിച്ചിട്ട് രണ്ടര പതിറ്റാണ്ടുകള്‍ കഴിഞ്ഞു. എന്തൊക്കെയോ കാരണങ്ങളാല്‍ അവര്‍ വേര്‍പിരിഞ്ഞു. രണ്ടുപേരും അതേപ്പറ്റി ആരോടും പറഞ്ഞിട്ടില്ല. പൊതുവില്‍ ഇതൊക്കെ അവരുടെ പേഴ്‌സണല്‍ കാര്യമാണെന്ന് പറഞ്ഞു തള്ളുകയാണ് പതിവ്. പക്ഷേ എംടിയുടെ ആദ്യകാല വിവാഹ ജീവിതവും പ്രമീളനായരും അവരുടെ മരണശേഷവും വേട്ടയാടപ്പെടുകയാണ്. പ്രമീള നായരുടെ നോവല്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കെ അത് നിര്‍ത്തിവെക്കുന്നതരത്തില്‍ എംടി ഇടപെട്ടുവെന്നാണ് ദീദീ ദാമോദരന്‍ പറയുന്നത്. അതവര്‍ നേരത്തേയും പറഞ്ഞിട്ടുണ്ട്. എന്നെ ചെളിവാരിയെറിയേണ്ടതുണ്ടോ എന്ന തികച്ചും സ്വകാര്യമായി എസ്.കെ നായര്‍ക്ക് എഴുതിയ കത്താണ് ഇതിലേക്കുള്ള തെളിവായി ഇവര്‍ ഉപയോഗിക്കുന്നത്. അവിടേയും എംടി അത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുന്നില്ല.
വ്യക്തിപരമായും സ്വത്വപരമായും എംടിയെ അധിക്ഷേപിച്ച സമൂഹംകൂടിയാണ് കേരളീയരുടേത്. ഇക്കാര്യത്തില്‍ സംഘപരിവാരം നടത്തിയ ആക്രമണങ്ങള്‍ എല്ലാ സീമകളേയും ലംഘിക്കുകയുണ്ടായി. ഈ പുസ്തകവിവാദം സംബന്ധിച്ചും എംടിക്കെതിരെ നടക്കുന്നത്, ഹിന്ദുസമുദായത്തെ നാണംകെടുത്തിയ വ്യക്തിയെന്ന നിലയില്‍ത്തന്നെയാണ്. നിര്‍മാല്യമുള്‍പ്പെടെയുള്ള സിനിമകള്‍ അതിന് ഉപോദ്ബലകമായി പറയുകയുംചെയ്യുന്നുണ്ട്. ദലിത് സ്വത്വവാദികളും ഇസ്ലാം ഫണ്ടമെന്റലിസ്റ്റുകളും കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍പ്പെട്ടവരും ഇത്തരത്തില്‍ എംടിയെ ആക്രമണത്തിന് വിധേയമാക്കിയിട്ടുണ്ട്. മലയാളത്തിലെ ലബ്ധപ്രതിഷ്ഠനായൊരു കഥാകാരന്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന അധിക്ഷേപങ്ങള്‍ക്കെതിരേയും എംടി മരിക്കുന്നതുവരെ ഒരക്ഷരം പറഞ്ഞിട്ടില്ല. വിമര്‍ശനങ്ങള്‍ എംറ്റി ബലൂണുകളായി എവിടെയൊക്കെയോ പാറിക്കളിക്കുകയാണ്.
എംടി വിമര്‍ശനങ്ങള്‍ക്ക് അതീതനാണെന്ന് സാമാന്യബോധമുള്ളവരാരും പറയുമെന്നു തോന്നുന്നില്ല.
”ജനങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ട ഈ എഴുത്തുകാരന്‍ ഇനിയും ഒരു നിശിതവിമര്‍ശകനെ തേടിയില്ല എന്നത് സാഹിത്യചരിത്രത്തിന്റെ ഭ്രമകല്പനയാണ്.” എന്നാണ് കെ.പി. അപ്പന്‍ പറയുന്നത്.
എഴുത്തുകാരനാകാന്‍വേണ്ടി ജനിച്ചയാളാണ് എംടി. അതാകട്ടെ അദ്ദേഹം നായരായതുകൊണ്ട് കിട്ടിയതുമല്ല. കൈവച്ച എല്ലാ മേഖലകളിലും അത് അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. ബഷീര്‍, തകഴി, വി.കെ.എന്‍. തുടങ്ങിയ അതികായരിരിക്കെയാണ് എംടി എഴുതിത്തെളിഞ്ഞ് തന്റേതായ വഴിവെട്ടിയത്. അത്തരത്തിലുള്ളൊരാള്‍ പ്രമീളാനായരെന്ന സ്ത്രീയെഴുതിയ കൃതിയെ തടയാന്‍ മുന്‍കയ്യെടുത്തുവെന്ന വാദം വിശ്വസനീയമല്ല.
എംടിയുടെ ഇടപെടല്‍കൊണ്ട് നിര്‍ത്തിവെച്ച നോവല്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ജനങ്ങള്‍ വാങ്ങാതിരിക്കാനും എംടിയുടെ വിലക്കാണോ കാരണം ? കേരളത്തിലെ ഒരു ലൈബ്രറിയിലും പ്രമീളാനായരുടെ പുസ്തകം കിട്ടാനില്ല. ആദ്യ പതിപ്പിലെ രണ്ടായിരം കോപ്പിയല്ലാതെ മറ്റൊരു പതിപ്പ് ആ കൃതിക്കുണ്ടായിട്ടില്ല.
”എംറ്റി സ്പേസ് ബാഷ്പീകൃതയുടെ ആറാംവിരല്‍” എന്ന പുസ്തകത്തിനെതിരെ അമേരിക്കയില്‍നിന്നും മകള്‍ സിതാര എഴുതിയ കുറിപ്പില്‍ ഞങ്ങള്‍ മക്കള്‍ക്ക് മനോവിഷമമുണ്ടായിയെന്നാണ് പറയുന്നത്. പുസ്തകം പിന്‍വലിക്കണമെന്ന തരത്തിലുള്ള അവരുടെ വാദങ്ങളോട് പക്ഷേ യോജിക്കാന്‍ കഴിയില്ല. ആരെക്കുറിച്ചും പുസ്തകമെഴുതാനുള്ള അവകാശം ആര്‍ക്കുമുണ്ട്. ദീദി പറയുന്നതുപോലെ, പ്രമീളാനായര്‍ എന്ന സ്ത്രീ, എങ്ങനെയാണ് പാട്രിയാര്‍ക്കിയില്‍ ബാഷ്പീകരിക്കപ്പെട്ടുപോകുന്നത് എന്ന അന്വേഷണവും ഒരു പുരുഷാധിപത്യ സമൂഹത്തില്‍ നടക്കേണ്ടതുതന്നെയാണ്.
എംടിക്കെതിരെയുള്ളതായാലും അനുകൂലമായാലും അത് വായിക്കപ്പെടട്ടെ. എന്നാല്‍, ഒരു എഴുത്തുകാരി എന്ന നിലയില്‍ പ്രമീള നായരെ പുസ്തകം അവതരിപ്പിക്കുന്നില്ലെന്നാണ് വായിച്ച പലരും പറയുന്നത്.
ഈ പുസ്തകം സംബന്ധിച്ച് ദീദി ദാമോദരനുമായി അംബിക നടത്തുന്ന ഇന്റര്‍വ്യൂവില്‍ തെറ്റിദ്ധാരണാജനകമായതും അര്‍ധസത്യങ്ങളുമായ ഒരുപാട് കാര്യങ്ങളുണ്ട്. അതിലൊന്ന് എംടിയുടെ പേര് സംബന്ധിച്ചാണ്. വളരെ ചെറുപ്പത്തില്‍ പലപേരുകളില്‍ എഴുതിയപ്പോള്‍ വലിയ ആളായി പത്രക്കാര്‍ കരുതിക്കോട്ടെ എന്നു വിചാരിച്ചാണ് അങ്ങനെ പേര് സ്വീകരിച്ചതെന്ന് എംടി പലവട്ടം പറഞ്ഞിട്ടുള്ളതാണ്. താന്‍ ഏതോ പരിപാടിയില്‍ എംടി വാസുദേവന്‍ എന്ന് പറഞ്ഞാണ് അഭിസംബോധനചെയ്തത് എന്നു പറയുന്ന ദീദി ഇന്റര്‍വ്യൂവില്‍ ഉടനീളം പ്രമീളയെ വിശേഷിപ്പിക്കുന്നത് പ്രമീളാനായരെന്നാണ്. എംടിയെ എംടി എന്നോ വാസുദേവന്‍ എന്നോ നായരെന്നോ എന്ത് വിളിച്ചാലും അതാ മനുഷ്യനെ ബാധിക്കുന്നതായി തോന്നിയിട്ടില്ല. നൂലന്‍ വാസുവെന്നാണ് ബഷീര്‍ വിളിക്കാറുണ്ടായിരുന്നത്. അടുപ്പക്കാര്‍ അയാളെ വിളിക്കുന്നത് വാസു എന്നാണ്. പല കഥകളിലും വരുന്നത് വാസു എന്ന പേരില്‍തന്നെയാണ് നായരെന്ന പേരിലല്ല.
ഇന്റര്‍വ്യൂ ചെയ്യുന്ന ആളാകട്ടെ എംടിയുടെ കൃതികള്‍ വായിക്കുകയോ സിനിമകള്‍ കാണുകയോ ചെയ്തിട്ടില്ല. ഇത്തരത്തില്‍ ഒരു ഇന്റര്‍വ്യൂവിന് പോകുമ്പോഴെങ്കിലും കുറച്ച് സിനിമകളും കഥകളും നോവലും വായിക്കുന്നത് നന്നാകുമായിരുന്നു. അതുകൊണ്ടാണ് ദീദി പറയുന്ന ഏകപക്ഷീയമായ കാര്യങ്ങള്‍ ശരിയെന്ന് അംബികയ്ക്ക് തലകുലുക്കേണ്ടിവരുന്നത്. എംടിയുടെ ഇംഗ്ലീഷ് പറയുന്ന സ്ത്രീകളാകെ നെഗറ്റീവ് കഥാപാത്രങ്ങളാണെന്നാണ്, ഈ വിവാദത്തിന്റെ ഭാഗമായി പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് ദീദി മറുപടി പറയുന്നത്. അതില്‍ പ്രധാനമായി തോന്നുന്നത്, ആള്‍ക്കൂട്ടത്തില്‍ തനിയേയിലെ ഉണ്ണിമേരിയുടെ നളിനിയെന്ന കഥാപാത്രമായിരിക്കും. അതങ്ങനെ തോന്നാനുള്ള ദീദിയുടെ അവകാശം വകവെച്ചുകൊടുക്കുന്നു. എന്നാല്‍ ആ സിനിമയിലെ ഏറ്റവും ശക്തയായ കഥാപാത്രം നളിനിതന്നെയാണ്. ഗ്രാമീണ മൗഢ്യങ്ങളോടും യാഥാസ്ഥിതികമായ എല്ലാറ്റിനോടും വിടപറഞ്ഞ് അമേരിക്കയില്‍പ്പോയി പഠിക്കാന്‍ തീരുമാനിക്കുകയാണ് നളിനി. അവരെങ്ങനെയാണ് നെഗറ്റീവ് കഥാപാത്രമാകുന്നത്. ഇത് ദീദിയിലുള്ള യാഥാസ്ഥിതിക ചിന്തയാണ് പുറത്തുകൊണ്ടുവരുന്നത്. അത്തരം കഥാപാത്രങ്ങള്‍ക്കാകെ പ്രമീളാനായരുടെ ഛായയാണെന്നൊക്കെപ്പറയുന്നത്, അവര്‍തന്നെ പറയുന്നതുപോലെ പ്രമീളയെ കണ്ടെത്തുന്നതിനല്ല, എംടിയെ ബാഷ്പീകരിക്കാനാണോയെന്നു സംശയിച്ചുപോവുകയാണ്.
ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചസീമയെ ആരൂഢമെന്ന സിനിമയില്‍ ദുര്‍ബലയായി അവതരിപ്പിച്ചുവെന്ന വളരെ ബാലിശമായ വാദമാണ് മറ്റൊന്ന്. അതിലെ സീമയുള്‍പ്പെടെ ദലിതുകളാകെ അതിശക്തമായ കഥാപാത്രങ്ങളായി തന്നെയാണ് മുന്നോട്ടുവരുന്നത്. ചെലക്കാതെ പോടോ എന്നാണവര്‍ തമ്പുരാക്കന്‍മാരോട് പറയുന്നത്. ഒരു സിനിമയില്‍ സീമ ബോള്‍ഡായി അഭിനയിച്ചാല്‍ അങ്ങനെയല്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പാടില്ലെന്നു പറയുന്നതിന്റെ യുക്തിയാണ് മനസ്സിലാവാത്തത്.
മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതും എംടിതന്നെയാണ്.
തന്റെ 24മത്തെ വയസ്സില്‍ നാലുകെട്ടും മുപ്പതുകളില്‍ കാലവും അസുരവിത്തുമൊക്കെ എഴുതിയ എംടി അതിനകം തന്നെ അനേകം കഥകളിലൂടെ മലയാളത്തിലെ മികച്ച സാഹിത്യകാരനെന്ന പദവി നേടിക്കഴിഞ്ഞതാണ്. അന്ന് വിവാഹിതനായിരുന്നില്ല. തകഴിക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയതിന്റെ പിറ്റേവര്‍ഷമാണ് എംടിയുടെ നാലുകെട്ടിനത് ലഭിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ വീട്ടില്‍നിന്നും ഇറങ്ങിയ പ്രമീളയെ ഒരുമിച്ചു ജീവിക്കാമെന്നു പറഞ്ഞ് ആരംഭിച്ച ജീവിതമാണ് പിന്നീട് അവര്‍ പരസ്പരം അവസാനിപ്പിച്ചത്. ഇത് സംബന്ധിച്ച് പ്രമീളാനായര്‍ എവിടേയും തുറന്നെഴുതിയിട്ടില്ല. ഇവര്‍ തന്നെ പറയുമ്പോലെ വളരെ ബോള്‍ഡായ സ്ത്രീയായിരുന്നുവെങ്കില്‍ അതവര്‍തന്നെ എഴുതുമായിരുന്നു.
നഷ്ടബോധങ്ങള്‍ക്കപ്പുറം എന്ന പ്രമീളാനായരുടെ നോവല്‍ അന്വേഷിച്ച് ഏതാണ്ട് അഞ്ചിലധികം ലൈബ്രറികള്‍ കേറിയിറങ്ങിയിട്ടുണ്ട്. അവസാനം ദീദിയെവിളിച്ചപ്പോഴാണ് ഇന്നയിടത്ത് ഉണ്ട് എന്നു പറഞ്ഞത്. വായനാക്ഷമമാണെങ്കില്‍ പിന്നീടൊരു പതിപ്പെങ്കിലും ഇറങ്ങുമായിരുന്നു. അതിനവര്‍ തയാറായിരുന്നില്ലെന്നാണ് മനസ്സിലാക്കുന്നത്.
കേരളത്തില്‍ അങ്ങനെ ആരെങ്കിലും വിചാരിച്ചാല്‍ വായിക്കാതിരിക്കാന്‍ മാത്രം വിഢികളല്ല മലയാളികളെന്നെങ്കിലും ദീദി മനസ്സിലാകേണ്ടതായിരുന്നു. അത്തരത്തിലൊരു സ്വാധീനം എംടിക്കോ മറ്റേതെങ്കിലും സാഹിത്യകാരനോ വകവെച്ചുകൊടുക്കാന്‍ ഇവിടുത്തെ വായനാസമൂഹം തയാറുമല്ല. പലപ്രമുഖരും മോശമെന്നു പറഞ്ഞനോവലാണ്, ഇവിടെ ഏറ്റവുമധികംവിറ്റുപോയ റാം കെയറോഫ് ആനന്ദി. ശരാശരിയേക്കാള്‍ താഴ്ന്ന നിലവാരമുള്ള നോവല്‍ ആരുംവായിക്കാത്തതിന് ആ സ്ത്രീയെ അവരുടെ ഭര്‍ത്താവ് സര്‍ഗപരമായി ഇല്ലാതാക്കിയെന്നൊക്കെ പറയുന്നതില്‍ വലിയ കഴമ്പുണ്ടെന്നു തോന്നുന്നില്ല.
***
എംറ്റി സ്‌പെയ്‌സ്: ബാഷ്പീകൃതയുടെ ആറാംവിരല്‍
രചന : ദീദി ദാമോദരന്‍
പ്രസാധനം : ബുക്ക് വേം
വില : 250 രൂപ






No Comments yet!