ചെടികളുടെ
സ്വകാര്യതയെക്കുറിച്ച്
പറഞ്ഞൊരാളെ
ഇന്ന് കണ്ടു.
നിശബ്ദമായി
യാത്ര പറഞ്ഞ്
ചെരിപ്പില്ലാത്ത കാലുകൾ
നനവുള്ള പാറയിൽ
സൂക്ഷ്മതയോടെ ചേർത്ത്
നിലാവലിഞ്ഞു കിടന്ന
ഒരു കുന്ന് കയറി
അയാൾ മറഞ്ഞു.
അയാളുടെ
വിരലുകൾക്കിടയിലൂടെയുതിർന്ന
നക്ഷത്രങ്ങളെ
പാറക്കൂട്ടങ്ങൾക്കിടയിലെ
അരിപ്പൂവുകൾക്കുള്ളിലും
താഴെയിരമ്പുന്ന
കടൽത്തിരനുരയ്ക്കുള്ളിലും
തിരയുന്നു,
രാത്രിയുടെ
തിളയ്ക്കുന്ന നിശബ്ദതയിൽ.
***






No Comments yet!