“എന്റെ നാവു കൊണ്ടു ഞാൻ പാപം
ചെയ്കയില്ല.
എന്റെ മുമ്പിൽ ദുഷ്ടരുള്ള
കാലത്തോളം
ഞാൻ എന്റെ നാവിന്നു കടിഞ്ഞാണിടും”.
ഒരോ ദിനവും അതീവ കരുതലോടയാണ് – നാം
രക്ഷയുടെ കവാടം തേടി അലയുന്നത്.
രാപ്പകലുകൾ പിറന്ന് വീഴുന്നു
ഒരു നെഞ്ചിടിപ്പിൻ ദ്രുതതാളത്തോടെ
അശനിപാത സൂചനയേകി…
സമയക്രമങ്ങളുടെ ക്രമമില്ലായ്മകൾ
തീർച്ചകളെ തകർത്തെറിയുന്നു.
സമയചക്രവേഗങ്ങളിൽ അമർന്നെരിയുന്ന
ജീവിതമൊരു കർമനിയോഗം പോലെ
രഥവേഗമേറുന്നു.
ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള
പകർന്നാട്ടമാണ് ജീവിതം.
ആകയാൽ,
നിന്റെ രക്ഷ എന്റേയും
എന്റെ രക്ഷ നിന്റേയും കരങ്ങളിൽ
ബന്ധന പാശം തീർക്കുന്നു.
അലസമായ ദിനാന്തങ്ങൾക്കൊടുവിൽ
പ്രകൃതി തൻ
ജീവതാളങ്ങളെ സ്വന്തമാക്കി
രമിയ്ക്കവെ
താരക ജാലം
പുഞ്ചിരി പൊഴിയ്ക്കവെ
ശൂന്യമാകുന്ന വനസ്ഥലികൾ തൻ
ഗദ്ഗദം പേറിയലയുന്നു മന്ദാനിലൻ.
നിലാവിലൊളിച്ച്
പാൽ നിറവേകി
കവിതയുണരുമ്പോൾ
ഭൂഭ്രമണ ചക്രങ്ങളിൽ നാം കൈമുദ്രയേകുന്നു.
ഈ ഭൂമിയിൽ സ്നേഹ (സ്വർഗ )രാജ്യം വാഴട്ടെ
എന്നുറക്കെ പാടുമ്പോഴാണ് നമുക്ക് നേരെ
ശത്രുരാജ്യത്തിൻ പോർവിളി ഉയരുന്നത്.
***







No Comments yet!