
നീ നല്ലവനാകണമെന്നില്ല.
നൂറു മൈലുകൾ മണലാരണ്യത്തിലൂടെ
മുട്ടുകുത്തി ഇഴഞ്ഞ് പശ്ചാത്തപിക്കണമെന്നില്ല.
നിന്റെ ശരീരത്തിലെ ആ മൃദുവായ ജീവനെ
അത് സ്നേഹിക്കുന്നതിനെ സ്നേഹിക്കാൻ
അനുവദിച്ചാൽ മാത്രം മതി.
നിന്റെ നിരാശകളെക്കുറിച്ച് എന്നോട് പറയൂ,
എന്റെ നിരാശകൾ ഞാൻ നിന്നോടും പറയാം.
അതിനിടയിൽ ലോകം അതിന്റെ വഴിക്ക് പോകുന്നു.
അതിനിടയിൽ സൂര്യനും മഴയുടെ തെളിഞ്ഞ തുള്ളികളും
പുൽമേടുകൾക്കും നിബിഡവനമരങ്ങൾക്കും മുകളിലൂടെ,
മലനിരകൾക്കും പുഴകൾക്കും കുറുകെ,
പ്രകൃതിദൃശ്യങ്ങളിലൂടെ
നീങ്ങിക്കൊണ്ടിരിക്കുന്നു.
അതിനിടയിൽ കാട്ടുവാത്തുകൾ,
തെളിഞ്ഞ നീലാകാശത്ത് ഉയരത്തിൽ,
വീണ്ടും വീട്ടിലേക്ക് പറക്കുന്നു.
നീ ആരായാലും, എത്ര ഏകാകിയായാലും,
ലോകം നിന്റെ ഭാവനയ്ക്കായി സ്വയം സമർപ്പിക്കുന്നു,
കാട്ടുവാത്തുകളെപ്പോലെ അത് നിന്നെ വിളിക്കുന്നു,
പരുക്കനായും ആവേശകരമായും —
വസ്തുക്കളുടെ ഈ വലിയ കുടുംബത്തിൽ
നിനക്കും ഒരിടമുണ്ടെന്ന്
അത് വീണ്ടും വീണ്ടും പ്രഖ്യാപിക്കുന്നു.
***

മേരി ഒലിവർ (Mary Oliver)
അമേരിക്കൻ കവയിത്രിയായ മേരി ഒലിവർ (1935-2019) പ്രകൃതിയെക്കുറിച്ചുള്ള കവിതകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പുലിറ്റ്സർ പ്രൈസ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അവർ നേടിയിട്ടുണ്ട്. വനങ്ങളിലും പുൽമേടുകളിലും ദീർഘനേരം നടന്ന് പ്രകൃതിയെ നിരീക്ഷിക്കുന്നതായിരുന്നു അവരുടെ പതിവ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധമാണ് അവരുടെ കവിതകളുടെ പ്രധാന പ്രമേയം.







No Comments yet!