Skip to main content

ഉറക്കത്തിനിടയിൽ വന്നവർ

 

വായിച്ചിട്ടേ ഉറങ്ങുള്ളൂ
എന്ന ശാഠ്യത്തിന്റെ വാലറ്റത്തിൽ പിടിച്ച്
വാരികയെടുത്ത് വായിക്കാനിരുന്നു !
സിനിമാക്കഥ കവിതയാക്കിയതിന്റെ
മുഴുരൂപവും വായനയിൽ കുരുങ്ങി,
കലങ്ങിമറിയുന്നതിന്റെ രസക്കൂട്ടിനൊപ്പം
യവനികക്കുള്ളിൽ നിന്ന് ഏഴുരഥത്തില്‍ കയറി വന്ന
കുഞ്ഞുറക്കത്തിന്റെ
ആലസ്യത്തിൽ നിനക്കു ഞാനുണ്ടെന്ന്
മരിച്ചു പോയ അമ്മ !
മരണത്തിനു മുൻപ് ഉടുത്ത അതേ നീലസാരിയിൽ
അമ്മയുടെ മുഖം !
വിശ്വസിക്കാൻ വയ്യാത്ത ഞെട്ടലിൽ,
വഴുതിമാറിയ ഉറക്കച്ചടവിൽ വീണ്ടും
തോൽക്കാനാവാതെ,
തുടരുന്ന വായന !
അനിത തമ്പിയുടെ
“ബേലാ താറിന്റെ ഉള്ളിരിപ്പിലൂടെ “
വീണ്ടും നടന്നു.
“വഴിയിൽ വണ്ടി നിറയെ
അഴിഞ്ഞാടുന്ന ജിപ്സികൾ
അവയുടെ ഒച്ചയും ബഹളവും
പാലിങ്കവാങ്ങാൻ വന്ന
പരിചയക്കാരൻ “അയാളുടെ ലോകാവസാന
പയ്യാര വാക്കുകൾ
കറുത്ത മുനകളായി
കണ്ണിനെ കുഴക്കി ;
ശരീരത്തെ വീണ്ടും ജയിച്ച ഉറക്കത്തിൽ
അപ്പൻ ചിരിക്കുന്നു;
ഒരു പക്ഷേ ഉറക്കത്തിലും കൈവിടാത്ത
എന്റെ വായന കണ്ടാവാം !
പിന്നെ ഞാൻ ഉറങ്ങിയതേയില്ല !
മുഴുവൻ വായിച്ചു തീർന്ന
സന്തോഷത്തിനൊപ്പം,
മറ്റൊരു സന്തോഷം.
വായനക്കിടയിലെ പൂച്ചയുറക്കത്തിൽ
രണ്ടു പേരും ഒരുമിച്ചു വന്നതെന്തിനാവാം?

(വിഖ്യാതഹംഗേറിയൻ ചലച്ചിത്രകാരൻ ബേലാ താറിന്റെ ചലച്ചിത്രത്തെക്കുറിച്ചെഴുതിയ അനിത തമ്പിയുടെ “ബേലാ താറിന്റെ ഉള്ളിലിരുപ്പ്”)

No Comments yet!

Your Email address will not be published.