മലയാള കവിതയിലെ ഏറ്റവും ഭീതിദവുംഎന്നാൽ ദാ൪ശനികവുമായ ഒരു മുഹൂർത്തത്തെ ആണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘അപരാധിക’ എന്ന കവിത അടയാളപ്പെടുത്തുന്നത്. ഭർത്താവിനോടുള്ള അടങ്ങാത്ത പക തീർക്കാൻ സ്വന്തം മക്കളെ കൊലപ്പെടുത്തി, ഒടുവിൽ ഭ്രാന്തിന്റെ ഇരുട്ടറയിൽ മരണത്തെ കാത്തിരിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം കേവലം ഒരു ക്രൈം സ്റ്റോറിയല്ല; മറിച്ച് മാറിയ സാമൂഹിക ഘടനയിൽ വായിക്കാവുന്ന ഒരു രാഷ്ട്രീയ പാഠമാണ്.

സമൂഹം എന്തിനെയാണോ അറപ്പോടെയും ഭയത്തോടെയും മാറ്റിനിർത്തുന്നത് അത് നിന്ദ്യമായ കാര്യമായിരിക്കും. വിശുദ്ധിയുടെ പര്യായമായ മാതൃത്വം ഈ കവിതയിൽ ഒരു നിന്ദ്യമായകാര്യമായി മാറുന്നു. സ്വന്തം മക്കളെ കൊലപ്പെടുത്തുന്നതിലൂടെ ആ സ്ത്രീ ഒരു ‘അമ്മ’ എന്ന നിലയിൽ നിന്ന് ഭീകരമായ ഒന്നായി രൂപാന്തരപ്പെടുന്നു. കവിതയിലെ “മലിനമാകു ഇരുട്ടറ” എന്നത് വ്യവസ്ഥിതി പുറന്തള്ളിയ മാലിന്യങ്ങൾ ചെന്നടിയുന്ന ഒരിടമാണ്. അവിടെ അവൾ പാടുന്നത് മധുരഗാനമല്ല, മറിച്ച് ചിത്തഭ്രമത്തിന്റെ മലിനമായ ആത്മഗതങ്ങളാണ്.ചിന്തകളിൽ ഭ്രാന്ത് എന്നത് വ്യവസ്ഥിതിയിൽ നിന്നുള്ള ഒരു തരം വിട്ടുപോകലാണ്. ‘അപരാധിക’യിലെ നായിക ഭർത്താവിനോടുള്ള അനിഷ്ടം മക്കളിൽ തീർക്കുമ്പോൾ, അവൾ പിതൃാധിപത്യം കൽപ്പിച്ചു നൽകിയ ‘സഹിഷ്ണുതയുള്ള ഭാര്യ’ എന്ന ചട്ടക്കൂടിനെ തകർക്കുകയാണ് ചെയ്യുന്നത്. ഇതൊരു ചിതറിപ്പോയ സ്വത്വത്തിന്റെ (Fragmented Subject) കലഹമാണ്.
അവളുടെ ഭ്രാന്ത് ഒരു രോഗമല്ല, മറിച്ച് തന്നെ അടിച്ചമർത്തിയ ലോകത്തോടുള്ള അവളുടെ ഏക പ്രതിരോധമാണ്. ആ ഭ്രാന്താലയത്തിലെ ഇരുട്ടറയെ അവൾ ഒരു ‘പ്രേമസങ്കേതമായി’ കാണുന്നത് ഈ വിപരീത യുക്തിയുടെ ഭാഗമാണ്.അഥവാ മരണത്തിന്റെ രാഷ്ട്രീയം ഈ കവിതയ്ക്ക് ആഴത്തിലുള്ള ഒരു മാനം നൽകുന്നു. ഭരണ കൂടമോ ദൈവമോ നിശ്ചയിക്കേണ്ട മരണംഇവിടെ നിശ്ചയികുന്നത് അപരാധികയാണ്. തന്റെ മക്കളുടെ ജീവനെടുത്തുകൊണ്ട് അവർ ആ വിശിഷ്ട അധികാരത്തെ വെല്ലുവിളിക്കുന്നു. ജീവിതം തന്നെ ഒരു തടവറയായി മാറുമ്പോൾ, മരണം എന്നത് ഒരു വിമോചനമായി അവൾ തിരിച്ചറിയുന്നു. കവിതയുടെ അവസാനം, മുരളിയും മയിൽപ്പീലിയുമായി കൃഷ്ണനെ കാത്തിരിക്കുന്ന പ്രണയിനിയെപ്പോലെ അവൾ മരണത്തെ കാത്തിരിക്കുന്നത് വെറുമൊരു ആത്മഹത്യയല്ല, മറിച്ച് തന്റെ ജീവിതത്തിന്മേലുള്ള അവസാനത്തെ അധികാര പ്രയോഗമാണ്.ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഈ കവിത മനുഷ്യ മനസ്സിന്റെ ഇരുണ്ട ആഴങ്ങളെയും, അധികാര വ്യവസ്ഥയോടുള്ള ഹിംസാത്മകമായ കീഴടങ്ങലിനെയും ഒരേസമയം വെളിപ്പെടുത്തുന്നു. സ്നേഹം പകയായും, മാതൃത്വം കൊലയായും, ജീവിതം ഭ്രാന്തായും മാറുന്ന ഈ ഭയാനകമായ പരിവർത്തനം മലയാള സാഹിത്യത്തിലെ ഏറ്റവും തീക്ഷ്ണമായ ദർശനങ്ങളിലൊന്നായി നിലകൊള്ളുന്നു.
പ്രളയഹാസം: ഉടച്ചുവാർക്കുന്ന ലോകവും കുഞ്ചന്റെ ചിരിയും
നിലവിലുള്ള വിജ്ഞാനവ്യവസ്ഥകളുടെ തകർച്ചയെയും അതിജീവനത്തിന്റെ സൂക്ഷ്മരൂപങ്ങളെയും കുറിച്ചുള്ള ഒരു രാഷ്ട്രീയ പ്രഖ്യാപനമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ’പ്രളയഹാസം’. പ്രളയം, വിനാശത്തിന്റെ മാത്രമല്ല, പുനർനിർമ്മാണത്തിന്റെയും പ്രതീകമാണ് എന്ന സാർവലൗകിക സത്യത്തെ മലയാളത്തിന്റെ ഹാസ്യസാമ്രാട്ടായ കുഞ്ചൻ നമ്പ്യാരുടെ ദർശനത്തിലൂടെ കവി ഇവിടെ പുനഃപ്രതിഷ്ഠിക്കുന്നു. കുട്ടനാട്ടിലെ ഒരുചെറിയ ക്ഷേത്രത്തിന്റെ പടിയിലിരുന്ന് നമ്പ്യാർ ദർശിക്കുന്ന ആ മഹാപ്രളയം, വിശ്വസാഹിത്യത്തിലെ വിനാശകരമായ പ്രളയ വിവരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, സിദ്ധാന്തങ്ങളുടെ അന്ത്യമായും ഒരു കരിയിലയിലെ തവളയിലൂടെയുള്ള പുതിയൊരു അതിജീവനത്തിന്റെ തുടക്കമായും മാറുകയാണ് ഇവിടെ.
മനുഷ്യസംസ്കാരത്തിന്റെ പാഠപുസ്തകങ്ങളിലെല്ലാം പ്രളയമുണ്ട്. ഗിൽഗാമേഷ് ഇതിഹാസത്തിലെ പ്രളയം ദേവകോപത്തിന്റെ അടയാളമാകുമ്പോൾ, ബൈബിളിലെ നോഹയുടെ പെട്ടകം നീതിമാന്മാരുടെ അതിജീവനത്തെ കുറിക്കുന്നു. ടി.എസ്. എലിയറ്റിന്റെ ‘വേസ്റ്റ് ലാൻഡ്’ പോലുള്ള കൃതികളിൽ ജലം മരണമായും ദാഹമായും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ ചുള്ളിക്കാടിന്റെ കവിതയിൽ, പ്രളയം എന്നത് വിജ്ഞാനത്തിന്റെയും അധികാരത്തിന്റെയും ‘നിശ്ചല’ ഘടനകളെ തകർക്കുന്ന ഒന്നാണ്. ഇതിനെ അതിർത്തി ലംഘന പ്രക്രിയയുമായി ചേർത്തു വായിക്കാം. “ഭാഷ മുങ്ങിപ്പോയി, താളം മാത്രം” എന്ന് കവി എഴുതുമ്പോൾ, നിലവിലുള്ള അർത്ഥവ്യവസ്ഥകൾ പൂർണ്ണമായും തകരുകയാണ്. വാക്കുകൾ, സിദ്ധാന്തങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ എന്നിവ ചത്തൊഴുകുമ്പോൾ, പ്രപഞ്ചം നിർവ്വചനങ്ങൾക്ക് വഴങ്ങാത്ത ഒരു ശുദ്ധമായ ഒഴുക്കായി മാറുന്നു. ഇതൊരുതരം അവയവരഹിതമായ അവസ്ഥയാണ്; അവിടെ വ്യവസ്ഥാപിത അവയവങ്ങൾ ഇല്ലാതാകുകയും ഒഴുക്കിന്റെ താളം മാത്രം അവശേഷിക്കുകയും ചെയ്യുന്നു.അങ്ങനെ സാധാരണ ലോകത്തെ നിയമങ്ങൾ ബാധകമല്ലാത്ത, അധികാരിയോ പ്രജയോ പണ്ഡിതനോ ഇല്ലാത്ത ഒരു അപര ഇടമായി കുട്ടനാട് മാറുന്നു. ഈ പ്രളയജലപ്പരപ്പിലൂടെ ഒഴുകി വരുന്ന കരിയിലയും അതിലിരിക്കുന്ന കുഞ്ഞുതവളയും ചേർന്ന് സൃഷ്ടിക്കുന്ന ബന്ധം , പ്രകൃതിയുടെ അതിസൂക്ഷ്മമായ അതിജീവന തന്ത്രമാണ്. ഇത് നമ്മെ മാർക്കണ്ഡേയ പുരാണത്തിലെ സുപ്രധാനമായ ഒരു ദൃശ്യത്തിലേക്ക് കൊണ്ടുപോകുന്നു. പ്രളയജലത്തിൽ എല്ലാം ഒടുങ്ങുമ്പോൾ ഒരു ആലിലയിൽ കിടക്കുന്ന ശിശുവായ കൃഷ്ണനെ കണ്ട് മാർക്കണ്ഡേയ മുനി അതിശയിക്കുന്നതുപോലെ, നമ്പ്യാർ ഇവിടെ ഒരു കരിയിലയിലെ തവളയെ കാണുന്നു. വലിയ രക്ഷകരോ സിദ്ധാന്തങ്ങളോ അല്ല, മറിച്ച് നിസ്സാരമെന്ന് ലോകം കരുതുന്നവയാണ് പ്രളയത്തെ മറികടക്കുന്നത് എന്ന ‘റൈസോമാറ്റിക്’ ദർശനം ഇവിടെ പൂർണ്ണമാകുന്നു.

ഈ കവിതയെ പാരിസ്ഥിതികമായി നോക്കുമ്പോൾ, മനുഷ്യൻ പ്രകൃതിക്കു മേൽ സ്ഥാപിച്ച ആധിപത്യത്തിന്റെ തകർച്ചയും നമുക്ക് കാണാം. മനുഷ്യകേന്ദ്രീകൃതവാദത്തിന്റെ അന്ത്യമാണിവിടെ സംഭവിക്കുന്നത്. വീട്ടുസാമാനങ്ങളും വളർത്തുമൃഗങ്ങളും മാത്രമല്ല, മനുഷ്യൻ പടുത്തുയർത്തിയ ചരിത്രവും പുരാവൃത്തങ്ങളും ഒരേപോലെ പ്രളയത്തിൽ സമീകരിക്കപ്പെടുന്നു. അർത്ഥശൂന്യമായ ലോകത്ത് അർത്ഥം കണ്ടെത്താനല്ല, മറിച്ച് ആ അർത്ഥശൂന്യതയെയും നൈമിഷികതയെയും ചിരിച്ചുകൊണ്ട് നേരിടുകയാണ് വേണ്ടതെന്ന് കുഞ്ചൻ നമ്പ്യാര്‍വെളിപ്പെടുത്തുന്നു. വെള്ളത്തെപ്പോലെ വഴക്കമുള്ളതാകുക എന്ന താവോയിസ്റ്റ് ചിന്തയെ ഓർമ്മിപ്പിക്കും വിധം, കടുപ്പമുള്ള സിദ്ധാന്തങ്ങൾ തകരുമ്പോൾ വഴക്കമുള്ള കരിയിലയും തവളയും പ്രളയത്തെ അതിജീവിക്കുന്നു.

No Comments yet!