
പാട്ടുകൾ കേൾക്കുക എന്നതും കാണുക എന്നതും രണ്ടു അനുഭവങ്ങൾ ആണല്ലോ. മുമ്പ് ആകാശവാണിയിൽ പാട്ടുകൾ കേൾക്കുന്നതിലെ അവിചാരിതത്വത്തിൽ വലിയ രസമുണ്ടായിരുന്നു. ഞായറാഴ്ചകളിലെ രഞ്ജിനിയിലെ അടുത്ത പാട്ട് ഏതാണ് എന്നതും ഫൂട്ബോൾ മാച്ചിന്റെ കമന്ററി കേൾക്കുന്നതും ഏകദേശം ഒരേ വൈബിലാണ്. അപ്രതീക്ഷിതത്ത്വമാണ് അതിന്റെ സൌന്ദര്യം. അത് പോലെ പാട്ടുകൾ സിനിമകൾ റിലീസ് ആകുന്നതിന് മുന്നേ കാസറ്റുകളിൽ കേട്ടു അതിനെ വിഷ്വലൈസ് ചെയ്യുന്നതും രാസമായിരുന്നു. നമ്മളെ ഞെട്ടിച്ച് കൊണ്ട് നമ്മൾ കരുതുന്ന വിഷ്വലുകൾ ആയിരിക്കയില്ല സിനിമ തിയേറ്ററിൽ കാണുന്നത്. എം ടി വി ബി 4 u മുതൽ ചിത്രഗീതം പോലുള്ള ചാനലുകൾ ഇത്തരം വിഷ്വലൈസേഷനുകൾ ഒരു തലമുറയിൽ അട്ടി മറിച്ചിട്ടുണ്ട്. നമുക്ക് ദൃശ്യതകളെ കുറിച്ച് സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യം അവസാനിപ്പിച്ചു തിയേറ്ററിൽ സിനിമ ഇറങ്ങുന്നതിന് മുമ്പേ തന്നെ പാട്ടുകളുടെ ദൃശ്യതകൾ അവ കാണിച്ചു തന്നു. ഇന്ന് കേൾവി മാത്രമല്ലാതെ പാട്ട് കാണുക എന്നത് കൂടി ആ പ്രോസസിങിന്റെ ഭാഗമായി.

ഇന്നലെ പഴയ രണ്ടു പാട്ടുകൾ ഇതുപോലെ യൂട്യൂബിൽ കണ്ടപ്പോഴാണ് പാട്ടുകളുടെ വിഷ്വലുകൾ നമ്മുടെ ഇമേജറിയെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിന്റെ ഒരു കാര്യം ശ്രദ്ധിച്ചത്. കുറെ അധികം പാട്ടുകൾക്കിടയിൽ പഴയ ‘ലാൽ സലാം ‘ എന്ന സിനിമയിലെ ‘ആരോ പൊരുന്നെൻ കൂടെ’, അറബിക്കഥ എന്ന സിനിമയിലെ ‘താരക മലരുകൾ വിരിയും പാടം ദൂരെ’ എന്നീ രണ്ടു പാട്ടുകളും കണ്ടപ്പോൾ ഈ പാട്ടുകൾ കേൾക്കുമ്പോഴും അത് വിഷ്വലുകളായി കാണുമ്പോഴും നമ്മളിൽ ഉണ്ടാക്കുന്ന ഇമേജറികളെ കുറിച്ച് ചിന്തിക്കാൻ തോന്നുന്നത്. കേരളത്തിലെ രാഷ്ട്രീയ ഇമേജറികൾ ഈ പാട്ടുകൾ എങ്ങനെ രൂപപ്പെടുത്തുന്നു എന്നത് കൂടെ പരിശോധിക്കുന്നത് രാസമായിരിക്കും.പ്രധാനമായും ഈ പാട്ടുകളുടെ ദൃശ്യങ്ങൾ എങ്ങനെ ആണ് നമ്മുടെ ഇമേജറിയെ, ഓര്മ്മകളെ മാനുപ്പിലേറ്റ് ചെയ്തു കേരളത്തിനെ അപനിർമ്മിക്കുന്നത് എന്നു നോക്കുവാനാണ് ഇവിടെ ശ്രമിക്കുന്നത്. പാട്ടുകളിൽ നിന്നു കേരള രാഷ്ട്രീയത്തിന്റെ ഇമേജറികളിലേക്ക് നീങ്ങുന്ന ഒരു നീണ്ട കുറിപ്പ് ആണ് ഇത്.

വ്യക്തിപരമായി കേൾവിയിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ട പാട്ടുകൾ ആണ് ഇവ രണ്ടും. ‘ആരോ പൊരുന്നെൻ കൂടെ’ എന്ന പാട്ടിലെ രവീന്ദ്രന്റെ സംഗീതത്തിലെ ചില ശബ്ദങ്ങൾ, എം ജി ശ്രീകുമാറിന്റെ വോയിസ്, അതിലെ ചില ഹമ്മിങ്ങുകൾ ചില മ്യൂസിക്കൽ ഇൻസ്ട്രുമെൻസിന്റെ ശബ്ദങ്ങൾ ഒക്കെ മാന്ത്രീകമായി എന്നെ ആ പാട്ടിലേക്ക് വലിച്ചു അടിപ്പിക്കുന്നുമുണ്ട്. അത് പോലെ തന്നെ ‘താരക മലരുകൾ വിരിയും പാടം’ എന്ന പാട്ടും കേൾക്കുമ്പോൾ ആ പാട്ടിലേക്ക് വല്ലാതെ വലിച്ച് അടിപ്പിക്കും. പക്ഷെ ഈ രണ്ടു പാട്ടുകളിലെ ബാക്ഡ്രോപ്പിലെ ദൃശ്യങ്ങൾ കാണുന്നതാണ് മുറ്റു കോമഡി.

‘ആരോ പൊരുന്നേൻ കൂടെ’ എന്ന പാട്ടിലെ ‘നാമീ മണ്ണ് പൊന്നാക്കും നാളെ’ എന്നൊക്കെ പാടുമ്പോഴൊക്കെ ആണ് ഈ പാട്ടിലെ കർഷക തൊഴിലാളികളെ കാണിക്കുന്നത്. ഈ പാട്ട് കേൾക്കുന്ന ഒരു കാലത്ത് കേരളത്തിലെ ദളിത് സമൂഹങ്ങൾ ഈ മണ്ണ് ഉപേക്ഷിച്ചു മറ്റ് തൊഴിലുകളിലേക്ക് കടന്നിരുന്നു എന്നത് ഒരു യാഥാർഥ്യം. ഈ പാട്ടിൽ മിക്കവാറും ദളിത് സമൂഹത്തിൽ പെട്ടവരാണ് ഈ കർഷക തൊഴിലാളികൾ ആയിട്ടു വരിക. ഇവിടത്തെ സവർണ്ണ ക്രിസ്ത്യാനികളുടെ ഇടതു പക്ഷ നൊസ്റ്റാൾജിയയിൽ, ബാക്ഡ്രോപ്പിൽ അവരുടെ റൊമാന്റിക് പാട്ടുകളുടെ ഇമേജിനേഷനുകളുടെ ദൃശ്യതയിൽ കറ്റമെതിക്കാനും കറ്റചുമക്കാനും ഒക്കെ ആണ് ഈ ദളിത് സ്ത്രീകളും പുരുഷന്മാരും ഇത്തരം സോങ് സീക്വൻസുകളിൽ രൂപപ്പെടുക. അതിൽ രൂപപ്പെടുന്ന ഇടതു പക്ഷ ഭാവന കൂടി ശ്രദ്ധിക്കുക, അരിവാൾ ചുറ്റിക, ചുവന്ന കൊടി, ദളിത് കർഷക ശരീരങ്ങൾ, നെൽപാടങ്ങൾ എന്ന ജ്യോഗ്രഫി, തൊഴിലാളി വർഗം എന്നീ രീതിക്കു പുറത്ത് ദളിത് ജീവിതങ്ങളെ ഇവർക്ക് വിഭാവനം ചെയ്യാൻ കഴിയുന്നില്ല. ഒരു വാദത്തിനു ലാൽ സലാം എന്ന സിനിമ നടക്കുന്ന കാലത്തെ ദളിതർ അങ്ങനെ ആയിരുന്നു എന്ന് പറഞ്ഞു ദളിതരെ കുറിച്ചുള്ള വർക്കിങ് ക്ലാസ് ഇടതു പക്ഷ ഭാവനയെ ചുരുക്കുന്നതു തന്നെ വലിയ വംശീയതയാണ്.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിലാണ് ലാൽ സലാം എന്ന സിനിമ ഇറങ്ങുന്നത്. അന്ന് കർഷക തൊഴിലാളികളായ ദളിതരോടൊപ്പം തന്നെ കർഷക തൊഴിൽ ഉപേക്ഷിച്ച് നഗര കേന്ദ്രീകൃത മധ്യ വർഗ ജീവിതങ്ങളിലേക്ക് കയറിയ ദളിത് സമൂഹങ്ങളുടെ പുതിയ തലമുറകൾ ഉയിർത്തു വന്നിരുന്നു. ഞങ്ങളുടെ ഒക്കെ ദളിത് ജീവിതത്തിൽ അമ്മ വീട്ടിൽ അമ്മയുടെ അച്ഛൻ ഏക്കറുകണക്കിന് ഭൂമി സ്വന്തമായുള്ള എൽ പി സ്‌കൂൾ ഹെഡ് മാഷ് ആയിരുന്നു. ഞങ്ങളുടെ തന്നെ വീട്ടിൽ ഉള്ള പുതിയ തലമുറയിൽ കമ്പ്യൂട്ടർ എഞ്ചിനീയറിങ് പഠിക്കുന്ന കുട്ടികളുടെ പുതിയ തലമുറ അന്ന് ഉയർന്ന വന്നു. ഞങ്ങൾ നഗര ജീവിതത്തിലേക്ക് കടന്നു കയറി മധ്യ വർഗ ജീവിതങ്ങൾ ആഘോഷിച്ചു തുടങ്ങിയിരുന്നു. അതെ സമയം അന്നത്തെ സിനിമകളിലും പൊതു രാഷ്ട്രീയത്തിലെയും ഇടതു പക്ഷ ഇമേജിനേഷനുകളിൽ ദളിത് സമൂഹങ്ങൾ തൊഴിലാളി വർഗങ്ങൾ മാത്രം ആയി മാറി. അവർ വെറും കർഷക തൊഴിലാളികൾ ആയി മാറി. കേരളത്തിലെ നൊസ്റ്റാൾജിയ എന്ന അശ്ലീലത രൂപപ്പെടുന്നത് ദളിത് സമൂഹങ്ങളെ കർഷക തൊഴിലാളികളാക്കി ചുരുക്കുന്നതിലൂടെ കൂടെ ആണ്. ഈ ഇടതു പക്ഷ ഭാവന ഇന്നും മാറിയിട്ടില്ല എന്നത് ഇപ്പോഴും ഒരു പരസ്യമായ യാഥാർഥ്യമാണ്. അതിലേക്ക് ഈ കുറിപ്പിന്റെ അവസാനം വരാം.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിൽ നിന്നു പതിനാല് വർഷങ്ങൾക്കു ശേഷം രണ്ടായിരത്തി നാലിൽ ആണ് അറബിക്കഥ എന്ന സിനിമ പുറത്തിറങ്ങുന്നത്. അതിലെ ‘താരക മലരുകൾ വിരിയും പാടം’ എന്ന പാട്ടിലെ ദൃശ്യതയിലെ കർഷക തൊഴിലാളികൾ ലാൽ സലാം എന്ന സിനിമയിലെ പാട്ടിലെ ‘അതേ’ കർഷക തൊഴിലാളികളാണ്. ബാക് ഡ്രോപ്പിൽ അതേ അരിവാളും ചുറ്റികയുമാണ്. ഒരേ ഒരു വ്യത്യാസം ഗൾഫ് പ്രവാസങ്ങൾ പോലുള്ള ജ്യോഗ്രഫിക്കൽ ഡിസ്പ്ലേസമെന്റുകളിലൂടെ മലയാളി പുതിയ മനുഷ്യരിലേക്ക് എത്തുന്നതിലൂടെ ഒരു ചൈനക്കാരി പെൺകുട്ടി പാട്ടിലെ ദൃശ്യതയിൽ വരുന്നു എന്നതാണ്. വിനായകൻ ഒരു സിനിമയിൽ പറഞ്ഞത് പോലെ ‘ഒരു മാറ്റവും ഇല്ല അല്ലേ’ എന്ന പോലെ കർഷക തൊഴിലാളി ആയ ദളിതർ, കറ്റമെതിക്കൽ , അരിവാൾ പിടിച്ചു നിലക്കുന്ന കർഷക തൊഴിലാളി ദളിത് സ്ത്രീയുടെ മണ്ണ് തേച്ചുള്ള (ദാരിദ്ര്യം) പ്രതിമ, ചുവന്ന അരിവാൾ ചുറ്റിക തുടങ്ങിയവയിൽ നിന്നും ഒരു മാറ്റവും ഇല്ല. ദളിതരെ കർഷക തൊഴിലാളികളെ പ്ലേസ് ചെയ്യുന്നതിന്റെ സിനിമാക്കാരുടെ ഇടപത്പക്ഷ ഇമേജിനേഷന്റെ വിഷ്വലിറ്റിയുടെ ദാരിദ്ര്യം ഈ പാട്ടിലും കാണാം. പതിനഞ്ചു വർഷം മുമ്പ് ഇറങ്ങിയിട്ടുള്ള ലാൽ സലാമിൽ നിന്നും കേരളത്തിന്റെ ദളിത് സമൂഹ്യങ്ങളെ കുറിച്ചുള്ള തൊഴിലാളി വർഗ ഇമേജിനേഷൻ വളർന്നില്ല.രണ്ടായിരത്തി മൂന്നിലാണ് എന്നെ പോലുള്ള ദളിത് ഐഡണ്ടിറ്റികൾ ഒരു ഈ മെയിൽ ഐ ഡി ഉണ്ടാക്കുന്നത്. ആ കാലം മുതൽ ഞങ്ങളുടെ ദളിത് തലമുറ ഇന്റര്നെറ്റിന്റെയും കമ്പ്യൂട്ടറിന്റെയും ഡിജിറ്റൽ ലോകത്തിലേക്ക് കടന്നു കയറിയിരുന്നു. ഞങ്ങളുടെ ടൂളുകൾ മാറിയിരുന്നു. ഞങ്ങളുടെ തലമുറയിലെ ഒരൊറ്റ മനുഷ്യനും അന്നൊന്നും കർഷക തൊഴിലാളി ആയിരുന്നില്ല. അന്ന് തന്നെ ഞങ്ങൾ ആലോചിച്ചത്, അരിവാളും ചുറ്റികയും നക്ഷത്രവും ആണോ ഞങ്ങളുടെ ചിഹ്നം ?

കേരളത്തിലെ ദളിത് സമൂഹങ്ങളെ കുറിച്ചും അവരുമായി ചേർത്തു വെച്ചിരിക്കുന്ന കർഷക തൊഴിലാളി ഇമേജുകളുടെ ഇടതുപക്ഷ ക്രിയേറ്റിവിറ്റി യിലെ ദാരിദ്ര്യം എത്ര ബോറാണു എന്നു പറയാനാണ് ഇത്രയും എഴുതിയത്. ‘എടാ, ജയിലിലൊന്നും പഴയ ഗോതമ്പുണ്ട അല്ല ‘ എന്നു മായാവിയിൽ മമ്മൂട്ടി പറയുന്നത് പറയുന്നത് പോലെ അരിവാളും ചുറ്റികയും ഒന്നുമല്ല ഞങ്ങളുടെ ഇമേജറി എന്നു പുതിയ ദളിത് സമൂഹങ്ങൾ പറഞ്ഞു തുടങ്ങിയട്ടുണ്ട്. ഇതേ തൊഴിലാളി വർഗ ഇമേജിനേഷനിൽ നിന്നു ഇന്നും ഈ പാർടിയുടെ ചിഹ്ന വ്യവസ്ഥ മാറിയിട്ടില്ല എന്നതിന്റെ ഇപ്പോഴുമുള്ള ഉദാഹരണമായ് ഇവരുടെ ഫ്ലക്സിൽ കാണുന്ന അരിവാൾ പിടിച്ചു നിൽക്കുന്ന ദളിത് കർഷക തൊഴിലാളികളുടെ സിമ്പലുകൾ.
ഈ ഒരു ഫ്യൂഡൽ ദാരിദ്ര്യ ഇമേജിനേഷ്യന്റെ വേറെ ഒരു വേർഷൻ ആണ് ഒരു മുസ്ലീം വൃദ്ധനെ സ്റ്റേജിൽ വിളിച്ചു പെൻഷൻ പണം കൊടുത്തു എന്നു കാണിക്കുന്ന പി ആർ സ്റ്റണ്ട്. ഞങ്ങൾ കുറച്ചു പേർ ഇവിടെ ഉണ്ട് എന്നും നിങ്ങള് പാവപ്പെട്ട മനുഷ്യർക്ക് ഞങ്ങൾ പെൻഷൻ പണം തന്നു എന്നും നിങ്ങൾക്ക് അതിൽ നന്ദി ഉള്ളതിൽ ഞങ്ങൾക്കു സന്തോഷമുണ്ട് എന്നൊക്കെയാണ് ലൈൻ. കേരളത്തിൽ പാവപ്പെട്ടവർ ഉണ്ടാകില്ല എന്നു വീമ്പ് പറയുന്ന അതേ എം വി ഗോവിന്ദനും കൂട്ടരും തന്നെ ആണ് ഈ ‘പാവപ്പെട്ട’ എന്ന ഇമേജറി വീണ്ടും വീണ്ടും സൃഷ്ടിക്കുന്നത്. ഈ പണത്തിന് ഞങ്ങളോടുള്ള നന്ദിയിൽ സന്തോഷം ഉണ്ട് , ഈ പണം തിരിച്ചു വെച്ചോ എന്നു പറയുന്നത് ഫ്യൂഡൽ ജന്മിത്തത്തിന്റെ ഔദാര്യത്തിന്റെ ചിഹ്ന വ്യവസ്ഥയാണ്. ഇതിന്റെ തന്നെ വേറെ വേർഷൻ ആണ് തൊഴിലുറപ്പ് സ്ത്രീകള്ക്ക് ക്ലാസ് എടുക്കുന്ന ശൈലജ ടീച്ചർ. നിങ്ങൾ തൊഴിലുറപ്പ് സ്ത്രീകളാണെന്നും നിങ്ങൾക്ക് ‘ ഞാൻ ‘ ക്ലാസ് എടുത്തു വിവരം തരുന്ന ടീച്ചർ ആയും ശൈലജ ടീച്ചര് മാറുന്നു. കേരളത്തിലെ സാധാരണക്കാർ , ദളിതർ , അങ്ങനെ പല വിഭാഗങ്ങളായ മനുഷ്യർ പുതിയ കാലത്ത് പല വിധങ്ങളായ രീതികളിൽ സാമ്പത്തീക പരാധീനതകൾക്കിടയിലും തുറവികളിലേക്ക് ഉണർന്നിട്ടുണ്ട്. അതൊന്നും അഡ്രസ് ചെയ്യാതെ ആണ് ഈ ക്ലാസ് എടുപ്പ് പരിപാടി.

കേരളത്തിലെ ഇടതു പക്ഷ ഭാവനകൾക്കു അപ്പുറം ദളിതരുടെ ചിന്തകൾ വേറെ ലെവൽ ആയിട്ടുണ്ട് പക്ഷേ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ ഭാവനനകളിൽ ഇന്നും ഇത്തരം മനുഷ്യരെ കർഷക തൊഴിലാളികൾ ആയും പെൻഷൻ സ്വീകരിക്കുന്നവരായും കഴിക്കുന്നവരായും ഒക്കെ മാത്രമായി ചുരുങ്ങിയ രീതിയിൽ വിഭാവനം ചെയ്യാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ . ‘താരക മലരുകൾ’ പോലൂള്ള സിനിമപ്പാട്ടുകളിലെ ചിഹ്ന വിവസ്ഥകളിലെ തൊഴിലാളി വർഗ ഇമേജറികളിൽ നിന്നും ഇടതു പക്ഷ രാഷ്ട്രീയം വളർന്നിട്ടില്ല എന്നതൊക്കെ കാണുമ്പോഴാണ് ഈ ടീമുകളൊക്കെ ദൂരന്തങ്ങളാണ് എന്നു മനസ്സിലാകുന്നത്. അരിവാൾ ചുറ്റിക ഒക്കെ ഏത് നൂറ്റാണ്ടിലെ ചിഹ്നമാണോ ആണോ ദൈവമേ. ഇനിയും എത്ര കാലം അരിവാൾ പിടിച്ചു നിലക്കുന്ന ദളിത് സ്ത്രീയുടെ ഇമേജറിയിൽ ഇവരൊക്കെ തൂങ്ങിക്കിടക്കും. എജ്ജാതി ദാരിദ്ര്യം.







No Comments yet!