മലയാള സാഹിത്യചരിത്രത്തിലെ ഒഴിവാക്കാനാകാത്ത നിരൂപകനും പത്രപ്രവർത്തകനുമാണ് വക്കം അബ്ദുൾ ഖാദർ. ചങ്ങമ്പുഴയെയും ജി.ശങ്കരക്കുറുപ്പിനെ പോലുള്ള നവോത്ഥാന കവികൾ ഇന്ന് നാം കേൾക്കും പോലെ മഹാപ്രശസ്തരാകുന്നതിനും കുട്ടികൃഷ്ണമാരാർ, ജോസഫ് മുണ്ടശ്ശേരി, സുകുമാർ അഴീക്കോട് തുടങ്ങി മലയാളത്തിലെ അത്യപുർവ നിരുപകശോഭകൾ രാഷ്ട്രീയവും കലകളും ആധുനിക ഫ്രഞ്ചു സാഹിത്യചിന്തകൾ പോലും പഠിച്ചറിഞ്ഞത് വക്കത്തിൽ നിന്നാണ്.
ബർണാഡ് ഷാ, സോമർസെറ്റ്മോം തുടങ്ങിയവരുടെ സുപ്രധാന നാടകരചനകൾ മലയാളത്തിൽ മൊഴിമാറ്റം നടത്തി മലയാളത്തിൽ ആരും തുറന്നു നോക്കാൻ മടിച്ചിരുന്ന ചില അത്യപൂർവം ഇരുമ്പുഗേറ്റുകൾ ചവുട്ടി തുറന്നതും, മലയാളത്തിൽ ആദ്യമായി പേർഷ്യൻ കവിതകൾക്ക് ആമുഖം രചിച്ചതും വക്കം ആണ്.
1912 മെയ് 12-ന് ജനനം. ചിറയിൻകീഴിലെ അയിരൂരിലായിരുന്നു താമസിച്ചിരുന്നത്. വീടിനടുത്തുള്ള പ്രൈമറിസ്‌കൂളിലും തുടർന്ന് അഞ്ചുതെങ്ങിലെ സെൻ്റ് ജോസഫ്‌സ് ഇംഗ്ലീഷ് സ്‌കൂളിലുമായിരുന്നു പഠനം. നെടുങ്ങണ്ട ശ്രീനാരായണവിലാസം ഇംഗ്ലീഷ് സ്‌കൂളിലും മൂന്നു വർഷം പഠിച്ചു. ഒമ്പതാംക്ലാസ്സിൽ പഠിപ്പുനിർത്തി
ഉന്നത വിദ്യാഭ്യാസമൊന്നുമില്ലാതെ തന്നെ ഇംഗ്ലീഷ്, തമിഴ്, ജർമൻ, അറബി, സംസ്കൃതം, ഉറുദു, ഹിന്ദി എന്നീ ഭാഷകൾ പഠിച്ച് സാഹിത്യപ്രവർത്തനങ്ങൾ ആരംഭിച്ചത് സ്വപ്രയത്നം കൊണ്ടു മാത്രമാണ്. നന്നായി ചിത്രം വരയ്ക്കുമായിരുന്നു. വിവിധ ശാസ്ത്രവിഷയങ്ങളെ ആധാരമാക്കി മലയാളത്തിലുണ്ടായ വിജ്ഞാന ഗ്രന്ഥങ്ങളിൽ പ്രഥമസ്ഥാനമുള്ള ‘വിചാരവേദി’യാണ് അബ്ദുൾ ഖാദറിന്റെ ആദ്യ കൃതി. വിമർശവും വിമർശകന്മാരും, പ്രതിഭാശാലികൾ, മനുഷ്യാവകാശങ്ങൾ, അതുല്യനായ മനുഷ്യൻ, സാഹിത്യരൂപകങ്ങൾ, കവിതാസമാഹാരമായ രാഗവീചി, ജീവചരിത്ര രചനകളായ ‘മഹാമനീഷികൾ, തേജസികൾ, തൂലികാചിത്രങ്ങൾ, ചിത്രദർശിനി, ചിത്രമണ്ഡലം എന്നിവയാണ് മുഖ്യ കൃതികൾ.
ദക്ഷിണ ഭാരതി, പ്രകാശം വാരിക, മാപ്പിള റിവ്യു, പ്രഭാതം, അൽഅമീൻ, പ്രതിധ്വനി, സ്വന്തം മാസികയായ സുബോധിനി, തൂലിക എന്നിവയുടെ പത്രാധിപരായിരുന്നു. 1968-ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായപ്പോൾ അതിന്റെ ഗവേണിങ് ബോർഡിലും കുറച്ചു കാലം സാഹിത്യ അക്കാഡമിയിലും സർവവിജ്ഞാനകോശത്തിന് ഉപദേശക സമിതിയിലും അംഗമായിരുന്നു. പല സാഹിത്യകാരന്മാരുടെ രേഖാചിത്രങ്ങൾ വരച്ചിട്ടുണ്ട്.
മലയാള സാഹിത്യ ലോകത്ത് എല്ലാ മേഖലയിലും കൈവച്ച വക്കം അബ്ദുൾ ഖാദർ 1976 ഓഗസ്റ്റ് 23-ന് അന്തരിച്ചു.
![]()
‘സ്വദേശാഭിമാനി’ പത്രത്തിന്റെ ഉടമയും ധിഷണാശാലിയായ സാമൂഹ്യ നേതാവും ചിന്തകനുമായ വക്കം മൗലവി പിതാവും പരവൂരിൽ അക്കാലത്ത് മുസ്ലിം പെൺകുട്ടികൾക്കിടയിൽ നിന്നും ആദ്യമായി ഹൈസ്കൂളിൽ പഠിച്ച നബീസാബീബി ജീവിതപങ്കാളിയുമാണ്. മലയാള സാഹിത്യത്തിലെ ഒരേയൊരു പുരുഷരത്നം എന്നു അബ്ദുൾ ഖാദറെ വിശേഷിപ്പിച്ചത് നിരൂപകൻ എം.കൃഷ്ണൻ നായരാണ്.

“എന്റെ കാവ്യജീവിതം സഫലമായി. അബ്ദുൾ ഖാദർ എന്റെ കവിതയെ മാത്രമല്ല എന്നെയും ആഴത്തിൽ പഠിച്ചറിഞ്ഞു”.
‘ജി യും ഭാഷാകവികളും’ എന്ന അബ്ദുൾ ഖാദറിന്റെ നിരൂപണ ഗ്രന്ഥം കൈയിൽ കിട്ടിയ നിമിഷത്തെക്കുറിച്ച ജി.ശങ്കരക്കുറുപ്പ് പറഞ്ഞ വാക്കുകൾ ഇതായിരുന്നു.
മലയാള സാഹിത്യത്തിൽ ആ മഹാപ്രതിഭ കൈവയ്ക്കാത്ത ഒരു മേഖലയും ഉണ്ടായിട്ടില്ല. പക്ഷെ, മലയാളം അദ്ദേഹം അർഹിക്കുന്ന യാതൊരു അംഗീകാരവും നൽകിയില്ല.







No Comments yet!