Skip to main content

ബിഗ് ബി – മമ്മൂട്ടി അട്ടിമറിച്ച പുരുഷത്തം

രണ്ടായിരത്തി മൂന്നിൽ, ഏകദേശം ഇരുപത്താറ് വർഷങ്ങൾക്ക് മുമ്പ്, ഞങ്ങൾ ആദ്യമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ തുടങ്ങുമ്പോൾ, വിൻഡോസിനൊപ്പം ഇന്റർനെറ്റ് എക്സ്പ്ലോറർ തുറന്നുതന്നത് ഒരു കമ്പ്യൂട്ടർ ജാലകം മാത്രമായിരുന്നില്ല; ഞങ്ങളുടെ മുന്നിൽ ഒരു പുതിയ ലോകത്തിന്റെ ജാലകം കൂടിയായിരുന്നു അത്. ലോകത്തിന്റെ പല ഭാഗങ്ങളിലേക്കുമുള്ള കാര്യങ്ങളിലേക്ക് ആ ജാലകം തുറന്നു. പല രാജ്യങ്ങളിലെ മനുഷ്യരുടെ കഥകളും വാർത്തകളും ചിത്രങ്ങളും വീഡിയോകളും ഞങ്ങൾ കണ്ടുതുടങ്ങി. അതുവരെ കേരളം, മലയാളം, മലയാളി, പുരുഷൻ, സ്ത്രീ എന്നിങ്ങനെ വളരെ കൃത്യമായി വരച്ചിട്ടിരുന്ന പല അതിരുകളും ആ സൈബര് ലോകത്തിന്റെ വരവോടെ പതുക്കെ മങ്ങിത്തുടങ്ങി. ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും പോൺ ദൃശ്യങ്ങളിലൂടെയും പലതരം പുരുഷത്വങ്ങളിലൂടെയും ലിംഗബോധങ്ങളിലൂടെയും ഞങ്ങൾ കടന്നുപോയി. ഒരുപക്ഷേ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഫലം, മലയാളി എന്നത് എന്താണ്, മലയാളി പുരുഷൻ എങ്ങനെയായിരിക്കണം, സ്ത്രീ എങ്ങനെയായിരിക്കണം എന്നൊക്കെയുള്ള പഴയ സങ്കൽപ്പങ്ങൾ പതുക്കെ പൊളിഞ്ഞുതുടങ്ങി എന്നതായിരുന്നു.

ഇത് വെറും സാങ്കേതികവിദ്യയുടെ വരവായി മാത്രം കാണാൻ കഴിയില്ല. അത് ഒരു ദൃശ്യസാംസ്കാരിക പരിവർത്തനം കൂടിയായിരുന്നു. മുമ്പ് നമ്മുടെ ശരീരത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും പുരുഷത്വത്തെക്കുറിച്ചുമുള്ള അറിവ് പ്രധാനമായും കുടുംബം, നാട്ടുവഴക്കം, മതം, സിനിമ, അയൽപ്പക്കം എന്നിവയിലൂടെയായിരുന്നു രൂപപ്പെടുന്നത്. ഇന്റർനെറ്റ് അതിലേക്ക് ലോകത്തിന്റെ അനവധി ശരീരങ്ങളെയും ജീവിതരീതികളെയും വസ്ത്രങ്ങളെയും ലൈംഗികതകളെയും കൊണ്ടുവന്നു. വസ്ത്രം, ശരീരഭാഷ, മുടിയുടെ അലങ്കാരം, നടപ്പ്, ഇരിപ്പ് തുടങ്ങി ലിംഗപരമായി അടയാളപ്പെടുത്തപ്പെട്ട നിരവധി പ്രവർത്തനങ്ങളിലൂടെയാണ് ലിംഗപരത വീണ്ടും വീണ്ടും നിർമ്മിക്കപ്പെടുന്നത് എന്നതാണ് അവരുടെ പ്രധാനപ്പെട്ട കാര്യം. മലയാളി പുരുഷത്വത്തെയും ഈ രീതിയിൽ വായിക്കുമ്പോൾ മുണ്ട്, പാൻസ് ഷർട്ട്, മീശ, മുടി, വാച്ച്, ചെരുപ്പ്, കറുത്ത കണ്ണട, ജീൻസ്, മൊബൈൽ ഫോൺ എന്നിവയൊന്നും വെറും വസ്തുക്കളല്ല; അവ പുരുഷപരമായ വ്യക്തിത്വം നിർമ്മിക്കുന്ന സാംസ്കാരിക അടയാളങ്ങൾ കൂടിയാണ്.

ഇതേ കാലഘട്ടത്തിൽ തന്നെ ഗൾഫ് പ്രവാസത്തിന്റെ പല തലമുറകളും കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ കൂടുതൽ ദൃശ്യമായി മാറുകയായിരുന്നു. എൺപതുകളിൽ ഗൾഫിലേക്ക് പോയ തലമുറയുടെ മക്കളും പിന്നീട് അവരുടെ മൂന്നാം തലമുറയും വളരുമ്പോൾ, അവരുടെ ജീവിതത്തിൽ കേരളത്തിന് പുറത്തുനിന്നുള്ള വസ്ത്രധാരണരീതികളും സാങ്കേതികവിദ്യയും ഉപഭോഗസംസ്കാരവും ശക്തമായി ഇടപെട്ടു. രണ്ടാം തലമുറ തന്നെ തൊണ്ണൂറുകളിൽ മലയാളി എന്ന സങ്കൽപ്പത്തെ പൊളിച്ചുകൊണ്ടുള്ള ഒരു അന്താരാഷ്ട്ര ഫാഷൻ ബോധത്തിലേക്ക് വളർന്നിരുന്നു. ജീൻസ്, ടി-ഷർട്ട്, ചെരുപ്പ്, കൈവാച്ച്, കറുത്ത കണ്ണട, വാക്ക്മാൻ, പിന്നീട് മൊബൈൽ ഫോൺ, ഹെഡ്ഫോൺ തുടങ്ങിയവ ജീവിതത്തിന്റെ സാധാരണ ഉപകരണങ്ങൾ മാത്രമല്ലാതായി; അവ ഒരു പുതിയ പുരുഷബോധത്തിന്റെ/ജെണ്ടർ സെന്‍സിബിലിറ്റിയുടെയും അടയാളങ്ങളായി മാറി. വസ്ത്രം ശരീരത്തെ മൂടുന്ന ഒന്നിൽ നിന്ന് ശരീരത്തെ പ്രഖ്യാപിക്കുന്ന ഒന്നായി മാറുകയായിരുന്നു.

പ്രത്യേകിച്ച് മുസ്‌ലിംകളും ദളിതരും ഉൾപ്പെടെയുള്ള ഗൾഫ് പ്രവാസി മലയാളികളുടെ ജീവിതത്തിൽ ഈ മാറ്റങ്ങൾക്ക് പ്രത്യേക സാമൂഹിക അർത്ഥമുണ്ടായിരുന്നു. സാമ്പത്തികമായ ഉയർച്ചയ്ക്കൊപ്പം ദൃശ്യമായ സാമൂഹിക ഉയർച്ചയും ഉണ്ടായിരുന്നു. ഒരാൾ എവിടെ ജോലി ചെയ്യുന്നു എന്നത് മാത്രമല്ല, അയാൾ എങ്ങനെ വസ്ത്രം ധരിക്കുന്നു, എന്ത് വാച്ചാണ് ഉപയോഗിക്കുന്നത്, ഏത് ചെരുപ്പാണ് ധരിക്കുന്നത്, എന്ത് കറുത്ത (റെയ്ബാൻ) കണ്ണടയാണ് ഇടുന്നത് എന്നതും അയാളുടെ പുതിയ സാമൂഹിക സ്ഥാനത്തിന്റെ സൂചനകളായി മാറി. വസ്തുക്കൾ ഇവിടെ ഉപഭോഗ വസ്തുക്കൾ മാത്രമല്ല; വ്യക്തിത്വത്തിന്റെ അടയാളങ്ങൾ കൂടിയായിരുന്നു. ആഗോളവൽക്കരണത്തിന്റെ വലിയൊരു സാംസ്കാരിക ഫലം ഇതുതന്നെയാണ് — ലോകം നമ്മുടെ നാട്ടിലേക്ക് വരുന്നതിന് മുമ്പ് തന്നെ അതിന്റെ ഫാഷൻ നമ്മുടെ ശരീരത്തിലേക്ക് വരിക.

Indraprastham - JioSaavn - Listen to New & Old Indian & English Songs. Anywhere, Anytime.

തൊണ്ണൂറുകളുടെ അവസാനത്തോടെയും പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തോടെയും ഈ മാറ്റത്തിന് മറ്റൊരു പ്രധാനപ്പെട്ട ശക്തി കൂടി ഉണ്ടായി: സാങ്കേതികവിദ്യ. കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽ ഫോൺ, ഡിജിറ്റൽ ക്യാമറ, സംഗീത ഉപകരണങ്ങൾ, കേബിൾ ടെലിവിഷൻ, ഉപഗ്രഹ ചാനലുകൾ തുടങ്ങിയവ മലയാളിയുടെ ദൃശ്യപരമായ ലോകത്തെ മാറ്റി. ഹോളിവുഡ് സിനിമകളുടെ വ്യാപകമായ കാഴ്ചയും സംഗീതദൃശ്യങ്ങളുടെ സ്വാധീനവും ഫാഷന്റെ പുതിയ ദൃശ്യഭാഷയും ചേർന്ന് പുരുഷശരീരത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ മാറ്റി. മമ്മൂട്ടി അഭിനയിച്ച ഇന്ദ്രപ്രസ്ഥം പോലുള്ള സിനിമകളിൽ കമ്പ്യൂട്ടർ സാങ്കേതികവിദ്യയും അന്നത്തെ പുതിയ ഡിജിറ്റൽ സാധ്യതകളായ മോർഫിങ്ങും കഥയുടെ ഭാഗമാകുന്നത് ഈ സാങ്കേതിക ആധുനികതയുടെ ഒരു ജനപ്രിയ സാംസ്കാരിക പ്രതിഫലനമായിരുന്നു. അതുകൊണ്ട് തന്നെ മലയാള സിനിമയിൽ സാങ്കേതികവിദ്യ ഒരു യന്ത്രം എന്നതിലുപരി പുതിയൊരു ആധുനിക പുരുഷവ്യക്തിത്വത്തിന്റെ അടയാളമായും പ്രത്യക്ഷപ്പെട്ടു.

കേരളത്തിലെ എൻജിനീയറിങ് വിദ്യാഭ്യാസത്തിന്റെ വളർച്ചയും ഈ മാറ്റത്തിന്റെ മറ്റൊരു ഭാഗമായിരുന്നു. സ്വന്തം നാട്ടിൽ നിന്ന് പുറത്തേക്ക് പോയി പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഒരു പുതിയ തലമുറ വളർന്നു. ബംഗളൂരു, ചെന്നൈ, ബോംബെ, ഡൽഹി, ഗൾഫ്, യൂറോപ്പ് തുടങ്ങിയ ഭൂമിശാസ്ത്രങ്ങൾ അവരുടെ ജീവിതത്തിന്റെ ഭാഗങ്ങളായി. അതോടെ ഭൂമിശാസ്ത്രം തന്നെ വ്യക്തിത്വത്തിന്റെ ഭാഗമാകാൻ തുടങ്ങി. ഒരാൾ കേരളത്തിൽ ജനിച്ചതുകൊണ്ട് മാത്രം അയാളുടെ സാംസ്കാരിക വ്യക്തിത്വം കേരളത്തിനുള്ളിൽ ഒതുങ്ങിയിരുന്നില്ല. ആഗോള നഗരങ്ങളുടെ ഫാഷനും ഭാഷയും സാങ്കേതികവിദ്യയും സംഗീതവും സിനിമയും ഒക്കെ അയാളുടെ ജീവിതത്തിലേക്ക് കടന്നുവന്നു. പിന്നീട് ഇതിനെ ഉത്തരാധുനിക അവസ്ഥ എന്നൊക്കെ വിളിക്കാം — ഒരൊറ്റ സ്ഥലത്തോട് മാത്രം ബന്ധപ്പെട്ടു നിൽക്കുന്ന വ്യക്തിത്വത്തിന്റെ സ്ഥാനത്ത് പല സ്ഥലങ്ങളും പല സംസ്കാരങ്ങളും ചേർന്നുണ്ടാകുന്ന കലർന്ന വ്യക്തിത്വം.

ഇതിന്റെ ഭാഗമായി കേരളത്തിന്റെ പുരുഷശരീരവും മാറുകയായിരുന്നു. മുണ്ടിൽ നിന്ന് ജീൻസിലേക്കുള്ള മാറ്റം വെറും വസ്ത്രമാറ്റമല്ല. അത് സാമൂഹികമായും സാംസ്കാരികമായും ഒരു മാറ്റമായിരുന്നു. പ്രത്യേകിച്ച് എഴുപതുകളുടെ അവസാനത്തിലും എൺപതുകളുടെ തുടക്കത്തിലും വിദ്യാഭ്യാസത്തിലൂടെയും സർക്കാർ ജോലികളിലൂടെയും പുതിയ മധ്യവർഗ ജീവിതത്തിലേക്ക് പ്രവേശിച്ച ദളിത് പുരുഷന്മാരുടെ ജീവിതത്തിലും ഇത്തരം മാറ്റങ്ങൾ കാണാം. മുണ്ടിൽ നിന്ന് പാന്റിലേക്കും ഷർട്ടിലേക്കും, പിന്നീട് ബെൽറ്റ്, വാച്ച്, ചെരുപ്പ്, പെട്ടി, ബാഗ് തുടങ്ങിയ മധ്യവർഗ വസ്തുക്കളിലേക്കുമുള്ള മാറ്റം അവരുടെ പുതിയ സാമൂഹിക സ്ഥാനത്തിന്റെ ദൃശ്യചിഹ്നങ്ങളായി മാറി. അതിന്റെ അടുത്ത തലമുറ ഇന്റർനെറ്റിന്റെയും ആഗോളവൽക്കരണത്തിന്റെയും കാലത്താണ് വളർന്നത്. അതുകൊണ്ട് തന്നെ അവരുടെ പുരുഷവ്യക്തിത്വം പഴയ സാമൂഹിക ഘടനകളുടെ ആവർത്തനം മാത്രമായിരുന്നില്ല.

ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസവും ഇംഗ്ലീഷിന്റെ വ്യാപനവും ഈ പുതിയ തലമുറയുടെ ഭാവനാലോകത്തെ കൂടുതൽ വിപുലപ്പെടുത്തി. ലോകത്തെക്കുറിച്ചുള്ള അറിവ് പുസ്തകത്തിലൂടെ മാത്രമല്ല, സിനിമയിലൂടെയും ടെലിവിഷനിലൂടെയും ഇന്റർനെറ്റിലൂടെയും സംഗീതദൃശ്യങ്ങളിലൂടെയും ഫാഷനിലൂടെയും എത്തി. എന്നാൽ ഇതേ സമയത്ത് മലയാള സിനിമ പലപ്പോഴും പഴയ പുരുഷബോധത്തിന്റെ അധികാരത്തിനുള്ളിൽ തന്നെയായിരുന്നു. നായർ സാംസ്കാരിക ബോധം, ഫ്യൂഡൽ വാസ്തുവിദ്യ, തറവാട്, മുണ്ട്, മീശ, അധികാരം, ഭൂമി, കുടുംബം എന്നിവ ചേർന്നുണ്ടാക്കിയ ഒരു പുരുഷ സൗന്ദര്യശാസ്ത്രം മലയാള സിനിമയിൽ ശക്തമായിരുന്നു. വരിക്കാശ്ശേരി മനയും മംഗലശ്ശേരി നീലകണ്ഠനും അതിന്റെ ഏറ്റവും ജനപ്രിയമായ ദൃശ്യചിഹ്നങ്ങളായി മാറി. ആ പുരുഷലോകത്തിന് പുറത്തുള്ള പുരുഷശരീരങ്ങൾ മലയാള സിനിമയിൽ ഉണ്ടായിരുന്നില്ല എന്നല്ല; പക്ഷേ അവയ്ക്ക് താരപരമായ കേന്ദ്രസ്ഥാനം ലഭിച്ചിരുന്നില്ല.

What exactly were your HONEST thoughts on Big B as a movie? : r/MalayalamMovies

ഇവിടെയാണ് ബിഗ് ബി ഒരു പ്രധാന സാംസ്കാരിക വിച്ഛേദമായി പ്രത്യക്ഷപ്പെടുന്നത്. അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി 2007 ഏപ്രിലിലാണ് റിലീസ് ചെയ്തത്. മമ്മൂട്ടി അവതരിപ്പിച്ച ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രവും അയാളുടെ സഹോദരന്മാരും ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ രൂപപ്പെടുന്ന ഒരു വ്യത്യസ്ത പുരുഷലോകത്തെ മലയാള സിനിമയുടെ മുന്നിലേക്ക് കൊണ്ടുവന്നു. അത് വെറും ഒരു ആക്ഷൻ സിനിമയുടെ ശൈലി ആയിരുന്നില്ല. മലയാള സിനിമയിൽ അതുവരെ അധികാരമുള്ള പുരുഷത്വത്തിന്റെ ദൃശ്യഭാഷയെ മാറ്റാനുള്ള ഒരു ശ്രമം കൂടിയായിരുന്നു.

ഒരു വ്യക്തിയുടെ പുരുഷവ്യക്തിത്വം നിർണയിക്കപ്പെടുന്നത് അയാളുടെ ശരീരത്തിലൂടെ മാത്രം അല്ല; അയാളുടെ ജീവിതപശ്ചാത്തലം, വസ്ത്രം, അലങ്കാരവസ്തുക്കൾ, ഭൂമിശാസ്ത്രം, ഫാഷൻ ബോധം, മുടിയുടെ ശൈലി, മനോഭാവം, തൊഴിൽ, ലൈംഗികത എന്നിവയിലൂടെയും കൂടിയാണ്. ബിഗ് ബി ഈ കാര്യങ്ങളെല്ലാം ഒരുമിച്ച് ഉപയോഗിച്ചു. ജീൻസ്, ഷർട്ടുകൾ, തൂങ്ങിയാടുന്ന ചെയിനുകൾ, കറുത്ത കണ്ണട, നീണ്ട മുടി, താടി, തോക്കുകൾ, കാറുകൾ, നഗര ഇടങ്ങൾ, ഇംഗ്ലീഷ് സംഭാഷണങ്ങൾ, പാശ്ചാത്യവൽക്കരിക്കപ്പെട്ട ശരീരഭാഷ — ഇതെല്ലാം ചേർന്നാണ് ബിലാൽ എന്ന പുരുഷരൂപം നിർമ്മിക്കപ്പെടുന്നത്. അതുകൊണ്ടാണ് ബിഗ് ബിയിലെ മമ്മൂട്ടിയെ വെറും പുതിയൊരു മുടിശൈലിയുള്ള മമ്മൂട്ടിയായി കാണാൻ കഴിയാത്തത്. അയാൾ ഒരു പുതിയ സാംസ്കാരിക ശരീരമായിരുന്നു.

മലയാള സിനിമയുടെ പുരുഷത്വത്തിന്റെ ഭൂമിശാസ്ത്രവും ഇവിടെ മാറുകയായിരുന്നു. ബിഗ് ബി വരിക്കാശ്ശേരി മനയിൽ നിന്നും പൊള്ളാച്ചിയിൽ നിന്നും വഴിതിരിച്ച് ഫോർട്ട് കൊച്ചിയിലേക്ക് കൊണ്ടുപോകുന്ന ഒരു പുരുഷ സങ്കൽപ്പമാണ്. ഫോർട്ട് കൊച്ചിയുടെ തുറമുഖ നഗരസ്വഭാവം, ജൂതത്തെരുവ്, പല മതങ്ങളും സംസ്കാരങ്ങളും ഭാഷകളും ചേർന്നുള്ള ജീവിതം, നഗരത്തിന്റെ അധോതലങ്ങൾ, തെരുവ് സംസ്കാരം, അനാഥത്വം, കുറ്റകൃത്യം, ശരീരം, ഫാഷൻ എന്നിവയെല്ലാം ചേർന്നാണ് അവിടുത്തെ പുരുഷന്മാരെ നിർമ്മിക്കുന്നത്. ബിഗ് ബി കൊച്ചിയെ ഒരു പശ്ചാത്തലമായി മാത്രം ഉപയോഗിക്കുന്നില്ല; കൊച്ചി തന്നെ പുരുഷവ്യക്തിത്വത്തിന്റെ ഒരു ഘടകമായി മാറുന്നു. പിന്നീട് ഈ നഗരഭൂമിശാസ്ത്രം മലയാള സിനിമയിൽ കൂടുതൽ ശക്തമായി പ്രത്യക്ഷപ്പെടുന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഇവിടെ മമ്മൂട്ടി എന്ന താരത്തിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാകും. ഡയറിന്റെ കാഴ്ചയിൽ താരം സിനിമയ്ക്കുള്ളിലെ കഥാപാത്രം മാത്രമല്ല; പല സിനിമകളിലൂടെയും പ്രചാരണങ്ങളിലൂടെയും പൊതുചിത്രങ്ങളിലൂടെയും നിർമ്മിക്കപ്പെടുന്ന ഒരു സാംസ്കാരിക നിർമ്മിതിയാണ്. താരത്തിന്റെ ശരീരം തന്നെ ഒരു പാഠമായി വായിക്കാവുന്നതാണ്. മമ്മൂട്ടിയുടെ കാര്യത്തിൽ ഇത് പ്രത്യേകിച്ച് പ്രധാനമാണ്. കാരണം മലയാള സിനിമയിലെ അദ്ദേഹത്തിന്റെ താരപ്രതിച്ഛായ വർഷങ്ങളായി അധികാരം, പക്വത, പുരുഷസൗന്ദര്യം, മീശ, കുടുംബം, രാഷ്ട്രീയം, തൊഴിൽ, മധ്യവർഗം, ഫ്യൂഡൽ പുരുഷത്വം എന്നിവയുമായി പലതരത്തിൽ ബന്ധപ്പെട്ടു കിടന്നിരുന്നു. ബിഗ് ബി ആ താരശരീരത്തെ തന്നെ മറ്റൊരു ദൃശ്യഭാഷയിലേക്ക് മാറ്റി സ്ഥാപിച്ചു.

ബിലാലും സഹോദരന്മാരും ധരിക്കുന്ന ജീൻസ്, ഷർട്ടുകൾ, തൂങ്ങിയാടുന്ന ചെയിനുകൾ, വളരുന്ന മുടി, കൃത്യമായി വെട്ടാത്ത താടി, അവരുടെ ശരീരഭാഷ, തോക്കുകൾ, വാഹനങ്ങൾ, തെരുവുജീവിതം എന്നിവ ചേർന്ന് മലയാള സിനിമയിൽ മറ്റൊരു പുരുഷരൂപത്തെ നിർമ്മിച്ചു. അവരെല്ലാം ഒരേ തരത്തിലുള്ള പുരുഷശരീരങ്ങളായിരുന്നില്ല. അവർ പല സാമൂഹികവും മതപരവും സാംസ്കാരികവുമായ പശ്ചാത്തലങ്ങളിൽ നിന്നെത്തിയ അനാഥ സഹോദരന്മാരായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ കുടുംബവും ഒരു പരമ്പരാഗത കേരള കുടുംബമല്ല. നഫീസ അലി അവതരിപ്പിച്ച മേരി ജോൺ കുരിശിങ്കൽ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികളെ ഒരുമിച്ച് വളർത്തിയെടുക്കുന്ന അമ്മയാണ്. സിനിമയുടെ ഈ കുടുംബഘടന തന്നെ രക്തബന്ധത്തേക്കാൾ തിരഞ്ഞെടുത്ത സഹോദരബന്ധത്തിന് പ്രാധാന്യം നൽകുന്ന ഒന്നായി വായിക്കാം.

മേരി ജോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നഫീസ അലിയുടെ സാന്നിധ്യത്തിനും ഇവിടെ പ്രത്യേക പ്രാധാന്യമുണ്ട്. 1976-ലെ ഫെമിന മിസ് ഇന്ത്യയായിരുന്ന നഫീസ അലി ഒരു സൗന്ദര്യറാണി, മോഡൽ, അഭിനേത്രി എന്നീ പൊതുപരിചയങ്ങളിലൂടെ ഇന്ത്യൻ ജനപ്രിയ സംസ്കാരത്തിൽ നേരത്തെ തന്നെ ഒരു പ്രത്യേക ആധുനിക ദൃശ്യസാന്നിധ്യം നേടിയ വ്യക്തിയായിരുന്നു. ബിഗ് ബിയിലെ അവരുടെ മാതൃസാന്നിധ്യം പരമ്പരാഗത മലയാളി അമ്മയുടെ ദൃശ്യഭാഷയിൽ നിന്ന് വ്യത്യസ്തമാണ്. അതുപോലെ മമത മോഹൻദാസ് അവതരിപ്പിക്കുന്ന റിമിയുടെ കഥാപാത്രത്തിലും പുതിയ നഗരസ്ത്രീയുടെ ആധുനികതയുടെ ഒരു സൂചന കാണാം. അതായത് സിനിമയിലെ പുരുഷപരമായ മാറ്റത്തിനൊപ്പം ഒരു പുതിയ സ്ത്രീത്വത്തിന്റെ സൂചനകളും ഉണ്ടാകുന്നു.

ഇവിടെയാണ് ബിഗ് ബിയുടെ ഉത്തരാധുനിക സ്വഭാവം കൂടുതൽ വ്യക്തമാകുന്നത്. ഉത്തരാധുനിക സംസ്കാരം ഒരൊറ്റ ശുദ്ധമായ വ്യക്തിത്വത്തെ അംഗീകരിക്കുന്നില്ല; പല സംസ്കാരങ്ങളുടെയും പല ശൈലികളുടെയും പല ഭൂമിശാസ്ത്രപരമായ സൂചനകളുടെയും കഷണങ്ങൾ ചേർന്നാണ് പുതിയ വ്യക്തിത്വങ്ങൾ ഉണ്ടാകുന്നത്. ബിഗ് ബിയിലെ പുരുഷന്മാരും അങ്ങനെയാണ്. അവർ പൂർണമായും മലയാളികൾ അല്ല, പൂർണമായും പാശ്ചാത്യവൽക്കരിക്കപ്പെട്ട പുരുഷന്മാരുമല്ല. അവർ ഫോർട്ട് കൊച്ചിയുടെ ചരിത്രവും കേരളത്തിന്റെ തെരുവുസംസ്കാരവും ആഗോള ഫാഷനും ഹോളിവുഡ് ആക്ഷൻ ദൃശ്യങ്ങളും സാങ്കേതികവിദ്യയും ചേർന്നുണ്ടാകുന്ന കലർന്ന പുരുഷശരീരങ്ങളാണ്. അതുകൊണ്ടുതന്നെ ബിഗ് ബിയിലെ ശൈലി അതിന്റെ കഥയേക്കാൾ വലുതായി മാറുന്നു.

Big B (film) - Wikipedia

അതേസമയം ഈ പുരുഷപരമായ പരിവർത്തനം ഒരു സിനിമയിൽ നിന്ന് മറ്റൊരു സിനിമയിലേക്ക് നേരിട്ട് പകർന്നതല്ല. അത് കേരള സമൂഹത്തിൽ നേരത്തെ തന്നെ സംഭവിച്ചുകൊണ്ടിരുന്ന ഒരു മാറ്റത്തിന്റെ സിനിമയിലെ രൂപീകരണമായിരുന്നു. ഇന്റർനെറ്റ്, ഗൾഫ് പ്രവാസം, ഇംഗ്ലീഷ് വിദ്യാഭ്യാസം, ആഗോള ഫാഷൻ, മൊബൈൽ സാങ്കേതികവിദ്യ, ഉപഗ്രഹ ടെലിവിഷൻ, ഡിജിറ്റൽ സംസ്കാരം എന്നിവയിലൂടെ രൂപപ്പെട്ട പുതിയ തലമുറയ്ക്ക് ബിഗ് ബിയിൽ തങ്ങളെത്തന്നെ തിരിച്ചറിയാൻ കഴിയുന്ന ഒരു ദൃശ്യഭാഷ ഉണ്ടായി. അതുകൊണ്ടാണ് സിനിമയുടെ ആരാധകപദവി ഉടനെ ഉണ്ടായതല്ലെങ്കിലും പിന്നീട് ശക്തമായി വളർന്നത് എന്ന് പറയാൻ കഴിയുന്നത്. സിനിമ പുറത്തിറങ്ങിയ കാലത്ത് അതിന്റെ ശൈലി തന്നെ പലർക്കും പുതുമയായിരുന്നു; പിന്നീട് ആ ശൈലി മലയാളിയുടെ ദൈനംദിന ദൃശ്യസംസ്കാരത്തിന്റെ ഭാഗങ്ങളിലൊന്നായി മാറി.

ബിഗ് ബിയ്ക്ക് ശേഷം കൊച്ചിയുടെ പല അരികുകളിൽ നിന്നുള്ള മനുഷ്യരും ഇടങ്ങളും മലയാള സിനിമയിൽ കൂടുതൽ ദൃശ്യമായി. ഗുണ്ട, തെരുവ്, തീരപ്രദേശം, നഗരം, പ്രവാസി, പുറത്തുനിന്നെത്തിയവൻ, തൊഴിലാളിവർഗം, കലർന്ന വ്യക്തിത്വം തുടങ്ങിയ പല പുരുഷരൂപങ്ങൾക്കും ദൃശ്യസ്ഥാനം ലഭിച്ചു. അതിന്റെ തുടർച്ചയിൽ വിനായകൻ പോലുള്ള ശരീരങ്ങൾ മലയാള സിനിമയിൽ ശക്തമായ സാന്നിധ്യമായി മാറുന്നത് വളരെ പ്രധാനപ്പെട്ട ഒരു സാംസ്കാരിക മാറ്റമാണ്. ഒരുകാലത്ത് മലയാള സിനിമയിലെ നായകശരീരത്തിന് നിർബന്ധമായിരുന്ന വെളുത്ത നിറം, നിയന്ത്രിതമായ ശരീരം, വൃത്തിയായി പരിപാലിച്ച രൂപം, പരമ്പരാഗത സൗന്ദര്യം എന്ന സൗന്ദര്യശാസ്ത്രത്തിനൊപ്പം പരുക്കൻ ശരീരം, കറുത്ത ശരീരം, അസാധാരണത, ശരീരത്തിന്റെ അതിരുവിടൽ എന്നിവയ്ക്കും താരമൂല്യം ലഭിച്ചുതുടങ്ങി.

കലാഭവൻ മണിയുടെ കാര്യത്തിലും ഇതുപോലൊരു പരിവർത്തനം കാണാം. നാടൻപാട്ട്, ഗ്രാമീണ ശരീരം, നാട്ടിൻപുറത്തെ പുരുഷൻ എന്ന പ്രതിച്ഛായയിലേക്ക് മലയാളി പ്രേക്ഷകർ അദ്ദേഹത്തെ പലപ്പോഴും തളച്ചിട്ടിരുന്നു. എന്നാൽ പിന്നീട് ബാച്ചിലർ പാർട്ടി പോലുള്ള സിനിമകളിൽ അദ്ദേഹം കൂടുതൽ നഗരപരവും പരുക്കനുമായ ആഗോളവൽക്കരിക്കപ്പെട്ട പുരുഷലോകത്തിലേക്ക് പ്രവേശിക്കുന്നു. ഇവിടെ ശരീരം മാറുന്നത് മാത്രമല്ല സംഭവിക്കുന്നത്; ഒരു നടനെ കാണുന്ന പ്രേക്ഷകന്റെ കണ്ണാണ് മാറുന്നത്. പുരുഷത്വം ഇനി ഒരൊറ്റ സാമൂഹിക വർഗത്തിന്റെയോ ജാതിയുടെയോ ഭൂമിശാസ്ത്രത്തിന്റെയോ സ്വത്തായി തുടരുന്നില്ല.

ഈ മാറ്റത്തെ മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്റെ വലിയൊരു സാംസ്കാരിക മാതൃകയായി കൂടി വായിക്കാം. ബിഗ് ബിയിൽ തന്റെ പഴയ താരപ്രതിച്ഛായയെ തകർത്ത മമ്മൂട്ടി പിന്നീട് അമൽ നീരദിന്റെ തന്നെ ഭീഷ്മപർവം പോലുള്ള സിനിമകളിലും തന്റെ പുരുഷശരീരത്തെ പല കാലഘട്ടങ്ങളിലേക്കും പല സാംസ്കാരിക ചിഹ്നങ്ങളിലേക്കും മാറ്റിനിർത്തുന്നു. അതുകൊണ്ടാണ് മമ്മൂട്ടിയുടെ ദീർഘകാല നിലനിൽപ്പ് വെറും അഭിനയശേഷിയുടെ കാര്യമല്ലെന്ന് തോന്നുന്നത്. കാലഘട്ടത്തിന്റെ മാറുന്ന ദൃശ്യബോധത്തെ തന്റെ താരശരീരത്തിലേക്ക് നിരന്തരം ഉൾക്കൊള്ളാനുള്ള കഴിവും അതിന്റെ ഭാഗമാണ്. താരപ്രതിച്ഛായ ഒരു സ്ഥിരമായ വ്യക്തിത്വമല്ല; കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ഒരു സാംസ്കാരിക നിർമ്മിതിയാണ്.

ബിലാലിന്റെ പുരുഷശരീരത്തെ വായിക്കുമ്പോൾ അതിനുള്ളിലെ മുസ്ലിം–ക്രിസ്ത്യൻ സാംസ്കാരിക സങ്കലനവും ശ്രദ്ധിക്കേണ്ടതാണ്. ബിഗ് ബിയിൽ ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രം മുസ്ലിം പശ്ചാത്തലത്തിൽ നിന്നുള്ളവനാണെങ്കിലും, മേരി ജോൺ കുരിശിങ്കൽ എന്ന ക്രിസ്ത്യൻ കുടുംബപശ്ചാത്തലത്തിലേക്ക് ദത്തെടുക്കപ്പെട്ട മകനായാണ് വളരുന്നത്. അതുകൊണ്ടുതന്നെ ‘കുരിശിങ്കൽ’ എന്ന ക്രിസ്ത്യൻ കുടുംബപ്പേരും ബിലാലിന്റെ മുസ്ലിം വ്യക്തിത്വവും ഒരേ ശരീരത്തിൽ സഹവർത്തിത്വം പുലർത്തുന്നു. മലയാള സിനിമയിൽ മതപരമായ സ്വത്വങ്ങളെ പലപ്പോഴും വേർതിരിച്ചും സ്ഥിരമായ സാമൂഹിക അടയാളങ്ങളായും അവതരിപ്പിച്ചിരുന്ന കാലത്ത്, ബിലാൽ ഈ അതിരുകളെ തന്നെ അസ്ഥിരമാക്കുന്ന കഥാപാത്രമാണ്. അവന്റെ മുസ്ലിം സ്വത്വം തൊപ്പിയിലോ താടിയിലോ മതാചാരങ്ങളിലോ മാത്രം ഒതുങ്ങുന്നില്ല; വസ്ത്രധാരണം, ശരീരഭാഷ, നഗരവീഥികളിലൂടെയുള്ള സഞ്ചാരം, സഹോദരത്വം, അക്രമം, കാറുകൾ, ആയുധങ്ങൾ, ആഗോള ജനപ്രിയസംസ്കാരത്തിൽ നിന്നുള്ള ദൃശ്യശൈലികൾ എന്നിവയിലൂടെയാണ് അത് പുതിയൊരു പുരുഷത്വമായി പ്രത്യക്ഷപ്പെടുന്നത്. മേരിയുടെ മരണാനന്തര ചടങ്ങുകളിലെ മുസ്ലിം ആചാരസൂചനകൾ ബിലാലിന്റെ മതസ്വത്വത്തെ അടയാളപ്പെടുത്തുമ്പോഴും, അവൻ ജീവിക്കുന്ന ലോകം ഫോർട്ട് കൊച്ചിയുടെ ബഹുസാംസ്കാരിക ഭൂമിശാസ്ത്രമാണ്. അതേസമയം, ബിലാലിന്റെ സഹോദരന്മാരും വ്യത്യസ്ത മതപശ്ചാത്തലങ്ങളിൽ നിന്നുള്ളവരായിരിക്കെ ഒരേ കുടുംബത്തിന്റെയും സഹോദരത്വത്തിന്റെയും ഭാഗമായി വളരുന്നു; അവരുടെ വസ്ത്രധാരണത്തിലും ശരീരഭാഷയിലും പെരുമാറ്റത്തിലും പ്രകടമാകുന്ന വ്യത്യസ്ത പുരുഷത്വങ്ങൾ മതപരമായ അതിരുകളെക്കാൾ ശക്തമായ ഒരു സഹോദരബന്ധത്തിലേക്ക് ലയിക്കുന്നു. അതിനാൽ ബിലാലും സഹോദരന്മാരും ചേർന്നുള്ള കുടുംബം തന്നെ കേരളത്തിലെ മതവൈവിധ്യത്തിനുള്ളിൽ രൂപപ്പെടുന്ന പുതിയ പുരുഷത്വത്തിന്റെ ഒരു ദൃശ്യരൂപമായി മാറുന്നു. മുസ്ലിം ജീവിതാനുഭവം, ക്രിസ്ത്യൻ കുടുംബബന്ധം, കൊച്ചിയുടെ ബഹുസാംസ്കാരിക നഗരജീവിതം, ഗൾഫ് കുടിയേറ്റം, ആഗോളവൽക്കരണം, ഫാഷൻ, ഉപഭോക്തൃസംസ്കാരം എന്നിവ പരസ്പരം കലർന്നുണ്ടാക്കിയ പുതിയ മലയാളി പുരുഷത്വത്തിന്റെ സങ്കീർണ്ണ ദൃശ്യരൂപമാണ് ബിലാൽ. മമ്മൂട്ടിയുടെ താരശരീരത്തിൽ ഈ സങ്കലനം കൂടുതൽ ശക്തമാകുന്നു. മുമ്പ് തറവാടിന്റെയും ഭൂമിയുടെയും കുടുംബാധികാരത്തിന്റെയും പ്രതീകമായി വായിക്കപ്പെട്ടിരുന്ന ആ ശരീരം ബിലാലിൽ എത്തുമ്പോൾ മതപരവും ജാതീയവുമായ സ്ഥിരമായ അതിരുകൾക്കപ്പുറത്തേക്ക് നീങ്ങുന്ന, നഗരവും ആഗോളവുമായ ഒരു പുതിയ പുരുഷശരീരമായി മാറുന്നു.

അമൽ നീരദിന്റെ ബിഗ് ബിയെക്കുറിച്ച് പിന്നീട് സംസാരിക്കുമ്പോൾ, അത് ഒരു സിനിമ എന്നതിനേക്കാൾ തങ്ങൾക്ക് ഒരു നിലനിൽപ്പായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 2007 ഏപ്രിൽ 13-ന് സിനിമ പുറത്തിറങ്ങിയപ്പോൾ അതിന്റെ ദൃശ്യഭാഷ മലയാള സിനിമയിൽ പുതുമയായിരുന്നു. എന്നാൽ ഇന്ന് പിന്നോട്ടുനോക്കുമ്പോൾ അതിന്റെ പ്രാധാന്യം മറ്റൊന്നിലാണ്. മലയാളിയുടെ സാംസ്കാരിക ജീവിതത്തിൽ ഇതിനകം സംഭവിച്ചുകൊണ്ടിരുന്ന പല മാറ്റങ്ങളെയും — ഭൂമിശാസ്ത്രത്തിന്റെ മാറ്റം, ഫാഷന്റെ മാറ്റം, സാങ്കേതികവിദ്യയുടെ വ്യാപനം, ആഗോള തുറവി, കുടുംബഘടനയുടെ മാറ്റം, പുരുഷശരീരത്തിന്റെ മാറ്റം — ഒരു താരശരീരത്തിന്റെ ഉള്ളിലേക്ക് കൊണ്ടുവന്ന സിനിമയായിരുന്നു ബിഗ് ബി.

അതുകൊണ്ടാണ് ബിഗ് ബിയെ ഒരു ശൈലിയേറിയ ആക്ഷൻ സിനിമ എന്ന നിലയിൽ മാത്രം വായിക്കുന്നത് അതിന്റെ സാംസ്കാരിക പ്രാധാന്യം കുറച്ചുകാണുന്നതായി തോന്നുന്നത്. അത് മലയാള സിനിമയിലെ പുരുഷത്വത്തിന്റെ ഒരു ദൃശ്യവിച്ഛേദമായിരുന്നു. വരിക്കാശ്ശേരി മനയിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക്, മുണ്ടിൽ നിന്ന് ജീൻസിലേക്ക്, മീശയിൽ നിന്ന് താടിയിലേക്ക്, കുടുംബവാഴ്ചയിൽ നിന്ന് തിരഞ്ഞെടുത്ത സഹോദരബന്ധത്തിലേക്ക്, പ്രാദേശിക വ്യക്തിത്വത്തിൽ നിന്ന് കലർന്ന വ്യക്തിത്വത്തിലേക്ക്, സ്ഥിരമായ പുരുഷചിത്രത്തിൽ നിന്ന് അവതരിപ്പിക്കപ്പെടുന്ന പുരുഷത്വത്തിലേക്ക് ഉണ്ടായ പല മാറ്റങ്ങളും ആ സിനിമയിൽ ഒന്നിച്ചു പ്രത്യക്ഷപ്പെട്ടു. ജൂഡിത്ത് ബട്ലർ പറയുന്ന ലൈംഗീകഥയുടെ സാമൂഹിക പ്രകടനവും റിച്ചാർഡ് ഡയർ പറയുന്ന താരപ്രതിച്ഛായയുടെ സാംസ്കാരിക നിർമ്മിതിയും ചേർത്ത് വായിക്കുമ്പോൾ ബിലാൽ എന്ന കഥാപാത്രവും മമ്മൂട്ടി എന്ന താരശരീരവും ഒരേ സമയം വ്യക്തിയും സാംസ്കാരിക അടയാളവുമായി മാറുന്നത് കാണാം.

മമ്മൂട്ടി എന്ന നടൻ മലയാള സിനിമയിലെ പുരുഷസൗന്ദര്യശാസ്ത്രത്തെ പല ഘട്ടങ്ങളിലും അട്ടിമറിച്ചിട്ടുണ്ട്. എന്നാൽ ബിഗ് ബിയിലെ അട്ടിമറി മറ്റൊന്നായിരുന്നു. അത് ഒരു കഥാപാത്രത്തിന്റെ രൂപമാറ്റമായിരുന്നില്ല. ഒരു അഭിനേതാവിന്റെ താരശരീരത്തിന്റെ പരിവർത്തനം മാത്രവുമല്ല. മലയാളിയുടെ സാംസ്കാരിക പരിവർത്തനം സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ച ഒരു താരപ്രകടനമായിരുന്നു അത്. അതുകൊണ്ടുതന്നെ പുതിയ തലമുറ ഇന്നും കാത്തിരിക്കുന്ന മലയാളത്തിലെ പ്രധാനപ്പെട്ട തുടർചിത്രങ്ങളിലൊന്നായി ബിലാൽ എന്ന സാധ്യത നിലനിൽക്കുന്നു. ഒരു കഥാപാത്രത്തെ വീണ്ടും കാണാനുള്ള ആഗ്രഹം മാത്രമല്ല അതിനു പിന്നിൽ; ഒരിക്കൽ മലയാളിയുടെ പുരുഷസങ്കൽപ്പത്തെ മാറ്റിമറിച്ച ആ ശരീരം വീണ്ടും എങ്ങനെയായിരിക്കും തിരികെ വരിക എന്ന കൗതുകം കൂടിയാണ്.

കാലഘട്ടത്തിന്റെ മാറ്റങ്ങളോട് ചേർന്ന് പലതരം മാറ്റങ്ങളിലൂടെ തന്റെ താരപ്രതിച്ഛായയെ നിരന്തരം പുനർനിർമ്മിച്ച നടനാണ് മമ്മൂട്ടി. ബിഗ് ബിയിൽ അദ്ദേഹം ചെയ്തത് അതുകൊണ്ടുതന്നെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നതിലപ്പുറം ഒന്നായിരുന്നു. മാറിക്കൊണ്ടിരുന്ന മലയാളിയുടെ ശരീരത്തെയും ഫാഷനെയും ഭൂമിശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും പുരുഷത്വത്തെയും തന്റെ അഭിനയശരീരത്തിലേക്ക് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ബിഗ് ബി ഒരു സിനിമ എന്നതിലപ്പുറം ഒരു സാംസ്കാരിക പാഠമായി ഇന്നും നിലനിൽക്കുന്നത്. മലയാളിയുടെ പുരുഷത്വം ഒരൊറ്റ രൂപത്തിൽ നിന്ന് മറ്റൊന്നിലേക്ക് രൂപാന്തരം പ്രാപിച്ച ആ കാലഘട്ടത്തിന്റെ ഒരു വലിയ ദൃശ്യരേഖയായി. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് സ്വന്തം ശരീരത്തെയും താരപ്രതിച്ഛായയെയും പലതവണ മാറ്റിമറിച്ച മലയാളത്തിലെ വലിയ നടന് — മമ്മൂട്ടിക്ക് — പിറന്നാൾ ആശംസകൾ!

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.