Skip to main content

വെടി മരുന്നിന്റെ ഗന്ധം ആസ്വദിക്കുന്നവര്‍ക്ക് മാത്രമേ അതിജീവനം സാധ്യമാവൂ

പലായനം ചെയ്ത,
മുങ്ങി മരിച്ച ഒരു സ്ത്രീ
തിരകളില്‍ നിന്ന് രക്ഷപ്പെട്ട് ശ്വാസകോശം വീണ്ടെടുത്ത്
ഉപ്പിനോട് നിക്ഷ്പക്ഷത പുലര്‍ത്തും പോലെ
ഞാന്‍ ഭക്ഷണം പാകം ചെയ്യാന്‍ ശ്രമിക്കുന്നു.
എന്റെ നഖം മുറിക്കുന്നു.
വീടിന്റെ മൂലക്ക് ഒറ്റക്ക് ഇരിക്കുന്ന ആമയെ
പരിപാലിക്കുന്നു.
വൈകുന്നേരം കുറച്ചു സുഗന്ധദ്രവ്യം എന്റെ മേല്‍
തളിക്കുന്നു.

മറ്റ് ചില സമയങ്ങളില്‍
വിമാനങ്ങളുടെ ഇരമ്പലുകള്‍ കേള്‍ക്കാന്‍ ഞാന്‍ പോവുന്നു.
വൈദ്യുതി കിട്ടാന്‍
എത്ര സമയമാവും
എന്നതിനെ കുറിച്ച്
അയല്‍ക്കാരനോട് സംസാരിക്കുന്നു.
മൃതരായവരെ അവര്‍
മരിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തി കൊണ്ട്
വാര്‍ത്തകള്‍ കാണുന്നതിന്
പകരം പാട്ട് കേള്‍ക്കുന്നു.
പോകുന്നതിനു മുമ്പ് അലമാരയിലെ
തുണികള്‍ മാറ്റി അടുക്കുന്നു.

ഇന്ന്,
നഗരം കറങ്ങിക്കൊണ്ടിരിക്കുകയാണ്‌
എല്ലാവരും അതിന്റെ അതിര്‍വരമ്പുകളില്‍
നിന്ന് നൃത്തം ചെയ്യുന്നു.
വെടിമരുന്നിന്റെ ഗന്ധം ആസ്വദിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ
അതിജീവനം സാധ്യമാവൂ.
എന്റെ കയ്യില്‍ ചൂട് കാറ്റ് നിറച്ച ബലൂണില്ല
കട അടഞ്ഞു പോവും മുന്‍പ്
ഞാന്‍ എന്റെ കാപ്പി കുടിക്കും
ഞാന്‍ സുഖമായി ഇരിക്കുന്നു
എന്ന നാട്യത്തോടെ.

***


വിവ : ബിന്ദു ജഗദീഷ്

No Comments yet!

Your Email address will not be published.