
മലയാളത്തിലെ ആദ്യത്തെ നടിയായ പി കെ റോസിയെ വായിച്ചെടുക്കുമ്പോൾ, ആ സ്ത്രീ നടത്തിയിട്ടുള്ള ടെക്നിക്കൽ മാനിഫെസ്റ്റേഷനെ കേരളത്തിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടില്ലെന്ന് തോന്നുന്നു. റോസി / ജാതി / ജാതി പീഡനം / ജാതി അക്രമം / തമിഴ്നാട്ടിലേക്കുള്ള ഒളിച്ചോട്ടം / അവരെ വീണ്ടെടുക്കൽ / അംബേദ്കറൈറ്റ് വായന എന്നീ നറേഷനുകളിലൂടെയാണ് റോസിയെ കേരളം വായിച്ചത്.

പക്ഷേ റോസി എന്ന സ്ത്രീ അതിനുമപ്പുറം, കേരളം ഒരു കാലത്ത് ഉൾകൊള്ളാൻ ഭയപ്പെട്ടിരുന്ന ‘സിനിമ’ എന്ന മോഡേണിറ്റിയെ വളരെ ഈസിയായി സ്വീകരിച്ച ഒരു സ്ത്രീയായിരുന്നു എന്നതാണ് സത്യാവസ്ഥ.
ആയിരത്തി തൊള്ളായിരത്തി ഇരുപത്തി എട്ടിൽ ജെ. സി. ഡാനിയൽ വിഗതകുമാരൻ എന്ന സിനിമ നിർമ്മിക്കുമ്പോൾ, അദ്ദേഹം ഒരു പുതിയ മീഡിയയെ കുറിച്ച് പഠിക്കുന്നുണ്ടായിരുന്നു. സിനിമ യൂറോപ്പിൽ ഇവോൾവ് ചെയ്ത് ബോംബെ വരെ എത്തിനിൽക്കുന്ന ഒരു മാധ്യമമായിരുന്നു. കേരളം എന്ന ഒരു സ്പേസ് ഇത്തരം ഒരു മാധ്യമത്തെ കുറിച്ച് അറിയാത്ത അവസ്ഥയിലായിരുന്നു. സിനിമ അതിന്റെ ടൂളുകൾ കൊണ്ടുതന്നെ കംപ്ലീറ്റായി പുതിയ ഒരു മാധ്യമമായിരുന്നു. സിനിമയുടെ ആർട്ട് എന്നതിനപ്പുറം, അതിന്റെ ടെക്നിക്കാലിറ്റികൾ (ക്യാമറ, എഡിറ്റിംഗ്, ഫിലിം) മുഴുവനും പുതുമയായിരുന്നു.
സിനിമ അഭിനയം എന്നത് ഒരു പക്ഷെ ഈ ടൂളുകളുമായി ചേർന്ന് പോകേണ്ടതുമാണ്. അഭിനയം ഒരു ടെക്നിക്കാലിറ്റി കൂടെ ആണ്. ക്യാമറ എന്ന ടെക്നിക്കാലിറ്റി, ഷോട്ടുകളുടെ നീളം, അഭിനയിക്കേണ്ട സ്പേസ്, ലൈറ്റിംഗിനനുസരിച്ച് നിൽക്കേണ്ട പൊസിഷനുകൾ, നോട്ടങ്ങൾ, റിയാക്ഷനുകൾ തുടങ്ങിയവ പലതും ടെക്നിക്കാലിറ്റിയുമായി ചേർത്ത് വെച്ച് രൂപപ്പെടുത്തേണ്ട ഒരു മാധ്യമവുമാണ് അത്. അത് അന്നത്തെ കേരളീയ സമൂഹത്തിന് ഒട്ടും പരിചിതവും ആയിരുന്നില്ല. സിനിമയുടെ ആദ്യകാലത്ത് (ഇന്നും) നല്ല ഇന്റലക്ച്വൽ കേപ്പബിലിറ്റി ആവശ്യമായ ഒരു പ്രവൃത്തിയുമായിരുന്നു.

ഇന്നത്തെ ഒരു കാര്യം നോക്കാം, അല്ലെങ്കിൽ ഇനിയുള്ള കാലം നോക്കാം. ഓരോ മനുഷ്യന്റെയും ജൈവികമായ ഒരു അവയവ ഘടന പോലെ ക്യാമറകൾ മാറിക്കഴിഞ്ഞിരിക്കുന്നു. അതുപോലെ എ.ഐ. പോലുള്ള സാങ്കേതികതകളിലൂടെ ഓരോ മനുഷ്യരും അഭിനേതാക്കളായി അവരുടെ എക്സ്പ്രെഷനുകൾ ഏതു തരത്തിലും അട്ടിമറിക്കാവുന്നതുമാണ്. പക്ഷേ ഒന്ന് നോക്കൂ. പി. കെ. റോസി എന്ന ദളിത് സ്ത്രീ ക്യാമറയുടെ മുന്നിൽ എത്തുമ്പോൾ, സിനിമ നൂറ്റാണ്ടിന്റെ ഏറ്റവും സയന്റിഫിക് ആയ ടെക്നിക്കൽ ടൂളും മീഡിയവുമായിരുന്നു. അങ്ങനെ ഒരു മീഡിയത്തിന്റെ മുന്നിലാണ് അതിനെ സ്വീകരിച്ചുകൊണ്ട് പി കെ റോസി പെർഫോം ചെയ്യുന്നത്. ഒരു തരത്തിൽ ഇത്തരം മോഡേണിറ്റികളെ അന്നത്തെ ജാതി സമൂഹം തങ്ങളുടെ കല അല്ലെന്ന് തള്ളിക്കളഞ്ഞത് കൊണ്ടാണ് പി. കെ. റോസിയിലേക്ക് ജെ. സി. ഡാനിയൽ എത്തുന്നത്. പക്ഷേ അത് മാത്രം ആയിരിക്കില്ല; സവർണ ജാതി സമൂഹങ്ങൾ ഈ ടൂളിനെയും മോഡേണിറ്റിയെയും സ്വീകരിക്കാനുള്ള ഒരു പാങ്ങിലേക്ക് വളർന്നിട്ടില്ലായിരുന്നു എന്നും കരുതണം. അതുകൊണ്ടുതന്നെ കേരളം എന്ന സാംസ്‌കാരീതകയിലേക്ക് കടന്നുവന്ന ഒരു മോഡേണിറ്റിയുടെ ടൂളിനെ സ്വീകരിച്ച് അതിനു മുന്നിൽ പെരുമാറിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മോഡേൺ സ്ത്രീയായി വേണം പി. കെ. റോസിയെ കണക്കാക്കാൻ.

അതായത്, അഭിനയത്തിന്റെ ടെക്നിക്കാലിറ്റി കേരളക്കരയിൽ ഒരു പുതിയ ടൂളിൽ (സിനിമയിൽ) ആദ്യമായി സ്വീകരിച്ച് വിജയിപ്പിച്ച അപാര കഴിവുള്ള ഒരു ദളിത് സ്ത്രീയായിട്ടാണ് എനിക്ക് പി. കെ. റോസിയെ കാണാൻ കഴിയുന്നത്. ഈയിടെ സുനിത വില്യംസ് എന്ന ബഹിരാകാശ സഞ്ചാരിയെ ആഘോഷിച്ച് കേരളത്തിൽ കൊണ്ടുവന്ന ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവർ സയന്റിഫിക് ഡെവലപ്മെന്റിന്റെ ഏറ്റവും വലിയ സിംബലാണ് പക്ഷേ പി. കെ. റോസിയെ കേരളം / പുരോഗമന കേരളം വായിക്കുന്നത് എങ്ങനെയാണ്? ജാതിക്കെതിരായ ചരിത്രത്തിലെ വെറും ഒരു സെമിയോട്ടികശുമ അവയുടെ ബാനറുകളും പോസ്റ്ററുകളും സ്റ്റഡി മെറ്റീരിയലുകളും മാത്രമായിട്ടാണ്.
എന്നെ സംബന്ധിച്ചിടത്തോളം പി. കെ. റോസി അത് മാത്രമല്ല. ലോകത്തിന്റെ തന്നെ ചരിത്രത്തിൽ മോഡേണിറ്റിയുടെ ടൂൾ അതിന്റെ ടെക്നിക്കാലിറ്റിയിലൂടെ സെമിയോട്ടിക്സിലൂടെ ലോക രാഷ്ട്രീയ ചിന്തകളെയും അട്ടിമറിച്ച ‘സിനിമ’ എന്ന ഒരു ടൂൾ ആദ്യമായി കേരളത്തിൽ സ്വീകരിച്ച ഒരു ഇന്റർനാഷണൽ സ്ത്രീയാണ്. അവർ ഒരു ഇന്റർനാഷണൽ ഐഡന്റിറ്റി ആണ്. സുനിത വില്ല്യംസിനെക്കാൾ മുമ്പേ സയന്റിഫിക് മോഡേണിറ്റിയുടെ റിംഗിൽ യുദ്ധം ചെയ്ത ഒരു സ്ത്രീ. അവർ കേരളം എന്ന സങ്കൽപ്പത്തിനും കേരളത്തിലെ പൊളിറ്റിക്കൽ ഐഡിയോളജികൾക്കും മുകളിലാണ്. അതുപോലെ കേരളത്തിൽ രൂപപ്പെടുന്ന സകലമാന ഡിസ്കഷനുകൾക്കും മുകളിൽ നിൽക്കുന്ന മോഡേണിറ്റിയുടെ ഒരു ചിഹ്നമാണ് പി. കെ. റോസി എന്ന സ്ത്രീ.

ഇത്രയും ആലോചിക്കാൻ കാരണം, കേരളത്തിൽ സിനിമയുമായി ബന്ധപ്പെട്ട് നൊസ്റ്റാൾജിയ രൂപീകരിക്കുന്ന ‘വിന്റേജ്’ എന്ന ഒരു ടെർമിനോളജി കഴിഞ്ഞ കുറച്ച് കാലമായി ആഘോഷിക്കുന്നത് കാണുമ്പോൾ ചിരി സഹിക്കാൻ പട്ടാത്തത്കൊണ്ടാണ്. വിന്റേജ് ലാലേട്ടൻ, വിന്റേജ് ജയറാം എന്നൊക്കെ പറഞ്ഞ് എൺപതുകളിലേക്ക് വണ്ടി കയറി പോയി എക്സ്റ്റസി കൊള്ളുന്ന കേരളം, പി. കെ. റോസിയിലേക്ക് എത്തി നോക്കണം. ആയിരത്തി തൊള്ളായിരത്തി ഇരുപത്തി എട്ടിൽ, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത്, അന്നത്തെ ഏറ്റവും വിപ്ലവാത്മകമായ പോസ്റ്റ് മോഡേണിറ്റിയിൽ ജാതി സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് അത്രയും ടെക്നിക്കൽ ആയ സിനിമ എന്ന മാധ്യമത്തെ സ്വീകരിച്ച പി. കെ. റോസി ഏജ്‌ജാതി പൊളിയാണ്. പി. കെ. റോസി എന്ന ദളിത് ക്രിസ്ത്യൻ ഇന്റർനാഷണൽ സ്ത്രീയെ കുറിച്ച് ഇങ്ങനെ ഓർക്കുമ്പോഴാണ് വിന്റേജ് കേരളത്തെയും പഴകി തേഞ്ഞ കേരളത്തെയും എടുത്ത് തോട്ടിൽ ഇടാൻ തോന്നുന്നത്.







No Comments yet!