
ഉരുകിയൊഴുകുന്ന കവിതകള്‍
ആയുധക്കൂട്ടങ്ങളുടെ
ഭയാനക ശബ്ദം പേറിയിരുന്നു.
ഹൃദയമിടിപ്പുകള്‍ക്കു പകരം
ടൈംബോംബുകളുടെ
സമയ സാന്നിധ്യമാണ്
മുഴങ്ങിക്കൊണ്ടിരുന്നത്…
അതിര്‍ത്തികള്‍ കടന്നുപോകുന്ന വിമാനങ്ങള്‍
പൊടുന്നനവെയാണ്
ശത്രുവിന്റെയും സംരക്ഷകന്റെയും
കുപ്പായങ്ങള്‍ മാറിമാറിയണിഞ്ഞുകൊണ്ടിരുന്നത്.
പക്ഷികളുടെ ആകാശത്തിന്
അതിര്‍ത്തി വരയ്ക്കാന്‍
അവയ്‌ക്കൊന്നും
കഴിഞ്ഞതേയില്ല.
എണ്ണയ്ക്ക് തീപ്പിടിക്കുമ്പോഴും
സ്‌നേഹാര്‍ദ്രമാകുന്ന ചിലത്
എല്ലായ്‌പോഴും
അവശേഷിക്കുക തന്നെ ചെയ്യും.
ആയുധക്കൂമ്പാരങ്ങള്‍ക്കു മേല്‍
തളിരുകള്‍ നാമ്പിടുന്ന
കാലം
നമ്മള്‍ തന്നെ
നട്ടു നനച്ചു വളര്‍ത്തും.
***







പോർവിളികൾക്കിടയിൽ പ്രതീക്ഷയുടെ തളിർപ്പച്ചകൾ എല്ലാം ഒന്ന് ശാന്തമാവാൻ കൊതിക്കുന്നു
❤️❤️നന്നായിട്ടുണ്ട് ട്ടൊ❤️❤️
കവി കാറ്റത്ത് പാടുന്ന വീണയാണ്, ലോകമെല്ലാം വീശുന്ന കാറ്റുകൾ കവിയെ സ്പർശിക്കുന്നു