Skip to main content

മുങ്ങിമരിച്ചവൾ

ചാലുകളിലൂടെ, അരുവികളിലൂടെ മഹാനദിയിലേക്ക്
മുങ്ങിമരിച്ചവളൊഴുകിനീങ്ങി, 
ആകാശമൊരു സ്ഫടികക്കല്ലു പോലവൾക്കു മേൽ തിളങ്ങി,
ആ ഉടലിനോടൊരു ദാക്ഷിണ്യം കാണിക്കേണ്ടതുണ്ടെന്നപോലെ.

ചെളിയും പായലുമവളുടെ മേൽ പറ്റിപ്പിടിച്ചപ്പോൾ
പതിയെപ്പതിയെ ഭാരം വച്ചവൾ ചീർത്തുവന്നു.
മീനുകൾ കൈകാലുകൾക്കിടയിലൂടെ സ്വച്ഛന്ദം നീന്തിനടന്നു,
ജലജന്തുക്കളും ചെടികളുമവളിൽ പിടിച്ചുകിടന്നു.

സന്ധ്യകളിലാകാശം പുക പോലെ കരിപിടിച്ചു,
രാത്രിയിൽ നക്ഷത്രങ്ങൾ നേരിയ വെളിച്ചം കാട്ടിയിരുന്നു.
പുലരിയിലെന്നാൽ നേരത്തേ തെളിച്ചമെത്തിയതിനാൽ
ഒരു പകലിന്റെ തുടക്കവുമൊടുക്കവുമപ്പോഴുമവൾക്കു കിട്ടി.

പുഴവെള്ളത്തിലവളുടെ വിളറിയ ജഡം ജീർണ്ണിക്കുമ്പോൾ
പതിയെപ്പതിയെ ദൈവവുമവളെ മറന്നു:
അവളുടെ മുഖമാദ്യം, പിന്നെ കൈകൾ, ഒടുവിലവളുടെ മുടിയും.
ഒഴുകിനടക്കുന്ന ചീഞ്ഞ ജഡങ്ങൾക്കിടയിലവൾ മറ്റൊരു ജഡമായി.

***

No Comments yet!

Your Email address will not be published.