Skip to main content

റാസിയുടെ രണ്ട് കവിതകള്‍

 

1

ദരൂഷ് മെഹ്റൂജി

 

മരിച്ചു പോയ എന്റെ പിതാവിന് കൊടുത്ത വാക്ക് ഞാൻ പാലിച്ചു.

ഇത്തവണ തിരോന്തരം iffkയിൽ

മികച്ച സംവിധായകനുള്ള രജത ചകോരം നേടിക്കൊണ്ട്.

തെരുപ്പാട്ട് എന്ന ചിത്രത്തിലൂടെ ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ തെരുവ് സംവിധായകനാവാനുംമ്പറ്റി.

തെരുപ്പാട്ട് പ്രദർശിപ്പിച്ച ശ്രീബാല തീയറ്റർ തുണ്ട് പടത്തിന് ആളുകേറുംപോലെ നിറഞ്ഞുക്കവിഞ്ഞു.

കാണികൾ ഇരിക്കാൻ സീറ്റില്ലാതെ അങ്ങാട്ടുമിങ്ങാട്ടും ഓടി.

കാണികളിലെ പെണ്ണുങ്ങൾ ആണുങ്ങളുടെ മടിയിലും തോളിലും കയറിയിരുന്നു.

കാണികളിലെ ആണുങ്ങൾ പെണ്ണുങ്ങളുടെ മടിയിലും തോളിലും കയറിയിരുന്നു.

കാണികളിലെ മൂന്നാംലിംഗക്കാർ പെണ്ണുങ്ങളുടേയും ആണുങ്ങളുടേയും മുതുകത്തും തലയിലും കയറിയിരുന്നു.

തെരുപ്പാട്ട് കാഴ്ചയുടെ നവ ഇക്വാലിറ്റി തരംഗമുണ്ടാക്കി.

തെരുപ്പാട്ടിലൂടെ ഞാൻ ലോകോത്തര സംവിധായകരായ

ഡിസീക്ക, മൃണാൽസെൻ, സനൂസി തലത്തിലേക്കുയർത്തപ്പെട്ടു.

മാധ്യങ്ങളുടെ ഹെഡ്ലൈൻ വായിച്ച് എന്റെ പിതാവിന്റെ നാട്ടുകാർ കോരിത്തരിച്ചു.

”ഒരു മത്സ്യതൊഴിലാളിയുടെ മകൻ സ്ക്രീനിൽ തീർത്ത അപ്പുതം “

“സ്ക്രീനിലെ തെരുവ് മജീഷ്യൻ”

ഹുമ്മ ഹമ്മാ ന്താല്ലേ എനിക്ക് കിട്ടിയ രജത ചകോരാനന്തര ബിസേസണങ്ങൾ!

തെരുപ്പാട്ടിന്റെ സംവിധായകനെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ അഭിമുഖത്തിന് വിളിച്ചു.

തെരുപ്പാട്ടിന്റെ സംവിധായകന്റെ തെറ്റുകളെല്ലാം കാമുകി മാപ്പാക്കി.

തെരുപ്പാട്ടിന്റെ സംവിധായകന്റെ ബന്ധുമിത്രാദികൾ
ബൂട്ട് മാലകൾ മാറ്റി നോട്ട് മാലകൾ ചാർത്തി.

തെരുപ്പാട്ടിന്റെ സംവിധായകന്റെ അധ്യാപകർ അഭിമാനപുളഹിതാശ്രുവാലുക്കളായി.

തെരുപ്പാട്ട് റിവ്യൂ

സി. എസ്. റാച്ചിയേശ്വരൻ

തെരുപ്പാട്ട്

ഗഥ : റാച്ചി
ഡിരക്കഥ :റാച്ചി
ചംഭാചണം :റാച്ചി
മൂസിക് :റാച്ചി
ഗാൻരച്ന :റാച്ചി
നടൻ :അൽ റാച്ചിനോ
നടി : നന്ദിതാ റാച്ചിദാസ്‌
നിർമ്മാണി :റാച്ചി
ശംവിധാനം : റാസി

2025 തിരോന്തരം ഫിലിം പെച്ചിവലിന് മിഹച്ച ശംവിധായകനൊള്ള രജത ചഗോരം നേടിയ പ്രശസ്‌ത തെരുശംവിധായകൻ സിറാ റാസിയുടെ തെരുപ്പാട്ട് മനുഷ്യ മനസ്സുകളുടെ അന്തരാളങ്ങളിൽ വേദനയുടെ ഓളങ്ങളെ മീട്ടിച്ചു.

കോളനിവൽകൃത അഡിനിബേശാനന്തര കാലഘട്ടത്തിന്റെ അതിതീവ്ര മുഹൂർത്തങ്ങളിലൂടെ ശംവിധായഹൻ സിനിമയെ കാഴ്ചക്കാരുടെ കരളിൽ കോരിയിട്ട് കണ്ണീർ ഫൂപടം തന്നെ തീർക്കുന്നു.

കോളനിയിൽ നിന്നും തെരുവുകളിൽ ഒറ്റയ്ക്കൊരു ജീവിതം ജീവിച്ചു തീർക്കുന്ന യുവാവിന്റെ ആൽമാവിന്റെ സംഘർഷങ്ങളിൽ ശംവിധായകന്റെ ആത്മാംശമുണ്ട്.

യുവാവ് ഓറഞ്ച് കച്ചവടത്തിനിടയിൽ തലയിലൊരു ഗൂളിംഗ് ഗ്ലാസും കണ്ണുകൾ മറയ്ക്കാനൊരു ഗൂളിംഗ് ഗ്ലാസും വെച്ച്
വായിനോട്ടത്തിന്റെ ഉത്തുംഗ വിതാനങ്ങളിലേക്ക് പോകുന്നതോട് കൂടി തെരുപ്പാട്ടിന് തിരശ്ശീല ബീയുന്നു.

തെരുപ്പാട്ട് കണ്ട് എണീച്ച് നിന്ന് കയ്യടിക്കാത്ത ഒരു ലോകോത്തര സിൽമാ പ്രേമിയും ഇല്ല.

തെരുപ്പാട്ടിലൂടെ
ശ്രീ റാസി രണ്ടാം ദരൂഷ് മെഹ്റൂജി എന്നറിയപ്പെടും.

തിരോന്തരം iffk ജൂറിയംഗങ്ങൾക്ക് എന്റെ പേരിലും കേർളാ സിൽമാമ്മയുടെ പേരിലും നൻട്രി തെരുവിത്ത് കൊൾഹിറേൻ.

 

**********

 

2

ജനപ്രിയ പ്രേമകവിത

 

എന്റെ പേര് ജനപ്രിയ പ്രേമകവിത.

ഇന്ന് പതിമൂന്നേമുക്കാൽ മണിക്ക് എനിക്ക് നൂറ്റിപ്പതിനൊന്നര വയസ്സായി.

കുമാരാനാശാൻ ലീലയെഴുതുന്ന വർഷത്തിലാണ് ഞാൻ ടി. എസ്. എലിയട്ടുമായി കിടക്ക പങ്കിടുന്നത്.

ടി. എസ്.എലിയട്ടിന്റെ ഗുരു എസ്രാ പൗണ്ട് ഞങ്ങളുടെ കിടക്ക പങ്കിടൽ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി.

പൗണ്ട് പകർത്തിയ ദൃശ്യങ്ങൾ xHamster എന്ന ജനപ്രിയ പോൺസൈറ്റിലുണ്ട്.

ടി. എസ്. എലിയട്ടിന്റെ വേസ്റ്റ്ലാന്റ് നമ്മുടെ അയ്യപ്പപ്പണിക്കര് മലയാളത്തിലാക്കിയ വർഷമാണ് മലയാള കവിതയിൽ എന്നെപോലുള്ള നൂറ്റൊന്നായിരം ജനപ്രിയ പ്രേമകവിതകളുടേയും ജനപ്രിയ പ്രേമഗാനങ്ങളുടേയും തള്ളിക്കയറ്റമുണ്ടായത്.

2024 ഡിസംബർ 13 ന് മലയാളത്തിലെ ജനപ്രിയ പ്രേമകവിതകളുടെ സ്ട്രക്ച്ചർ നോക്കിയ സൂക്ഷ്മദർശനനായ ഒരു സ്പാനിഷ് വായനക്കാരന് പരമപുച്ഛം തോന്നി.

ജനപ്രിയ പ്രേമകവിതകളുടെ തലകളിലിപ്പോഴും നിലാവ്.

ജനപ്രിയ പ്രേമകവിതകളുടെ കണ്ണുകളിലിപ്പോഴും നക്ഷത്രങ്ങൾ.

ജനപ്രിയ പ്രേമകവിതകളുടെ കവിളുകളിലിപ്പോഴും മുഖക്കുരു.

ജനപ്രിയ പ്രേമകവിതകളുടെ കീഴ്താടികളിലിപ്പോഴും ആകാശം.

ജനപ്രിയ പ്രേമകവിതകളുടെ യോനികളിലിപ്പോഴും ഭൂമി.

ജനപ്രിയ പ്രേമകവിതകളുടെ മുതുകുകളിലിപ്പോഴും കടൽ.

ജനപ്രിയ പ്രേമകവിതകളുടെ തുടയെല്ലുകളിലിപ്പോഴും കര.

ജനപ്രിയ പ്രേമകവിതകളുടെ കുണ്ടികളിലിപ്പോഴും നദി.

ജനപ്രിയ പ്രേമകവിതകളുടെ തലച്ചോറുകളിലിപ്പോഴും റൂമിയും സൂഫിയും കൂമിയും.

ജനപ്രിയ പ്രേമകവിതകളുടെ പൊക്കിളുകളിലിപ്പോഴും
അലങ്കാരവൃത്തതാളതരള കാൽപ്പ’ന്നി’കൾ.

ജനപ്രിയ പ്രേമകവിതകളുടെ വൃക്കകളിലിപ്പോഴും ശാസ്ത്രീയ ടോക്കുകൾ.

ജനപ്രിയ പ്രേമകവിതകളുടെ ലിംഗങ്ങളിലിപ്പോഴും വഴുതനങ്ങ.

ജനപ്രിയ പ്രേമകവിതകളുടെ ഹൃദയങ്ങളിലിപ്പോഴും ഓയെൻവിയും മാധവിഗുട്ടിയും ചുള്ളിഹാടും മധുസൂദനൻ ണായരും ബീരാങ്കുട്ടിയും റഫീക്കയമ്മദും ടാഗോറും നെരൂദയും വയലാറും ബിജയലക്ഷ്മിയും.

ജനപ്രിയ പ്രേമകവിതകളുടെ വിരലുകളിൽ ഇലോൺ മസ്‌കിന്റെ എക്സിലിഴുതാൻ പാകത്തിലുള്ള പ്രേമനഖങ്ങൾ കാണാനാവുന്നില്ല.

ജനപ്രിയ പ്രേമകവിതാ പ്രതിനിനിധികളിലൊരാളായ ഞാനിതാ
പ്രേമത്തിന്റെ ശബരിമല വണ്ടിക്ക് മുന്നിൽ ചാടി മരിക്കാമ്പോണ്.

*****

2 Replies to “റാസിയുടെ രണ്ട് കവിതകള്‍”

  1. റാസിയുടെ മാജിക്കൽ സ്ട്രീറ്റിസം. പ്രേമത്തിൻ്റെ ശബരിമല വണ്ടിക്ക് മുന്നിൽ ചാടി മരിക്കാൻ കാത്തു നിൽക്കുന്ന കവിയെ റാസിയിലല്ലാതെ മറ്റാരിലാണ് കാണാൻ കഴിയുക?

Leave a Reply to Nizamudeen Cancel reply

Your Email address will not be published.