
പ്രാർത്ഥനേ, ചെമ്പൂച്ചുരുൾ മുടിക്കാരി നീ
യാത്ര തുടങ്ങിയതെങ്ങു നിന്നോ?
എത്ര നാൾ മുമ്പാരു നിന്നെ വെറും കയ്യാൽ
സൃഷ്ടിച്ചയച്ചൂ പറയുകില്ലേ?
പട്ടിണിയോ രോഗമോ വേദനകളോ
കുട്ടികളോ നിന്റെ പേർ വിളിച്ചൂ ?
പൂമൂടിയാടുന്ന ചില്ലയിൽപ്പോയ് മറ-
ഞ്ഞാൺകുയിൽ നീട്ടിവിളിച്ചിടുമ്പോൾ,
കണ്ണിമാങ്ങപ്പച്ച മൂടിയ കൊമ്പുകൾ
കണ്ണിൽ മധുരം തുളിച്ചിടുമ്പോൾ
പ്രാർത്ഥനേ, വെൺപൂച്ചുരുൾ മുടിക്കാരി നീ
കോർത്തു ചൂടുന്നതെൻ രോമാഞ്ചമോ!
വേദനിക്കുമ്പോൾ ,ഉദിച്ചുയർന്നമ്പിളി-
ത്തൂമ, അതൂതിക്കെടുത്തിടുമ്പോൾ
പ്രാർത്ഥനേ,നീലച്ചുരുൾക്കുഴലിൽച്ചൂടാൻ
കോർത്തെടുക്കുന്നതാ സ്നേഹമാണോ?
റോഡിൽക്കുനുമീശക്കാരിരുചക്ര ത്താൽ
ഓടും കൊടുങ്കാറ്റ് തീർത്തിടുമ്പോൾ
അമ്മമാരെക്കുറിച്ചെൻ നെഞ്ചിലൂറുന്ന
ഖിന്നത നിന്റെ പാദത്തിലാണോ?
പ്രാർത്ഥനേ, മുത്തശ്ശി കൈ പിടിച്ചേൽപ്പിച്ച
കൂട്ടുകാരീ, നിന്റെ നീൾ വിരലിൽ
കോർത്ത് പിടിച്ചൊരെൻ കൈ പിൻ വലിച്ചാലും
ഏൽക്കുന്നുണ്ടിപ്പോഴുമാ നിശ്വാസം.
***







നല്ല കവിത
Beautiful
💐❤️😍🌹