Skip to main content

നവംബര്‍ 29 – മിതവാദി സി. കൃഷ്ണന്‍ ഓര്‍മ്മദിനം

കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ ഒരാളായ മിതവാദി സി. കൃഷ്ണന്‍ ഓര്‍മ്മദിനമാണ് ഇന്ന്. കേരളത്തിലെ യുക്തിവാദികളുടെ ആദ്യസമ്മേളനം 1926 മെയ് 29-ന് സി.കൃഷ്ണന്റെ വീട്ടിലാണ് സമ്മേളിച്ചത്. ആ സംഘടനയുടെ പേര് ”കേരള യുക്തിവാദി സഭ” എന്നായിരുന്നു. 1925 മുതല്‍ അവര്‍ അതിനുള്ള ശ്രമം തുടങ്ങിയിരുന്നു, ആലുവ അദ്വൈതാശ്രമത്തിലെ പാഠശാലയില്‍ വെച്ചാണ് ഇതിന്റെ ആദ്യ ആലോചകള്‍ നടക്കുന്നത്.

കോഴിക്കോട്ടെ തളി ക്ഷേത്രപരിസരത്തെ നിരത്തിലൂടെ അവര്‍ണര്‍ സഞ്ചരിക്കുന്നത് നിരോധിച്ച നടപടിയെ പരസ്യമായി ലംഘിച്ച സി. കൃഷ്ണന്‍ സഹോദര സംഘം രൂപംകൊണ്ട അതേ വര്‍ഷം തന്നെ മഞ്ചേരി രാമയ്യരുമായി ചേര്‍ന്നു നടത്തിയ 1917 ലെ കോഴിക്കോട് തളി അമ്പലവഴിയിലൂടെ അവര്‍ണര്‍ക്കുള്ള ജാതിവിലക്കു ലംഘിച്ച്? സ്വന്തം കുതിരവണ്ടിയില്‍ നടത്തിയ സഞ്ചാരം പ്രസിദ്ധമാണല്ലോ?

മഞ്ചേരി രാമയ്യരും ചേര്‍ത്തലയില്‍ വന്നിട്ടുണ്ട്. സഹോദര സംഘത്തിന്റെ ഒന്നാം വാര്‍ഷികം ചേര്‍ത്തല സ്‌കൂള്‍ മൈതാനത്ത് വെച്ച് കുഞ്ഞിക്കണ്ണന്‍ ഗുരുക്കളുടെ അധ്യക്ഷതയില്‍ ആണ് നടത്തപ്പെട്ടത്. മഞ്ചേരി രാമയ്യര്‍ ആ യോഗത്തില്‍ പ്രസംഗിച്ചിരുന്നു, ചേര്‍ത്തലയില്‍ സവര്‍ണരും സഹോദര സംഘക്കാരും തമ്മില്‍ സംഘര്‍ഷം നിത്യ സംഭവമായിരുന്നു അക്കാലത്ത്. എല്ലാ യോഗങ്ങളിലും സവര്‍ണര്‍ക്കെതിരായി പ്രകോപനപരമായ പ്രസംഗങ്ങള്‍ ചെയ്തുപോന്നിരുന്നു. അവര്‍ണ്ണര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന പൊതുനിരത്തുകളിലെല്ലാം കെസി കുട്ടന്റെയും കൃഷ്ണഅയ്യപ്പന്റേയുമെല്ലാം നേതൃത്വത്തില്‍ അതിക്രമിച്ചു കയറി. അവര്‍ണര്‍ക്ക് പ്രവേശനം ഇല്ലായിരുന്ന അമ്പലക്കുളങ്ങളിലും വ്യക്തികളുടെ കുളങ്ങളിലും എല്ലാം അവര്‍ ബലംപ്രയോഗിച്ച് കയറി അലക്കുകയും കുളിക്കുകയും എല്ലാം ചെയ്തു. പലസ്ഥലങ്ങളിലും വലിയ ഏറ്റുമുട്ടലും ചേര്‍ത്തല കോടതിയില്‍ അടിപിടി കേസും ഉണ്ടായികൊണ്ടിരുന്നു. സഹോദര സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ കായികമായി നേരിട്ട മുഹമ്മയിലെ പ്രമുഖ ഗൗഢസാരസ്വത ബ്രാഹ്‌മണനായ ഗിരിപ്പൈയുടെ മീശ സംഘക്കാര്‍ പിഴിതെടുത്തു. സഹോദരന്‍ അയ്യപ്പനും മിതവാദി കൃഷ്ണനും മഞ്ചേരി രാമയ്യരുമെല്ലാം ചേര്‍ത്തലയില്‍ തമ്പടിച്ച് പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു, മൂലൂരിന്റെ ‘സാഹോദര്യം’ എന്ന കവിത ചേര്‍ത്തലയിലെ സഹോദര സംഘക്കാര്‍ക്ക് വേണ്ടി എഴുതിയതാണ്, കരപ്പുറം മാസികയിലാണ് അത് ആദ്യമായി അച്ചടിച്ചുവന്നത്.

കൃഷ്ണന്‍ വക്കീല്‍ പേരില്‍ മാത്രമേ മിതവാദി ആയിരുന്നുള്ളൂ. ജാതിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വളരെ ‘തീവ്രവാദി’ തന്നെയായിരുന്നു എന്നാണ് അദ്ദേഹത്തെക്കുറിച്ച് പലരും എഴുതിയിട്ടുള്ളത്. ചേര്‍ത്തല കോടതിയിലും കോട്ടയം കോടതിയിലും ഉള്‍പ്പെടെ കേസില്‍ പ്രതിയായിരുന്നത് മറ്റൊരു കുറിപ്പില്‍ സൂചിപ്പിച്ചിരുന്നല്ലോ?

1907-ല്‍ ആരംഭിച്ച് കുറച്ച് കാലത്തിന് ശേഷം പ്രസിദ്ധീകരണം മുടങ്ങിപ്പോയ മൂര്‍ക്കോത്ത് കുമാരന്റെ ‘ ‘മിതവാദി’ വാരികയുടെ ഉടമാവകാശം 1913 -ലാണ് സി. കൃഷ്ണന്‍ വക്കീല്‍ സ്വന്തമാക്കുന്നത്. മാസികയുടെ ആദ്യത്തെ കുറച്ച് ലക്കങ്ങള്‍ കോഴിക്കോട്ടെ ഒരു പ്രസ്സിലാണ് അച്ചടിച്ചിരുന്നത്. 1913- ഡിസംബറില്‍ ‘മിതവാദി പ്രിന്റിങ് വര്‍ക്ക്‌സ് ‘ എന്ന പേരില്‍ വീടിനോട് ചേര്‍ന്നുള്ള ഒരു ഷെഡ്ഡില്‍ അച്ചുകൂടം സ്ഥാപിച്ച് 1914 – ജനുവരി ലക്കം മുതല്‍ അവിടെ നിന്ന് പ്രസിദ്ധീകരിച്ചുതുടങ്ങി.

ആ ‘മിതവാദി’ പത്രികയുടെ പേര് തന്റെ പേരിനൊപ്പം ചേര്‍ത്ത പത്രാധിപരാണ് സി. കൃഷ്ണന്‍ വക്കീല്‍. കേരള നവോത്ഥാനചരിത്രത്തില്‍ നിസ്തുല സംഭാവനകള്‍ നല്‍കിയ ‘യുക്തിവാദി’ മാസികയുടെ പത്രാധിപ സമിതിയിലും സി. കൃഷ്ണന്‍ എന്ന മിതവാദി കൃഷ്ണന്‍ ഉണ്ടായിരുന്നു. യുക്തിവാദ സംബന്ധമായ ലേഖനങ്ങള്‍ അതിന് മുമ്പ് മിതവാദി പത്രികയിലും സഹോദരനിലും കേരള കൗമുദിയിലും ആയിരുന്നു പ്രസിദ്ധപ്പെടുത്തിയിരുന്നത്.

പിന്നീട് 1929-ആഗസ്റ്റില്‍ ഏറണാകുളത്തുനിന്നും മലയാള ഭാഷയിലെ ആദ്യ യുക്തിവാദ/നിരീശ്വരവാദ ആനുകാലികമായിരുന്ന ‘യുക്തിവാദി’ മാസിക ആരംഭിച്ചു. സി. കൃഷ്ണന്‍, രാമവര്‍മ്മ തമ്പാന്‍, സി.വി. കുഞ്ഞുരാമന്‍, സഹോദരന്‍ അയ്യപ്പന്‍, എം.സി. ജോസഫ്, എന്നീ അഞ്ചു പേരായിരുന്നു ‘യുക്തിവാദി’ മാസികയുടെ പത്രാധിപ സമിതി അംഗങ്ങള്‍. നാല്‍പ്പതിയഞ്ചുവര്‍ഷം, 1974 ജൂണ്‍ വരെ ‘യുക്തിവാദി’ മാസിക പ്രസിദ്ധീകരിച്ചിരുന്നു.

യുക്തിവാദിയുടെ ആദ്യ ലക്കത്തിലെ പ്രസ്താവനയില്‍ സഹോദരന്‍ അയ്യപ്പന്‍ ഇങ്ങനെ എഴുതി:

”യുക്തിവാദം ഒരു മതമല്ല. അത് യുക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ള അറിവ് മാത്രം സ്വീകരിക്കുക എന്ന ഒരു മനോഭാവമാണ്. ഈ മനോഭാവം ജനങ്ങളില്‍ സൃഷ്ടിക്കാനായിരിക്കും ‘യുക്തിവാദി’ യുടെ ശ്രമം. അതിനു യുക്തിവിരുദ്ധമായ വിശ്വാസങ്ങളെ ഖണ്ഡിക്കുകയും യുക്തിയുക്തമായ അറിവിനെ പരത്തുകയും വേണം. പരിപൂര്‍ണ ജ്ഞാനത്തിലും അഭേദ്യ ജ്ഞാനത്തിലും യുക്തിവാദിക്ക് വിശ്വാസമില്ല. അതുകൊണ്ട് യുക്തിക്കനുസരിച്ച് ശരിയെന്നു കണ്ട് ഒരിക്കല്‍ പറയുന്നത് പിന്നെ പുതിയ അന്വേഷണങ്ങളുടെ ഫലമായി തെറ്റെന്നു കണ്ടാല്‍ തെറ്റെന്നും മുന്‍പ് തെറ്റെന്നു കണ്ടത് അപ്രകാരം പിന്നെ ശരിയെന്നു കണ്ടാല്‍ ശരിയെന്നും സമ്മതിക്കുവാന്‍ യുക്തിവാദിക്ക് വിരോധമില്ല. അങ്ങനെ സമ്മതിക്കേണ്ടത് യുക്തിവാദിയുടെ മുറയുമാണ്. അറിവ്യു ക്തിയുക്തമായിരിക്കണമെന്നതില്‍ മാത്രമാണ് യുക്തിവാദി സ്ഥിരത എടുക്കുന്നത്.”

അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടന്ന പുല്ലാട് കലാപത്തിന്റെ അവശേഷിക്കുന്ന ചരിത്ര രേഖ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മിതവാദി പത്രികയില്‍ സി. കൃഷ്ണന്‍ എഴുതിയ എഡിറ്റോറിയലും വിവേകോദയം മാസികയില്‍ കുമാരനാശാന്‍ എഴുതിയ ലേഖനവുമാണ്. അയ്യന്‍കാളി സമരം നടത്തിയത് ആധുനീക ശങ്കരന്‍ അറിഞ്ഞില്ലെങ്കിലും മിതവാദി കൃഷ്ണന്‍ അറിഞ്ഞു, പിന്തുണച്ചുകൊണ്ട് എഡിറ്റോറിയലും എഴുതി.

1867 ജൂണ്‍ 11-ന് ഗുരുവായൂരിനടുത്ത് മുല്ലശ്ശേരിയില്‍ ചങ്ങരംകുമാരത്ത് പാറന്റേയും ഉണ്ണൂലിയുടെയും പുത്രനായി ജനിച്ചു. സമ്പന്ന കുടുംബമായിരുന്നെങ്കിലും ഈഴവനായതിനാല്‍ ജാതിവിവേചനങ്ങള്‍ നേരിടേണ്ടി വന്നു. മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് 1896-ല്‍ ബിരുദം നേടി. മദ്രാസില്‍നിന്നു തന്നെ.ബി.എല്‍. പാസ്സായ സി. കൃഷ്ണന്‍ 1903-ല്‍ ജില്ലാ കോടതിയില്‍ വക്കീല്‍ ആയി പ്രാക്ടീസ് ആരംഭിച്ചു.

ശ്രീനാരായണഗുരു

കേരള പത്രപ്രവര്‍ത്തനത്തിന്റെ അലകും പിടിയും കരുപ്പിടിപ്പിച്ച് കേരള നവോത്ഥാനത്തെ മലബാറിലേക്കു വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നാരായണഗുരുവിന്റെ വല്‍സല ശിഷ്യനായിരുന്നു മിതവാദി സി. കൃഷ്ണന്‍ (1867-1938).

1913 മുതല്‍ കോഴിക്കോട്ടു നിന്നിറങ്ങിയ മിതവാദി മാസികയുടേയും പത്രത്തിന്റെയും നിര്‍ഭയനായ പത്രാധിപര്‍, ഹൈക്കോടതി അഭിഭാഷകന്‍, നിയമജ്ഞന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, സമുദായ പരിഷ്‌കര്‍ത്താവ്, എഴുത്തുകാരന്‍, നവോത്ഥാന സാംസ്?കാരിക പോരാളി എന്നിങ്ങനെ വിവിധ തലങ്ങളില്‍ കേരളത്തിന്റെ ആധുനികതയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കി. അരുവിപ്പുറം പ്രതിഷ്ഠ, വില്ലുവണ്ടിയാത്ര, കൊച്ചി കായല്‍സമ്മേളനം, ചെറായിയിലെ മിശ്രഭോജനം എന്നിങ്ങനെ കേരളത്തെ മാറ്റിയ സമരപരിവര്‍ത്തനങ്ങളിലൊന്നാണ് അദ്ദേഹം മഞ്ചേരി രാമയ്യരുമായി ചേര്‍ന്നു നടത്തിയ കോഴിക്കോട് തളി അമ്പലവഴിയിലൂടെ അവര്‍ണര്‍ക്കുള്ള ജാതിവിലക്കു ലംഘിച്ച്? സ്വന്തം കുതിരവണ്ടിയില്‍ നടത്തിയ സഞ്ചാരം. തിരുവിതാംകൂറില്‍ സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിനടന്ന വൈക്കം സത്യാഗ്രഹത്തിനും 7 വര്‍ഷം മുന്‍പേ അവര്‍ കോഴിക്കോട് തളി അമ്പലവഴിയിലൂടെ ജാതിവിലക്കു ലംഘിച്ച് കുതിരവണ്ടി പായിച്ചിരുന്നു.

അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടന്ന പുല്ലാട് കലാപത്തിന്റെ അവശേഷിക്കുന്ന ചരിത്ര രേഖ സമരം നടന്നുകൊണ്ടിരിക്കുമ്പോള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മിതവാദി പത്രികയില്‍ സി. കൃഷ്ണന്‍ എഴുതിയ എഡിറ്റോറിയലും വിവേകോദയം മാസികയില്‍ കുമാരനാശാന്‍ എഴുതിയ ലേഖനവുമാണ്. അയ്യന്‍കാളി സമരം നടത്തിയത് ആധുനീക ശങ്കരന്‍ അറിഞ്ഞില്ലെങ്കിലും മിതവാദി കൃഷ്ണന്‍ അറിഞ്ഞു, പിന്തുണച്ചുകൊണ്ട് എഡിറ്റോറിയലും എഴുതി.

1907 ല്‍ നാരായണഗുരുവിനെ മലബാര്‍ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുന്നത് മിതവാദിയും കോഴിക്കോട് കല്ലിങ്കല്‍മഠത്തില്‍ രാരിച്ചന്‍ മൂപ്പനും മൂര്‍ക്കോത്തു കുമാരനും കൂടിയാണ്. കൊച്ചിയില്‍ ഗുരുവിന്റെ സാഹോദര്യ സന്ദേശങ്ങള്‍ 1917 ലെ മിശ്രഭോജനത്തിലൂടെയും മിശ്രവിവാഹ സംഘത്തിലൂടെയും സഹോദര പ്രസ്ഥാനത്തിലൂടെയും വികസിപ്പിച്ച സഹോദരനയ്യപ്പനുമായി ചേര്‍ന്നു കൊണ്ട് സഹോദര സംഘത്തിലും യുക്തിവാദി സംഘത്തിലും ഒപ്പം തന്നെ 1920 കളിലും മുപ്പതുകളിലും കേരളത്തിലെ ആദ്യ നവബുദ്ധവാദത്തിനു തുടക്കം കുറിച്ചതും മിതവാദിയാണ്.

1925 ല്‍ എറണാകുളത്ത് വെച്ച് ശ്രീലങ്കയില്‍ നിന്നും ബുദ്ധസന്യാസിമാരെ കൊണ്ടുവന്ന് മിതവാദി കൃഷ്ണനും സഹോദരന്‍ അയ്യപ്പനും അയ്യാക്കുട്ടി ജഡ്ജിയും ഒരു സമ്മേളനം നടത്തി പരസ്യമായി ബുദ്ധമതം സ്വീകരിച്ചിരുന്നു.

ഇതിന്റെ പേരില്‍ സഹോദരന്‍ അയ്യപ്പന് പില്‍ക്കാലത്ത് ഒരു ഇലക്ഷന്‍ കേസും ഉണ്ടായിട്ടുണ്ട്. അദ്ദേഹം ഹിന്ദു അല്ലെന്നും ബുദ്ധമതം സ്വീകരിച്ചയാളാണെന്നും ഈഴവസംവരണമണ്ഡലത്തില്‍നിന്നും വിജയിച്ച അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നുമായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ഹര്‍ജി. എന്നാല്‍ കേസ് സഹോദരന്‍ തനിയെ ആണ് വാദിച്ചത്. താന്‍ മതം മാത്രമേ മാറിയിട്ടുള്ളൂ എന്നും ജാതി മാറിയിട്ടില്ലെന്നുമായിരുന്നു സഹോദരന്റെ വാദം, കേസില്‍ അയ്യപ്പന്‍ ജയിക്കുകയും ചെയ്തു.

1890 കളില്‍ തമിഴകത്ത് അയ്യോതിതാസര്‍ തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ദ്രാവിഡ നവബുദ്ധമത പ്രസ്?ഥാനത്തിനു ശേഷമായിരുന്നു മിതവാദിയുടേയും സഹോദരന്റെയും കേരള നവബുദ്ധവാദം. 1950 കളിലെ അംബേദ്കറുടെ നവയാനത്തിനു ദശകങ്ങള്‍ മുമ്പായിരുന്നു ഇത്. മിതമായ മധ്യമാര്‍ഗത്തി?ന്റെ തത്വചിന്തയെയാണ് അദ്ദേഹം ബുദ്ധനില്‍ നിന്നും നാരാണയ ഗുരുവില്‍ നിന്നും ഉള്‍ക്കൊണ്ടത്?. ഇത്? ബുദ്ധതത്വ പ്രദീപം എന്ന രചനയില്‍ വിശദമാക്കുന്നുണ്ട്?

ജാതിവ്യവസ്ഥയില്ലാതെ, ജനങ്ങള്‍ക്കു തുല്യനീതി ലഭിക്കാന്‍ ബ്രിട്ടീഷ് ഭരണമാണു നല്ലതെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ട്, സി. കൃഷ്ണന്‍ സ്വാതന്ത്ര്യ സമരത്തെ പിന്തുണച്ചില്ല; ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും മഹാത്മാഗാന്ധിക്കും എതിരായിരുന്നു. ജോര്‍ജ് രാജ്യം പോയി ഗാന്ധിയുടെ രാമരാജ്യം വന്നാല്‍ സുനാതനികള്‍ ഇവിടുത്തെ അവര്‍ണരെ മനുഷ്യരായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന അഭിപ്രായക്കാരന്‍ ആയിരുന്നു കൃഷ്ണന്‍ വക്കീലും.

1928 -ല്‍ അവര്‍ കോഴിക്കോട് ബാങ്ക് റോഡില്‍ ബുദ്ധ വിഹാരം പണി കഴിപ്പിച്ചു. അത് പിന്നീട് കടപ്പുറത്തിനടുത്തുള്ള കസ്റ്റംസ് റോഡിലെ ബുദ്ധാശ്രമത്തിന്റെ മുന്നിലേക്ക് മാറ്റി. അവിടെ പാലിയും തമിഴും സിംഹളവും ആംഗലവും മലയാളവും സംസ്കൃതവുമെല്ലാമടങ്ങുന്ന നൂറുകണക്കിന് പുസ്?തകങ്ങള്‍ മിതവാദിയുടെ പുസ്തക ശേഖരത്തിന്റെ അവശേഷിപ്പായുണ്ടായിരുന്നു. മിതവാദികൃഷ്ണന്‍ വക്കീലും ഭിക്ഷു ധര്‍മ്മ സ്‌കന്ദയും ആയിരുന്നു അതിന്റെ നടത്തിപ്പുകാര്‍. ഭിക്ഷു ധര്‍മസ്‌കന്ധയുടെ മകന്‍ രാഹുലന്‍ അത് പൊളിച്ചു കളഞ്ഞു. ഇപ്പോഴും ബുദ്ധാശ്രമവും ഒരു ബോധിവൃക്ഷവും അവശേഷിക്കുന്നുണ്ട്.

1935-ല്‍ ഭിക്ഷു ധര്‍മസ്‌കന്ധയ്ക്കും മറ്റും താമസിച്ച് മത പ്രചരണം നടത്താന്‍ ഒരു വീട് ആശ്രമമായി വിട്ടുകൊടുത്തിരുന്നു. ബുദ്ധഗയയിലെ ആലിന്റെ ശാഖയില്‍ നിന്നും ഉണ്ടായ അനുരാധപുരത്തെ (ശ്രീലങ്ക) ആലിന്റെ ഒരു ശാഖ കോഴിക്കോട്ടെ ബീച്ചിനടുത്തുള്ള കസ്റ്റംസ് റോഡിലെ ആശ്രമത്തില്‍ വച്ചുപിടിപ്പിച്ചു. ആ ആല്‍, ഒരു വന്‍മരമായി ഇന്നും നിലനില്‍ക്കുന്നു.

1938 നവംബര്‍ 29-ന് മിതവാദി കൃഷ്ണന്‍ നിര്യാതനായി. ഉപരിപഠനാര്‍ഥം ജര്‍മനിയിലേക്ക് പോയ കൃഷ്ണന്റെ മകന്‍ ജര്‍മന്‍കാരിയെ വധുവാക്കി. നാട്ടില്‍ തിരികെ എത്തിയ മകന്‍ പത്രത്തിന്റെയും ബാങ്കിന്റെയും ചുമതലയേറ്റെടുത്തെങ്കിലും കാലാന്തരത്തില്‍ രണ്ടും തകരുകയാണുണ്ടായത്.

ജര്‍മ്മന്‍ ചിത്രകാരി Luise Haustein നെയാണ് കൃഷ്ണന്‍ വക്കീലിന്റെ മകന്‍ വിവാഹം ചെയ്യുന്നത്. വിവാഹ ശേഷം കുറച്ചുനാള്‍ ആ ദമ്പതികള്‍ കേരളത്തില്‍ താമസിച്ചിരുന്നു. ആ ബന്ധത്തില്‍ ഒരു മകന്‍ ജനിച്ചത് കോഴിക്കോട്ടു വെച്ചാണ്.1927 ഏപ്രില്‍ ഒന്നിന്; രണ്ടു വയസ്സുള്ളപ്പോള്‍ ഈ മകന്‍ അമ്മയോടൊപ്പം ജര്‍മ്മനിയിലേക്ക് പോയി. കൃഷ്ണന്‍ വക്കീലിന്റെ ഈ കൊച്ചുമകനാണ് വളരെ പ്രശസ്തനായ ജര്‍മ്മന്‍ അബ്‌സ്ട്രാക്റ്റ് ആര്‍ട്ടിസ്റ്റ് Paran G’schrey (പരാന്‍ ജി’ഷ്രെയ് ) (ചിത്രകാരനും കവിയുമായ ലുഡ്വിഗ് ജി’ഷ്രെയുടെ (1907-2002) ദത്തുപുത്രനായതു കൊണ്ടാണ് രണ്ടാം നാമം ‘ജി’ഷ്രെയ്’ എന്നായത്.) പരാന്‍ ജി’ഷ്രെയ് വിവാഹം ചെയ്തത് പ്രസദ്ധ ജര്‍മ്മന്‍ കലാകാരനയിരുന്ന ഓസ്‌കാര്‍ ഷംലറുടെ (Oskar Schlemmer, Bauhaus school) മകളായ ഉറ്റാ ജെ. ഷ്ലെമ്മറിനെയായിരുന്നു… ഈ ബന്ധം പിരിയുകയും മറ്റൊരു വിവാഹം ചെയ്യുകയും ഉണ്ടായി. 1967-ല്‍ മിതവാദി കൃഷ്ണന്‍ വക്കീലിന്റെ കൊച്ചുമകനായ ജി’ഷ്രെയ് എന്ന പ്രസിദ്ധ ജര്‍മ്മര്‍ ചിത്രകാരന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട്: കെ.ആര്‍. അച്ചുതന്‍ എഴുതിയ ”സി. കൃഷ്ണന്‍: മിതവാദി കൃഷ്ണന്റെ ജീവചരിത്രം” (കേരള സാഹിത്യ അക്കാദമി)

മിതവാദി കൃഷ്ണന്‍ ക്രാന്ത ദര്‍ശിയായ കര്‍മ്മയോഗി – ടി.കെ. ഗംഗാധരന്‍


സി. കൃഷ്ണന്‍
മിതവാദി കൃഷ്ണന്റെ ജീവചരിത്രം
രചന : കെ.ആര്‍. അച്ചുതന്‍
പ്രസാധനം : കേരള സാഹിത്യ അക്കാദമി
വില : 475/-

മിതവാദി കൃഷ്ണന്‍ ക്രാന്ത ദര്‍ശിയായ കര്‍മ്മയോഗി
രചന : ടി.കെ. ഗംഗാധരന്‍
പ്രസാധനം : SPCS
വില : 130/-

*****

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.