Skip to main content

പടർന്ന് കേറിയ ഒറ്റമരം

ചേറ്റുവായുടെ ചരിത്രമടക്കം ചെയ്ത കബറിസ്ഥാനിൽ
ഒറ്റമരത്തിനു മേൽ,
അവസാനം ഒരുപിടി മണ്ണിട്ട് ഇരുട്ടിലേക്ക് നടക്കുമ്പോൾ,

ആ ഇടുങ്ങിയ കുഴിയിൽ നിൻ്റെ ഹൃദയവിശാലത-
യൊതുങ്ങാതെ വീർപ്പുമുട്ടുന്നത് എനിക്ക് നോവാകുന്നു.
ഇരുട്ടുകയറി എൻ്റെ കണ്ണിൽ ഒരു തടാകം തളംകെട്ടി നിൽക്കുന്നു.

അസലു, നീ കൊണ്ട വെയിലിൽ
ചൂടറിയാതെ വളർന്ന എന്റെ ബാല്യം.
കടലും കായലും ചേർന്ന് ഒറ്റ മരം കറ്റേറ്റ് വളർന്നു.,
മനസ്സുകൊണ്ട് സംവാദത്തെ സരളമാക്കി.
നിൻ്റെ വേരുകളാഴങ്ങളിൽ അതിരുകളില്ലാതെ ബന്ധങ്ങൾ തീർത്തു.
ഋതുഭേദങ്ങൾ പോലെ പ്രത്യയശാസ്ത്രവും പുതിയ മാറ്റത്തിന് നീ മാറ്റുകുട്ടി.

വികസനം ഗ്രാമങ്ങളെ വിഴുങ്ങും മുമ്പേ,
ഭയം ഭരിക്കും മുമ്പേ
ലോകത്തെ നീ മന:പാഠമാക്കി,

നിൻ്റെ ക്യാമറക്കണ്ണ് പുതിയ ഭൂപടം വരച്ചു
നിൻ്റെ മനസ്സിലെ ദൃശ്യങ്ങൾ പുതിയ കാഴ്ച്ചകൾ ഒരുക്കി.
നിൻ്റെ ചിരിയിൽ മനുഷ്യൻ്റെ സങ്കടം പ്രണയമായി.

അസലു,
നിനക്ക് വിശക്കുന്നുണ്ടോ
നിനക്ക് പ്രണയമുണ്ടോ
നിൻ്റെ സ്വപ്നങ്ങൾ ബാക്കിയാണോ?

ജീവിതത്തിൻ്റെ കാണാപുറങ്ങളിൽ നീ വസന്തം തീർത്തു.
പ്രണയത്തിൻ്റെ മധുരം വീഞ്ഞിനേക്കാൾ തീവ്രമാക്കി.
വിശപ്പിനെ നീ കൂട്ടിരുത്തി ഒറ്റമരം വെയിൽ കൊണ്ട് തണലൊരുക്കി.

പാലായനം തുടരുമ്പോൾ
നിൻ്റെ ചുണ്ടിലെ തീ എരിയുമെന്നും,
കടലായ് പുഴയെ നിരന്തരം ചുംബിക്കുമെന്നും വിശപ്പകറ്റുമെന്നും
ഇരുട്ട് അകറ്റുമെന്നും ഞാൻ അടക്കം പറഞ്ഞോട്ടെ.

എൻ്റെ കൺതടങ്ങളിൽ
നീയൊരു വർണ്ണ മത്സ്യമായ് നീന്തിത്തുടിക്കുക…

***

No Comments yet!

Your Email address will not be published.