എനിക്കറിയാം
നിന്റെ ഉടൽ ഒരു വമ്പിച്ച പിയാനോയാണെന്ന്.
ഒരു പാതിരാവിൽ എന്റെ വിരലുകൾ
നീർത്തി വിരിച്ചിട്ട ആ ഉടലിനെ ലാളിച്ചപ്പോൾ
ഒരപൂർവ്വരാഗം പുറപ്പെട്ടു.
നിലാവിൽ രാപ്പറവകൾ പാടുന്നത് – മധുരവും വിഷാദമോഹനവും.
ആ മദകൂജനത്തിൽ നിന്ന് ഒരു സംഗീതശകലം മാത്രം നഷ്ടപ്പെട്ടു,
ഉദാത്തമനോഹരമായ ഒന്ന്.
നേർത്തതെങ്കിലും ശ്രുതിശുദ്ധമായത്.
ആവിർഭവിച്ച മാത്രയിലേ അത്
അലിഞ്ഞു പോയി ,
സാലവനങ്ങളെ സ്തബ്ധമൂകമാക്കിക്കൊണ്ട്.
അന്നുമുതൽ ഓരോ രാത്രിയിലും, ഒരു ഭ്രാന്തഗായകനെപ്പോലെ,
നിന്റെ കീഴ്താടിയിലും ചുണ്ടിലും തോളിലും മുലയിലും തുടകളിലും ഞാൻ
ആ സ്വരത്തിനു വേണ്ടി പരതുന്നു;
ആ ലീനസംഗീതത്തിനു വേണ്ടി.
അപ്പോഴെല്ലാം
ഞാനൊരതികാമിയോ
ആഴക്കടലിലെ മുങ്ങൽവിദഗ്‌ദ്‌ധനോ എന്ന്
നീയമ്പരക്കുന്നു.
അറിയാമോ നിനക്ക്,
അന്ധനായ ആ വാച്ചു നിർമ്മാതാവിന്റെ
സഹോദരനാണു ഞാൻ!
***
Ranajit Das is an eminent Bengali poet and the recipient of the prestigious Rabindra Puroskar. His numerous other awards include Birendra Chattaopadhyay Memorial Award, Paschim Banga Bangla Academy Award and Ramanath Bhattacharya Foundation Award. He visited Croatia on a literary tour under India-Croatia Cultural Exchange Programme.
From English to the Malayalam : Sajay K V







No Comments yet!