
അങ്ങനെയിരിക്കെ അവസാനമില്ലെന്ന്
കരുതിയതിനൊക്കെ അവസാനമായി…
മരിക്കുന്നതിന് മുൻപവൾ
പറഞ്ഞു..
അയാളവൾ പറഞ്ഞതോർത്തോർത്തു
ഉറങ്ങാതിരുന്നു..
എന്തിനെക്കുറിച്ചാകുമവൾ
പറഞ്ഞതെന്ന് നീണ്ട ഇരുപത്
വർഷവും അയാളോർത്തു..
അവളുടെ ഗന്ധം മറന്നു,
ഇടറുന്ന ശബ്ദത്തിന്റെ
മാധുരി മറന്നു..
ഓർക്കപ്പെടാതെ പോയ
അവളുടെ പിറന്നാളുകൾ
പിന്നീടുമുണ്ടായി,അന്നവൾ
വെച്ച മധുരചോറിന്റെ
രുചി മറന്നു..
അവൾ പോയ പിറ്റേ വർഷം
കൈ പിടിച്ച മറ്റൊരു കൈകളിൽ
അയാൾ മിക്കപ്പോഴും യുവാവിനെ
പോലെ തളർന്നുറങ്ങി..
മക്കൾ വളർന്നു,
സ്വന്തം ഇണകളെ
അവർ കണ്ടെത്തി
ജീവിച്ചു.;
പൂന്തോട്ടത്തിലെ മെയ്മാസപ്പൂവുകൾ
മാസം തെറ്റാതെ അവൾ
മരിച്ച കാലം മറക്കാതെ വിടർന്നു..
എല്ലാം പഴയതായി, ഓർമകളിൽ
നര ബാധിച്ചു അയാളൊരു
കൊച്ചുകുഞ്ഞായി..
അവളുടെ സാരിതുമ്പു
കടിച്ചുകരയാൻ തുടങ്ങി..
സ്നേഹമായിരുന്നു,
അന്നവൾ പറഞ്ഞ
അവസാനിക്കില്ലെന്ന്കരുതിയ
അവസാനമെന്ന് മനസ്സിലാക്കാൻ അയാൾക്ക്
നീണ്ട ഇരുപത്തഞ്ചു വർഷങ്ങളെടുത്തു..!
***







No Comments yet!