വിദ്യാഭ്യാസത്തിലൂടെയും സർക്കാർ ഉദ്യോഗങ്ങളിലൂടെയും റെയിൽവേ റോഡ് വികസനങ്ങളിലൂടെയും ചെറുകിട ബിസിനസുകളിലൂടെയും കുടിയേറ്റങ്ങളിലൂടെയും ഗൾഫ്/ആഭ്യന്തര പ്രവാസങ്ങളിലൂടെയും എൺപതുകളിൽ മുന്നേറിയ ഒരു സമൂഹം കൂടിയായിരുന്നു കേരളം. ഇതിൽ സവർണ ഹിന്ദു സമൂഹങ്ങൾക്കൊപ്പം തന്നെ അപരരായ മുസ്ലീങ്ങളും ദളിതരും തങ്ങളുടേതായ രീതിയിൽ മുന്നൊരുക്കങ്ങൾ നടത്തുകയുണ്ടായി. ദളിതരിൽ ഒരു ശതമാനം മധ്യവർഗങ്ങളായി മാറുകയും ചെയ്തു.
മലയാള സിനിമ ഇത്തരം ഒരു മുന്നേറ്റങ്ങളെ അതി വിദഗ്ധമായി ദിശ തിരിച്ചു വിട്ടത് അവയുടെ മധ്യവർഗ പാരലൽ സിനിമകളിലൂടെയായിരുന്നു. മലയാളത്തിലെ നായക ശരീരങ്ങളും അവരുടെ കുടുംബ പശ്ചാത്തലങ്ങളുമൊക്കെ ഇത്തരം പലവിധ സമൂഹങ്ങൾ നടത്തിയ സാമൂഹികമായ മുന്നേറ്റങ്ങളെ ഹൈജാക്ക് ചെയ്യുകയോ മിസ്‌പ്ലേസ് ചെയ്യുകയോ ചെയ്തു. അതായത്, പ്രവാസങ്ങളിലൂടെ രൂപപ്പെട്ട മുസ്‌ലിം ഉയർച്ചയും, സർക്കാർ ഉദ്യോഗങ്ങളിലൂടെ രൂപപ്പെട്ട ദളിത് മുന്നേറ്റങ്ങളും എല്ലാം നായർ സമൂഹത്തിലേക്ക് പറിച്ചുനടന്ന ഒരു പ്രക്രിയ കൂടിയാണ് മലയാള സിനിമ നടത്തിയത്. ഉദാഹരണത്തിന്, എൺപതുകളിലെ മമ്മൂട്ടി പെട്ടിക്കുട്ടി സിനിമകളിലെ ന്യൂക്ലിയർ കുടുംബങ്ങൾ ഒക്കെ കേരളത്തിലെ വിദ്യാഭ്യാസം നേടിയ ദളിത് സമൂഹങ്ങളുടെ നഗരവത്കൃത ന്യൂക്ലിയർ സമൂഹങ്ങളുടെ നായർ വേർഷൻ കൂടെ ആയിരുന്നു.

അതിൽ ഇത്തരം മധ്യവർഗങ്ങളുടെ ക്രൈസിസ് അവതരിപ്പിച്ച ഒരു നടനായി മോഹൻലാലിനെ നിരൂപകർ വാഴ്ത്തി. അദ്ദേഹം അങ്ങനെയുള്ള കഥാപാത്രങ്ങൾ മാത്രമല്ല അവതരിപ്പിച്ചതെങ്കിലും. അദ്ദേഹത്തെ ഒരു നായർ സിംബലാക്കി കേരളം മാറ്റി. അതിനെ ഏറ്റവും കൂടുതൽ ബാക്ക് അപ് ചെയ്ത ഒരു താര അഭിനയ ശരീരമായിരുന്നു കവിയൂർ പൊന്നമ്മയുടേത്. കവിയൂർ പൊന്നമ്മ മോഹൻലാലിന്റെ ‘അമ്മ’ ആകുന്നതോടെ മലയാളിയുടെ ‘അമ്മ’യായി. അങ്ങനെയാണ് കവിയൂർ പൊന്നമ്മ മരിക്കുമ്പോൾ മലയാളിയുടെ ‘അമ്മ’ പോയി എന്ന രീതിയിൽ വാർത്തകൾ ഉണ്ടാകുന്നത്.

ഈ ഒരു പ്രത്യേക സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തിലാണ് ഫിലോമിന എന്ന അഭിനയ ശരീരം മലയാള സിനിമയിൽ ചില അട്ടിമറികൾ നടത്തുന്നത്. ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ അഭിനയം തുടങ്ങിയ ഫിലോമിനയുടെ അഭിനയ ജീവിതത്തിൽ ഏറ്റവും കൂടുതൽ സൂക്ഷ്മമായി പഠിക്കേണ്ട ഒരു കാലഘട്ടമാണ് എൺപതുകൾ. കേരളത്തിലെ ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസങ്ങൾ സജീവമാവുകയും ദളിതരുടെ അടക്കം ആഭ്യന്തര പ്രവാസങ്ങൾ രൂപപ്പെടുകയും ചെയ്തപ്പോൾ പുതിയ തൊഴിൽ മേഖലകൾ/നിലനിൽക്കുന്ന തൊഴിൽ മേഖലകൾ എന്നിവ പലതും രൂപപ്പെടുകയും പരിണമിക്കുകയും ചെയ്തു. ജീവിതങ്ങളും അങ്ങനെ തന്നെയായിരുന്നു.
വീട്ടുവേലക്കാരികൾ, കല്യാണ ബ്രോക്കർമാർ, ദളിത് കോളനികളിലെ അമ്മമാർ, നഗരങ്ങളിലേക്ക് ചേക്കേറിയ ഫാഷനബിൾ ആയ സ്ത്രീ സമൂഹങ്ങൾ, സ്‌കൂൾ ബസ്സിലെ ക്ലീനർമാരായ സ്ത്രീകൾ, സർക്കാർ ഓഫീസിലെ പ്യൂൺമാരായ സ്ത്രീകൾ, നഗരങ്ങളിലെ വലിയ വീടുകളിലെ വേലക്കാർ — അങ്ങനെ മധ്യവർഗത്തിനും കീഴിൽ നിൽക്കുന്ന അനേകങ്ങളായ തൊഴിൽ രൂപങ്ങൾ അന്നത്തെ കാലത്ത് തന്നെ രൂപപ്പെട്ടിരുന്നു. കവിയൂർ പൊന്നമ്മ എന്ന മലയാളത്തിലെ ചുരുങ്ങിയ അഭിനയസാധ്യത മാത്രമുള്ള ‘അമ്മ’ ഫിഗറിൽ നിന്ന് വ്യത്യസ്തമായി ഫിലോമിന എന്ന നടി ഈ സമൂഹങ്ങളിലെ തൊഴിൽ രൂപങ്ങളിലെ വിവിധങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിജയിപ്പിച്ചു.

കവിയൂർ പൊന്നമ്മ എന്ന ‘അമ്മ’ ഫിഗറിന് മലയാള സിനിമ എന്ന അധികാരത്തിന്റെയും കേരള സമൂഹത്തിന്റെ നായർ ജാതി അധികാരത്തിന്റെയും പിൻബലമുണ്ടായപ്പോൾ, സുകുമാരിക്കുപോലും ആ ആനുകൂല്യം പലപ്പോഴും ലഭിച്ചപ്പോൾ, സിനിമയുടെ ക്രാഫ്റ്റിനെയും എഴുത്തിനെയും സംവിധാനങ്ങളെയും മറികടന്ന് കേരളത്തിന്റെ ജാതി സ്ട്രക്ചറിനെ മറികടന്ന് സ്വന്തം ശരീരം കൊണ്ട് യുദ്ധം ചെയ്ത് സിനിമകളെ തന്നെ തോൽപ്പിച്ചാണ് ഫിലോമിന എന്ന നടി കേരളീയ സംസ്കാരത്തിൽ തന്റേതായ സിഗ്നിഫിക്കന്റ് ആയ ഒരു ഇടം നേടിയത്. ഹാസ്യം, വില്ലത്തരം, പക, ഇമ്മോറാലിറ്റി തുടങ്ങിയ പല ഇടങ്ങളിലേക്കും അവർ വളർന്നു. ഇന്ന് കവിയൂർ പൊന്നമ്മ മറവിയിലേക്ക് പോകുമ്പോഴും ഫിലോമിന റീലുകളിലൂടെ സീ ജനറേഷന്റെ ഇടയിലേക്ക് ഒരു കുതിച്ചുചാട്ടവും നടത്തുന്നുണ്ട്.
ഫിലോമിന എന്ന നടിയുടെ ഇതേ ശരീരം വെച്ചുകൊണ്ടുതന്നെയാണ് ഗോഡ്ഫാദർ എന്ന സിനിമയിലെ ക്ലാസിക് ആയ ആനപ്പാറ അച്ചാമ്മ എന്ന ഫ്യൂഡൽ കഥാപാത്രവും അവർ പൊളിക്കുന്നത്. സ്വന്തം ശരീരം കൊണ്ട് സിനിമയെ തോൽപ്പിച്ച് സിനിമയിൽ ചരിത്രം സൃഷ്ടിച്ച ഗംഭീര അഭിനേത്രിയാണ് ഫിലോമിന. അവർ പിരിഞ്ഞുപോയി ഇരുപത് വർഷമായപ്പോൾ എഴുതാൻ തോന്നിയത്.







No Comments yet!