
ക്ലോയ് ഷാവോ സംവിധാനം ചെയ്ത് രണ്ടായിരത്തി ഇരുപത്തി ഒന്നിൽ പുറത്തിറങ്ങിയ നോമാഡ്‌ലാൻഡ് എന്ന സിനിമ ഒരു എക്കണോമിക് കോളാപ്സിന് ശേഷം ഒരു വാഹനത്തിൽ ഉറങ്ങുകയും യാത്ര ചെയ്യുകയും ജീവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ കഥയാണ്. വീട്, സ്റ്റേ, യാത്ര തുടങ്ങിയവയെക്കുറിച്ചുള്ള ധാരണകൾ ഈ സിനിമ മാറ്റുന്നുണ്ട്. എൺപതുകളിലെ ഹിപ്പിയിസം പോലെയോ അതിൽ നിന്ന് വ്യത്യസ്തപ്പെട്ടുകൊണ്ടോ ഉള്ള മറ്റൊരു ജീവിതം. ഇവിടെ ‘വീട്’ എന്നത് വളരെ വ്യത്യസ്തമായ ഒരു കാര്യമാണ്. തന്റെ വാസസ്ഥലവും ആ സ്ത്രീ ഒരു വാഹനത്തിലൂടെ കൂടെ കൊണ്ടുനടക്കുകയാണ്.
പുതിയ കാലത്തെ ആഭ്യന്തരവും അന്തർദേശീയവുമായ പ്രവാസങ്ങളിലും കേരളീയരായ മനുഷ്യർ പലപ്പോഴും പല രീതികളിൽ നൊമാഡുകൾ ആയി മാറുന്ന ഒരു സാമൂഹികതയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ജോലിയുടെ ഭാഗമായും അല്ലാതെയും പല തരത്തിലും കേരളം വിട്ടുപോയി വാടകവീടുകൾ, ഫ്ലാറ്റുകൾ, സ്റ്റേകേഷനുകൾ, കോ-ലിവിംഗ് — അങ്ങനെ പലവിധങ്ങളായ ജീവിതരീതികളിലേക്കും വളർന്നു പന്തലിച്ചിട്ടുണ്ട്. ക്ലാസിക്കൽ ആയ കുടുംബം, വീട്, നാട്, വേരുകൾ എന്നിവയൊക്കെ ഇന്ന് മനുഷ്യരുടെ ജീവിതത്തിലെ ചെറിയ എപ്പിസോഡുകൾ മാത്രമായി മാറിക്കൊണ്ടിരിക്കുന്നു. വ്യക്തിപരമായി എന്റെയൊക്കെ വീട് കുറെ കാലമായി അടഞ്ഞു കിടക്കുകയാണ്.

അതുകൊണ്ടുതന്നെ കേരളീയ ഗ്രാമം, വീടുകൾ, കവലകൾ, കുടുംബം തുടങ്ങിയവ ഒക്കെ പുതിയ തലമുറയ്ക്ക് പലതരത്തിൽ മാറി; അവർ പുതിയ തരത്തിലുള്ള മൈഗ്രേഷനുകൾ ആരംഭിച്ചിട്ടുമുണ്ട്. അത്തരം മൈഗ്രേഷനുകളുടെ പലവിധങ്ങളായ ചിത്രീകരണങ്ങൾ മലയാള സിനിമയിലും ഉണ്ടായിട്ടുണ്ട്. കമൽ എന്ന സംവിധായകൻ സ്വപ്നക്കൂട് എന്ന സിനിമയിലെ “കറുപ്പിനഴക്” എന്ന പാട്ട് യൂറോപ്പിൽ ചിത്രീകരിച്ചതിനുശേഷമുള്ള കാലത്തിന് ശേഷം യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള മൈഗ്രേഷനുകളും സാധ്യമായ ഒരു കാലത്തിന് തുടക്കമായിരുന്നു.

ഇതിന്റെ പലതരത്തിലുള്ള അനുരണനങ്ങൾ പുതിയ കാലത്തെ മലയാള സിനിമയിലും ഉണ്ടായിട്ടുണ്ട്. ബാംഗ്ലൂർ ഡെയ്‌സ്, ആവേശം പോലുള്ള സിനിമകൾ മലയാളി യുവത്വത്തിന്റെ ആഭ്യന്തര പ്രവാസങ്ങളുടെ ചിത്രീകരണങ്ങളായിരുന്നു. പുതിയ തലമുറ ജീവിതം തേടി കൊച്ചിയിലേക്ക് പോയപ്പോൾ, കൊച്ചിയിലെ പലവിധ ജീവിതങ്ങൾ സിനിമയിൽ തെളിഞ്ഞു. മലയാളി നന്മമരങ്ങൾ അവയെ കഞ്ചാവ് മട്ടാഞ്ചേരി മാഫിയ എന്നൊക്കെ വിളിച്ചു. മലയാള സിനിമ ചെർപ്പുളശ്ശേരി നായർ അശ്ലീലതയിൽ നിന്ന് കുതറി മാറി. സിനിമകൾ ആഭ്യന്തരമായി കോഴിക്കോടേക്കും കാസർഗോഡിലേക്കും പയ്യന്നൂരിലേക്കും എല്ലാം ജിയോഗ്രഫിക്കൽ ആയി ഷിഫ്റ്റ് ചെയ്തു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് പോലുള്ള സിനിമകൾ കൊച്ചിയിലെ സാധാരണ മനുഷ്യരുടെ ആഘോഷങ്ങളിലേക്ക് കടന്നതോടുകൂടെ മലയാള സിനിമയുടെ ഗ്രാമർ തന്നെ മാറി.

ഇവിടെ ആകെ അടിയിൽ പോയത് മലയാള സിനിമയിലെ തൊണ്ണൂറുകളിലെ ചെർപ്പുളശ്ശേരി നായർ–നമ്പൂതിരി സിനിമകളുടെ സംവിധായകരാണ്. അവരുടെ സിനിമകൾ കാണാൻ ആളില്ലാതായി. ഹരിഹരന്റെ തമ്പുരാൻ ജൽപ്പനങ്ങളായ സർഗം പോലുള്ള സിനിമകൾ ഇന്ന് കണ്ടാൽ ആളുകൾ ചിരിക്കും എന്ന അവസ്ഥയായി. സത്യന് അന്തിക്കാടൊക്കെ നൈസ് ആയി കേരളത്തിൽ നിന്നു നോർത്ത് ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് സിനിമകൾ ചെയ്തു. ഹരിഹരന്റെ തന്നെ സംവരണവിരുദ്ധ ഷിറ്റ് ആയ മയൂഖം പോലുള്ള സിനിമകൾ “എടുത്തോണ്ട് പോടെ…” എന്ന് ആളുകൾ പറയാൻ തുടങ്ങി. മലയാള സിനിമയിലെ ജിയോഗ്രഫികൾക്കും ജീവിതങ്ങൾക്കും പറയുന്ന വിഷയങ്ങൾക്കും ഒക്കെ ഒരു ഫ്രഷ്‌നസ് കിട്ടിത്തുടങ്ങി. ജിയോഗ്രഫിക്കലായും ജീവിതവുമായും എല്ലാം ഫ്രഷ്‌നസ് കിട്ടിയ സിനിമകളിൽ ഒന്നായിരുന്നു രേഖാചിത്രം പോലുള്ള സിനിമകൾ.
ഇത്തരം ഒരു കാലത്താണ് സർവം മായ എന്ന സിനിമ വീണ്ടും പാലക്കാടൻ ഗ്രാമത്തിലേക്കും അതുപോലെ ഒരു നമ്പൂതിരി തറവാട്ടിലേക്കും വിഷ്വൽ പാറ്റേണുകളിലേക്കും വീണ്ടും തിരിച്ചുവരുന്നത് (അങ്ങനെ ചിത്രീകരിക്കുന്നതില് ഒരു കുഴപ്പവുമില്ല). പക്ഷേ പത്ത് നാല്പതു വർഷത്തെ സിനിമാ കാഴ്ചകളിൽ ഇതൊക്കെ നമ്മൾ എത്ര കണ്ടതാണ്. പാലക്കാടൻ ഗ്രാമവും പൂജയും ഇല്ലവും — വിനായകൻ ഏതോ സിനിമയിൽ പറഞ്ഞത് പോലെ — “ഒരു മാറ്റവുമില്ലടെ…?”. ഇതുതന്നെയാണ് ഹരിഹരന്റെ ചില സിനിമകൾ തൊണ്ണൂറുകളിൽ ചെയ്തത്. യു ടു മാമാ ടാംബിയൻ പോലുള്ള മെക്സിക്കൻ ട്രാവൽ സിനിമകൾ കണ്ടവരുടെ മുന്നിലേക്കാണ് ഇപ്പോഴും പാലക്കാടൻ ഗ്രാമവുമായി വരുന്നത് എന്നും കൂടി ഓർക്കണം.

അഖിൽ സത്യൻ എന്ന സംവിധായകൻ ‘ഹരിഹരൻ സാർ മലയാള സിനിമയെ വീട്ടിലേക്ക് തിരിച്ചു വിളിച്ചതിന് അഭിനന്ദിച്ചു’ എന്നു പറഞ്ഞത് കണ്ടപ്പോൾ പറഞ്ഞുപോയതാണ്. അഖിൽ സത്യൻ ഒക്കെ മലയാള സിനിമയെ വീട്ടിലേക്കള്ള — പഴയ ഹരിഹരന്റെ ഒക്കെ ഓഞ്ഞ നാട്ടിൻപുറ തറവാട്ട് മുട്ടങ്ങളിലേക്കും നമ്പൂരി ഇളങ്ങളിലേക്കുമാണ് — കൊണ്ട് കെട്ടുന്നത്. അഖിൽ സത്യൻ ഒക്കെ സിനിമയില് സത്യൻ അന്തിക്കാടിന്റെ മകൻ അല്ല, അച്ഛനാണ്. അതായത്, സത്യൻ അന്തിക്കാട് എൺപതുകളിലാണ് ജീവിക്കുന്നതെങ്കിൽ, അഖിൽ സത്യൻഒക്കെ എഴുപതുകളുടെ തറവാട്ടു മുറ്റത്തെ ബസ് സ്റ്റോപ്പിൽ നിന്നു ഇതുവരെ ബസ് കയറിയിട്ടില്ല.







No Comments yet!