
നാരായണഗുരുവിൻ്റെ ദർശനങ്ങൾ അതിൻ്റെ തനിമയോടുകൂടി പാശ്ചാത്യപൗരസ്ത്യ ഭേദമോ ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമോ ഇല്ലാതെ ലോകത്തിന് നൽകുവാനുള്ള നിയോഗമായിരുന്നു നടരാജഗുരുവിൻ്റെ ജീവിതം. നാരായണഗുരു നടരാജനെ വിളിച്ചിരുന്നത് തമ്പി എന്നാണ്.

നടരാജന് നാല് വയസ്സുള്ളപ്പോൾ നാരായണഗുരുവിനെ കാണാനായി അച്ഛൻ ഡോ.പല്പുവിനും അമ്മ ഭഗവതിയമ്മയ്ക്കുമൊപ്പം അരുവിപ്പുറത്ത് പോയി. (തമ്പി ഗുരുവിനെ ആദ്യമായി കാണുന്നത് ബാംഗ്ലൂരിലെ ഡോ പല്പുവിൻ്റെ വസതിയിൽ)
അച്ഛനും അമ്മയും ഗുരുവിനെ നമസ്ക്കരിക്കുന്ന നേരത്ത് നടരാജൻ നമസ്ക്കരിക്കാതെ ദൂരെ മാറി നിന്നു. ഇതുകണ്ട ഗുരു പറഞ്ഞു:
“ഡോക്ടറുടെ മകനല്ലേ, ആരുടേയും മുമ്പിൽ കുമ്പിടുകയില്ല.”
പിന്നീട് നടരാജൻ പൂർണ്ണമായും ഗുരുവിനായി സമർപ്പിക്കുകയുണ്ടായി. ഡോക്ടറുടെ മകനെ ഗുരു ചോദിച്ച് വാങ്ങി എന്നും പറയാം.

മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നും സുവോളജിയിലും ജിയോളജിയിലും ബിരുദാനന്തരബിരുദം നേടിയ ശേഷം നടരാജൻ ആലുവ അദ്വൈതാശ്രമത്തിൽ ബ്രഹ്മവിദ്യാർത്ഥിയായി ആശ്രമജീവിതം ആരംഭിച്ചു. ഗുരുതത്ത്വങ്ങളിൽ നിന്നും അല്പം പോലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്ന തമ്പിയുടെ പ്രവർത്തനരീതി വ്യവഹാരികളായ മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ടില്ല. അവർ തന്ത്രപൂർവം തമ്പിയെ ഒഴിവാക്കി.
1923 ൽ നടരാജഗുരു ഊട്ടിയിൽ നാരായണഗുരുകുലം തുടങ്ങി. 1926 ൽ അവിടെ നിന്നും വീണ്ടും ആലുവയ്ക്കും പിന്നീട് വർക്കലയ്ക്കും പോന്നു. നാരായണഗുരു രക്ഷാധികാരിയായി ശിവഗിരിയിൽ സ്ഥാപിച്ച ഇംഗ്ലീഷ് സ്കൂളിൻ്റെ ഹെഡ്മാസ്റ്ററായി ഗുരു തമ്പിയെ നിയോഗിച്ചു. എന്നാൽ നടരാജൻ്റെ പ്രവർത്തനങ്ങളോട് മറ്റ് സ്കൂൾ അധികാരികൾ വിയോജിക്കുകയും സ്കൂളിൻ്റെ സുഗമമായ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്തു. തുടർന്ന് ‘ഇനിയും വലിയ പഠിപ്പ് വേണം’ എന്ന് പറഞ്ഞ് തമ്പിയോട് ഉന്നതവിദ്യാഭ്യാസത്തിനായി പാശ്ചാത്യ ദേശത്ത് പോകാൻ ഗുരു നിർദ്ദേശിക്കുകയും, നാരായണഗുരുവിന് ദക്ഷിണയായി കിട്ടിയ 1500 രൂപ യാത്രാച്ചെലവുകൾക്കായി തമ്പിയ്ക്ക് നൽകുകയും ചെയ്തു. ഇത് നാരായണഗുരുവിന് മാത്രം കഴിയുന്ന വിദ്യാഭ്യാസ സംബന്ധമായ കാഴ്ചപ്പാടാണ്.

‘തമ്പി എന്തായാലും രണ്ട് പി ജി എടുത്തല്ലോ. ഇനി ബ്രഹ്മവിദ്യയും അല്പം സംസ്കൃതവുമൊക്കെയായി നാട്ടിൽ തന്നെ കഴിയൂ’ എന്നല്ല ഗുരു പറഞ്ഞത്, മറിച്ച് ഇനിയും പഠിക്കൂ എന്നാണ്.
തുടർന്ന് നടരാജഗുരു പാരീസിലെ സൊർബോണിൽ നിന്നും ‘വിദ്യാഭ്യാസത്തിലെ വ്യക്തിഗത അംശം’ (The Personal Factor in the Educative Process) എന്ന വിഷയത്തിൽ ട്രിപ്പിൾ ഓണേഴ്‌സോടുകൂടി D.LIT നേടി. ആത്മോപദേശ ശതകത്തിലെ 36 മുതൽ 42 വരെയുള്ള ശ്ലോകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷണ പ്രബന്‌ധം തയ്യാറാക്കിയത്.
ഇക്കാലത്താണ് നൊബേൽ ജേതാക്കളായ ബെർട്രാൻ്റ് റസ്സൽ, റൊമെയിൻ റോളണ്ട് തുടങ്ങിയ ചിന്തകന്മാരുമായി നടരാജൻ സമ്പർക്കം പുലർത്തിയത്. അവരുടെ ചിന്തകളെ പരമാവധി പ്രയോജനപ്പെടുത്തി, ഗുരുവുമായി ചേർത്ത് പാശ്ചാത്യ പൗരസ്ത്യ തത്ത്വങ്ങളെ സമന്വയിപ്പിച്ച് ആധുനികരീതിയിൽ അവതരിപ്പിക്കാനും ഈ യാത്ര നടരാജന് സഹായകരമായി. അങ്ങനെ കേരളത്തിൽ മാത്രം അറിയപ്പെട്ട നാരായണഗുരു വിദേശത്തും പരിചിതനായി.
നാരായണഗുരുവിൻ്റെ ദർശനവുമായി വളരെ അടുപ്പമുള്ളയാളായിരുന്നു റൂസ്സോ. റൂസ്സോ ജീവിച്ചിരുന്ന കാലത്ത് താമസിച്ചിരുന്ന വസതിയ്ക്ക് സമീപമായിരുന്നു നടരാജഗുരു താമസിച്ചിരുന്നത്. വിദ്യാഭ്യാസത്തിൻ്റെ അന്തർധാരകളെ തുറന്നുകാട്ടുന്ന റൂസ്സോയുടെ ഗ്രന്ഥമായ എമിൽ എന്ന പുസ്തകം നടരാജഗുരുവിൻ്റെ വിശുദ്ധപുസ്തകമായിരുന്നു. ശ്രീനാരായണ ഗുരുവിൻ്റെ വിദ്യാഭ്യാസ ദർശനങ്ങൾക്ക് സമാനമായിരുന്നു ഗുരുവിന് മുമ്പേ ജീവിച്ച റൂസ്സോയുടെ ദർശനങ്ങൾ.

1948 ൽ ന്യൂയോർക്കിലെ ചർച്ച് പീസ് യൂണിയൻ സംഘടിപ്പിച്ച ലോക മതസമ്മേളനത്തിൽ നാരായണഗുരുവിൻ്റെ സർവലോക സാഹോദര്യത്തേയും ദർശനത്തേയും പറ്റി പ്രസംഗിക്കാൻ നടരാജഗുരു ക്ഷണിക്കപ്പെട്ടു. അവിടെ പോകാൻ യാത്രാച്ചെലവിന് പണം ബുദ്ധിമുട്ടായിരുന്നു. ഇതറിഞ്ഞ കുമാരനാശാൻ്റെ ഭാര്യ ഭാനുമതിയമ്മ ഗുരുകുലത്തിലെത്തി 2000 രൂപ നടരാജഗുരുവിന് നൽകി.
പിൽക്കാലത്ത് നടരാജഗുരുവിൻ്റെ ശിഷ്യനായിത്തീർന്ന ഗുരു നിത്യചൈതന്യ യതി നടരാജഗുരുവുമായുള്ള അനുഭവങ്ങൾ പലയിടത്തും രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് –

“ഓണേഴ്സ് പരീക്ഷ ഞാൻ ഒന്നാം ക്ലാസ്സോടെ പാസ്സായെങ്കിലും അരമണിക്കൂർ നേരം ഗുരുവുമായി സംസാരിച്ചതിൽ നിന്നും എനിക്ക് ഒരു കാര്യം മനസ്സിലായി. ക്ലാസ്സ് മുറിയിലിരുന്ന് ഞാൻ പഠിച്ചതെല്ലാം ഉപയോഗശൂന്യമാണെന്ന്. ഒരിക്കൽ പുസ്തകവില്പനയിൽ നിന്ന് ചെറിയ ഒരു ലാഭം സ്വരൂപിച്ച് കൊല്ലത്തുപോയി കുറച്ച് വാർണീഷും പെയിൻ്റും വാങ്ങി ഗുരുകുലത്തിൽ വന്ന് ചെറിയ കെട്ടിടം വെള്ളപൂശി കതകുകൾക്കും ജനാലകൾക്കുമെല്ലാം വാർണീഷ് അടിച്ചു. ഊട്ടിയിൽ നിന്നും ഗുരു വർക്കല വരുമ്പോൾ ഞാൻ ചെയ്തതു കണ്ട് സന്തോഷിക്കുമെന്ന് കരുതി കാത്തിരുന്നു. ഗുരു വന്നയുടനെ കുറച്ചു നേരത്തെ സംസാരത്തിന് ശേഷം അടുക്കളയിലേക്ക് പോയി. അവിടെ അരിയോ, പരിപ്പോ, എണ്ണയോ, പച്ചക്കറികളോ ഒന്നുമില്ല. ഗുരു അടുക്കളയിൽ നിന്നും വന്ന് എന്നോട് ചോദിച്ചു.
‘അപ്രധാനവും പ്രധാനവും തിരിച്ചറിയാമോ?’ ഏതാണ് നല്ലത് ? പെയിൻ്റടിക്കാത്ത കതകുകളും ജനാലകളുമുള്ള വെള്ളപൂശാത്ത ഒരു കെട്ടിടത്തിലിരുന്ന് കുറച്ച് ചൂട് കഞ്ഞി കുടിക്കുന്നതോ അതോ നന്നായി അലങ്കരിച്ച മുറിയിൽ പട്ടിണി ഇരിക്കുന്നതോ? ജീവിതത്തെക്കുറിച്ച് എൻ്റെ വീക്ഷണത്തെ മാറ്റി മറിച്ച വാക്കുകളായിരുന്നു അവ.”

1948 മുതൽ 51 വരെ നീണ്ടുനിന്ന അമേരിക്കൻ പര്യടനവേളയിൽ ‘നാരായണഗുരുവിൻ്റെ ജീവിതവും ദർശനവും’എന്ന വിഷയത്തെപ്പറ്റി നടരാജഗുരു എഴുതിയ പുസ്തകമാണ് Word of the Guru. (ഗുരുവരുൾ) നാരായണഗുരുവിൻ്റെ ഏകലോകവീക്ഷണത്തെ എങ്ങനെ പ്രയോഗത്തിൽ കൊണ്ടുവരാം എന്ന തരത്തിൽ എഴുതിയ പുസ്തകങ്ങളാണ്, Memorandum on World Government, Towards a One World Economics, World Education Manifesto എന്നീ ഗ്രന്ഥങ്ങൾ. നാരായണഗുരുവിൻ്റെ ദർശനമാലയെ അടിസ്ഥാനമാക്കി എഴുതിയ An Integrated Science of the Absolute എന്ന അമൂല്യഗ്രന്ഥം ആധുനിക ശാസ്ത്രലോകത്തിന് ഒരു മുതൽക്കൂട്ടാണ്.
നടരാജഗുരു ദൈവത്തിന് കൊടുക്കുന്ന നിർവചനം ഇങ്ങനെ –
“നിങ്ങൾക്ക് തെറ്റ് പറ്റുമ്പോഴും ഏതൊന്നാണോ ശരിയായിരിക്കുന്നത് അതാണ് ദൈവം” God is what is right,when you are wrong !
ഇന്നത്തെ തലമുറയ്ക്ക് പോലും സ്വപ്നം കാണാൻ കഴിയാത്ത വളരെ ഉയർന്ന വിദ്യഭ്യാസം നേടിയ, ഡോ.പത്മനാഭൻ പല്പുവിൻ്റെ മകനായ നടരാജഗുരുവിൻ്റെ നിയോഗം ഇതായിരുന്നു. അദ്ദേഹം മറ്റെന്തെങ്കിലും ജോലി തേടിപ്പോയിരുന്നെങ്കിൽ നാരായണഗുരുവിന് ഒരു ശിഷ്യനെ നഷ്ടപ്പെടുമായിരുന്നു. ലോകത്തിന് ഒരു മഹാ ഗുരുവിനെയും!

1972 ജൂൺ 24 ന് ബാംഗ്ലൂരിലെ സോമനഹള്ളിയിൽ വച്ച് രോഗബാധിതനായ നടരാജഗുരു 1973 മാർച്ച് 19 ന് വർക്കല നാരായണ ഗുരുകുലത്തിൽ വച്ച് കഥാവശേഷനായി.
Courtesy : https://newsgil.in







No Comments yet!