ജോണി വാക്കർ എന്ന സിനിമയിൽ ഒരു വെസ്റ്റേൺ ഇമേജ് കൊണ്ടുവരാൻ അതിന്റെ സംവിധായകൻ ജയരാജ് ശ്രമിച്ചിരുന്നു എന്ന കാര്യം വളരെ എവിഡെന്റ് ആണ്.. ആ സിനിമയിലെ ജിയോഗ്രഫിയിൽ, കോസ്റ്റ്യൂമുകളിൽ, തൊപ്പികളിൽ, കുതിരകൾ, ജീവിത സാഹചര്യങ്ങളിൽ ഒക്കെ അത്തരം പരീക്ഷണങ്ങൾ കൊണ്ടുവന്നിരുന്നു. വെസ്റ്റേൺ സിനിമകളിലെ ഒരു പരിസരം പലയിടത്തും ആ സിനിമയിൽ നിർമ്മിക്കപ്പെട്ടിരുന്നു. കുടിക്കുന്ന മദ്യം വരെ അത്തരത്തിലായിരുന്നു. ഈ വെസ്റ്റർനൈസേഷനോടുള്ള ഒരു താൽപര്യം കൊണ്ടായിരിക്കാം പിന്നീട് ജയരാജ് എന്ന സംവിധായകൻ ഹൈവേ എന്ന സിനിമയിലും അത്തരം ഒരു ആറ്റ്മോസ്ഫിയർ കൊണ്ടുവരാൻ ശ്രമിച്ചത്.

ജോണി വാക്കർ എന്ന സിനിമയിലെ പാട്ടുകളും ഒരു നോൺ കേരള ഒരു മൂഡ് സെറ്റ് ചെയ്യുന്നതിൽ വലിയ പങ്കുണ്ടെന്ന് തോന്നുന്നു. “ചെമ്മാനം പൂമച്ചം ” എന്ന പാട്ടിലെ ആ ഫോക് സെറ്റിങ്ങിൽ മലയാളത്തിന് പുറത്തുള്ള ഒരു ആറ്റ്മോസ്ഫിയറിലേക്ക് നമ്മളെ ആ പാട്ട് വലിച്ചുകൊണ്ടുപോകുന്നു. ആ സിനിമയിലെ ദൃശ്യതയിലെ വേഷങ്ങളും ഒരു വെസ്റ്റേൺ സിനിമകളിലേതുപോലെയാണ്. അതുപോലെ തന്നെ “പൂമാരിയിൽ” എന്ന പാട്ടിലെ രാജസ്ഥാനി സെറ്റിങ്ങിലെ ഫോക് ടച്ചും നമ്മളെ വല്ലാതെ ആ പാട്ടിലേക്ക് അടുപ്പിച്ച് കളയും. “ചാഞ്ചക്കം തെന്നിയും” എന്ന ബാംഗ്ലൂരിൽ നിന്നു കേരളത്തിലേക്കുള്ള ബൈക്ക് സോങ്ങ് തൊണ്ണൂറുകളിലെ മോഡേണിറ്റിയുടെ യുവത്വത്തിന്റെ വിഷ്വലൈസേഷനിൽ ഐക്കോണിക് ആണ്. ഒരുപക്ഷേ ഇറങ്ങിയ കാലത്ത് ഈ സിനിമ അത്രയ്ക്ക് സ്വീകരിക്കപ്പെടാത്തതിന്റെ കാരണം ഈ സിനിമയുടെ നോൺ-മലയാളി മോഡേണിറ്റിയും ആയിരിക്കാം. “ശാന്തമീ രാത്രിയിൽ” എന്ന പാട്ടിലെ ഫ്ലൂട്ടിന്റെ ശബ്ദം മുപ്പത് വർഷങ്ങൾക്കിപ്പുറവും ഇങ്ങനെ കൊളുത്തിവലിക്കും.

മലയാളത്തിലെ ഗാംഗ്സ്റ്റർ സിനിമകളിൽ ഐക്കോണിക് കൾട്ട് സ്റ്റാറ്റസ് ഉള്ള ഒരു ചിത്രം ആണ് കൗരവർ. ഒരുപക്ഷേ ബാബു ആന്റണി, ഭീമൻ രഘു, മമ്മൂട്ടി, തിലകൻ തുടങ്ങിയവരുടെ നോൺ-മലയാളി മാസ്കുലിനിറ്റിയിലെ വയലൻസ് ഏറ്റവും കൂടുതൽ ആഘോഷിച്ച സിനിമ. ഇന്നും അത് ഒരു കൾട്ട് ഗാംഗ്സ്റ്റർ സിനിമയായി നിലനിൽക്കുന്നത് അതിലെ അഭിനേതാക്കളുടെ ഇന്റർനാഷണൽ ബോഡി ലാംഗ്വേജും ആയിരിക്കാം. ആ സിനിമയിലെ ഈ നടന്മാരുടെ കോസ്റ്റ്യൂമുകളും രാത്രിയിലെ ഷോട്ടുകളുടെ ലൈറ്റിംഗുകളും ഒക്കെ ചേർത്തുണ്ടാക്കിയ അപാരമായ സെറ്റിങ്ങുകൾ പലപ്പോഴും ജോഷി എന്ന സംവിധായകൻ ഗംഭീരമായി സൃഷ്ടിച്ചിട്ടുണ്ട്. ഗാംഗ്സ്റ്റർ വയലൻസ് അതിഗംഭീരമായി അവതരിപ്പിച്ച കിടിലൻ സിനിമ കൂടെയായിരുന്നു കൗരവർ. ആ സിനിമയിലെ ആൺകൂട്ടങ്ങളുടെ വലിയ യുദ്ധങ്ങൾക്കിടയിലെ “മുത്തുമണി തൂവൽ തരാം” എന്ന വെങ്കിടേഷിന്റെ പാട്ടിന്റെ പ്ലേസ്മെന്റ് അന്നത്തെ പ്രേക്ഷകരെ ഇമോഷണലി കണക്ട് ചെയ്യുന്നതിൽ വലിയ പങ്കുവഹിച്ചു. മമ്മൂട്ടിയുടെ ഒരു വെസ്റ്റേൺ ബോഡി ലാംഗ്വേജ്, ആ പാട്ടും അതിന്റെ ദൃശ്യവും അത്രയ്ക്ക് മനോഹരമായി ബ്ലെൻഡ് ചെയ്തിരുന്നു. ആ വിഷ്വൽ കണ്ടാൽ മാത്രമേ ആ പാട്ട് പൂർണ്ണമായി ആസ്വദിക്കാൻ കഴിയൂ എന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകും. എസ് പി വെങ്കിടേഷിന്റെ പാട്ട് വിഷ്വലിലൂടെ ഹൈ ആകുന്ന സീൻ ആണ് കൗരവറിലേത്. ജോഷിയുടെ തന്നെ സൈന്യം എന്ന സിനിമയിലെ ‘ബാഗി ജീൻസും ഷൂസുമണിഞ്ഞും എന്ന പാട്ടും മലയാളിയുടെ സാംസ്കാരികതയെ തന്നെ പോസ്റ്റ് ഗ്ലോബലൈസേഷൻ കാലത്ത് അട്ടിമറിച്ച പാട്ടായിരുന്നു.

ഒരുപക്ഷേ “വിണ്ണിലെ ഗന്ധർവ വീണകൾ” എന്ന രാജാവിന്റെ മകനിലെ ഒരു പാട്ടിലൂടെ എറണാകുളം എന്ന വളർന്നു വരുന്ന മെട്രോയുടെ നഗരദൃശ്യങ്ങൾ വലിയ രീതിയിൽ ദൃശ്യതപ്പെടുന്നു. മോഹൻലാലിന്റെ ഒരു അണ്ടർവേൾഡ് നേതാവിന്റെ എറണാകുളം നഗരവുമായി ചേർന്നുള്ള ചരിത്രപരമായ വിഷ്വലൈസേഷൻ തമ്പി കണ്ണന്താനം ഈ സിനിമയിൽ കൊണ്ടുവന്നിട്ടുണ്ട്. പിന്നീട് ഇന്ദ്രജാലം എന്ന സിനിമയിലെ ബോംബെ എന്ന നഗരത്തിന്റെ അധോലോക നാഗരികജീവിതം “വിൽക്കാനുണ്ടോ സ്വപ്നങ്ങൾ” എന്ന പാട്ടിലും ദൃശ്യതപ്പെടുന്നു. ഈ രണ്ട് സോങ്ങുകളും രണ്ട് നഗരങ്ങളെ ആ തരത്തിൽ ആഘോഷിക്കുകയോ വിഷ്വലൈസ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഈ രണ്ട് പാട്ടുകളിലെയും തനി മലയാളിയല്ലാത്ത ശബ്ദങ്ങൾ നമ്മളെ ആ നഗരങ്ങളിലേക്ക് കൊണ്ടുപോകുന്നു. ഇത് രണ്ടും കമ്പോസ് ചെയ്തതും എസ് പി വെങ്കിടേഷ് തന്നെ ആയിരുന്നു. നാടോടി എന്ന സിനിമയിലെ ‘ ജൂമ്പ.. ജൂമ്പ..” എന്ന പാട്ടും രാത്രിയുടെ സെറ്റിങ്ങും സിൽക്ക് സ്മിതയുടെ ഡാനസും ഒക്കെ എജ്ജാതി പൊളി ആണ്.
ഒരു സംഗീതകാരൻ നമ്മളെ നമ്മുടേതല്ലാത്ത പല സംസ്കാരങ്ങളിലേക്കും ജിയോഗ്രഫികളിലേക്കും നഗരങ്ങളിലേക്കും ജീവിതങ്ങളിലേക്കും തന്റെ പാട്ടുകളിലൂടെ കൈപിടിച്ച് കൊണ്ടുപോയ ഒരു ഉഗ്രൻ സംഗീതകാരൻ കൂടെയായിരുന്നു എസ്. പി. വെങ്കിടേഷ്. കിലുക്കം എന്ന സിനിമയിലെ “മീന വേനലിൽ” എന്ന പാട്ടിലെ ചില വെസ്റ്റേനൈസ്ഡ് വിഷ്വലൈസേഷനുകളും അവയിലെ ശബ്ദങ്ങളും അതിനു ഉദാഹരണങ്ങളാണ്. രവീന്ദ്രനും ജോൺസണും ഒക്കെ മഹാ മെരുക്കളായി ജീവിച്ചിരുന്ന ഒരു കാലത്ത് തന്റെ മൈനൂട്ട് ആയ ശബ്ദങ്ങളിലൂടെ ലഹരികൾ തീർത്ത് ടോക്സിഫൈ ചെയ്തു അടിമകളാക്കി ഞങ്ങളുടെ കൗമാരത്തെ ബോംബെയിലേക്കും കൊച്ചിയിലേക്കും രാജസ്ഥാനിലെ നാടോടിത്തത്തിലേക്കും വെസ്റ്റേൺ കൾച്ചറിലേക്കും കൊണ്ടുപോയ എസ്. പി. വെങ്കിടേഷ് കടന്നുപോകുന്നതോടെ ഞങ്ങളുടെ കൗമാരവും അവസാനിക്കുകയാണ്. പക്ഷേ അദ്ദേഹത്തിന്റെ ആ പാട്ടുകൾ നിലനിൽക്കുന്നിടത്തോളം ആ കൗമാരങ്ങളുടെ ആത്മാവുകളും ഇവിടെ എവിടെയൊക്കെയോ നമ്മളില്ലാതാകുന്നത് വരെ ഉണ്ടാകും.

സ്വർഗത്തിലെ ശാന്തമായ രാത്രിയിൽ എസ് പി വെങ്കിടേഷ് വാദ്യഘോഷാദികളുമായി ഒരു പൊളി പൊളിക്കാൻ ചിലപ്പോൾ റെഡി ആകുന്നുണ്ടാകും. വിണ്ണിലെ ഗന്ധർവ്വ വീണകൾ ഇന്ന് രാത്രി തീർച്ചയായും പാടും.







No Comments yet!