Skip to main content

പ്രണയത്തീവണ്ടി

പുരാതനമായ
ചിലന്തിവലയുടെ
ഒറ്റ നൂലില്‍
കുടുങ്ങി നില്‍ക്കുന്നു
ഒരു പ്രണയത്തീവണ്ടി.

അതില്‍ നിന്നും
രണ്ടു പേര്‍
കത്തുന്ന സൂര്യനെ നോക്കി
താഴേക്ക് ഇറങ്ങുന്നു..

പ്രണയം
നിറഞ്ഞു തുളുമ്പുന്നതിനാലാവണം
നട്ടുച്ചവെയിലിനപ്പോള്‍ ചൂടില്ലാത്തത്..

അവരിലെ അവള്‍
ദൂരേക്ക് കൈ ചൂണ്ടുന്നു
അവിടെ നിന്ന്
ഒരു കൂട്ടം കിളികള്‍ ചിലച്ച്
പറന്നു പൊങ്ങുന്നു.

അവരിലെ അയാള്‍
ചാഞ്ഞു പടര്‍ന്ന
ബോഗണ്‍വില്ലയല്‍
അറിയാതെ തൊടുന്നു
അത് മുള്ളുകളെ ഒളിപ്പിച്ചുവെച്ച്
നിറഞ്ഞു പൂക്കുന്നു.

തീവണ്ടിയാകെ
വസന്തം നിറയുന്നു
കിളികള്‍ വസന്തത്തില്‍
കൊക്കുരുമ്മി കൂടുകൂട്ടുന്നു..

ഏതോ
ഭൂതകാലത്തിന്റെ
തീവണ്ടി മണത്തിനൊപ്പം
ഒരു ഗാനം
അവിടെയാകെ പരക്കുന്നു…

ദൂരെ പുകയൂതി
ഒരു ചൂളംവിളി
ചുവന്ന ബോഗികളെ
മറികടന്ന്
ദൂരേക്ക് പാഞ്ഞു പോകുന്നു.

 

One Reply to “പ്രണയത്തീവണ്ടി”

Your Email address will not be published.