പറന്നു രസിച്ച
ആകാശത്തെ
മായ്ച്ചു കളയല്ലേ
മടുക്കുമ്പോൾ
ചെന്നിരിക്കാറുള്ള ചില്ലയെ
തുടച്ചു കളയല്ലേ
ഓരോ തൂവലിലും
ചാർത്താനായി
എടുത്തയാ നിറങ്ങളെ
ദൂരെ കളയല്ലേ
ആദ്യം വരച്ചതിൽ
കിളിക്കൂടിൻ്റെ
ഓരത്തിരുന്നാൽ
കാണാം മേഘങ്ങൾ
മരത്തടിയോടൊട്ടി നിൽക്കും
പായൽ പച്ച
തുളുമ്പി പോകും
തേൻ തുള്ളി തിളങ്ങും വിധം
നീറുകളുടെ കൂട്ടം.
ആദ്യം വരച്ചതിൽ
മരത്തണലിലൂടെ
ഓടികളിക്കും കുട്ടികൾ
പൂത്ത കാട്ടുപെരിങ്ങലം
അവർക്കുകൂടി
കാണാൻ കഴിയുന്ന
മലമുകളിലെ ചെത്തി ചുമപ്പ്
നീല നിറമിട്ട്
നിരയില്ലാതെ ഒഴുകും പുഴ.
ആദ്യം വരച്ചതിൽ
തീരത്തെ പുൽത്തിട്ടയിൽ
കൊഴിഞ്ഞു വീണ് പോയ
ഒറ്റനോട്ടത്തിലാർക്കും
കാണാവുന്ന
എൻ്റെയൊരു തൂവൽ
വരച്ചതൊക്കെയും
മായിച്ച് മായിച്ച്
നിറമില്ലാത്ത
ഒരിടമായല്ലോ.
തിരുത്തി
വരയ്ക്കാനാണെങ്കിൽ
ആരാണ്
ഇത്ര അശ്രദ്ധമായി
ജീവിതമിങ്ങനെ
എഴുതുന്നത്.
***







താക്സ്