Skip to main content

പാദത്തിൽ നിന്ന് അതിന്റെ കുട്ടിയിലേക്ക്

കുട്ടിയുടെ പാദത്തിനിനിയും ബോദ്ധ്യമായിട്ടില്ല,
അതൊരു പാദമാണെന്ന്,
അതിനൊരാപ്പിളോ പൂമ്പാറ്റയോ ആയാൽ മതി.
കാലം പോകെപ്പക്ഷേ,
കല്ലുകളും കുപ്പിച്ചില്ലുകളും
തെരുവുകളും ഗോവണികളും
കടുംനിലത്തെപ്പാതകളും അതിനെ പഠിപ്പിക്കുന്നു,
അതിനു പറക്കാനാവില്ലെന്ന്,
ചില്ലയിൽ മുഴുക്കുന്ന പഴമാകാനാവില്ലെന്ന്.
അങ്ങനെ, കുട്ടിയുടെ പാദം പരാജയമടയുന്നു,
യുദ്ധത്തിൽ തോല്ക്കുന്നു,
ഒരു ഷൂസിനുള്ളിൽ ജീവിക്കാൻ വിധിക്കപ്പെട്ട
തടവുകാരനാവുന്നു.
പതിയെപ്പതിയെ, ആ ഇരുട്ടിനുള്ളിൽ,
തന്റെ വഴിയ്ക്കു ലോകത്തെയറിഞ്ഞ്
അതു വളരുന്നു,
മറ്റേ പാദത്തെക്കുറിച്ചൊരു വിവരവുമില്ലാതെ,
കെട്ടിമൂടി,
അന്ധനെപ്പോലെ തപ്പിയും തടഞ്ഞും
ജീവിതത്തെയറിഞ്ഞ്.
സ്ഫടികക്കല്ലു പോലത്തെ ആ മൃദുനഖങ്ങൾ,
വരിയൊത്തു നിന്നവ,
അവ പിന്നെ കടുപ്പം വയ്ക്കുന്നു,
അതാര്യവസ്തുവാകുന്നു,
കൊമ്പു പോലെ കട്ടി പിടിയ്ക്കുന്നു,
പൂവിതളുകൾ പോലുള്ള കുഞ്ഞുനഖങ്ങൾ
ചതഞ്ഞും നിര തെറ്റിയും വളരുന്നു,
ത്രികോണത്തലകളുള്ള, കണ്ണില്ലാത്ത,
വിരകൾ പോലത്തെ ഉരഗരൂപമെടുക്കുന്നു.
പിന്നെയവയിൽ തഴമ്പു വീഴുന്നു,
മരണത്തിന്റെ വിളറിയ അഗ്നിപർവ്വതങ്ങൾ
അവയെ മൂടുന്നു,
മനസ്സിനു പിടിക്കില്ല ആ കല്ലിപ്പ്.
കണ്ണു കാണാത്ത ആ വസ്തു പക്ഷേ,
ഇളവെടുക്കാതെ നടക്കുകയാണ്‌,
നില്ക്കാതെ നടക്കുകയാണ്‌,
ഒരു പാദം, മറ്റേപ്പാദം,
ആണിന്റെ പാദം,
പെണ്ണിന്റെ പാദം,
മുകളിലേക്ക്,
താഴേക്ക്,
പാടങ്ങളിലൂടെ, ഖനികളിലൂടെ,
അങ്ങാടികളിലൂടെ, പള്ളികളിലൂടെ,
പിന്നിലേക്ക്,
അകലേയ്ക്ക്, ഉള്ളിലേക്ക്,
മുന്നിലേക്ക്,
ഷൂസിനുള്ളിൽക്കിടന്ന് ആ പാദം കഷ്ടപ്പെടുന്നു,
പ്രണയത്തിലോ സ്വപ്നത്തിലോ
തന്നെയൊന്നു പുറത്തുകാട്ടാൻ അതിനു നേരം കിട്ടുന്നില്ല,
അതു നടക്കുന്നു, അവ നടക്കുന്നു,
ഇനി നില്ക്കാമെന്ന് ആ മനുഷ്യനു തോന്നും വരെ.
പിന്നെയത് ഭൂമിക്കടിയിലേക്കിറങ്ങി,
അതിനൊന്നും അറിയുന്നില്ല,
അവിടെ സർവ്വതും ഇരുണ്ടുകിടക്കുകയായിരുന്നു.
അതറിഞ്ഞതേയില്ല,
അതൊരു പാദമല്ലാതായിക്കഴിഞ്ഞുവെന്ന്,
അതിനു പറന്നുനടക്കാനാണോ,
അതിനൊരാപ്പിളാകാനാണോ,
തന്നെ കുഴിച്ചിട്ടതെന്നും.

***

വിവര്‍ത്തനം : വി. രവികുമാർ

No Comments yet!

Your Email address will not be published.