
ദൂരെ
പേരറിയാത്ത ഒരു പക്ഷി
ശൂന്യതയെ പുണരാനെന്നോണം
ചിറകുവിരുത്തുന്നു.
ഏകയായ അവളിപ്പോൾ
പറന്നു പൊങ്ങുമെന്നു തോന്നുന്നു.
ഒരിക്കൽ
മെലിഞ്ഞ കൈകൾ വിരുത്തി
ഞാനും നിന്നിട്ടുണ്ട് ഇതു പോലെ.
നെഞ്ചിലമരുന്ന വായുവിൽ
പ്രിയമുള്ള ഒരു പൂവിൻ്റെ
മഞ്ഞു നനവുള്ള സുഗന്ധത്തെ
ഇറുകെ പുണരുന്നതായി
സ്വപ്നം കണ്ടുകൊണ്ട്.
അതു കൊഴിഞ്ഞു പോയി.
ഇന്ന്
എൻ്റെ നെറുകിൽ കൂടുവക്കുന്നു
പക്ഷിച്ചിറകുകൾ കുടഞ്ഞെറിഞ്ഞ
വെളുത്ത മേഘങ്ങൾ.
തുടുപ്പു കൊഴിഞ്ഞു വീണതിനു ശേഷം
കൺമുന്നിൽ
വിരുത്തിപ്പിടിച്ച ശാഖകളോടെ
നടുപിളർന്നൊരു മാതളം.
അതിൻ്റെ കരിഞ്ഞ ഇലകളിൽ
കാറ്റു തലതല്ലുന്നു.
***







❤️
ഏകാന്തതയുടെയും നഷ്ടബോധത്തിൻ്റെയും അടയാളങ്ങൾ
പ്രതീക്ഷകളും യാഥാർത്ഥ്യവും തമ്മിലുള്ള സംഘർഷത്തെ വളരെ ലളിതവും എന്നാൽ തീവ്രവുമായ ബിംബങ്ങളിലൂടെ ആവിഷ്കരിക്കുകയാണ് ഈ കവിതയിൽ