Skip to main content

കുരീപ്പുഴയുടെ നഗ്നകവിതകള്‍

ചൊവ്വ

പുര നിറഞ്ഞുകവിഞ്ഞു നിന്ന
ഹിന്ദുപ്പെണ്ണിന്റെ സ്വപ്‌നത്തില്‍
ചൊവ്വാഗ്രഹമെത്തി

ഭൂമിയില്‍ നിന്നും
ദശലക്ഷക്കണക്കിനു കി.മീ
ദൂരെയുള്ള ഞാന്‍
നിന്റെ കല്യാണം മുടക്കിയിട്ടില്ല.

നിരപരാധിയെ നോക്കി
പെണ്ണ് കണ്ണു തുടച്ചു
അപരാധികള്‍
കവിടിക്കെട്ടുമായി
ഓടിയൊളിച്ചു.

***

 

കപ്പയൂരപ്പന്‍

പള്ളിപ്പറമ്പില്‍
കപ്പ നടാന്‍ കിളച്ചപ്പോള്‍
കിട്ടിയതാണ്
നാലു കൈയ്യും ലിംഗവുമുള്ള അപ്പന്‍.

അതാ,
പൂണൂലനും
കവിടിക്കാരനും വന്നു
മൈക്കും വഞ്ചിപ്പെട്ടിയും വന്നു

കവിയും വന്നു
കപ്പയൂരപ്പാ, ലോകാധിനാധാ
തൃപ്പാദം കുമ്പിടാന്‍
ലക്ഷം ലക്ഷം…

 

***

കറിയാച്ചന്റെ സംശയം

പള്ളിപ്രസംഗത്തിലെ
ഒരു വാചകം
കറിയാച്ചന്റെ
കഠിനഹൃദയത്തില്‍ തറച്ചു

മണ്ണില്‍ നിന്നെടുക്കപ്പെട്ട നീ
മണ്ണിനോട് ചേരുന്നതുവരെ
നെറ്റിയിലെ വിയര്‍പ്പുകൊണ്ട്
ഭക്ഷണം സമ്പാദിക്കും

ഗൃഹസന്ദര്‍ശന വേളയില്‍
കറിയാച്ചന്‍ ചോദിച്ചു
അച്ഛനും എനിക്കും
രണ്ടുണ്ടോ വേദപുസ്തകം?

***

 

മദ്ധ്യമാര്‍ഗ്ഗം

ദൈവമുണ്ടോ?
ഉണ്ടെന്നു പറഞ്ഞാല്‍
സ്വയം വഞ്ചന…

ഇല്ലെന്നു പറഞ്ഞാല്‍
വധ ഭീഷണി…

മദ്ധ്യമാര്‍ഗ്ഗമാണ് നല്ലത്
ദൈവം ഉണ്ടില്ല…

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.