Skip to main content

രാജഗോപാല്‍ കരപ്പറ്റയുടെ രണ്ട് കവിതകള്‍

മായക്കളി

കഴിഞ്ഞ രംഗത്തിന്‍ കഥ പറയുവിന്‍;
മയങ്ങിപ്പോയൊന്നങ്ങുറങ്ങിപ്പോയി ഞാൻ!
കടന്നതാരിങ്ങു, നടന്നതാരങ്ങു?
മറന്നുപോകുന്നീക്കണക്കുവെക്കുവാന്‍?

ഇനിയുണ്ടോ രംഗം തെളിയുവാന്‍ ബാക്കി?
ഇനിയുണ്ടോ യാമം പുലരുവാന്‍ ബാക്കി?
ഇനിയുണ്ടോ കഥ മുഴുമിച്ചീടുവാ-
നിനിയുണ്ടോ സന്ധി, രസവിപര്യയം?

വരുന്ന രംഗത്തിന്‍ തിരപിടിപ്പവ-
നുറങ്ങിപ്പോയതോ, മയങ്ങിപ്പോയതോ?
മണിമുഴങ്ങീട്ടു മണിയറയ്ക്കുള്ളി-
ലനക്കമില്ലെന്തീക്കളി മുടങ്ങിയോ?

കളത്തിലുമില്ല പുറത്തുമില്ലാരും
മടക്കമായതോ മഹാജനമെല്ലാം?
നിനച്ചിരിക്കാതെ തനിച്ചുവോ നമ്മള്‍?
എനിക്കു നീയുണ്ടോ, നിനക്കു ഞാനുണ്ടോ?

കഥയില്ലാക്കളി കളിയില്ലാക്കളം
കളിക്കുന്നുണ്ടാരോ മഹാമായക്കളി!

***

 

തലവര അഥവാ ആത്മകഥ

അമ്പത്തിയെട്ടായെനിക്കിന്നു പണ്ടൊരു
കുംഭത്തിലാണെന്റെ ജന്മം;
അമ്മയ്ക്കു നോവുമുഴുത്തൊരു പാതിര-
യ്ക്കമ്പരന്നൂ വയറ്റാട്ടി!
എട്ടാമതാം പേറടുത്തൊരമ്മയ്ക്കന്നു
തൊട്ടുകൂടാത്തൊരു നോവ്
‘കുട്ടിത്തല’യ്ക്കു വലിപ്പമേറീട്ടൊരു
‘മിട്ടിലിക്കുട്ടി’പോലത്രേ!
ദേഹം പുറത്തായ്, തലയങ്ങകത്തുതാന്‍;
ചകിതയായ് പിടയുന്നിടമ്മ!

പേറ്റുമുറിതന്‍ പടിവാതിലിന്‍ പാളി
ചെറ്റു നീക്കി വയറ്റാട്ടി
”ഇനിയില്ല മറ്റൊരു വിദ്യയുമെന്‍വശം
അറിയില്ല മറുമരുന്നൊന്നും!
ഒന്നുകിലമ്മ, യല്ലെങ്കിലിക്കുഞ്ഞനാ-
മൊന്നു ഞാന്‍ രക്ഷിച്ചെടുക്കാം!
പറയുവിനമ്മയോ കുട്ടിയോ വേണ്ടതീ
പിറവിക്കു മരണമൊന്നുണ്ട്!”

”മതി മതി, യമ്മ മതി; കുട്ടി പോകിലും”
മറുപടിയെല്ലാര്‍ക്കുമൊന്ന്
ആവുന്ന വിദ്യകള്‍, മന്ത്രങ്ങള്‍, നേര്‍ച്ചകള്‍
ആവൂ! പിറന്നു ഞാന്‍ വീണു!
അമ്മയോ കുഞ്ഞോ മരിച്ചീല പതിവുപോ
ലമ്മിഞ്ഞക്കുഞ്ഞു കരഞ്ഞു!
അമ്മതന്നുമ്മ ഞാനേറ്റുവാങ്ങുംമുമ്പൊ-
രുമ്മതന്നൂ വയറ്റാട്ടി!

പിറവിക്കുമുമ്പേയുപേക്ഷിച്ചുവെങ്കിലും
കുറിവര മാറ്റുവാനാമോ?
തലതിരിഞ്ഞാണെന്റെ പിറവിയെന്നാകിലും
തലവര മാറ്റുവാനാമോ?

***

No Comments yet!

Your Email address will not be published.