
പണ്ട്
ഓര്‍ക്കുന്നുവോ പണ്ട്
നഗരാരവത്തെപ്പുറത്തിട്ടട –
ച്ചൊരേ മൗനത്തുരുത്തില്‍ നാ-
മൊന്നിച്ചിരുന്നത്?
പ്രണയവിങ്ങല്‍ കൊണ്ടുടല്‍ പൂമരംപോലെ
പൊള്ളിപ്പനിക്കെ, നെരൂദയില്‍ ചൂണ്ടി ഞാന്‍ –
‘ചെയ്യും വസന്തം ചെറി മരത്തോട്
ചെയ്യുന്നതൊക്കെ ഞാന്‍ നിന്നോട് ‘
സ്ഫുടമവള്‍ പൂക്കുമശോകശാഖി പോല്‍
പെട്ടെന്ന്
പൂത്തോ? വിടര്‍ന്നോ?
കൊതിത്തേനുറന്നോ?
പിന്നെ –
പ്പിരിഞ്ഞു നാം;
പൂത്തില്ല ചെറിമരം.
***

കീറ്റ്‌സിന്
മദിരാചഷകത്തിന്‍
വളഞ്ഞ വക്കില്‍ ജപ –
മാലയില്‍ മണികള്‍ പോല്‍
കണ്ണു ചിമ്മിടും നുര –
ച്ചിരി തന്‍ നിരകളേ,
രാക്കുയില്‍പ്പാട്ടിന്നുള്ളില്‍
പതയും മൃത്യുന്മത്ത –
നദി തന്‍ കയങ്ങളേ,
‘ഫാനി’യെദ്ധ്യാനി –
ച്ചന്ത്യമാത്രയായിളം മാറില്‍
ചേരുവാന്‍, പ്രാര്‍ത്ഥിച്ചോനില്‍
നിസ്സംഗസ്‌മേരം പെയ്ത
സ്ഥിരതാരകേ,ശരല്‍ –
കാലത്തിന്‍ കനിക്കനം
പേറുന്ന തരുക്കളേ,
അന്ത്യമാം കണം വീഞ്ഞു –
ചക്കില്‍ നിന്നിറ്റാന്‍ മൂകം
കാത്തുകാത്തിരുന്നോളേ,
പറയൂ നിങ്ങള്‍ ക്ഷയ –
ഗ്രസ്തമാം തിങ്കള്‍ക്കീറായ്
മറയും താരുണ്യത്തെ,-
ക്കവിതാമാധുര്യത്തെ –
ക്കണ്ടുവോ കണ്ണാല്‍, ‘കണ്ണേ,
മടങ്ങൂ’വെന്നോതിയോ ?
***







നല്ല ഡിക്ഷൻ … ഒപ്പം ജീവിതത്തിന്റെ സ്പന്ദനം
നല്ല ഡിക്ഷൻ
ഒപ്പം ജീവിതത്തിന്റെ സ്പന്ദനം