ജന്തര്‍ മന്തറിലെത്തിയ സി.ജെ.പി. പ്രസ്ഥാനത്തെക്കുറിച്ച് ആദ്യം എനിക്ക് ഉണ്ടായിരുന്ന സംശയം ഞാന്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ആ പോരാട്ടം വിജയകരമായ പര്യവസാനത്തിലേക്കു നയിച്ച രീതി എന്നെ അത്യധികം സന്തോഷവാനാക്കുന്നു. യുവാക്കളുടെ സ്വാഭാവികമായ ആവേശം നേതാക്കളെപ്പോലും കീഴടക്കി. അവര്‍ കീഴ്വഴക്കങ്ങളെ അവഗണിച്ചു. മര്യാദകളെ മാറ്റിനിര്‍ത്തി. പോലീസിന്റെ ഭീകരതയെ വെല്ലുവിളിച്ചു. എല്ലാറ്റിനുമുപരി, കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി രാജ്യത്തെ പൊതിഞ്ഞുനിന്ന ഭയത്തിന്റെ കനത്ത മേഘങ്ങളെ അവര്‍ പിളര്‍ത്തിക്കളഞ്ഞു. നേട്ടം ഒരു മന്ത്രിയുടെ രാജിയിലൊതുങ്ങുന്നില്ല. 140 കോടി ജനങ്ങളുള്ള ഈ രാജ്യത്തെ ഭീരുക്കളുടെ രാജ്യമായി ചുരുക്കുകയും, താന്‍ അജയ്യനാണെന്ന ഭാവം സ്വീകരിക്കുകയും ചെയ്ത മോദി സര്‍ക്കാരിനെ വരുതിയിലാക്കുന്നതിലും അതിന്റെ വിജയം നിലകൊള്ളുന്നു. എന്നാല്‍ അതിനേക്കാളുപരി, ഈ രാജ്യത്തെ ചരിത്രപരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയും അതിന്റെ പുരോഗതിക്ക് വലിയ തടസ്സമായി മാറുകയും ചെയ്ത ജാതി, വര്‍ഗം, ലിംഗം, മതം, വംശീയത, ഭാഷ എന്നിവയുള്‍പ്പെടെയുള്ള സ്വത്വങ്ങളെ അതിജീവിച്ചതിനെയാണ് ഞാന്‍ കൂടുതല്‍ പ്രധാന്യമുള്ളതായി കാണുന്നത്.

ജന്തര്‍ മന്തറില്‍ അംബേദ്കറുടെ പ്ലക്കാര്‍ഡുകളും ‘ജയ് ഭീം’ മുദ്രാവാക്യങ്ങളും അതിശക്തമായ സാന്നിദ്ധ്യമായിരുന്നെങ്കിലും, ജെന്‍-സെഡ് അവയെ ജാതിനിരപേക്ഷമായാണ് കണ്ടത്. സ്വത്വങ്ങളുടെ അതിരുകളെ അതിജീവിക്കുന്ന പ്രചോദനാത്മകമായൊരു കാഴ്ച അവര്‍ സമര്‍പ്പിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റിയുള്ള ഏതു പ്രസ്ഥാനവും എല്ലാവരുടേതുമാണെന്ന് പ്രതിഷേധക്കാര്‍ ആഴത്തില്‍ മനസ്സിലാക്കിയിരുന്നു. അതിന്റെ വൈവിധ്യമാണ് അതിന്റെ വിജയത്തിനുള്ള യഥാര്‍ത്ഥ ഉറപ്പെന്നും അവര്‍ തിരിച്ചറിഞ്ഞിരുന്നു.
അതുകൊണ്ടെല്ലാം തന്നെ സംവരണം നിര്‍ത്തലാക്കണമെന്നാവശ്യപ്പെടുന്ന മറ്റൊരു പ്രസ്ഥാനം ഇതേ ജന്തര്‍ മന്തറിന്റെ മണ്ണില്‍ നിന്നു മുളച്ചുവരുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. അതും, അഭൂതപൂര്‍വമായ വിജയത്തിലേക്ക് ഒരു പ്രതിഷേധ പ്രസ്ഥാനം എത്തിയതിനു തൊട്ടുപിന്നാലെ. അതില്‍ തുറന്ന ജാതീയമായ സ്വരങ്ങള്‍ ഉണ്ടായിരിക്കുകയും ചെയ്തു. അതിലും അവിശ്വസനീയമായത്, അതിന്റെ വിത്തു പാകിയത് അതേ പ്രതിഷേധത്തിലെ ചില പങ്കാളികളാണെന്നതായിരുന്നു. അതിനെ വൈവിധ്യത്തിന്റെ ഒരു ഭാഗമെന്ന നിലയില്‍ കണ്ടുകൊണ്ട് പൊരുത്തപ്പെടുത്താമായിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്നതിനു ലഭിച്ച സ്വീകരണവും, ഇപ്പോഴത്തെ ഭരണസംവിധാനത്തിനോട് ആശയപരമായ അനുഭാവമുള്ള ചിലരുടെ തുറന്ന പിന്തുണയും ചേര്‍ന്നപ്പോള്‍, അതിന്റെ സ്വാഭാവികതയെക്കുറിച്ച് ഗുരുതരമായ സംശയം ഉയരുന്നു.
റിസര്‍വേഷന്‍ ഹടാവോ ആന്ദോളന്‍
സി.ജെ.പി. പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ, ഉത്തര്‍പ്രദേശില്‍ നിന്നുള്ള നീറ്റ് പരീക്ഷാര്‍ത്ഥിയായ ഹര്‍ഷ് ദുബെ ടെലിവിഷന്‍ ചര്‍ച്ചകളിലും സാമൂഹ്യമാധ്യമ ചര്‍ച്ചകളിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സംവരണം എന്ന ചോദ്യം ഉയര്‍ത്തിക്കാട്ടുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പരീക്ഷകളില്‍ മത്സരിക്കുന്ന വിദ്യാര്‍ത്ഥികളുടെ അവസരങ്ങളെ സംവരണ സംവിധാനം ബാധിക്കുന്നു എന്നതായിരുന്നു അടിസ്ഥാനപരമായി വാദം. ഈ സംവിധാനം പരിഷ്‌കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വാദിച്ചു. ഈ വാദത്തില്‍ പുതുമയൊന്നും ഉണ്ടായിരുന്നില്ല. സി.ജെ.പി.യുടെ വിജയാഘോഷങ്ങള്‍ക്കിടയില്‍, ദുബെ ”റിസര്‍വേഷന്‍ ഹടാവോ ആന്ദോളന്‍” എന്ന പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം പേജ് ആരംഭിച്ചു. ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ അണിനിരന്ന യുവാക്കളുടെ അതേ രോഷത്തിന്റെ തിരമാലയിലാണ് ആ പേജ് മുന്നേറിയത്. ജൂലൈ 28-ഓടെ അതിന് 56 ലക്ഷം അനുയായികളെ ലഭിച്ചു. രസകരമായ കാര്യം ഇതാണ്: തന്റെ പേജിന് ”സംവരണം നിര്‍ത്തലാക്കുക” എന്ന പേരിട്ടിരുന്നെങ്കിലും, ആഗസ്റ്റ് ആദ്യം ന്യൂസ് ലോണ്ട്രിയുമായുള്ള ഒരു അഭിമുഖത്തില്‍ ദുബെ സ്വന്തം നിലപാടിന് വിരുദ്ധമായാണ് സംസാരിച്ചത്. സംവരണം ഉടന്‍ നിര്‍ത്തലാക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നില്ലെന്നും, മറിച്ച് നിലവിലെ സംവിധാനത്തില്‍ മാറ്റങ്ങള്‍ വേണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

അതിനുശേഷം ഏതോ ഘട്ടത്തില്‍, ദുബെ, ആര്‍.എച്ച്.എ.യുടെ സാമൂഹ്യമാധ്യമ പ്രചാരണത്തിന്റെ വലിയൊരു ഭാഗത്തിന്റെ നടത്തിപ്പ് അനുരാധ തിവാരി, അജീത് ഭാരതി, നേഹ ദാസ് എന്നിവര്‍ക്കു കൈമാറി. സംവരണവിരുദ്ധരും ജനറല്‍-കാറ്റഗറി പ്രവര്‍ത്തകരുമായി പരിചയസമ്പത്തുള്ളവരെന്നാണ് ഇവരെ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. അവിടെനിന്ന് പ്രസ്ഥാനത്തിനു കൂടുതല്‍ തീവ്രത കൈവന്നു. ജാതിയെ അടിസ്ഥാനമാക്കിയുള്ള സംവരണം അവസാനിക്കണമെന്നായിരുന്നു അതിന്റെ വാദം. ജാതി ഒരു ഔദ്യോഗിക സ്വത്വമായി ഉപയോഗിക്കുന്നതവസാനിപ്പിക്കണമെന്നും അതാവശ്യപ്പെട്ടു. അതിനു പകരം സാമ്പത്തിക പിന്നാക്കാവസ്ഥയെ അടിസ്ഥാനമാക്കിയാകണം സംവരണമെന്നും വാദിച്ചു. ഭിന്നശേഷിക്കാര്‍ക്കും അനാഥര്‍ക്കും രക്തസാക്ഷികളുടെ മക്കള്‍ക്കും സാമ്പത്തികമായി ദരിദ്രരായവര്‍ക്കും സംവരണം നല്‍കണമെന്നും ആവശ്യപ്പെട്ടു. അതില്‍ ജാതിയോ മതമോ പരിഗണിക്കേണ്ടതില്ലെന്നും പറഞ്ഞു. ഈ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിരുന്നിട്ടും, അതിന്റെ ആവശ്യങ്ങളില്‍ പ്രത്യേകിച്ച് പുതുമയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫോമുകളില്‍ നിന്ന് ജാതിയുടെ തിരിച്ചറിയല്‍ തന്നെ ഒഴിവാക്കാന്‍ താത്പര്യപ്പെടുകയും, ”ഒരു രാജ്യം. ഒരു സ്വത്വം” എന്ന മുദ്രാവാക്യം ഉപയോഗിക്കുകയും ചെയ്തപ്പോള്‍, സംഘ്-ബി.ജെ.പി.യുടെ ആശയലോകത്തിന്റെ വ്യക്തമായ മുദ്ര അതില്‍ അറിയാതെ തന്നെ വെളിപ്പെട്ടു. അത് ശ്രദ്ധേയമായ ഒരു ആശയപരമായ മാറ്റമായിരുന്നു. ”സംവരണ പരിഷ്‌കരണം” എന്ന ആവശ്യത്തില്‍ നിന്ന്, ജാതിയെ സ്ഥാപനപരമായി അംഗീകരിക്കുന്നതിനെത്തന്നെ ചോദ്യം ചെയ്യുന്ന വളരെ വിശാലമായ നിലപാടിലേക്കുള്ള മാറ്റം.
ബി.ജെ.പി.യുടെ കാല്‍പ്പാടുകള്‍
2026 ആഗസ്റ്റ് 21-ന്, ആര്‍.എച്ച്.എ.യുടെ ആഹ്വാനത്തെത്തുടര്‍ന്ന്, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, വീട്ടമ്മമാര്‍, വ്യാപാരികള്‍, മറ്റു സമുദായാംഗങ്ങള്‍ എന്നിവരുടെ വലിയൊരു ഒഴുക്കുണ്ടായി. രണ്‍ബീര്‍ സേന, കര്‍ണി സേന, അഖില ഭാരതീയ ക്ഷത്രിയ മഹാസഭ, സ്വാമി ആനന്ദ് സ്വരൂപിന്റെ നേതൃത്വത്തിലുള്ള കാളി സേന എന്നിവയുള്‍പ്പെടെയുള്ള പരമ്പരാഗത സവര്‍ണ-വലതുപക്ഷ സംഘടനകളാണിവരെ നേരിട്ടണിനിരത്തിയത്. അവരുടെ ആവശ്യങ്ങളില്‍, ജാതിയെ അടിസ്ഥാനമാക്കിയുള്ള സംവരണത്തിന്റെ പരിഷ്‌കരണം/നിര്‍ത്തലാക്കല്‍; അനുകൂല ആനുകൂല്യങ്ങള്‍ക്ക് സാമ്പത്തിക മാനദണ്ഡം ഏര്‍പ്പെടുത്തുക; യു.ജി.സി. ഇക്വിറ്റി റെഗുലേഷനില്‍ മാറ്റങ്ങള്‍ വരുത്തുക; ഇ.ഡബ്ല്യു.എസ്. വിഭാഗത്തിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുക; സംവരണത്തിന്റെ ചരിത്രത്തെയും അതിന്റെ ഫലങ്ങളെയും കുറിച്ചുള്ള ഒരു ധവളപത്രം പ്രസിദ്ധീകരിക്കുക; എന്നിവ ഉള്‍പ്പെട്ടു. കൂടാതെ, പങ്കെടുത്തവരില്‍ ചിലര്‍ എസ്.സി./എസ്.ടി. (അതിക്രമങ്ങള്‍ തടയല്‍) നിയമം തന്നെ നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ടു. ഡല്‍ഹി പൊലീസ് ജന്തര്‍ മന്തറില്‍ പ്രതിഷേധം നടത്താന്‍ അനുമതി നല്‍കിയിരുന്നില്ല. പകരം, പരമാവധി 500 പേര്‍ക്ക് രാംലീല മൈതാനത്ത് പ്രതിഷേധിക്കാമെന്ന് പൊലീസ് നിര്‍ദേശിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ അവിടേക്ക് മാറാന്‍ വിസമ്മതിച്ചു. ഒടുവില്‍ പൊലീസും റാപിഡ് ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് സ്ഥലമൊഴിപ്പിച്ചു. നിരവധി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആ ഏറ്റുമുട്ടല്‍ പ്രചാരണത്തിന് വീണ്ടും വലിയ പ്രചാരണം നേടിക്കൊടുത്തു.
ആര്‍.എച്ച്.എ. സ്വയം രാഷ്ട്രീയബന്ധങ്ങളൊന്നുമില്ലാത്ത പ്രസ്ഥാനമായാണ് അവതരിപ്പിച്ചത്. സംവരണ സംവിധാനത്തില്‍ മാറ്റം വരുത്തുന്നതില്‍ ബി.ജെ.പി. പരാജയപ്പെട്ടതിലുള്ള നിരാശയും അത് പ്രകടിപ്പിച്ചു. എന്നിരുന്നാലും, അവിടെ നിറഞ്ഞുനിന്ന കാവി സാന്നിധ്യത്തെ അവഗണിക്കുക ഏറെ പ്രയാസമായിരുന്നു. വിശാലമായ ഹിന്ദുത്വ പദ്ധതിയുമായുള്ള ഒരു ബന്ധമാണതു സൂചിപ്പിക്കുന്നതെന്ന് തോന്നിച്ചു.
പ്രതിഷേധങ്ങള്‍ നിലച്ചതോടെ സര്‍ക്കാരിനുമേല്‍ യാതൊരു സമ്മര്‍ദ്ദവും പിന്നെ ഇല്ലാതായി. എന്നാല്‍ ആഗസ്റ്റ് 27-ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദ, ഹര്‍ഷ് ദുബെ, രണ്‍ ബഹാദൂര്‍ സിങ് ചൗഹാന്‍, മൃത്യുഞ്ജയ് പാഠക് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രതിനിധികളായിരുന്നു അവര്‍. കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്ന് നദ്ദ വിശേഷിപ്പിച്ചു. അവരുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും പറഞ്ഞു.
സര്‍ക്കാര്‍ ആദ്യം ഈ പ്രസ്ഥാനത്തെ നിയമസാധുതയില്ലാത്തതാക്കാന്‍ ശ്രമിച്ചുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. അവരെ ”വൈറസ്” എന്നും ”ടുക്‌ഡെ ഗാംഗ്” എന്നും വിളിച്ചു. ഭീകരസംഘടനകളുടെ ബി-ടീം എന്നും വിശേഷിപ്പിച്ചു. പിന്നീട് പൊലീസിലൂടെ അവരെ നേരിട്ടു. ഒടുവില്‍ ഒരു രാഷ്ട്രീയ ചര്‍ച്ചയ്ക്കുള്ള വാതില്‍ തുറന്നു. സോനം വാങ്ചുക്കും മൂന്ന് എ.ഐ.എസ്.എ. പ്രവര്‍ത്തകരും മൂന്നാഴ്ചയിലേറെ അനിശ്ചിതകാല നിരാഹാരസമരം നടത്തിയതിന് ശേഷമാണ് ജെ. പി. നദ്ദ സി.ജെ.പി.യുമായി കൂടിക്കാഴ്ച നടത്തിയത്. അപ്പോഴേക്കും പ്രതിഷേധക്കാര്‍ ഡല്‍ഹി പൊലീസിന്റെ നിരന്തരമായ അതിക്രമങ്ങള്‍ അനുഭവിച്ചുകഴിഞ്ഞിരുന്നു. സി.ജെ.പി. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന പ്രഖ്യാപനത്തോടെ വിഷയം കൂടുതല്‍ വഷളാകാനുള്ള ഭീഷണിയും ഉയര്‍ന്നിരുന്നു. അതുവരെ പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബി.ജെ.പി. ഒരു വഴിയും ബാക്കിവെച്ചിരുന്നില്ല.
എന്നാല്‍ ആര്‍.എച്ച്.എ. പ്രസ്ഥാനത്തിന്റെ ഓരോ തലവും വികസിച്ചുവരുന്ന രീതി ബി.ജെ.പിക്ക് സവിശേഷമായ രീതിയില്‍ ഗുണകരമാകുന്നതായി തോന്നുന്നു. സ്വത്വരാഷ്ട്രീയത്തില്‍നിന്ന് ഏറെക്കുറെ വിമുക്തരായി കാണപ്പെട്ടിരുന്ന യുവജനവിഭാഗത്തെ ഇത് ഭിന്നിപ്പിക്കാന്‍ സാധ്യതയുണ്ട്. സി.ജെ.പി. പ്രസ്ഥാനത്തിലെ ചില പ്രതിഷേധക്കാരാണ് ആര്‍.എച്ച്.എ.യ്ക്ക് വിത്തുപാകിയത്. സംവരണത്തെ പ്രശ്‌നവല്‍ക്കരിക്കുന്നത് എപ്പോഴും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വികാരങ്ങള്‍ ഉണര്‍ത്തും. ജന്തര്‍ മന്തറില്‍ അവരുടെ സാന്നിധ്യം തെളിയിച്ചതുപോലെ, ഹിന്ദുത്വാഭിമുഖ്യമുള്ള നിരവധി സംഘടനകളുടെ പിന്തുണ ആര്‍.എച്ച്.എ.ക്കെളുപ്പത്തില്‍ ലഭിച്ചു. ബി.ജെ.പി.ക്ക് പരസ്യമായി ആര്‍.എച്ച്.എ.യില്‍നിന്ന് അകലം പാലിക്കാം. എന്നാല്‍ നിശ്ശബ്ദമായി അതിനെ പിന്തുണയ്ക്കുകയും ചെയ്യാം. ജാതി എപ്പോഴും ഭിന്നിപ്പിനുള്ള സാധ്യതയുള്ള ഒന്നാണ്. സി.ജെ.പി. രൂപപ്പെട്ട അതേ ആശയപരിസരത്തില്‍നിന്നുയര്‍ന്നുവന്ന ആളുകള്‍ക്ക് അത് സങ്കീര്‍ണവും സൂക്ഷ്മവുമായ രീതികളില്‍ ഉപയോഗിക്കാനും കഴിയും. അന്തിമമായി വിലയിരുത്തുമ്പോള്‍, ആര്‍.എച്ച്.എ. സംഭവവികാസത്തില്‍നിന്നു നേട്ടമുണ്ടാക്കാന്‍ പോകുന്ന ഏക ശക്തി ബി.ജെ.പി. മാത്രമാണ്. സ്ഥാനച്യുതമായ ആവശ്യങ്ങള്‍ ദുബെയുടെ സ്വയംവിരുദ്ധമായ നിലപാട് മാറ്റിവെച്ചാലും, ജന്തര്‍ മന്തറില്‍ ആര്‍.എച്ച്.എ. മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അറിവില്ലായ്മ നിറഞ്ഞതും തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു.
ഭിന്നശേഷിക്കാര്‍ക്ക് ഇതിനകം തന്നെ സംവരണമുണ്ട്. 2016-ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമം അഥവാ ആര്‍.പി.ഡബ്ല്യു.ഡി. നിയമപ്രകാരമാണത്. ബെഞ്ച്മാര്‍ക്ക് ഡിസെബിലിറ്റി ഉള്ളവര്‍ക്കായി, അതായത് പൊതുവെ 40 ശതമാനമോ അതിലധികമോ എന്ന നിലയില്‍ സാക്ഷ്യപ്പെടുത്തിയ ഭിന്നശേഷിയുള്ളവര്‍ക്ക്, സര്‍ക്കാര്‍ ജോലിയിലെ ഒഴിവുകളില്‍ കുറഞ്ഞത് 4 ശതമാനം സംവരണം ഈ നിയമം നിര്‍ബന്ധമാക്കുന്നു. സര്‍ക്കാര്‍, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളില്‍ കുറഞ്ഞത് 5 ശതമാനവും ഇവര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്.
രക്തസാക്ഷികളുടെ മക്കള്‍ക്ക് സംവരണം വേണമെന്നതാണ് ആര്‍.എച്ച്.എ.യുടെ മറ്റൊരു ആവശ്യം. അവര്‍ക്കായി പ്രത്യേക സംവരണം ഇല്ല എന്നത് ശരിയാണ്. എന്നാല്‍ സൈനിക സേവനത്തിനിടെ കൊല്ലപ്പെട്ട പ്രതിരോധസേനാംഗങ്ങളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കുമായി നിരവധി പ്രത്യേക ക്വാട്ടകളും മുന്‍ഗണനകളും ഇളവുകളും ക്ഷേമപദ്ധതികളും നിലവിലുണ്ട്. സേവനത്തിനിടെ കൊല്ലപ്പെട്ട കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങള്‍ക്കായും ചില പദ്ധതികളുണ്ട്. പ്രതിരോധ മന്ത്രാലയം പ്രതിരോധസേനാംഗങ്ങളുടെ മക്കള്‍ക്കായി മെഡിക്കല്‍, ഡെന്റല്‍ സീറ്റുകള്‍ സംവരണം ചെയ്യുന്നുണ്ട്. സേവനത്തിനിടെ കൊല്ലപ്പെട്ടവരുടെ മക്കള്‍ക്കും വിധവകള്‍ക്കുമാണതില്‍ മുന്‍ഗണന. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും പൊതുമേഖലാ ബാങ്കുകളിലുമുള്ള മുന്‍ സൈനികരുടെ സംവരണത്തില്‍, ഭിന്നശേഷിക്കാരായ മുന്‍ സൈനികര്‍ക്കും സേവനത്തിനിടെ കൊല്ലപ്പെട്ട സൈനികരുടെ ആശ്രിതര്‍ക്കുമായി 4.5 ശതമാനം ഉള്‍പ്പെടുന്നു. സായുധസേനയും നിരവധി സംസ്ഥാനങ്ങളും യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ മക്കള്‍ക്കും മുന്‍ സൈനികരുടെ മക്കള്‍ക്കും പ്രത്യേക വിദ്യാഭ്യാസ, തൊഴില്‍ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്.
അനാഥരുടെ കാര്യത്തില്‍, ഇതിനകം സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള ഇ.ഡബ്ല്യു.എസ്. സംവരണത്തിന് കീഴില്‍ സാമ്പത്തിക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് അര്‍ഹത നേടാനാകും.
എന്നാല്‍ എസ്.സി./എസ്.ടി. (അതിക്രമങ്ങള്‍ തടയല്‍) നിയമം റദ്ദാക്കണമെന്ന വിചിത്രമായ ആവശ്യം സംവരണവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. അതിനാല്‍ എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് ലഭ്യമായ സംരക്ഷണത്തോടുള്ള കൂടുതല്‍ ആഴത്തിലുള്ള വിരോധമാണത് വെളിപ്പെടുത്തുന്നത്. എസ്.സി./എസ്.ടി./ഒ.ബി.സി. സംവരണത്തിന്റെ ചട്ടക്കൂടിന് പുറത്തുള്ളവര്‍ക്കായി നിലവിലെ ഭരണകൂടം പ്രത്യേകമായി നടപ്പാക്കിയ ഇ.ഡബ്ല്യു.എസ്. സംവരണത്തിന് സുപ്രീം കോടതിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതിലും സവര്‍ണ ജനവിഭാഗത്തിന് അനുകൂലമായ ഒരു സാധ്യതയുള്ള പക്ഷപാതം നിലനില്‍ക്കുന്നു. ദരിദ്രരായ എസ്.സി./എസ്.ടി./ഒ.ബി.സി. വിഭാഗക്കാരെ അത് ഏകപക്ഷീയമായി അതിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുന്നു. മാത്രമല്ല, ജാതി ഘടനയുടെ യാഥാര്‍ഥ്യബോധമുള്ള കണക്കുകള്‍ ഉപയോഗിച്ചാലും, അല്ലെങ്കില്‍ ബിഹാര്‍ ജാതി സര്‍വേയെ ഒരു പ്രാതിനിത്യ കണക്കായി സ്വീകരിച്ചാലും, സംവരണത്തിന്റെ ശതമാനവും ജനസംഖ്യയിലെ ശതമാനവും തമ്മിലുള്ള അനുപാതം സൂചിപ്പിക്കുന്നത് മറ്റൊന്നാണ്. ഇ.ഡബ്ല്യു.എസ്. സംവരണം സവര്‍ണ ജനസംഖ്യയ്ക്ക് ഇപ്പോള്‍ ലഭ്യമാകുന്നതിലും ഗണ്യമായി കൂടുതല്‍ ജനസംഖ്യാപരമായ ആനുകൂല്യം നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് ആ കണക്ക് സൂചിപ്പിക്കുന്നത്.
ചുരുങ്ങുന്ന സംവരണ വിഹിതം
സംവരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, അത് നിലവിലുള്ള സംവരണത്തിലെ ഉപവിഭജനം സംബന്ധിച്ചവയായാലും സംവരണമില്ലാത്ത സമുദായങ്ങള്‍ സംവരണം ആവശ്യപ്പെടുന്നതായാലും, ആര്‍.എച്ച്.എ. ഉന്നയിക്കുന്നതുപോലെ സംവരണം പരിഷ്‌കരിക്കണമെന്നോ നിര്‍ത്തലാക്കണമെന്നോ ഉള്ള ആവശ്യങ്ങളായാലും, സംവരണത്തിന് ലഭ്യമായ ഇടം തന്നെ ചുരുങ്ങിക്കൊണ്ടിരിക്കുന്നതിനെ ചോദ്യം ചെയ്യുന്നില്ല എന്നത് രസകരമാണ്. അത് തൊഴില്‍ മേഖലയിലായാലും ഉന്നത വിദ്യാഭ്യാസത്തിലായാലും ഇതുതന്നെയാണ് സ്ഥിതി. ഉദാഹരണത്തിന്, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം തൊഴില്‍ 2014-15-ല്‍ 12.91 ലക്ഷം ആയിരുന്നത് 2024-25-ല്‍ 7.84 ലക്ഷമായി ചുരുങ്ങി. 5.07 ലക്ഷം കുറവ്. അതായത് 40 ശതമാനം ഇടിവ്. ഈ ചുരുങ്ങുന്ന വിഹിതം സൃഷ്ടിക്കുന്ന ദുരിതം സംവരണ വിഭാഗങ്ങളുള്‍പ്പെടെ എല്ലാവരെയും ബാധിക്കുന്നു. എന്നിട്ടും ആരും ഈ പ്രശ്‌നം ഉന്നയിക്കുന്നില്ല.
നവഉദാരവാദ പരിഷ്‌കാരങ്ങള്‍ നാം സ്വീകരിച്ചതുമുതല്‍ തൊഴില്‍ ഘടന മാറിക്കൊണ്ടിരിക്കുകയാണ്. സ്ഥിരം ശമ്പള ജോലികള്‍ക്ക് പകരം കരാര്‍ ജോലികളും താല്‍ക്കാലിക ജോലികളും വര്‍ദ്ധിച്ചുവരുന്നു. ഇതേ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍, ആകെ തൊഴിലിലെ സ്ഥിരം ശമ്പള ജോലികളുടെ വിഹിതം 2014-15-ല്‍ 81 ശതമാനമായിരുന്നു. 2024-25-ല്‍ അത് 50.81 ശതമാനമായി താഴ്ന്നു.
സംവരണത്തെ അനുകൂലിക്കുന്നവരും സംവരണത്തെ എതിര്‍ക്കുന്നവരും ഈ വിഷയങ്ങള്‍ ഒരിക്കലും ഉന്നയിക്കുന്നില്ല. കാരണം, അവരുടെ ലക്ഷ്യം മുകളിലേക്കല്ല. അവര്‍ ലക്ഷ്യമിടുന്നത് മുകളിലുള്ള അധികാരകേന്ദ്രങ്ങളെയല്ല. അവരുടെ ആവശ്യങ്ങള്‍ വശങ്ങളിലേക്കാണ് തിരിയുന്നത്. സര്‍ക്കാരിനെതിരെയല്ല. സഹപൗരന്മാര്‍ക്കെതിരെയാണ്.
ലേഖകപരിചയം :
![]()
ആനന്ദ് ടെല്‍തുംബ്ദെ
ആനന്ദ് ടെല്‍തുംബ്ദെ – പെട്രോനെറ്റ് ഇന്ത്യ ലിമിറ്റഡിന്റെ (PIL) മുന്‍ സി.ഇ.ഒ., ഐ.ഐ.ടി. ഖരഗ്പൂരിലെയും ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെയും പ്രൊഫസര്‍, പൗരാവകാശ പ്രവര്‍ത്തകന്‍ എന്നിവയാണ്. മുപ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവുമാണ്.
വിവര്‍ത്തക പരിചയം :

സുരേഷ് എം.ജി.







No Comments yet!