
കിണര്‍ മനസ്സിന്റെ രൂപകം. രണ്ടിനും നിരവധി പടവുകള്‍ – അടിയിലോട്ടടിയിലോട്ടു പോകുന്നത്. അനാദിയായ ഉറവുകളിലേക്കും വേരുകളിലേക്കും പോകുന്നത്. അടിയില്‍ ഇരുള്‍, നിഴല്‍. അവിടെ ചെന്നാല്‍ വല്ലാത്ത പുഴുക്കമായിരിക്കും. എങ്കിലും വെള്ളം, ആര്‍ദ്രത.
”സ്വാതന്ത്ര്യത്തിന്റെ ചിറകും
വേഗവുമില്ല.
വേലിയേറ്റങ്ങളും ഇറക്കങ്ങളുമെല്ലാം
ഉള്ളിലടക്കുന്ന
ഒരു പഴയ വീട്ടമ്മ” (‘കിണര്‍’ – കെ ജി എസ്)

കര്‍ക്കിടകമഴയില്‍ കണ്ണീരുപോലെ തെളിയും. നിറയും.
വേനല്‍വറുതിയില്‍ കലങ്ങിയ മനസ്സുപോലെ
കലങ്ങിക്കുറയും. വറ്റും. കിണറിനുള്ളിലേക്കു നോക്കിയാല്‍ ആഴത്തില്‍ നമ്മളെ കാണാം.
കിണര്‍ നമ്മുടെ മനസ്സു തന്നെ.
കിണറിലിറങ്ങി മുകളിലേക്കുനോക്കിയാല്‍
കിണറിന്റെ വാവട്ടമുള്ള ആകാശം.
ആഴമേറിയതും മറഞ്ഞിരിക്കുന്നതുമായ ജലക്കിണറിന്റെ രൂപകത്തിന് സാഹിതീയരചനകളില്‍ വലിയ സാദ്ധ്യതകളുണ്ട്. ജലക്കിണര്‍ മനസ്സിന്റെ ആഴങ്ങളുടെ ഉപമയാകുമ്പോള്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കാതെ അടിച്ചമര്‍ത്തിയ ജീവിതസന്ദര്‍ഭങ്ങളുടെയോ ഓര്‍മ്മകളുടെയോ ആഘാതത്തിന്റെയോ പാപങ്ങളുടെയോ ആഗ്രഹങ്ങളുടെയോ ഒരു കലവറയായി അതു മാറിത്തീരുന്നു.

കാള്‍ യൂങിനെ പോലുള്ള മനഃശാസ്ത്രജ്ഞര്‍ മനസ്സിനെ ‘ആഴങ്ങള്‍’ എന്ന പരികല്‍പ്പന കൊണ്ട് പ്രതീകവല്‍ക്കരിക്കുന്നതു കാണാം. കിണറാകട്ടെ, ആഴങ്ങളെ നേരിട്ടെന്നോണം പ്രതിനിധീകരിക്കുന്നു. കിണറില്‍ നിന്നു വെള്ളം കോരുന്നത് അബോധത്തിലുള്ള ഉള്ളടക്കത്തെ വെളിച്ചത്തിലേക്കു കൊണ്ടുവരുന്നതായി പ്രതീകവല്‍ക്കരിക്കപ്പെടാം. ഇവിടെ, കിണര്‍ മനസ്സിന്റെയും അതിന്റെ ആഴങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട ജീവിതപ്രകരണങ്ങളുടെയും കിണറ്റിന്നടിയിലെ വെള്ളം സത്യ,യാഥാര്‍ത്ഥ്യങ്ങളുടെയും വെള്ളം കോരുന്ന തൊട്ടി ബോധപൂര്‍വ്വമായ ശ്രമങ്ങളുടെയും പ്രതീകങ്ങളായി മാറുന്നു. കിണര്‍ കെണിയേയും പരിവര്‍ത്തനത്തിന്റെ ഇടത്തേയും കുറിക്കുന്ന രൂപകങ്ങളായും ചിത്രണം ചെയ്യപ്പെട്ടിട്ടുണ്ട്. സാഹിത്യരചനകളില്‍, വറ്റിയ കിണര്‍ ആത്മീയമായ വന്ധ്യതയുടെയും അപചയത്തിന്റെയും പ്രതീകമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ആര്‍ദ്രത വറ്റിയ പ്രകരണത്തെ എലിയറ്റിന്റെ കവിതയില്‍ എഴുതപ്പെടുന്നത് ഓര്‍ക്കുക.
‘Here is no water but only rock
Rock and no water and the sandy road
The road winding above among the mountains
Which are mountains of rock without water’
സി. സന്തോഷ് കുമാര്‍ എഴുതിയ ‘കോഴിക്കരളന്‍ കല്ലുകള്‍’ രൂപകങ്ങള്‍ കൊണ്ടു പണിതെടുത്ത കഥാഖ്യാനമാണ്. ഈ കഥയില്‍ ഉത്തമപുരുഷസര്‍വ്വനാമം കൊണ്ട്
എഴുതപ്പെടുന്ന കഥാപാത്രം ഒരു കിണര്‍ കുഴിപ്പിക്കുകയാണ്. എന്നാല്‍, കിണര്‍ കുഴിക്കുന്നതിനെയയല്ല, അയാളുടെ മനസ്സിനെ കുഴിക്കുന്നതിനെയാണ് കഥയിലെഴുതുന്നതെന്നു നമുക്കു തോന്നിപ്പോകുന്നു.

അയാളുടെ വീട്ടില്‍ നിത്യോപയോഗത്തിനായി വെള്ളം എടുത്തിരുന്ന കിണര്‍ പെട്ടെന്നു വറ്റിപ്പോകുന്നു. വറ്റിപ്പോയ കിണര്‍ അയാളുടെ മനസ്സു തന്നെ. അയാളുടെ ആര്‍ദ്രതയില്ലാത്ത മനസ്സിന്റെയും അപചയത്തിന്റെയും പ്രതീകം. മനസ്സിനെ കുഴിക്കണം. അടിയിലെവിടെയെങ്കിലും ആര്‍ദ്രതയുണ്ടോയെന്നു കണ്ടെത്തണം. പഴയ കിണര്‍ വീണ്ടും താഴ്ത്തിയാലും പുളിവെള്ളമെന്നു വിദഗ്ദ്ധന്‍.
അയാള്‍ പുതിയ കിണര്‍ കുഴിപ്പിക്കുന്നു. പണിക്കാരായ വക്കച്ചനും ചന്ദ്രനും കിണര്‍ കുഴിക്കുമ്പോള്‍ പല അടരുകളില്‍ നിന്നായി മേല്‍ മണ്ണ്, ചെറ്റപ്പാറ, കോഴിക്കരളന്‍ കല്ലുകള്‍, ചുണ്ണാമ്പുകട്ട പൊടിഞ്ഞതു പോലുള്ള വെള്ളപ്പൂഴി, അതിനു താഴെ കസവുനേര്യതിനെ ഓര്‍മ്മിപ്പിക്കുന്ന മണ്ണടുക്ക്, ആറ്റുമണലിന്റെ തങ്കത്തരികള്‍ എന്നിങ്ങനെ പുറത്തെടുക്കുന്നു. പിന്നെയാണ് ഉറവ വെള്ളം. കുഴിച്ചു കൊണ്ടിരിക്കുന്ന കിണറിന്റെ വ്യത്യസ്ത ആഴങ്ങളില്‍ നിന്നും ഈ മണ്ണടരുകളെ കൊട്ടയില്‍ കോരി വലിച്ചുകയറ്റി പുറത്തിടുന്നതിനെ എഴുതുന്ന കഥാകാരന്‍ സ്വീകരിക്കുന്ന ഭാഷാശൈലി ആ പണിക്കാര്‍ ഉത്തമപുരുഷനാമത്തിന്റെ മനസ്സിനെ കുഴിച്ചെടുക്കുകയായിരുന്നെന്ന പ്രതീതി വായനക്കാരനില്‍ സൃഷ്ടിക്കുന്നതാണ്.
കിണറു കുഴിക്കാന്‍ വന്ന ചന്ദ്രനും വക്കച്ചനും കഥാനായകനുമായി തുടക്കത്തില്‍ അടുക്കുന്നില്ല.
എപ്പോഴും അകല്‍ച്ചയും അപരിചിതത്വവും പുലര്‍ത്തുന്ന രീതിയിലാണ് അവര്‍ നിന്നത്. പെട്ടെന്നൊരു ദിവസം അപ്രതീക്ഷിതമായി വക്കച്ചന്‍ അയാളോട് ചോദിച്ചു ”സാറിന് എന്നെ ഓര്‍മ്മയുണ്ടോ?” പ്രയാഗയിലെ ട്യൂട്ടോറിയല്‍ ക്ലാസ്സില്‍ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്ന്
വക്കച്ചന്‍ അയാളോട് പറയുന്നു. താന്‍ പ്രയാഗയിലല്ല, നളന്ദയിലാണ് പഠിപ്പിച്ചതെന്ന് അയാള്‍ തര്‍ക്കിക്കുന്നു. പ്രയാഗയില്‍ തങ്ങളുടെ ക്ലാസില്‍ പഠിച്ചിരുന്ന സരളയ്ക്കു പ്രേമലേഖനം കൊടുത്തതിന് അയാളെ അവിടെ നിന്നു പുറത്താക്കിയെന്ന് വക്കച്ചന്‍. സരള തന്റെ കൂടെ കിണര്‍ കുഴിക്കുന്ന ചന്ദ്രന്റെ പെങ്ങളാണെന്നും.

കിണര്‍ കുഴിക്കുന്നതിനിടെ കോഴിക്കരളന്‍ കല്ലുകളുടെ അടരുകള്‍ എത്തുമ്പോള്‍ വക്കച്ചന്‍ പറയുന്നുണ്ട്. എത്ര കഷ്ടപ്പെട്ടാലും അതു കോരി കൊട്ട നിറയ്ക്കുക അസാധ്യമാണെന്ന്. അത് മനുഷ്യരുടെ ഉള്ളിലെ രഹസ്യങ്ങള്‍ പോലെയാണെന്ന്. എത്ര കോരിയെടുത്താലും പിന്നെയും ബാക്കി കിടക്കുമെന്ന്. ഒരു പരിധി കഴിഞ്ഞാല്‍ പിന്നെ കൊട്ട നിറയ്ക്കാന്‍ പറ്റത്തില്ലെന്ന്. കോഴിക്കരളന്‍ കല്ലുകള്‍ മനസ്സില്‍ ദമിതമായിരിക്കുന്ന തിന്മയുടെയും പാപങ്ങളുടെയും പ്രതീകങ്ങളായി മാറുന്നു. കഥയുടെ വ്യംഗ്യപാഠത്തിലേക്ക് നേരിട്ടു പ്രവേശനം നല്‍കുന്ന സന്ദര്‍ഭവുമാണിത്. ഒപ്പം ‘Here is no water but only rock’ എന്ന എലിയറ്റിന്റെ വരികളെ ഓര്‍മ്മയിലേക്കു കൊണ്ടുവരികയും ചെയ്യും.

കിണര്‍ കുഴിക്കുമ്പോള്‍ കോഴിക്കരളന്‍ കല്ലുകളുടെ അടരുകള്‍ ഭേദിക്കുമ്പോഴാണ് വക്കച്ചന്‍ അയാളോട് രഹസ്യങ്ങള്‍ ചോദിച്ചു തുടങ്ങുന്നത്.പണിക്കാരുടെ നിര്‍ബന്ധം കൊണ്ട് അയാള്‍ കിണറിലിറങ്ങുന്നു. അത് ഒരു കെണിയാണ്. എന്നാല്‍, ഇവിടെ, അബോധത്തെ വെളിപ്പെടുത്തി സ്വതന്ത്രമാകാനുള്ള സന്ദര്‍ഭം കൂടിയാണത്. ഇപ്പോള്‍, കിണറിന്റെ ആഴങ്ങളില്‍ വച്ച് വക്കച്ചന്‍ അയാളോട് രാജീവനെ കുറിച്ചു ചോദിക്കുന്നു. അയാളുടെ കടുംപിടുത്തം കൊണ്ട് ജോലിയില്‍ നിന്നും സസ്‌പെന്‍ഡു ചെയ്യപ്പെട്ട, ജോലിയില്‍ മിടുക്കനായിരുന്ന കീഴുദ്യോഗസ്ഥന്‍. ഇല്ലാത്ത പെണ്ണുകേസ് ഇയാള്‍ അവന്റെ തലയില്‍ ചാര്‍ത്തിക്കൊടുത്തത്രേ! അവന്‍ ട്രെയിനു മുന്നില്‍ തലവെച്ച് ചാകുകയായിരുന്നു.
പത്താം ക്ലാസിലെ അയാളുടെ ട്യൂഷന്‍ ടീച്ചര്‍ ലളിത ചേച്ചിയെ കുറിച്ചും വക്കച്ചന്‍ ചോദിക്കുന്നു. ലളിതചേച്ചി ഈ വീട്ടിലെ കിണറ്റിലാണ് ചാടി ചത്തത്. അദ്ധ്യാപികയും പഠിതാവും ഇല്ലാതെ ബയോളജി പുസ്തകം അനാഥമായ ഒരു ദിവസത്തെക്കുറിച്ച് കഥയില്‍ എഴുതപ്പെടുന്നുണ്ട്. മുമ്പു പറഞ്ഞ കാര്യങ്ങളെ നിഷേധിക്കുകയും അവയെല്ലാം അയാളുടെ തത്ത്വം പറച്ചിലുകളായും സ്വയം തന്നെ മറന്നുപോകുന്ന കാര്യങ്ങളായും കരുതുകയും ചെയ്യുന്ന ഉത്തമപുരുഷന്‍ ഇവിടെ വക്കച്ചനെ നിഷേധിക്കുന്നില്ല. പക്ഷേ, കിണറ്റില്‍ വെള്ളം കണ്ട ദിവസം പണി തീര്‍ത്ത് മുകളിലേക്കു കയറില്‍ പിടിച്ചു കയറുന്ന വക്കച്ചനെ അയാള്‍ ആ കയറുവെട്ടി താഴേക്ക് കിണറ്റിലേക്കു വീഴ്ത്തുന്നു. വക്കച്ചന്‍ കഥയിലെ ഉത്തമപുരുഷന്റെ മനഃസാക്ഷിയാണെന്നും കിണര്‍ കുഴിക്കല്‍ ആ മനഃസാക്ഷി നടത്തുന്ന സ്വയം പരിശോധനയാണെന്നും കരുതിയാല്‍ വക്കച്ചനെ കിണറ്റിലേക്കു വീഴ്ത്തുന്ന നായകന്‍ തന്റെ മനഃസാക്ഷിയുടെ നിര്‍ദ്ദേശങ്ങളെ തള്ളക്കളഞ്ഞ് തിന്മയെ മൂടിവയ്ക്കുകയും ഹൃദയത്തെ വീണ്ടും കഠിനമാക്കുകയും ചെയ്യുന്ന നീചനാണ്.
മനസ്സിന്റെ അബോധത്തില്‍ നിന്നും കുഴിച്ചെടുത്ത കോഴിക്കരളന്‍ കല്ലുകളുടെ യാഥാര്‍ത്ഥ്യത്തെ ബോധത്തില്‍ സ്വീകരിക്കാനോ അംഗീകരിക്കാനോ സന്നദ്ധനാകാത്തവനാണ് വീണ്ടും കൊടും പാതകം ചെയ്യുന്നത്.
‘കിണറ്റിന്‍കരയിലെ നിലവിളി നിങ്ങള്‍ കേട്ടോ?’
എന്ന ഭാര്യയുടെ ചോദ്യത്തിന് ആരോടെന്നില്ലാതെ അയാള്‍ പറയുന്നു, എല്ലാ കരച്ചിലും എല്ലാരും കേള്‍ക്കണമെന്നില്ലെന്ന്.
ഉച്ചമയക്കത്തിന്നിടയില്‍ ഞെട്ടിയുണര്‍ന്ന്
”കെണറ്റിന്‍ കരേന്ന് ഒരു നിലവിളി”
യെന്ന് അമ്മ പറയുന്നതാണ് തുടക്കം. അച്ഛന്റെ മരണശേഷമുള്ള അമ്മയുടെ വിഭ്രമത്തിന്റെ ഭാഗമായിട്ടാണ് അയാള്‍ അതു ധരിച്ചത്. വെള്ളം കോരാന്‍ പോയ ഭാര്യ കിണര്‍ വറ്റിയെന്നും പറഞ്ഞ് ഓടിക്കിതച്ചു വരുന്നതോടെ കാര്യം ഗൗരവമുള്ളതായി. അച്ഛന്റെ മരണം ആ വീടിന്റെ ആര്‍ദ്രതയുടെ മരണമായിരുന്നുവെന്നു ഗണിക്കാവൂന്ന ചില സന്ദര്‍ഭങ്ങളെ കഥ സൃഷ്ടിക്കുന്നുണ്ട്. ആ കിണര്‍ ഒരിക്കലും വറ്റുകില്ലെന്നു കരുതിയിരുന്നതു പോലെ അച്ഛനും ഒരിക്കലും മരിക്കില്ലെന്നു അവര്‍ കരുതിയിരുന്നത്രെ! കഥയിലെ മറ്റൊരു പ്രധാന കഥാപാത്രമായ പ്രഭാകരന്‍ പഴയ കിണറിനെ സംരക്ഷിച്ചിരുന്നവനാണ്. കിണര്‍ തേകി വെടിപ്പാക്കുമ്പോള്‍ തവിയും പിഞ്ഞാണവും മുതല്‍ താഴും താക്കോലും നാണയങ്ങളും വരെ അയാള്‍ കണ്ടെടുക്കും. വെടിപ്പാക്കലില്‍ കിണറില്‍ മറഞ്ഞതെല്ലാം പഴയതെല്ലാം ഉയര്‍ന്നു പുറത്തുവരും. വീടിനുള്ളിലെ ഏതും.
”കെണറ്റീന്ന് കണ്ടെത്തിക്കുടാത്തതായി ഒരു വീടിന് ഒന്നും തന്നെയുണ്ടാകില്ല” എന്ന അയാളുടെ വാക്കുകള്‍ കിണറിനെ വീടിന്റെ അബോധമനസ്സായി കാണാന്‍ പ്രേരിപ്പിക്കുന്നതാണ്. കിണറു തേകി വൃത്തിയാക്കുക മാത്രമല്ല, അടിത്തട്ടില്‍ ചിരട്ടക്കരിയും കല്ലുപ്പും പാണലിലയും വിരിച്ച് വെള്ളത്തെ ശുദ്ധിയാക്കുക കൂടി ചെയ്യുന്ന പ്രഭാകരന്‍ അയാളുടെ അച്ഛന്റെ മുന്നില്‍ ഭവ്യതയോടെ തല ചൊറിഞ്ഞുനിന്ന് പണിക്കൂലിപ്പണം കൈപ്പറ്റിയിരുന്നു. എന്നാല്‍, മകന്റെ താല്‍പ്പര്യപ്രകാരം പുതിയ കിണറിനു സ്ഥാനം കാണാന്‍ വരുമ്പോള്‍ ഇയാള്‍ പണം വാങ്ങുന്നില്ല! ആ മണ്ണില്‍ ആര്‍ദ്രതയുണ്ടോയെന്ന പ്രഭാകരന്റെ സന്ദേഹത്തെ കൂടി അയാളുടെ പ്രവൃത്തിയില്‍ വായിക്കണം. പ്രഭാകരന്‍ പറയുന്നത്
”ആദ്യം പണി തീര്‍ന്ന് ഉറവ കാണട്ടെ”യെന്നാണ്.
അച്ഛനില്‍ നിന്നും മകനിലേക്കുള്ള മാറ്റത്തിനിടയില്‍ മൂല്യരാഹിത്യം സ്ഥാനം കൈയ്യേല്‍ക്കുന്നതായ തോന്നല്‍ കഥാഖ്യാനം സൃഷ്ടിക്കുന്നുണ്ട്. പണിയായുധങ്ങളില്‍ തുരുമ്പു കേറ്റുന്ന പുളിവെള്ളമാണ് ഇനിയുണ്ടാകുക എന്ന പ്രഭാകരന്റെ വാക്കുകളിലും ഈ മാറ്റത്തിന്റെ സൂചനകളുണ്ട്. എല്ലാ കരച്ചിലും എല്ലാരും കേള്‍ക്കണമെന്നില്ലെന്ന മുഖ്യകഥാപാത്രത്തിന്റെ വാക്കുകള്‍ ആനുഷംഗികമെന്ന് ആദ്യം ധരിച്ചേക്കാമെങ്കിലും അത് ആവര്‍ത്തിച്ചുവരുന്നത് മൂല്യങ്ങളോട് അയാള്‍ പുലര്‍ത്തുന്ന നിസ്സംഗതയെയും ഏതു ക്രൗര്വവും ചെയ്യാനും ന്യായീകരിക്കാനുമുള്ള മനോഭാവത്തെയും പ്രകടിപ്പിക്കുന്നതല്ലേ ? വക്കച്ചനെ കിണറ്റിലേക്കു വീഴ്ത്തുന്നവന്‍ തന്നിലെ തിന്മയെ ബോധതലത്തിലെ വിചാരണകള്‍ക്കു വിധേയമാക്കാന്‍ സന്നദ്ധമാകാതിരിക്കുന്നവനാണ്. അയാളിലെ പാപചിന്തകള്‍ അബോധത്തില്‍ ദമിതമായിരിക്കാന്‍ ഇപ്പോഴും അയാളുടെ ബോധമനസ്സ് ആഗ്രഹിക്കുന്നു. അയാളില്‍ മൂല്യബോധം പ്രവര്‍ത്തിക്കുന്നില്ല.
ലളിതചേച്ചി കിണറിനുള്ളിലേക്കു ചാടി പുറത്തേക്കു നോക്കുമ്പോള്‍ കിണറിന്റെ വാവട്ടത്തിലുടെ കണ്ട കാഴ്ചയെന്തായിരുന്നുവെന്ന് വര്‍ക്കിച്ചന്‍ ഉത്തമപുരുഷനു കാണിച്ചു കൊടുക്കുന്നുണ്ട്. ഓരോ വായനക്കാരനേയും തന്റെ ഉള്ളിലേക്കു നോക്കാന്‍ പ്രേരിപ്പിക്കുന്ന സന്ദര്‍ഭമായി ഇതു മാറിത്തീരുന്നു. ഓരോരുത്തരെയും സ്വയം അഴിച്ചു പരിശോധിക്കാന്‍ സന്നദ്ധമാക്കുന്ന ഔഷധം പോലെ ഇതു പ്രവര്‍ത്തിച്ചേക്കാം. നമ്മളെ കുറിച്ചു നാം തന്നെ ധരിച്ചുവച്ചിരിക്കുന്നതല്ല പുറത്തു സാക്ഷാത്കൃതമാകുന്ന നമ്മളെന്ന്, നമ്മളുടേതെന്ന് സ്വയം കരുതാത്തവ നമ്മളില്‍ ഉണര്‍ന്ന് പുറത്തേക്കു പ്രവഹിക്കുന്നുണ്ടെന്ന് ഈ കഥ ഒരു മൃദുസ്വരത്തില്‍ നമ്മോടു പറയുന്നു.

വിസ്തൃതമായ രൂപകങ്ങള്‍ കൊണ്ട് കവിതകള്‍ മെനഞ്ഞെടുക്കുന്നതു പോലെ കഥാരചനയും സാദ്ധ്യമാക്കുകയാണ് സി സന്തോഷ്‌കുമാര്‍ ചെയ്യുന്നത്. ആഖ്യാനം സുതാര്യമായിരിക്കുമ്പോഴും അതാര്യമായിരിക്കുന്ന അര്‍ത്ഥതലങ്ങള്‍ കഥാഘടനയെ പ്രമേയവുമായി ബന്ധിപ്പിച്ചു കാണാന്‍ പ്രേരിപ്പിക്കുന്നതാണ്. ദമിതമായ അര്‍ത്ഥലോകങ്ങള്‍ ആഖ്യാനത്തിലെ നായകമനസ്സു പോലെ നമ്മെ ധര്‍മ്മവിചാരങ്ങളിലേക്കു മാത്രമല്ല സൗന്ദര്യമൂല്യവിചാരങ്ങളിലേക്കും നയിക്കുന്നു. ഞാന്‍ എന്ന ഉത്തമപുരുഷസൂചന കഥാകാരനെ ലോകത്തിന്റെ പാപത്തെ പേറുന്ന, ലോകത്തിന്റെ തിന്മയില്‍ നിന്നും താനും മുക്തനല്ലല്ലോയെന്നു കേഴുന്ന എഴുത്തുകാരനാക്കുന്നു.
സമകാലിക മലയാളം വരികയില്‍ പ്രസിദ്ധീകരിച്ച, സി. സന്തോഷ് കുമാര്‍ രചിച്ച കോഴിക്കരളന്‍ കല്ലുകള്‍ എന്ന കഥ.
ചിത്രീകരണം : സചീന്ദ്രന്‍ കാറഡുക്ക
ചിത്രങ്ങള്‍ക്ക് കടപ്പാട് : https://www.samakalikamalayalam.com/malayalam-vaarika/story/story-written-by-c-santosh-kumar-147987.html







No Comments yet!