Skip to main content

ദൈവവും മനുഷ്യനും

”God is dead! God remains dead! And we have killed him!’
– Nietzsche (The Gay Science, 125)

ദൈവത്തില്‍നിന്നും കുതറിത്തെറിച്ചോടിയ മനുഷ്യന്‍ കുറ്റബോധമൊന്നുമില്ലാതെ കുന്തിച്ചിരുന്നു. കാത്തിരുന്നിട്ടും കിട്ടാതെപോയൊരു അനുഗ്രഹാശിസ്സായി ദൈവം അയാളുടെ ചുമലില്‍ തൊട്ടു.
അയാള്‍? ആണും പെണ്ണുമെന്ന പ്രാക്തനമായ അബോധത്തെ അതിജീവിച്ച മനുഷ്യനെ അയാള്‍ എന്നു വിളിക്കാമോ? ആദിമമായ ഒരു പാപബോധത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ അധികാരസ്വരൂപമായ ചരിത്രമായി, അയാള്‍ അയാളായി തന്നെ വിരാജിച്ചു. അതങ്ങനെ തന്നെയാകുന്നതാണ് ചില കണക്കുകള്‍ പറഞ്ഞുതീര്‍ക്കാന്‍ നല്ലത്.

”മകനേ…,” ദൈവം വിളിച്ചു.

”പിതാവേ…,” അയാള്‍ വിളികേട്ടു.

”നിനക്കിനി എന്നോടെന്തെങ്കിലും പറയാനുണ്ടോ?”

ദൈവത്തിലേക്ക് തിരിഞ്ഞുപോലും നോക്കാതെ അയാള്‍ പറഞ്ഞു: ”ഇല്ല.”

”നൂറ്റാണ്ടുകള്‍ പിന്നിട്ട നിന്റെ ഈ ജീവിതസപര്യയില്‍ ഒരു ജീവിയെന്ന നിലയില്‍ നീ സംതൃപ്തനാണോ?”

ദൈവം അയാളെ ചോദ്യങ്ങളുടെ ശരശയ്യയില്‍ കിടത്തി. ശരമുന കൊണ്ട് അയാളുടെ പുറം നൊന്തു. ദൈവത്തിന്റെ കൈ പറിച്ചെറിഞ്ഞ്, പിരാന മീനുകള്‍ ആസക്തരായി പുളയുന്ന ജലനീലിമ തേടി ഭൂമിയാകെ അയാള്‍ അലഞ്ഞു.

”നിനക്കിനിയൊരു കൂട്ടു വേണ്ടേ? നിന്റെ വാരിയെല്ലിന് ഇനിയും അതിനുള്ള കരുത്തില്ലേ?”

മനുഷ്യാഹന്തയിലേക്ക് ദൈവം ഒരു അസ്ത്രം തൊടുത്തുവിട്ടു. ജന്മക്രീഡകളുടെ അവസ്ഥാന്തരങ്ങളിലെവിടെയോ കര്‍മ്മകാണ്ഡമായി അതയാളില്‍ തട്ടിത്തെറിച്ചു. അവര്‍ക്കു മുന്നില്‍ ജീവന്റെ ആദിമത്തുടിപ്പായി കടല്‍ പരന്നുകിടന്നു. നദി അതില്‍ വന്നലച്ചാര്‍ത്ത് ലയിച്ചു. നദിക്കരയില്‍ ചത്തൊടുങ്ങിയ മനുഷ്യരുടെ അസ്ഥികള്‍ വെന്തുരുകിയുണങ്ങി മുനകൂര്‍ത്ത് കിടന്നു. അതിലൊന്ന് കൈകൊണ്ടാര്‍ത്തിപൂണ്ട് പിടിച്ചെടുത്ത് അയാള്‍ തിരിഞ്ഞു. അനുഗ്രഹം ചൊരിയുമാറുയരത്തില്‍ ആകാശത്തോളം വളര്‍ന്നുനിന്ന ദൈവത്തിന്റെ നെഞ്ചിലേക്ക് അയാളത് കുത്തിയിറക്കി.

”എന്താണിത് മകനേ?” ദൈവം പിടഞ്ഞു.

”എന്റെ ജന്മോദ്ദേശ്യം പൂര്‍ത്തിയായി.” അയാള്‍ അന്തിമവചനമായി.

ജീവകണങ്ങളുടെ അവസാനത്തെ പ്രാണശ്വാസമായി പ്രപഞ്ചത്തെ വണങ്ങി, മീനുകള്‍ മരണമായി കാത്തുകിടക്കുന്ന ജലപ്പരപ്പിലേക്ക് പാപപുണ്യങ്ങളുടെ ചരിത്രഭാരമേതുമില്ലാതെ അയാള്‍ നടന്നൊഴുകിപ്പോയി.

***

No Comments yet!

Your Email address will not be published.