Skip to main content

സ്വപ്നങ്ങളിൽ രണ്ടുപേർ

എപ്പോഴും അങ്ങനെതന്നെ
അടുത്തെങ്കിലും ഉരിയാടാനോ
കണ്ണുകളിൽ നോക്കി ചിരിക്കാനോ
കഴിയാത്ത ദൂരത്തിൽ.

ചിലപ്പോൾ
റോഡിന്റെ ഇരുവശങ്ങളിൽ.
മറ്റു ചിലപ്പോൾ
ഒരു നദിക്കക്കരെയിക്കരെ.

ചില നേരങ്ങളിൽ
ഒരാൾ കാൽനടയായും
മറ്റേയാൾ പായുന്ന വണ്ടിയിലും.

ഇനിയൊരിക്കലോ
ഒരാൾ പാലത്തിൽ
അടിപ്പാതയിൽ അകപ്പെട്ടൊരാൾ

പിന്നൊരിക്കൽ
അങ്ങോട്ടുമിങ്ങോട്ടും പായുന്ന
തീവണ്ടിയിൽ, ജനാലയ്ക്കരികിൽ.

ഒരിക്കൽ ഒരാൾ ജയിലഴിക്കുള്ളിൽ
ദൂരെ കൺവെട്ടത്ത് കുഴഞ്ഞൊരാൾ.

പിന്നെയെപ്പോഴോ
ഐസിയുവിൽ
പാതിബോധത്തിലൊരാൾ
കണ്ണാടികാഴ്ചയിൽ
കരഞ്ഞൊരാൾ.

ഒരിക്കൽ ഒരാൾ
വണ്ടിയിറങ്ങുമ്പോൾ
ഒരാൾ യാത്ര തുടങ്ങുന്നു.

ഒടുവിൽ കണ്ട സ്വപ്നത്തിൽ
കൈനീട്ടി പിടിക്കാ‍നായുമ്പോൾ
ആരോ
കുലുക്കി വിളിച്ചുണർത്തിയത്
എന്നെയോ നിന്നെയോ?

***

No Comments yet!

Your Email address will not be published.