Skip to main content

ഭൂമിക

സ്മൃതിതപസ്സിൽ വിയർത്തൊലിച്ചോരു
കരിനിഴലുപോലിവൾ ഭൂമി, ഇവൾക്കിപ്പൊഴു-

മുണ്ടനേകം ഉൾത്തുടിപ്പേറുന്ന
പ്രകൃതിയാം ക്ഷീണഹൃൽസ്പന്ദങ്ങൾ!

പ്രാണനായി ഊർജ്ജതാളമായി ജീവിത
പ്രഭച്ചൊരിഞ്ഞമരുന്ന ധരിത്രി, വസുന്ധര,
അകമുണർത്തുന്ന ദീപമായ്, സ്നേഹമായ്
അഖിലജീവിക്കുമെന്ന പ്രഭാവമായ്, ഗേഹമായ്

കപടവൃത്തിയായി കുപിതമാനസർ ചിലർ
ഉർവിതൻ കടക്കൺകളിൽ മോഹിതർ
മനുഷ്യത്വരക്തം പിളർത്തി ചുട്ടെടുക്കുന്നു
പ്രാണന്റെ ഹരിതാഭമാം പ്രകൃതിഗീതകം

അമ്മയെ കാണുന്നു നാമീവനങ്ങളിൽ
കരയുമീവരൾപ്പാടങ്ങളിൽ,സ്വരം
കരിയുമീ കുയിൽ നാദങ്ങളിൽ
മലിനതീർത്ഥം പൊഴിക്കുന്ന പുഴകളിൽ

മുലപറിച്ചെറിഞ്ഞാടുന്ന ക്രുദ്ധതൻ
കുലവിനാശിയാകുന്ന വിഷകന്യക
പിള്ളതീനി തള്ളയാമിവൾ കാളിയാകുന്നു
ഉയർന്നു പാറുന്ന മേഘജാലങ്ങളെ,
ഉടലുടഞ്ഞു പെയ്യുന്ന സ്നേഹങ്ങളേ
കനിവ് തേടുന്ന മണ്ണിലെല്ലാടവും
മുറിവുനീറും മനസ്സിൻ്റെയുള്ളിലും
നിറയെ വർഷിക്ക ജീവാമൃതതുള്ളികൾ

***

No Comments yet!

Your Email address will not be published.