
ആയിരത്തി തൊള്ളായിരത്തി എൺപത്തി ഏഴിലാണ് തൂവാനത്തുമ്പികൾ എന്ന സിനിമ പുറത്തിറങ്ങുന്നത്. ആയിരത്തി തൊള്ളായിരത്തി എൺപത്തി എട്ടിലാണ് മഹാഭാരതം സീരിയൽ ടെലി കാസ്റ്റ് ചെയ്തു തുടങ്ങുന്നത്. അക്കാലത്തെ ഒരു മിഡിൽ ക്ലാസ് സാമ്പത്തിക അവസ്ഥയിലേക്ക് വളർന്ന ഒരു ന്യൂക്ലിയർ ഫാമിലിയിലെ മക്കളെയും കൂട്ടി എന്റെ അച്ഛൻ സ്വന്തം സർക്കാർ ഉദ്യോഗവുമായി ബന്ധപ്പെട്ട് പീരുമേട്ടിലേക്ക്, ഇടുക്കി ജില്ലയിലേക്ക് സ്ഥലം മാറി പോയിരുന്നു. അന്ന് തന്നെ ഞങ്ങൾക്ക് സിനിമ എന്നത് ക്രേസായിരുന്നു. സിനിമ ഞങ്ങളുടെ ജീവിതത്തിൽ വേറെ ഒരു ലോകം തീർത്തു. പക്ഷേ അത് ഒരു വിനോദമാധ്യമമെന്നതിലുപരി, ഒരു ഇമാജിനേറ്റീവ് അൾട്ടർനേറ്റ് റിയാലിറ്റിയായി പ്രവർത്തിച്ചു. പീരുമേട്ടിലെ പരിസരപ്രദേശങ്ങളിൽ സിനിമ ടാക്കീസ് ഇല്ലാത്തത് കൊണ്ട് തന്നെ തൂവാനത്തുമ്പികൾ ഞങ്ങൾ കണ്ടില്ല. ആ സിനിമയെ കുറിച്ചുള്ള പരസ്യങ്ങൾ ഞങ്ങൾ റേഡിയോയിൽ കേട്ടു. സെക്സും പ്രേമവും എന്നൊക്കെ വേർഡിംഗ്സ് ഉള്ള പരസ്യം.

സത്യം പറഞ്ഞാൽ തൂവാനത്തുമ്പികൾ എന്ന് പറഞ്ഞു മലയാളി ആഘോഷിക്കുന്ന സിനിമ എന്റെ ജീവിതത്തിൽ ഒരു തരിമ്പ് പോലും എഫക്റ്റ് ഉണ്ടാക്കിയിട്ടില്ല. പക്ഷേ വീട്ടിൽ റേഡിയോ ഉണ്ടായിരുന്നതും, ചിത്രഭൂമി വാരിക വാങ്ങിയിരുന്നതും, ഹിന്ദു പത്രം വന്നിരുന്നതും (അത് വായിച്ചൊന്നുമില്ല) ഞങ്ങൾക്ക് വേറെ ഒരു മീഡിയ-മീഡിയേറ്റഡ് കൾച്ചറൽ ആംബിയൻസ് അച്ഛൻ സൃഷ്ടിച്ചിരുന്നു. അതേ സമയം മഹാഭാരതം സീരിയൽ വന്നതോടെ വീട്ടിൽ ടി.വി വാങ്ങി. പക്ഷേ മഹാഭാരതം സീരിയൽ കാണുന്നതിനോടൊപ്പം തന്നെ തമിഴിൽ എം.ജി.ആർ മുതൽ കാർത്തിക് വരെ ഉള്ളവരുടെ സിനിമകളും, അങ്ങ് ഹിന്ദിയിൽ Ek Duuje Ke Liye പോലുള്ള റൊമാന്റിക് സിനിമകളും ഒക്കെ കണ്ടു വേറെ ഒരു ഹൈബ്രിഡ് വിഷ്വൽ സെൻസിബിലിറ്റി നമ്മളിൽ രൂപപ്പെട്ടു. ടിപ്പു സുൽത്താന്റെ വാൾ പോലുള്ള സീരിയലുകളും കണ്ടു.
പറഞ്ഞു വരുന്നത്—തൂവാനത്തുമ്പികൾയും മണ്ണാറത്തോടികളിലെ ജയകൃഷ്ണനും എന്ന ലോക്കലൈസ്ഡ് നാരേറ്റീവ് യൂണിവേഴ്സ് അപ്പുറം, ഞങ്ങളുടെ വീട്ടിലെ റേഡിയോയും ടേപ്പ് റെക്കോർഡറും ടെലിവിഷനും ചേർന്ന് ഒരു സ്ട്രക്ചറലൈസ്ഡ് മോഡേണിറ്റിയിലേക്കും മൾട്ടി-മീഡിയ കൾച്ചറൽ ഫ്ലോവിലേക്കും ഞങ്ങളെ കൊണ്ടെത്തിച്ചു.. അതേ സമയം ആയിരത്തി തൊള്ളായിരത്തി എൺപത്തി മൂന്നിലെ ലോകകപ്പ് വിജയം ഞങ്ങളെ ക്രിക്കറ്റ് കളിക്കാനും അതിനോടൊപ്പം ഉള്ള ആക്സസറീസ്, കോസ്റ്റ്യൂംസ് എന്നിവയിലൂടെ ഒരു നോൺ-മലയാളി കൾച്ചറൽ ഐഡന്റിറ്റി സ്പേസിലേക്ക് പ്രവേശിപ്പിച്ചു.ഗ്ലോബലൈസേഷനുശേഷം കൗമാരത്തിൽ റഫ് ആൻഡ് ടഫ് ജീൻസ് മുതൽ സൺനെക്സ് വരെ ഉള്ള വസ്ത്രധാരണങ്ങൾ മുഖേന ഒരു ട്രാൻസ്-റീജിയണൽ യൂത്ത് സബ്ജക്റ്റിവിറ്റി ഞങ്ങളിൽ രൂപപ്പെടുത്തി.
സത്യം പറഞ്ഞാൽ ഇതിന്റെ ഇടയിൽ തൂവാനത്തുമ്പികൾ എന്ന സിനിമയെ മലയാളി ഒരു നോസ്റ്റാൾജിക് കൾച്ചറൽ ആർട്ടിഫാക്റ്റ് ആയി പൊക്കി കൊണ്ടുവരുമ്പോൾ അതൊന്നും ഞങ്ങളെ ബാധിച്ചിരുന്നില്ല. ടെലിവിഷനും പത്രങ്ങളും ഈ സിനിമയെ ആവർത്തിച്ചു ‘പ്രൊഡ്യൂസ്’ ചെയ്യുമ്പോൾ, ഞങ്ങൾ ബാക്ക് സ്ട്രീറ്റ് ബോയ്സ്, മൈക്കൾ ജാക്സൺ, ജാക്കി ചാൻ, ജെറ്റ് ലി, ഡീ കാപ്രിയോ എന്നിവരിലേക്കൊക്കെ മാറിയിരുന്നു—അഥവാ ഒരു ഗ്ലോബൽ മീഡിയ കോൺസംഷൻ റീജിംലേക്ക് പ്രവേശിച്ചിരുന്നു.. തിരുവനന്തപുരത്തെ ഫിലിം ഫെസ്റ്റിവൽ കാലം തുടങ്ങിയതോടെ തൂവാനത്തുമ്പികൾ കുറിച്ച് നോസ്റ്റാൾജിയ പറയുന്നവരെ ഒക്കെ “അയ്യേ… അയ്യേ… അയ്യയ്യേ …” എന്ന രീതിയിൽ മേനോൻ ദാരിദ്ര്യം എന്ന് പറഞ്ഞ് ഊക്കി വിടുമായിരുന്നു.

എറ്റവും അവസാനം ഒരു വർഷം മുമ്പ് എങ്ങാനെയോ മലയാളത്തിൽ മലയാളികൾ സൃഷ്ടിച്ച കൾട്ട് സിനിമകൾ ഒരു കോമിക് ഫീലിൽ പുതിയ രീതിയിൽ കാണാൻ ശ്രമിക്കുമ്പോൾ തൂവാനത്തുമ്പികൾ കണ്ടിരുന്നു. അപ്പോൾ ഒരു ഊള മേനോനെ നന്നായി എടുത്തിട്ട് പറ്റിച്ചു കൈയിൽ കൊടുത്ത ഒരു മുക്കുവ സ്ത്രീയുടെ പ്ലോട്ട് ആയി ആണ് ഈ സിനിമയെ വായിക്കാൻ തുടങ്ങിയത്.
കേരളം എന്ന സമൂഹം റേഡിയോ, ടെലിവിഷൻ തുടങ്ങിയ ടെക്നോളജിക്കൽ റെവല്യൂഷനുകളിലൂടെയും ഗ്ലോബലൈസേഷനിലൂടെയും ഇന്റർനെറ്റിന്റെ വിപ്ലവങ്ങളിലൂടെയും, അതുപോലെ പോസ്റ്റ്-ഡിജിറ്റൽ ട്രാൻസ്ഫോർമേഷനുകളിലൂടെയും ഒരു പോളിസെൻട്രിക് കൾച്ചറൽ ഫീൽഡ് ആയി മാറിയിട്ടുണ്ട്. അതിൽ ഇംഗ്ലീഷ് പഠനം, മറ്റു രാജ്യങ്ങളിലേക്കുള്ള മൈഗ്രേഷൻ, ലോകത്തിലെ അനേകം സംഗീതങ്ങൾ, സിനിമകൾ, വേൾഡ് ലിറ്ററേച്ചർ, കൾച്ചർ, ആഫ്രിക്കൻ വിഷ്വൽസ്, പോസ്റ്റ്-ഡിജിറ്റൽ അറിവുകൾ, എ.ഐ—ഇങ്ങനെ കേരളീയമല്ലാത്ത, മേനോനിത്തം ഇല്ലാത്ത പല എപ്പിസ്റ്റമോളജിക്കൽ ഫ്രെയിംവർക്കുകൾ തലമുറകൾ ഏറ്റെടുത്തിട്ടുണ്ട്..
അത്തരം ഒരു ലോകത്തേക്കാണ് മണ്ണാറത്തൊടി ജയകൃഷ്ണന്റെ ജീവിതം ഡോക്യുമെന്റ് ചെയ്യുന്ന കഥയാത്ര എന്നതിലെ റിയൽ പേഴ്സൺ ആയ കാരിക്കകത്ത് ഉണ്ണി മേനോൻ എന്ന മനുഷ്യന്റെ ചരിത്രവും കൂടി വീണ്ടും ഒരു കോൺവഴ്സേഷണൽ ഡോക്യുമെന്ററിയുമായി മോഹൻലാൽ വരുന്നത്.
സത്യം പറഞ്ഞാൽ കേരളവും കേരളത്തിന്റെ നോസ്റ്റാൾജിയും ചരിത്ര നിർമ്മിതിയും ഈ മേനോൻ ചരിത്രങ്ങളിലും അവരുടെ തറവാട്ട് മഹിമകളിലും അവരുടെ ഒളിച്ചോട്ടങ്ങളിലും അഭിരമിച്ച് ചുരുങ്ങുന്നത് കണ്ടാൽ ചിരിച്ച് ഊപ്പാടിളകും. ഇത് ഒരു ഫ്യൂഡൽ റിമ്നന്റ്സ് ഓഫ് കൾച്ചറൽ മെമ്മറി ആയി മാത്രമേ വായിക്കാൻ കഴിയൂ. ഈ പോസ്റ്റ്-ഡിജിറ്റൽ കാലത്ത് പുതിയ തലമുറകൾ കേരളം എന്ന മിത്തിക്കൽ കോൺസെപ്റ്റിനെ തന്നെ തകർത്തു തോട്ടിൽ എറിയുന്ന ഒരു കാലത്ത് ഇമ്മാതിരി മേനോൻ ദാരിദ്ര്യങ്ങളൊക്കെ പൊലിപ്പിച്ചു “ഇതൊക്കെ ആണ് കേരളീയ നോസ്റ്റാൾജിയ” എന്ന് പടച്ചു വിടുമ്പോൾ സത്യം പറഞ്ഞാൽ പാവം തോന്നും.
കഥയാത്ര എന്ന ഈ വീഡിയോവിൽ ഒരു വിഷ്വൽ ഉണ്ട് — കുറെ ദളിതരായ കർഷകർ പാടത്ത് നെല്ല് കൊയ്യുമ്പോൾ പല്ലക്ക് പോകുന്ന ഒരു എ.ഐ ഇമേജ്. അതിന്റെ ബാക്ക്ഗ്രൗണ്ടിൽ ഉണ്ണി മേനോന്റെ വോയ്സ് ഓവർ ഇങ്ങനെ: “അന്ന് ജന്മിത്തത്തിന്റെ സമൃദ്ധിയുടെ കാലം ആയിരുന്നു.” പല്ലക്ക് ചുമക്കുന്ന അടിമത്ത വ്യവസ്ഥയും ആ അശ്ലീലതയും ജന്മിത്തത്തിന്റെ സമൃദ്ധിയുടെ കാലം ആയിരുന്നു എന്ന് പറയാൻ ചില്ലറ തൊലിക്കട്ടി ഒന്നും പോരാ. ഇത് ഒരു റൊമാന്റിസൈസ്ഡ് ഫ്യൂഡൽ ഇമാജിനേഷൻ ആണ്—അടിമത്ത വ്യവസ്ഥയുടെ ഹിംസയെ എക്സ്റ്ററ്റിസൈസ് ചെയ്യുന്ന ഒരു വിഷ്വൽ ഐഡിയോളജി.
ചരിത്രം നിർമ്മിക്കപ്പെടുന്നത് ചില അശ്ലീലതകളുടെ നോസ്റ്റാൾജിയകൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുമ്പോഴാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഈ തൂവാനത്തുമ്പികൾ നോസ്റ്റാൾജിയയിൽ ഈ പോസ്റ്റ്-ഹ്യൂമൻ നിരയിലേക്ക് കടക്കുന്ന ഒരു ലോകത്തിലേക്ക് എ.ഐ പോലുള്ള സാങ്കേതികതയുടെ സഹായത്തിൽ തിരിച്ചു പോകുന്നതും, അതിനെ എടുത്ത് ആഘോഷിക്കുന്നതും, അതിൽ അഭിരമിക്കുന്ന മലയാളി ദാരിദ്ര്യം കാണുമ്പോൾ ചിരിക്കണോ കരയണോ എന്നറിയില്ല. ഇവരൊക്കെ എപ്പോഴാണ് ഈ മേനോൻ തറവാട്ടിൽ നിന്നും പുറത്തിറങ്ങി കുറഞ്ഞത് ഒരു കെ.എസ്.ആർ.ടി.സി ബസിലെങ്കിലും കയറി പുതിയ ലോകം കാണുക?
അയ്യയ്യോ എന്തൊരു അശ്ലീലതയാണ്. കഷ്ടം. ചുമ്മാതല്ല, കേരളം വെറും ഒരു ഇട്ടാവട്ട ദാരിദ്ര്യം മാത്രമാണ് എന്ന് ആരോ പറഞ്ഞത്!







No Comments yet!