Skip to main content

മാർക്‌സും ദൈവവും

നിങ്ങളുടെ ജീവിതാന്ത്യത്തിൽ രണ്ട് കാര്യങ്ങൾ അവശേഷിക്കുന്നു: അന്തസ്സും ശൈലിയും. എനിക്ക് നല്ല ജോലി ചെയ്യണം. താൽപ്പര്യമുള്ള ഒരേയൊരു കാര്യം അതാണെന്നാണ്‌ ഫ്രഞ്ച്-‐ഇറാനിയൻ ഗ്രാഫിക് നോവലിസ്റ്റ്, കാർട്ടൂണിസ്റ്റ്, ചലച്ചിത്ര നിർമാതാവ് തുടങ്ങിയ നിലകളിൽ അറിയപ്പെട്ട മർജാനെ സത്രപി 2020 ൽ ദി ഐറിഷ് ടൈംസിനോട് പറഞ്ഞത്‌. 56 ‐ാം വയസ്സിൽ ഫ്രാൻസിൽ നിര്യാതയായ അവർ ആ തത്ത്വങ്ങളിൽ എക്കാലവും ഉറച്ചുനിന്നു. 2000 ‐03 വരെ നീണ്ടുനിന്ന വിപ്ലവകരവും ആത്മകഥാസ്‌പർശവുമുള്ള കോമിക് ഗ്രാഫിക് നോവൽ പരമ്പര ദി കംപ്ലീറ്റ് പെർസെപോളിസിലൂടെയാണ് കൂടുതൽ ശ്രദ്ധേയയായത്. ഇറാനെ സംബന്ധിച്ച അന്താരാഷ്ട്ര ധാരണകൾ പുനർനിർമിക്കാൻ സഹായിച്ചു ആ ഓർമക്കുറിപ്പ്‌. 1979 ലെ ഇസ്ലാമിക വിപ്ലവവേളയിലും ശേഷവും വളർന്ന ബാല്യകാലം വിവരിക്കുന്ന ഗ്രാഫിക് നോവൽ ആഗോളതലത്തിൽ ആഘോഷിക്കപ്പെട്ടു. പിന്നീട് ആ കൃതി ഓസ്കാർ നോമിനേഷൻ നേടിയ ആനിമേറ്റഡ് ചിത്രമായി. നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിക്കൻ വിത്ത് പ്ലംസ് ലൈവ്- ആക്ഷൻ ചലച്ചിത്രമായി രൂപാന്തരപ്പെട്ടു. 2019-ൽ മേരി ക്യൂറിയെക്കുറിച്ചുള്ള സിനിമയ്ക്ക് പ്രചോദനമായതാണ്‌ റേഡിയോആക്ടീവ്. ലാ ബാൻഡെ ഡെസ് ജോട്ടാസ് (2012) ഡിയർ പാരീസ് (2024) എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സ്വീഡിഷ്‌ നടനും നിർമാതാവുമായ ഭർത്താവ് മാറ്റിയാസ് റിപ്പ 2025 ഏപ്രിൽ എട്ടിന്‌ ലോകത്തോട്‌ വിടപറഞ്ഞതിനെ തുടർന്ന് സത്രപി ദുഃഖത്താൽ മരിച്ചുവെന്നാണ്‌ ഫ്രഞ്ച് വാർത്താ ഏജൻസി എഎഫ്‌പിക്ക് നൽകിയ പ്രസ്താവനയിൽ ബന്ധുക്കൾ അഭിപ്രായപ്പെട്ടത്‌. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ തനിക്ക് ജീവിതത്തിലെ സ്നേഹം നഷ്ടപ്പെട്ടുവെന്ന്‌ അവരും കുറിച്ചു. ഫ്രഞ്ച് നാഷണൽ അസംബ്ലി അധ്യക്ഷൻ യായേൽ ബ്രൗൺ-പിവെറ്റ് പറഞ്ഞത്‌, സത്രപി തന്റെ കൃതികളെ സ്വാതന്ത്ര്യ പ്രവർത്തനമാക്കി മാറ്റി, പെർസെപോളിസിലൂടെ ഇറാനിയൻ വിപ്ലവത്തിന് മുഖവും ശബ്ദവും നൽകി, സ്ത്രീസ്വാതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടിയുള്ള പോരാട്ടം അഭിമാനത്തോടെ നിർവഹിച്ചു. ഫ്രാൻസിന് വലിയ കലാകാരിയെ നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ്‌.

Buy The Complete Persepolis: Volumes 1 and 2 Book Online at Low Prices in  India | The Complete Persepolis: Volumes 1 and 2 Reviews & Ratings -  Amazon.in

ഇടതുപക്ഷ വാദങ്ങളെ പിന്തുണച്ച അച്ഛനമ്മമാർ

1969 നവംബർ 22 ന് വടക്കുപടിഞ്ഞാറൻ ഇറാനിലെ റാഷിൽ ഉയർന്ന മധ്യവർഗ കുടുംബത്തിലാണ്‌ സത്രപിയുടെ ജനനം. അച്ഛൻ എൻജിനീയറും അമ്മ വസ്‌ത്ര ഡിസൈനറും. റാസി ഫ്രഞ്ച് ഭാഷാ ഹൈസ്‌കൂളിൽ ചേർന്നു. അച്ഛനമ്മമാർ രാഷ്ട്രീയത്തിൽ ഏറെ സജീവം. അവസാനത്തെ ഷായുടെ രാജവാഴ്ചയ്‌ക്കെതിരായ ഇടതുപക്ഷ വാദങ്ങളെ പിന്തുണച്ചിരുന്നു. അമ്മയുടെ മുതുമുത്തച്ഛൻ 1848 മുതൽ 1896 വരെ ഷാ ആയിരുന്ന നാസർ അൽ-ദിൻ ഷാ ഖജർ ഗിലാൻ പ്രവിശ്യാ ഗവർണറുമായി. 1979 ലെ അധികാരം പിടിച്ചെടുത്ത ഇസ്ലാമിക മതമൗലികവാദികളുടെ ഭരണത്തിൻ കീഴിലായിരുന്നു മാതാപിതാക്കൾ ജീവിച്ചത്. ചെറുപ്പകാലത്ത് വിവിധ ഭരണകൂടങ്ങളുടെ ക്രൂരതകൾക്ക് സത്രപി വിധേയയായി. പല കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പിടികൂടി പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തു. അച്ഛനമ്മമാർ അവളെ ശക്തമായ ഇച്ഛാശക്തിയുള്ളവളായിരിക്കാനും അവകാശങ്ങൾ സംരക്ഷിക്കാനും പ്രോത്സാഹിപ്പിച്ചെങ്കിലും മകളുടെ സുരക്ഷയെക്കുറിച്ച് അവർ ആശങ്കാകുലരായി. കൗമാരത്തിൽ മാന്യത ആവശ്യപ്പെട്ടതിനും ഭരണകൂടം നിരോധിച്ച സംഗീത കാസറ്റ്‌ വാങ്ങിയതിനും പൊലീസ്‌ ദ്രോഹിച്ചു. 14 വയസ്സുള്ളപ്പോൾ വിദേശത്ത് പഠിക്കുന്നതിന്‌ കുടുംബ സുഹൃത്തിനൊപ്പം താമസിക്കാൻ ഏർപ്പാട് ചെയ്തു. 1983-ൽ ലൈസി ഫ്രാൻസിസ് ഡി വിയന്നയിൽ ചേരാൻ ഓസ്ട്രിയയിലെ വിയന്നയിലെത്തി . പലപ്പോഴും ഒരു വീട്ടിൽ നിന്ന് മറ്റൊന്നിലേക്ക് മാറുകയും ചിലപ്പോൾ സുഹൃത്തുക്കളുടെ അപ്പാർടുമെന്റുകളിൽ താമസിക്കുകയും ചെയ്തു. ഒടുവിൽ വീടില്ലാത്തവളായി മാറുകയും മൂന്ന് മാസത്തോളം തെരുവുകളിൽ കഴിയേണ്ടിയും വന്നു; മാരകമായ ബ്രോങ്കൈറ്റിസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുംവരെ. സുഖം പ്രാപിച്ച ശേഷം ഇറാനിലേക്ക് മടങ്ങി ടെഹ്‌റാനിലെ ഇസ്ലാമിക് ആസാദ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. 21‐ാം വയസ്സിൽ സത്രപി ഇറാൻ-‐ഇറാഖ് യുദ്ധ സൈനികനെ കല്യാണം കഴിച്ചെങ്കിലും മൂന്ന് വർഷത്തിന് ശേഷം വേർപിരിഞ്ഞു. വിവാഹമോചന ശേഷം ഹൗട്ട് എക്കോൾ ഡെസ് ആർട്സ് ഡു റിൻ സ്കൂളിൽ പഠിക്കാൻ ഫ്രാൻസിലെ സ്ട്രാസ്ബർഗിലേക്ക് മാറി. മാതൃഭാഷയായ പേർഷ്യന് പുറമേ ഫ്രഞ്ച്, ഇംഗ്ലീഷ്, സ്വീഡിഷ്, ജർമൻ, ഇറ്റാലിയൻ എന്നീ അഞ്ച് യൂറോപ്യൻ ഭാഷകളും സംസാരിച്ചു. 1994-ൽ ഫ്രാൻസിൽ സ്ഥിരതാമസമാക്കിയ സത്രപി പിന്നീട് 2006-ൽ പൗരത്വം നേടി. ജീവിതത്തിലുടനീളം ജന്മനാട്ടിലെ പൗരോഹിത്യ ത്തിനെതിരെ ശക്തമായി നിലകൊണ്ടു. 1979-ൽ ഷായെ അട്ടിമറിച്ച് ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിച്ചശേഷം പ്രക്ഷോഭങ്ങളെ മറികടന്ന് തുറന്നുപറച്ചിൽ നടത്തിയ പെൺകുട്ടിയുടെ കഥയാണ് 2000-ൽ പ്രസിദ്ധീകരിച്ച പെർസെപോളിസ്. 14-‐ാം വയസ്സിൽ യൂറോപ്പിലേക്ക് ഒറ്റയ്ക്ക് അയയ്ക്കപ്പെടുംമുമ്പ് രാജ്യത്തെ അക്രമങ്ങളും പ്രത്യയശാസ്ത്ര നിയന്ത്രണങ്ങളും മനസ്സിലാക്കാൻ നായിക നടത്തുന്ന പരിശ്രമങ്ങളാണ്‌ തുടർന്ന്‌ വരുന്നത്. ഇറാനിയൻ ജനതയുടെ മനുഷ്യത്വത്തെക്കുറിച്ച് പാശ്ചാത്യ വായനക്കാരെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യമായിരുന്നു പെർസെപോളിസിനെന്ന്‌ 2024-ൽ ഗാർഡിയനോട് പറഞ്ഞ സത്രപി ഓ, അവർ യഥാർഥത്തിൽ നമ്മളെപ്പോലുള്ള മനുഷ്യരാണെന്നും കൂട്ടിച്ചേർത്തു. ഓർമക്കുറിപ്പിന്റെ ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റു, ലോകത്തിലെ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഇറാനിയൻ എഴുത്തുകാരിൽ ഒരാളായി സത്രപി മാറി. കൂടാതെ അതിന്റെ വിജയം ഇറാനിയൻ സമൂഹത്തെയും സംസ്കാരത്തെയും കുറിച്ചുള്ള പാശ്ചാത്യ മുൻവിധികളെയും അനുമാനങ്ങളെയും വെല്ലുവിളിച്ചു. പെർസെപോളിസ് പ്രസിദ്ധീകരണത്തിൽ എത്തുമെന്ന് തുടക്കത്തിൽ വലിയ പ്രതീക്ഷയ ഉണ്ടായിരുന്നില്ല അവർക്ക്‌. ആ സമയത്ത് സ്ട്രാസ്ബർഗിൽ കലാ വിദ്യാർഥിനിയായിരുന്നു, കോമിക്സിൽ താരതമ്യേന പരിമിതമായ പ്രൊഫഷണൽ പരിചയമേ ഉണ്ടായിരുന്നുള്ളൂ. പ്രസാധകനെ കണ്ടെത്താനാവുമെന്ന് ഉറപ്പുമുണ്ടായില്ല. സുഹൃത്തുക്കൾക്ക് വായിക്കാൻ 50 ഫോട്ടോകോപ്പികൾ എടുക്കാമെന്നാണ്‌ കരുതിയത്‌. പിന്നീട് പെർസെപോളിസിന്റെ ആനിമേറ്റഡ് ചലച്ചിത്രാവിഷ്കാരത്തിൽ സത്രപി സഹസംവിധായകയായി, അത് അന്താരാഷ്ട്ര വിജയമായി മാറുകയും മികച്ച ആനിമേറ്റഡ് ഫീച്ചറിനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിതയായി ഓസ്കാർ ചരിത്രത്തിൽ ഇടം നേടുകയും ചെയ്തു. പുറം ലോകം തന്നെ കേൾക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് ഇറാനിലെ യുവാക്കൾക്ക് ഉറപ്പുനൽകുകയായിരുന്നു തന്റെ കോമിക് പുസ്തകങ്ങളുടെ ഉദ്ദേശ്യമെന്ന് പറഞ്ഞിട്ടുണ്ട്. അവർ നിങ്ങളെ കൊന്നാലും ലോകം മുഴുവൻ അത് കാര്യമാക്കുന്നില്ലെങ്കിൽ അതെങ്ങനെ? ഞാൻ ചോദിക്കുന്നത് ഇതാണ്: അത് തിരിച്ചറിയുക എന്നായിരുന്നു പ്രതികരണം. 2012- ലെ അഭിമുഖത്തിൽ താൻ തെരഞ്ഞെടുത്ത മാധ്യമത്തെക്കുറിച്ച് പറഞ്ഞത്‌ എഴുതുംമുമ്പ് സംസാരിക്കുംമുമ്പ്‌ വാക്കുകൾക്ക് മുമ്പ് വരയ്ക്കുക എന്നത് മനുഷ്യന്റെ ആദ്യ ഭാഷയാണെന്നും. തുടർന്ന് സത്രപി അഞ്ച് ഫീച്ചർ ചിത്രങ്ങൾ സംവിധാനം ചെയ്തു, അതിൽ റോസാമണ്ട് പൈക്ക് ശാസ്ത്രജ്ഞ മേരി ക്യൂറിയായി അഭിനയിച്ച റേഡിയോ ആക്ടീവ് (2019) ഉൾപ്പെടുന്നു.

MARJANE SATRAPI (1969-2026)
മർജാനെ സത്രപി

സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം പ്രതിഷേധങ്ങൾക്ക് തിരികൊളുത്തിയ മഹ്‌സ അമിനിയുടെ വധം

വർഷങ്ങളോളം കോമിക്‌ രംഗത്തുനിന്ന്‌ മാറിനിന്നശേഷം 2024-ൽ 17 ഇറാനിയൻ അന്തർദേശീയ കോമിക് കലാകാരന്മാരെയും അക്കാദമിക് വിദഗ്ധരെയും ഗവേഷകരെയും അണിനിരത്തിയ സഹകരണ ഗ്രാഫിക് സൃഷ്ടിയായ വുമൺ, ലൈഫ്, ഫ്രീഡം എന്നിവ ഏകോപിപ്പിച്ച്‌ മാധ്യമത്തിലേക്ക് മടങ്ങി. ഇറാന്റെ നിർബന്ധിത ശിരോവസ്ത്ര നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് 2022- സെപ്‌തംബർ 13 ന് തടവിലാക്കപ്പെട്ട മഹ്‌സ അമിനി കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് ഉയർന്ന പ്രതിഷേധ പ്രസ്ഥാനത്തെ പുസ്തകത്തിലൂടെ അടയാളപ്പെടുത്തി. നിർബന്ധിത ഹിജാബ് നിയമങ്ങൾ ലംഘിച്ചതായി കുറ്റംചുമത്തി സദാചാര പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്നുള്ള ശാരീരിക പീഡനം കാരണമാണ്‌ ആ ഇരുപത്തിരണ്ടുകാരി സെപ്‌തംബർ16 ന് മരിച്ചത്‌. തടങ്കൽ കേന്ദ്രത്തിൽ കുഴഞ്ഞുവീണ്‌ അബോധാവസ്ഥയിലാവുകയായിരുന്നു. അമിനിയുടെ മരണം ചരിത്രപ്രസിദ്ധമായ “സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ പ്രതിഷേധങ്ങൾക്ക് തിരികൊളുത്തി. സർക്കാരിന്റെ കർശനമായ വസ്ത്രധാരണ രീതികളെയും വ്യവസ്ഥാപിത അടിച്ചമർത്തലുകളെയും ധിക്കരിച്ച് ഇറാനിലുടനീളം സ്ത്രീകൾ ശിരോവസ്ത്രം കത്തിക്കുകയും മുടി മുറിക്കുകയും ചെയ്‌തു. അക്രമാസക്ത അടിച്ചമർത്തലുകളിലൂടെയാണ്‌ ഭരണകൂടം പ്രതികരിച്ചത്‌. അതിന്റെ ഫലമായി നൂറുകണക്കിന് പ്രതിഷേധകർ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകൾ അറസ്റ്റിലാകുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്യുകയുമുണ്ടായി.അമിനിയുടെ മരണത്തിലേക്ക് നയിച്ച ശാരീരിക അക്രമത്തിന് ഇറാനിയൻ ഭരണകൂടമാണ് ഉത്തരവാദിയെന്ന് സ്വതന്ത്ര യുഎൻ വസ്തുതാന്വേഷണ ദൗത്യം നിർണയിച്ചു.

മഹ്സ അമിനിയുടെ മരണം - വിക്കിപീഡിയ
മഹ്‌സ അമിനി

സാംസ്കാരിക പ്രവർത്തനമാണ്‌ തനിക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം. പുസ്തകം ഇറാനിയൻ ജനതയ്ക്കുള്ള സന്ദേശമാണ്, കേൾക്കൂ, നിങ്ങൾ ഒറ്റയ്ക്കല്ലെന്നാണ്‌ സൂചിപ്പിക്കാനുള്ളത്‌ എന്നായിരുന്നു സത്രപിയുടെ വിലയിരുത്തൽ. അവരുടെ മരണവാർത്ത കേട്ടപ്പോൾ ദുഃഖം തോന്നി. പെർസെപോളിസ് വലിയ സ്വാധീനം ചെലുത്തിയതാണ്‌. ദി ഹാൻഡ്‌മെയ്ഡ്‌സ് ടെയിലിലെയും ദി ടെസ്റ്റമെന്റ്‌സിലെയും കഥാപാത്രങ്ങൾ അനുഭവിക്കുന്ന അതേതരം പോരാട്ടങ്ങളെ – അത്‌ യഥാതഥമായി ജീവിതത്തിൽ – ചിത്രീകരിച്ചു. ദിവ്യാധിപത്യ ഭരണകൂടത്തിലെ സാധാരണ സ്ത്രീകളുടെ അടിച്ചമർത്തൽ, രഹസ്യ കലാപങ്ങൾ, വിഷാദം, മുന്നോട്ട് പോകാൻ അവർ കാണിച്ച ധൈര്യം; പക്ഷേ സത്രപി അത് ജീവിച്ചപ്പോൾ മാത്രമാണ് ഞാൻ അതേക്കുറിച്ച് എഴുതിയത്. ഇറാൻ മറ്റൊരു യുദ്ധത്തിനും ജനസംഖ്യയുടെ മേലുള്ള നിയന്ത്രണം തീവ്രമാകുന്നതിനും ഇടയിൽ ഇപ്പോൾ അവരുടെ പ്രവർത്തനങ്ങൾ എക്കാലത്തെക്കാളും പ്രസക്തമാണെന്നാണ്‌ കനേഡിയൻ കവയിത്രിയും നോവലിസ്റ്റും വിമർശകയും പരിസ്ഥിതി പ്രവർത്തകയുമായ മാർഗരറ്റ് എലനോർ ആറ്റ്‌വുഡ് ഗാർഡിയനോട് പ്രതികരിച്ചത്‌. ഫ്രഞ്ച് പത്രപ്രവർത്തകയും എഴുത്തുകാരിയും ടെലിവിഷൻ അവതാരകയുമായ ട്രിസ്റ്റെയ്ൻ ബാനൻ എക്‌സിൽ സത്രപിക്ക് ആദരാഞ്ജലി അർപ്പിച്ച്‌ കുറിച്ചത്‌, ഇനി നീ എന്നെ വിളിച്ച് എനിക്ക് ജന്മദിനാശംസകൾ നേരില്ല, ഞാൻ ആരാധിക്കുന്ന ആ ചെറിയ കവിളുകൾ ആഘോഷിക്കൂ. എനിക്ക് അത് മറികടക്കാൻ കഴിയില്ല. നീ സ്വാതന്ത്ര്യവും ദൃഢനിശ്ചയവും ധൈര്യവുമായിരുന്നു. ഒരു ദിവസം ഇറാനിയൻ ജനത സ്വതന്ത്രരാകും, നിന്നോടൊപ്പം നിന്നെപ്പോലെ എന്നാണ്‌. എന്റെ സുഹൃത്ത് സത്രപിയുടെ വിയോഗവാർത്ത കേട്ടപ്പോൾ വലിയ ദുഃഖം തോന്നി. അവർ മികച്ച കലാകാരിയും കോമിക്സ് സ്രഷ്ടാവും ചിത്രകാരിയും ചലച്ചിത്ര നിർമാതാവുമായിരുന്നു, എല്ലാറ്റിനുമുപരി വികാരഭരിതയും പ്രതിബദ്ധതയുമുള്ള സ്ത്രീ. പെർസെപോളിസ് മുതൽ മേരി ക്യൂറിയുടെ ജീവചരിത്രമായ റേഡിയോ ആക്ടീവ് വരെ ഇറാനിലും ലോകമെമ്പാടുമുള്ള ജനാധിപത്യത്തിന്റെയും സ്ത്രീകളുടെ അവകാശങ്ങളുടെയും സംരക്ഷണത്തിൽ അവർ പ്രധാന ശബ്ദമായി സ്വയം സ്ഥാപിച്ചു. ഏറെ കഴിവുള്ള കർക്കശക്കാരിയായിരുന്നു, ഒപ്പം വളരെ അനായാസമായ ശാന്തതയും പ്രത്യേകത. പെർസെപോളിസ് ഹൃദയഭേദകമായ സ്റ്റൈലിഷ് മാസ്റ്റർപീസ് ആയിരുന്നു. ഒരു ജീവിതത്തിന് താങ്ങാൻ കഴിയുന്ന ഏറ്റവും മോശമായ കാര്യങ്ങളായ വിപ്ലവം, പീഡനം, നാടുകടത്തൽ, സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പതുക്കെയുള്ള മോഷണം എന്നിവയെല്ലാം അവൾ എടുത്തു, അവയെ കറുപ്പും വെളുപ്പും നിറങ്ങളിലുള്ള ചിത്രങ്ങളാക്കി, അതേ പേജിൽ ചിരിപ്പിക്കുകയും നിങ്ങളുടെ ഹൃദയം തകർക്കുകയും ചെയ്തു. ടെഹ്‌റാനിലെ തെരുവുകളിൽ എല്ലാം പണയപ്പെടുത്തി ലോകം മുഴുവൻ നോട്ടമിട്ടപ്പോൾ അവർ സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന പുസ്തകം എഡിറ്റ് ചെയ്ത് ആ മുഖങ്ങൾ നമ്മുടെ മുന്നിൽ വച്ചു. ഭർത്താവിനെ നഷ്ടപ്പെട്ട് ഒരു വർഷത്തിലേറെയായി ദുഃഖം കാരണണ് അവർ മരിച്ചതെന്ന് കുടുംബം പറയുന്നു. ഞാൻ അവരെ വിശ്വസിക്കുന്നുവെന്നുമാണ്‌ ഇലെ-ഡി- ഫ്രാൻസ് റീജിയണൽ കൗൺസിൽ പ്രസിഡന്റ് വലേരി പെക്രസ്സെ അഭിപ്രായപ്പെട്ടത്‌.

Karl Marx | Books, Theory, Beliefs, Children, Communism, Religion, & Facts  | Britannica
കാൾ മാർക്‌സ്‌

മതനിരപേക്ഷ മതമായി പ്രവർത്തിക്കുന്ന കമ്യൂണിസം

ദൈവത്തെയും കാൾ മാർക്സിനെയും യുവാവായ മാർജി ഏറെക്കുറെ സമാന രൂപഭാവങ്ങളോടെയാണ് പെർസെപോളിസിൽ വരച്ചിരിക്കുന്നത്. ഇറാനിൽ താൻ കാണുന്ന സാമൂഹികാനീതികൾക്കും രാഷ്ട്രീയ അടിച്ചമർത്തലുകൾക്കും മാർജിക്ക് സമ്പൂർണ ഉത്തരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഉന്നതരും സർവശക്തരുമായ അധികാര വ്യക്തികളായി ഇരുവരും വർത്തിക്കുന്നുവെന്നാണ്‌ ശ്രദ്ധേയമായ ആ ദൃശ്യ സമവാക്യത്തിന്റെ വെളിപ്പെടുത്തൽ. രണ്ടും തമ്മിലെ പ്രധാന സമാനതകളും പ്രതീകാത്മകതയും നോവലിസ്‌റ്റ്‌ പര്യവേക്ഷണം ചെയ്‌തു. ദൈവവും മാർക്സും അവന്റെ മനസ്സിൽ തികഞ്ഞ സത്യവാദികളായി പ്രവർത്തിക്കുകയാണ്‌, ചോദ്യംചെയ്യപ്പെടാത്ത ഭക്തി ആവശ്യപ്പെടുന്നു. ഇരു സിദ്ധാന്തങ്ങളെയും പൂർണ ലോകത്തിനായുള്ള ബ്ലൂപ്രിന്റുകളായി കണ്ടു. ചുറ്റും നടമാടുന്ന കഷ്ടപ്പാടുകളിൽ നിന്നും വ്യവസ്ഥാപരമായ അസമത്വങ്ങളിൽ നിന്നുമുള്ള മോചനം പ്രതിനിധീകരിക്കുന്നതിനാലാണ് മാർജി രണ്ട് കഥാപാത്രങ്ങളിലേക്കും ആകർഷിക്കപ്പെടുന്നത്. ദൈവം ആത്മീയ രക്ഷ ഉറപ്പുകൊടുക്കുമ്പോൾ മാർക്സ് രാഷ്ട്രീയ മോചനം വാഗ്ദാനം ചെയ്യുന്നു. കിടക്കയിൽ ആശ്വാസത്തിനും മാർഗനിർദേശത്തിനും ദൈവത്തിലേക്കെന്നപോലെ പിന്നീട് മാർക്സിന്റെ ആശയങ്ങളിലേക്കും ഛായാചിത്രത്തിലേക്കും തിരിയുകയാണ്‌. ഇറാനിയൻ വിപ്ലവത്തിന്റെ യാഥാർഥ്യങ്ങളുമായി ഇടപെടുമ്പോൾ ഇരുവരും സാങ്കൽപ്പിക കൂട്ടാളികളായി മാറുന്നു. മതപരവും മതനിരപേക്ഷവുമായ പ്രത്യയശാസ്ത്രങ്ങൾ തമ്മിലെ ഘടനാപരമായ സമാനത സത്രപി എടുത്തുകാണിച്ചു. മാർജിയെ സംബന്ധിച്ച്‌ കമ്യൂണിസം മതനിരപേക്ഷ മതമായി പ്രവർത്തിക്കുന്നു, സ്ഥാപനപരമായ മതത്തിൽ നിന്ന് അകന്നു കഴിഞ്ഞശേഷം മാർക്‌സിന്റെ രചനകൾ പുതിയ ബൈബിളായി. ആത്യന്തികമായി ദിവ്യ മാർഗനിർദേശം തേടുന്ന കുട്ടിയിൽനിന്ന് വിപ്ലവകരമായ മാറ്റം ആഗ്രഹിക്കുന്ന, രാഷ്ട്രീയമായി ഉണർന്നിരിക്കുന്ന കൗമാരക്കാരനിലേക്കുള്ള മാർജിയുടെ പരിവർത്തനത്തെ ദൃശ്യം സമീകരിക്കുന്നുമുണ്ട്‌. ഇരു വ്യക്തികളും സമ്പൂർണ ധാർമികാധികാരം എങ്ങനെ അവകാശപ്പെടുന്നുവെന്ന് അത് വ്യക്തമാക്കുന്നു. മതമൗലികവാദത്തെയും കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെയും സത്രപി വിമർശിച്ചുവെന്നും നിരീക്ഷിക്കപ്പെടുകയുണ്ടായി. സ്വന്തം ജീവിതാനുഭവങ്ങളെ ലോകമെമ്പാടുമുള്ള മനുഷ്യരുടെ കഥയാക്കി മാറ്റിയ അസാധാരണ കലാകാരിയായിരുന്ന അവർ സ്വാതന്ത്ര്യത്തെയും പ്രതിരോധത്തെയും മനുഷ്യാന്തസ്സിനെയും കുറിച്ച് ലോകത്തോട് സംസാരിച്ചിരുന്ന ശക്തമായ ശബ്ദത്തിന്റെ നിശബ്ദത കൂടിയാണ്. ഇറാനിലെ കഠിനങ്ങളായ കാലത്തെക്കുറിച്ച് ചെറു ചിരിയോടെയാണ് സത്രാപി എഴുതിയതും വരച്ചതും സിനിമ ചെയ്തതും.
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വീക്ഷണത്തിൽ പെർസെപോളിസിന്റെ 13-‐ാം പേജിലെ മാർക്സിന്റെയും ദൈവത്തിന്റെയും ചിത്രം താരതമ്യം ചെയ്യുന്നത് സത്രപിയുടെ വിശ്വാസം രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരുന്നുവെന്നും അത്‌ ഇളകിപ്പോയെന്നും ദൈവവുമായുള്ള നിഷ്കളങ്ക ബന്ധവും പ്രവാചകയാകാനുള്ള ബാല്യകാല സ്വപ്നവും സമത്വത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുമോയെന്ന് സംശയിച്ചതായും അനുഭവപ്പെടുത്തുന്നു.

എഡ്വേർഡോ ഡെൽ റിയോയുടെ ‘മാർക്സ് ഫോർ ബിഗിനേഴ്‌സ്’

വൈരുധ്യാത്മക ഭൗതികവാദം ലളിതമായി വിശദീകരിച്ച കോമിക് പുസ്തകം വായിച്ചശേഷം സത്രപി മാർക്സിന്റെ വിശ്വാസങ്ങളിലേക്ക് ചായാൻ തുടങ്ങി. റിയസ് എന്നറിയപ്പെടുന്ന പ്രശസ്ത മെക്സിക്കൻ കാർട്ടൂണിസ്റ്റ് എഡ്വേർഡോ ഡെൽ റിയോയുടെ ‘മാർക്സ് ഫോർ ബിഗിനേഴ്‌സ്’ആണത്‌. ഭൗതികവാദം, വൈരുധ്യാത്മകത, വർഗസമരം എന്നിവയുൾപ്പെടെ വിശദീകരിക്കുന്ന നർമം നിറഞ്ഞ ഡോക്യുമെന്ററി കോമിക്കിൽ കാരിക്കേച്ചറുകൾ, സാങ്കൽപ്പിക ഗൗരവമുള്ള ടാബ്‌ലോകൾ, ഭൗതിക ലോകവും ചരിത്രപരമായ ഡിറ്റർമിനിസവും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കുന്ന ചെറിയ സഹായികൾ തുടങ്ങിയവയാൽ സമൃദ്ധം. ഭാരമേറിയ ദാർശനികാശയങ്ങളെ റിയസ് എളുപ്പത്തിൽ ഇഴപിരിച്ചെടുത്തു. സങ്കീർണമായ സിദ്ധാന്തത്തെ രസകരമായ രീതിയിൽ അപഗ്രഥിച്ചതിനാൽ ആ അപൂർവ പുസ്‌തകം വ്യാപകമായി ആഘോഷിക്കപ്പെടുന്നു. ദൈവത്തിന്റെ സാന്നിധ്യത്തിലായിരിക്കുമ്പോഴെല്ലാം മാർക്സിനോടുള്ള വികാരങ്ങൾ മറച്ചുവെക്കുകയാണ്‌ സത്രപി. ഉദാഹരണത്തിന് ദൈവത്തോടൊപ്പം മേശയ്‌ക്ക്‌ അഭിമുഖമായി ഇരിക്കവെ നടത്തുന്ന സംഭാഷണത്തിൽ ശ്രദ്ധ ചെലുത്തുന്നില്ല. അതിനൊരു പ്രസക്തിയും നൽകിയതുമില്ലെന്നതും പ്രധാനം. മനസ്സ് മാറ്റുന്ന വിഷയം അഭിസംബോധന ചെയ്യുന്നത് അസ്വസ്ഥതയുണ്ടാക്കിയതിനാലാണത്‌. സത്രപി വിപ്ലവകാരിയായിരുന്നു, അല്ലെങ്കിൽ കുറഞ്ഞപക്ഷം തന്നെത്തന്നെ ഒന്നായി കണ്ടു, ആരും ഉന്നതരാകരുതെന്നും എല്ലാ മനുഷ്യരും തുല്യരാകണമെന്നും വിശ്വസിച്ചു, കാര്യങ്ങൾ മാറ്റാനുള്ള ശക്തി ആഗ്രഹിക്കുകയും ചെയ്‌തു. എന്നാൽ ശ്രേഷ്ഠത കൊതിച്ചില്ല, അതിനാൽ പ്രവാചകയാവാനുള്ള ബാല്യകാല സ്വപ്നത്തെക്കാൾ മാർക്സിസത്തിൽ കൂടുതൽ താൽപ്പര്യം കാണിക്കാനുള്ള തീരുമാനം അദ്ദേഹത്തെ അതേ കാര്യങ്ങളിൽ വിശ്വസിക്കുന്ന മനുഷ്യനായി കണ്ടതിനാലും.
ഇറാനിയൻ പുരുഷന്മാരുടെയും സ്ത്രീകളുടെയും രൂപം സർക്കാരുമായുള്ള സംഘർഷത്തെയും രാഷ്ട്രീയ വിശ്വാസങ്ങളെയും മൂല്യങ്ങളെയും പ്രകടിപ്പിക്കുന്നു. വിപ്ലവകാലത്ത് മാറ്റമുണ്ടാക്കുന്നതിന്‌ പ്രവർത്തിക്കാൻ സത്രപി ആഗ്രഹിച്ചു, അക്കാരണത്താൽ തന്റെ മതവിശ്വാസങ്ങൾ മാറ്റിവെക്കുകയുണ്ടായി. പുതിയ ചിന്തകളും അനുഭവങ്ങളും പരിചയപ്പെടുമ്പോൾ ആശയങ്ങൾ മാറി. വളരെ ആഘാതകരമായ സംഭവങ്ങളുടെ പരമ്പരയ്ക്ക് ശേഷമാണ് പൂർണമായ അകന്നുപോകൽ. ദൈവവുമായുള്ള ബന്ധത്തിന് രൂപകമായി തന്റെയും ദൈവത്തിന്റെയും ചിത്രീകരണങ്ങൾ ഉപയോഗിക്കുന്നു; പിന്നീട് പ്രവൃത്തികളും വാക്കുകളും. സത്രപിയുടെ ആത്മകഥാപരമായ നോവലായ ദി കംപ്ലീറ്റ് പെർസെപോളിസ് ഇറാനിലെ ബാല്യകാല കഥ പറയുന്നു. അതിൽ കമ്യൂണിസ്റ്റ് മാതാപിതാക്കളാണ് അവളെ രൂപപ്പെടുത്തുന്നത്. ആ മാർക്സിസ്റ്റ് വളർത്തലിന്റെ തെളിവുകൾ കൃതിയിലെമ്പാടും ഒട്ടേറെ പ്രാവശ്യം കടന്നുവരുന്നുമുണ്ട്‌. കുട്ടിക്കാലത്ത് സത്രപിക്ക് ഇസ്ലാമിക വിശ്വാസം ആശ്വാസത്തിന്റെ ഉറവിടമായിരുന്നു. വലുതാകുമ്പോൾ പ്രവാചകയാവാൻ ആഗ്രഹിക്കുന്നുവെന്ന് സ്കൂൾ അധ്യാപികയോട് പറഞ്ഞു. എന്നാൽ ഇറാനിയൻ വിപ്ലവത്തിൽ അമ്മാവൻ അനൂഷ് വധിക്കപ്പെട്ടപ്പോൾ ആ വികാരം പെട്ടെന്ന് മാറി.

പെർസെപോളിസ്‌ അനിമേറ്റഡ്‌ സിനിമയിൽനിന്ന്‌

സംഘർഷ പ്രതീകമായി വൈരുധ്യമുള്ള നിറങ്ങളിലേക്ക് പ്രത്യേക ശ്രദ്ധ

പെർസെപോളിസിൽ അംഗീകരിക്കപ്പെട്ട സവിശേഷ വീക്ഷണം രൂപപ്പെടുത്താൻ സത്രപിയുടെ ആദ്യകാല അനുഭവങ്ങൾ സഹായിച്ചിട്ടുണ്ട്. നോവലിലുടനീളം താൻ ഒരിക്കൽ കണ്ട നാടകീയ സംഭവങ്ങൾ ദൃശ്യവൽക്കരിക്കാൻ ഗ്രാഫിക് ഇമേജുകൾ ഉപയോഗിക്കുന്നു. ആന്തരിക സംഘർഷത്തിന്റെ പ്രതീകമായി വൈരുധ്യമുള്ള നിറങ്ങളിലേക്ക് പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നുമുണ്ട്‌. കറുപ്പും വെളുപ്പും ഗ്രാഫിക്സുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ സത്രപിയുടെ വിശ്വാസത്തെയും ധാരണയെയും കുറിച്ചുള്ള ആഴത്തിലുള്ള അർഥം പ്രതിനിധീകരിക്കുന്നു. നോവലിന്റെ തുടക്കം മുതൽ അടിച്ചമർത്തലിലാണ്‌ പ്രബലമായ പ്രമേയം. 1980- കളിൽ ഇസ്ലാമിക വിപ്ലവത്തിന്റെ ആരംഭത്തിൽ പെൺകുട്ടികൾ ധരിക്കാൻ നിർബന്ധിതരായ മൂടുപടം ഉപയോഗിച്ചാണ് അത് ആദ്യം ചെയ്യുന്നത്. സമൂഹത്തിൽ ചുറ്റുമുള്ള സംഘർഷ സാഹചര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവിനെ ആഴത്തിൽ സ്വാധീനിക്കുന്നുവെന്ന് കാണിക്കുന്നതിനായിരുന്നു ആ രചന. പ്രധാന കഥാപാത്രത്തിന്റെ കണ്ണുകളിലൂടെ അതൊരു സവിശേഷ രീതിയിൽ ദർശിക്കാം, കാരണം അവൾ സ്വന്തം നിഷ്കളങ്കതയിയിൽ സമൂഹത്തിനെതിരായ സംഘർഷങ്ങൾ ഒപ്പി. മാധ്യമങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും മാതാപിതാക്കളിലൂടെയും രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നു. അത് യഥാർഥത്തിൽ സത്യമാണെന്ന് വിശ്വസിക്കേണ്ട കാര്യങ്ങൾ അവളെ കീറിമുറിക്കുകയാണ്‌. ഒരു പ്രത്യേക പുസ്തക പരമ്പര വായിച്ചപ്പോൾ തനിക്ക് ഗ്രീക്ക് പുരാണത്തോട് പ്രത്യേക ഇഷ്ടം തോന്നി. ആ സമയത്ത് ദൈവത്തെക്കുറിച്ച് നന്നായി അറിയാമായിരുന്നു, അതിനാൽ ഗ്രീക്ക് പുരാണങ്ങൾ ഇഷ്ടപ്പെട്ടിരുന്നെങ്കിലും അത് മനസ്സിൽ ഒരിക്കലും വന്നിട്ടില്ലെന്ന് വെളിപ്പെടുത്തി. ദൈവത്തിന്റെ പരമാധികാരവും ഗ്രീക്ക് വിധിവിശ്വാസവും തമ്മിലെ മൊത്തത്തിലുള്ള വ്യത്യാസം വിശദീകരിക്കാമെന്നാണ്‌ സത്രപി ആമുഖമായി കുറിച്ചത്‌.
ബാല്യവും ആദ്യകാല യൗവനവുംപോലെ പിന്നീട്‌ ടെഹ്‌റാനിലെ ജീവിതവും ഷാ ഭരണകൂടത്തിന്റെ അട്ടിമറിയും ഇസ്ലാമിക വിപ്ലവത്തിന്റെ വിജയവും ഇറാഖുമായുള്ള യുദ്ധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളും കയറ്റിറക്കത്തോടെ കടന്നുവന്നു. ശക്തമായ മതവിശ്വാസങ്ങളുള്ള, സുവിശേഷമായി കാണുന്നതെല്ലാം സ്വീകരിക്കുന്ന കുട്ടിയിൽനിന്ന് തന്റെയും മറ്റുള്ളവരുടെയും അനുഭവങ്ങൾ അടിസ്ഥാനമാക്കി സ്വന്തം സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന ചെറുപ്പക്കാരിയായി പക്വത പ്രാപിക്കുന്നു അവൾ. സത്യത്തോടുള്ള ഏറിവരുന്ന സമ്പർക്കം കാരണം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട കഠിന യാഥാർഥ്യം മനസ്സിലാക്കുകയും സ്വന്തം രൂപകൽപ്പനയുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ച്‌ ആ സത്യങ്ങളിൽ പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസ വർഷങ്ങളിലുടനീളം വ്യക്തിത്വവും ആത്മാഭിമാനവും സ്ഥാപിക്കപ്പെട്ടു. 1979 ന് ശേഷം സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ തൽക്ഷണം നിയന്ത്രിക്കപ്പെട്ടു. സത്രപിയെ സംബന്ധിച്ചിടത്തോളം മൂടുപടം ധരിക്കേണ്ടിവരികയും സ്കൂൾ കാലയളവിൽ ആൺകുട്ടികളിൽ നിന്ന് വേർപെടുകയും മുതിർന്നവർ അടിച്ചമർത്തലുകൾ അനുഭവിക്കുന്നത് കാണേണ്ടിവരികയും ചെയ്തു. വർഷങ്ങൾക്കുശേഷം അവളും സഹപാഠികളും ഇടവേളകളിൽ മൂടുപടങ്ങൾ മാറ്റി സ്കിപ്പിങ്‌ റോപ്പ് ഉണ്ടാക്കാൻ കെട്ടിയതെങ്ങനെയെന്ന് ഓർത്തു.

അക്രമാസക്തമായ പ്രകടനത്തിന്റെയും സൈന്യം പ്രതിഷേധകനെ വധിക്കുന്നതിന്റെയും വിശദാംശം

‘ഒരു രക്തസാക്ഷിയെപ്പോലെ അദ്ദേഹത്തെ ആദരിച്ചു. ബഹേഷ്തെ സഹ്‌റ സെമിത്തേരിയിലേക്ക് കൊണ്ടുപോകാൻ ഒരു ജനക്കൂട്ടം ഒത്തുകൂടി’ എന്ന ഗ്രാഫിക് ചിത്രവും വിശദാംശവും പ്രതിഷേധകർ പരസ്പരം ബഹുമാനിച്ചിരുന്ന രീതിയെ പ്രകടമാക്കി. ആ പ്രത്യേക മനുഷ്യനെ നായകൻ എന്നും വിളിച്ചിരുന്നു. അക്രമാസക്തമായ പ്രകടനത്തിന്റെയും സൈന്യം പ്രതിഷേധകനെ വധിക്കുന്നതിന്റെയും രണ്ട് വിശദാംശങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ സത്രപി വിപ്ലവത്തെ ഫലപ്രദമായി ചിത്രീകരിച്ചു. ആ കൊച്ചു ചിത്രം കഥയിലെ മറ്റൊരു പ്രധാന പ്രമേയമായ സാമൂഹിക വർഗങ്ങളെ പ്രകടമാക്കി. അതിലെ മൂന്ന് പേരും മൂന്ന് പ്രധാന സാമൂഹിക വർഗങ്ങളെ പ്രതിനിധീകരിക്കുന്നു. കെട്ടിടത്തിന്റെ മുകളിലേക്ക് എത്തുക അല്ലെങ്കിൽ ആഡംബരത്തോടും സന്തോഷത്തോടും ജീവിക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. ധനികന് മുകളിലേക്ക് എത്താൻ ഏറ്റവും എളുപ്പമുള്ള വഴിയുണ്ട്, ലിഫ്റ്റ്, അത് അയാളുടെ പണത്തെയും സാമൂഹിക നിലയെയും പ്രതീകപ്പെടുത്തി. മധ്യവർഗ സ്ത്രീക്ക് കയറുകൊണ്ട് മുകളിലേക്ക് എത്താനുള്ള കഴിവുണ്ട്, എന്നാൽ അത് ധനികന്റെ യാത്ര പോലെ എളുപ്പമോ വേഗമോ ആയിരിക്കില്ല. ആ സാഹചര്യത്തിൽ അവളുടെ പണവും സാമൂഹിക ശക്തിയും കയറുകൊണ്ട് പ്രതീകപ്പെടുത്തുന്നു. അവസാനമായി ദരിദ്രന്‌ മുകളിലേക്ക് എത്താൻ ഒരവസരം ലഭിക്കും, പക്ഷേ അവന്റെ കോണിക്ക് നീളമില്ല, അത് നേടാൻ ആവശ്യമായ പണമോ സാമൂഹിക ശക്തിയോ ഇല്ലെന്നതും മുഖ്യം. ഗ്രാഫിക് നോവൽ എന്നതിനെക്കാൾ കോമിക് ബുക്ക് എന്ന പ്രയോഗമാണ്‌ സത്രപി ഇഷ്ടപ്പെട്ടത്. ആളുകൾക്ക് കോമിക് എന്ന വാക്ക് പറയാൻ ഭയമാണെന്ന് അവർ 2011 ൽ ദി ഗാർഡിയനോട് പറഞ്ഞു. മുഖക്കുരുവും പോണിടെയിലും കുടവയറുമുള്ള മുതിർന്ന മനുഷ്യനെയാണ് അത് നിങ്ങളെ ഓർമിപ്പിക്കുന്നത്. ഗ്രാഫിക് നോവലെന്ന് മാറ്റിയാൽ അത് അപ്രത്യക്ഷമാവും. ഇല്ല, അതെല്ലാം കോമിക്സാണെന്നും വിശദീകരിച്ചു. – 2024-ൽ ന്യൂയോർക്ക് ടൈംസിന്റെ 21 -ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇടംനേടുകയും ആംഗൂലെം കൂപ് ഡി കോയർ പുരസ്‌കാരം കരസ്ഥമാക്കുകയും ഇരുപതിലേറെ ഭാഷകളിലേക്ക് മൊഴിമാറ്റുകയും ചെയ്‌ത പെർസെപോളിസിന്‌ ചിക്കാഗോ സ്കൂളുകളിൽ വിലക്ക്‌ ഏർപ്പെടുത്തുകയുണ്ടായി. അതിനിടയിലും കോമിക്സ് അലയൻസ് സത്രപിയെ ആജീവനാന്ത സംഭാവനകൾക്കുള്ള അംഗീകാരത്തിന് അർഹതയുള്ള 12 വനിതാ കാർട്ടൂണിസ്റ്റുകളിൽ ഒരാളായി പട്ടികപ്പെടുത്തി.
അതേ ശീർഷകത്തിൽ ആനിമേറ്റഡ് ചിത്രമായി രൂപാന്തരപ്പെട്ട പെർസെപോളിസ് 2007 മെയ് മാസത്തിൽ കാൻസ് ഫിലിം ഫെസ്റ്റിവലിൽ കാർലോസ് റെയ്ഗദാസിന്റെ സൈലന്റ് ലൈറ്റിനൊപ്പം പ്രത്യേക ജൂറി സമ്മാനം പങ്കിട്ടു. സത്രപിയും സംവിധായകൻ വിൻസെന്റ് പരോണൗഡും സഹ-രചനയും സഹ-സംവിധാനവും നിർവഹിച്ച ആ ഫ്രഞ്ച് ഭാഷാ ചിത്രത്തിൽ ചിയാര മാസ്ട്രോയാനി , കാതറിൻ ഡെനിയൂവ്, ഡാനിയേൽ ഡാരിയക്സ്, സൈമൺ അബ്കാരിയൻ തുടങ്ങിയവർ കഥാപാത്രങ്ങളായെത്തി. ഇംഗ്ലീഷ് പതിപ്പ് 2008 ജനുവരിയിൽ നടന്ന 80-‐ാമത് അക്കാദമി അവാർഡുകളിൽ മികച്ച ആനിമേറ്റഡ് ഫീച്ചർ വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഇറാനിയൻ സർക്കാർ ചിത്രത്തെ അപലപിക്കുകയും ബാങ്കോക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. പെർസെപോളിസ് വാണിജ്യപരമായും വൻ വിജയമായി. 2011 അന്ത്യത്തിൽ ചിക്കൻ വിത്ത് പ്ലംസിന്റെ ചലച്ചിത്രാവിഷ്കാരത്തിലൂടെ സത്രപിയും പരോണൗഡും വിജയം തുടർന്നു. ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ട സത്രപിയുടെ ബന്ധുക്കളുടെ അവസാന ദിവസങ്ങളിലൊന്നാണ് അതിന്റെ ഇതിവൃത്തം. 2012-ൽ സത്രപി സ്വന്തം തിരക്കഥയിൽ നിർമിച്ച ലാ ബന്ദേ ഡെസ് ജോട്ടാസ്‌( ഗാംഗ് ഓഫ് ദി ജോട്ടാസ് ) കോമഡി ക്രൈം സിനിമ സംവിധാനം ചെയ്ത് അതിലഭിനയിക്കുകയും ചെയ്‌തു. 2014-ൽ മൈക്കൽ ആർ പെറിയുടെ തിരക്കഥ അടിസ്ഥാനമാക്കി ബ്ലാക്ക് കോമഡി ചിത്രം ദി വോയ്‌സസ് സംവിധാനം ചെയ്തു. റയാൻ റെയ്നോൾഡ്സ്, അന്ന കെൻഡ്രിക്, ജെമ്മ ആർട്ടർട്ടൺ തുടങ്ങിയവർ വേഷമിട്ട അതിൽ സ്കീസോഫ്രീനിയ ബാധിച്ച ഫാക്ടറി തൊഴിലാളിയുടെ ഭ്രമാത്മകതയാണ് ചിത്രീകരിച്ചത്‌. 2019 ൽ രണ്ടുവട്ടം നൊബേൽ പുരസ്‌കാര ജേതാവായ മേരി ക്യൂറിയുടെ ജീവചരിത്രമായ റേഡിയോ ആക്ടീവ് ഒരുക്കി. അതേ തലക്കെട്ടിലെ പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്കാരം. 2020 ൽ പ്രീമിയർ ചെയ്യാൻ ഉദ്ദേശിച്ചിരുന്നെങ്കിലും കോവിഡ്- കാരണം റദ്ദാക്കുകയും പിന്നീട് ഓൺലൈനിൽ റിലീസ് ചെയ്യുകയുമായിരുന്നു.

ഫ്രഞ്ച് ആനിമേറ്റഡ് ഷോർട്ട് ഫിലിമായ ദി സോളോയിസ്റ്റുകളിൽ അഭിനയിച്ചു

2021-ൽ സത്രപി ഫ്രഞ്ച് ആനിമേറ്റഡ് ഷോർട്ട് ഫിലിമായ ദി സോളോയിസ്റ്റുകളിൽ അഭിനയിച്ചു, വ്യക്തമായ ലൈംഗിക നിയമങ്ങളുള്ള രാജ്യത്ത് തങ്ങളുടെ സംഗീത കഴിവുകൾ പ്രകടിപ്പിക്കാൻ പോരാടുന്ന മൂന്ന് സഹോദരിമാരിൽ ഒരാളായി. 2024-ൽ ഡിയർ പാരീസ് ( പാരഡിസ് പാരീസ് ) സംവിധാനം ചെയ്തു, അത് ടൊറിനോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. മരണഭയം ബാധിച്ച ആളുകളുടെ ജീവിതങ്ങളിലെ പരസ്പരബന്ധിതമായ നിരവധി കഥകൾ അത് പര്യവേക്ഷണം ചെയ്‌തു. ഹോളിവുഡ് ലൈംഗികതയെ അടിസ്ഥാനമാക്കിയുള്ളതാണോയെന്ന്‌ വെറൈറ്റി മാഗസിൻ പ്രതിനിധിയുടെ ചോദ്യത്തിന് അവർ പറഞ്ഞത്‌, ഒരു നിശ്ചിത ബജറ്റിനപ്പുറം അവർ വനിതാ സംവിധായകരെ വിശ്വസിക്കുന്നില്ല. നമുക്ക് ചെറിയ സിനിമകൾ നിർമിക്കാൻ കഴിയും, പക്ഷേ വലിയവ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ല. തീർച്ചയായും അത്തരമൊരു ദിനംവരും. 50 നൂറ്റാണ്ട്‌ വിസ്‌തൃതിയുള്ള സംസ്കാരമാണ്. അഞ്ച് വർഷം കൊണ്ട് നമുക്കത് മാറ്റാൻ കഴിയില്ല. സമയമെടുക്കുമെന്നാണ്‌. 2009 ജൂൺ 12ന്റെ ഇറാനിയൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ കൃത്രിമത്വത്തിനെതിരെ സത്രപിയും ഇറാനിയൻ ചലച്ചിത്ര നിർമാതാവ് മൊഹ്‌സെൻ മഖ്മൽബഫും യൂറോപ്യൻ പാർലമെന്റിൽ ഗ്രീൻ പാർട്ടി അംഗങ്ങളുടെ മുമ്പാകെ ഹാജരായി തെളിവുകൾ നിരത്തി. പരിഷ്കരണ സ്ഥാനാർത്ഥി മിർ ഹൊസൈൻ മൗസവി വിജയിച്ചുവെന്നും യാഥാസ്ഥിതിക നായ മഹ്മൂദ് അഹമ്മദിനെജാദിന് 12 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂവെന്നും ചൂണ്ടി രേഖകൾ സമർപ്പിച്ചു. 2022-ൽ മഹ്‌സ അമിനി പ്രതിഷേധങ്ങൾക്ക് സത്രപി പിന്തുണ പ്രഖ്യാപിച്ചു. പാശ്ചാത്യ പ്രേക്ഷകർക്കായി പ്രക്ഷോഭവും സാംസ്കാരിക പശ്ചാത്തലവും രേഖപ്പെടുത്തിയ ഗ്രാഫിക് സമാഹാരം സംവിധാനം ചെയ്തും ഏകോപിപ്പിച്ചും ആ പാതയിൽ തുടർന്നു. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യ പ്രസ്ഥാനം തുടങ്ങിയവയെ സാംസ്കാരിക വിപ്ലവമായാണ്‌ അവർ കണക്കാക്കിയത്‌. ഇറാൻ ഭരണകൂടത്തിനെതിരായ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വേണ്ടിയുള്ള പ്രതിഷേധങ്ങളെയും പിന്തുണച്ചു. ഇറാനിയൻ ജനതയോടുള്ള ഫ്രഞ്ച് കാപട്യം ചൂണ്ടിക്കാട്ടി ഫ്രാൻസിന്റെ ഏറ്റവും ഉയർന്നതും അഭിമാനകരവുമായ അവാർഡായ ലെജിയൻ ഓഫ് ഓണർ 2025 ജനുവരി 14ന്‌ നിരസിക്കുകയുമുണ്ടായി. സാംസ്കാരിക മന്ത്രിയെ അഭിസംബോധന ചെയ്ത തുറന്ന കത്തിൽ ഫ്രാൻസിന്റെ വിസ നയത്തെക്കുറിച്ചുള്ള അതൃപ്തി വിശദീകരിച്ചു. ഇറാനിയൻ പ്രഭുക്കന്മാരുടെ കുട്ടികൾ ഫ്രാൻസിൽ അവധിക്കാലം ചെലവഴിക്കാൻ വരുന്നത്, പൗരത്വം നേടാനെത്തുന്നതുപോലും തനിക്ക് തുടർന്നും കാണാൻ കഴിയില്ല, അതേസമയം യുവ പോരാളികൾക്ക് ജ്ഞാനോദയത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും രാജ്യം എങ്ങനെയിരിക്കുമെന്ന് കാണാൻ ടൂറിസ്റ്റ് വിസ ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നാണ്‌ അതിന്റെ ഉള്ളടക്കം. ഇറാനിലെ വനിതാ വിപ്ലവത്തെ പിന്തുണയ്ക്കുന്നത് മഹ്സ അമിനിയുടെ മരണത്തിന്റെ അനുസ്മരണ വേളയിൽ ഇരകളുമായോ സെലിബ്രിറ്റികളുമായോയുള്ള ഫോട്ടോകളിൽ ഒതുക്കാനാവില്ല.ഇറാനികൾക്ക് ആശയവിനിമയം ആവശ്യമില്ല, ഞങ്ങൾക്ക് വ്യക്തമായ പ്രവർത്തനങ്ങൾ നിർബന്ധമാണ്. അലങ്കാരം നിരസിക്കുന്നത് ഒരു തരത്തിലും ഫ്രാൻസിനെതിരായ പ്രവൃത്തിയോ ചിന്തയോ അല്ല. മറിച്ച്, തന്റെ സ്വത്വത്തിന്റെ മറ്റൊരു ഭാഗംമാത്രം. ഇറാനോടുള്ള കെട്ടിച്ചമച്ച കപട മനോഭാവം അവഗണിക്കാൻ കഴിയില്ല, താൻ സ്വന്തം രാജ്യത്തെ ആഴത്തിൽ സ്നേഹിക്കുന്നു, അത് സ്വന്തം മണ്ണാണ്‌. തങ്ങളുടെ സ്ഥലത്ത് വിപ്ലവം നടത്താൻ ഒരു പാശ്ചാത്യരോടും ആവശ്യപ്പെടുന്നില്ലെന്നും വിശദീകരിച്ചു.

Mattias Ripa – Movies, Bio and Lists on MUBI
മാറ്റിയാസ് റിപ്പ

മാറ്റിയാസ് ആൻഡ് മർജെയ്ൻ റിപ്പ-സത്രപി സിനിമാ ഫൗണ്ടേഷൻ

ആദ്യ വിവാഹം പിരിഞ്ഞ ശേഷം പാരീസിൽ താമസിക്കവെയാണ്‌ സത്രപി അവിടെ സ്വീഡിഷ് നടനും നിർമാതാവുമായ മാറ്റിയാസ് റിപ്പയെ കണ്ടുമുട്ടിയത്‌. 2025 ഏപ്രിൽ എട്ടിന്‌ അദ്ദേഹം കാൻസർ ബാധിതനായി മരിക്കുംവരെ ബന്ധം തുടർന്നു. ആ വിയോഗശേഷം പാരീസിൽ ചലച്ചിത്രനിർമാണം പഠിക്കാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് പിന്തുണ നൽകാൻ സത്രപി മാറ്റിയാസ് ആൻഡ് മർജെയ്ൻ റിപ്പ-സത്രപി സിനിമാ ഫൗണ്ടേഷൻ സ്ഥാപിച്ചു. ഇറാനിയൻ കൗമാരക്കാരിയുടെ ജീവിതം സാർവത്രിക ആഖ്യാനമായി മാറുമെന്ന് തെളിയിച്ച കലാകാരികളിൽ പ്രധാനിയായിരുന്നു സത്രപി. അധികാരം, അടിച്ചമർത്തൽ, പ്രവാസം, സ്വാതന്ത്ര്യം, പ്രതിരോധം എന്നിവയെക്കുറിച്ചുള്ള ആഖ്യാനങ്ങളിലൂടെ സ്വന്തം ജീവിതകഥ പറയുക മാത്രമല്ല, തീക്ഷ്‌ണാനുഭവങ്ങൾ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക് മനസ്സിലാക്കാവുന്നതും സ്പർശിക്കാവുന്നതുമാക്കി മാറ്റി. ഇറാനിയൻ അല്ലാത്ത പലർക്കും അവരുടെ കൃതികൾ പരിചയപ്പെടുന്നത് രാഷ്ട്രീയ തലക്കെട്ടുകളിലൂടെയും യുദ്ധവാർത്തകളിലൂടെയും മാത്രം വളരെക്കാലമായി അറിയപ്പെട്ടിരുന്ന ആളുകളുടെ ദൈനംദിന ജീവിതവുമായുള്ള ആദ്യ കൂടിക്കാഴ്ചയാവും. സ്വന്തം അനുഭവത്തെ പുരാണങ്ങളാക്കി മാറ്റാതിരുന്ന സത്രപി മറിച്ച് വീടുകളിലും സ്കൂളുകളിലും തെരുവുകളിലും സ്ത്രീകളുടെ ശരീരങ്ങളിലും സംഭവിക്കുന്ന കാര്യങ്ങൾ ഒരിക്കലും വ്യക്തിഗതമല്ലെന്നും അവ സമൂഹ ചരിത്രത്തിന്റെ ഭാഗമാണെന്നും കാണിച്ചുതന്നു. പെർസെപോളിസിന്റെ വിജയത്തിലോ ലോക സിനിമയിലും സാഹിത്യത്തിലും മാത്രമായിരുന്നില്ല അവരുടെ പ്രാധാന്യം. ലളിതവും നേരിട്ടുള്ളതുമായ ഭാഷയിലൂടെ ഇറാന്റെ സമകാലികതയെ ലോകത്തിന്റെ സാംസ്കാരിക ഓർമയുമായി ബന്ധിപ്പിച്ചു. പ്രാദേശികാനുഭവത്തെ ആഗോള ധാരണയുമായി കണ്ണിചേർക്കാനുള്ള കഴിവാണ് സ്ഥാനം ശാശ്വതമാക്കിയത്. മായ്ക്കലും മറവിയും അധികാരത്തിന്റെ ഉപകരണങ്ങളായി നിലനിൽക്കുന്ന കാലഘട്ടത്തിൽ കഥപറച്ചിൽ ഒരുതരം പ്രതിരോധമാണ്. വെറുതെ ജീവിക്കാത്ത സ്ത്രീകളുണ്ട്;അവർ വിവരിക്കുന്നു.അവർ പോയിക്കഴിഞ്ഞാൽ, ആഖ്യാനങ്ങൾ വിസ്മൃതിയെ ചെറുക്കുന്നു.

ലോകം ഇറാനെ ആഴത്തിൽ മനസ്സിലാക്കിയ കറുപ്പും വെളുപ്പും വരികകളായ രചനകൾ

സത്രപിയുടെ വിവിധ രചനകൾ ലോകത്തെ ഇറാനെ ആഴത്തിൽ മനസ്സിലാക്കാൻ സഹായിച്ച കറുപ്പും വെളുപ്പും വരികളാണ്‌. ബാല്യത്തിൽനിന്ന് കുടുംബത്തിൽനിന്ന് ശരീരത്തിൽ നിന്ന് ഭയത്തിൽനിന്ന് അവർ ഇറാനെ കാണിച്ചു. മുകളിൽ നിന്നല്ല, രാഷ്ട്രത്തിലൂടെയും പതാകയിലൂടെയും. വലിയ ചരിത്രം സാധാരണക്കാരുടെ ജീവിതത്തിലൂടെ കടന്നുപോകുന്നുവെന്ന്‌ ലളിതമായി പഠിപ്പിക്കുകയുമുണ്ടായി. നാടുകടത്തപ്പെട്ട കലാകാരി, ധീരയായ സ്ത്രീ, സ്വാതന്ത്ര്യത്തിന്റെ ശബ്ദം‐ ഈ ചിത്രങ്ങൾക്ക് പിന്നിൽ സ്നേഹിക്കുന്ന, നഷ്ടപ്പെടുന്ന, ഏകാന്തത അനുഭവിക്കുന്ന ചിലപ്പോൾ വലിയ നഷ്ടത്തിന് ശേഷം മുമ്പത്തെപ്പോലെ ജീവിക്കാത്ത വ്യക്തിയുണ്ട്. ഈ ഭാഗം പലരും വളരെ അപൂർവമായേ കാണുന്നുള്ളൂ. അടിച്ചമർത്തൽ, പ്രവാസം, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് എങ്ങനെ സംസാരിക്കണമെന്ന് നമുക്കറിയാം. ശക്തനായ ഒരാൾക്ക് സ്നേഹവും ആവശ്യമാണെന്ന് പറയാൻ കഴിയില്ല. എല്ലാം ഭാരമാകുമ്പോൾ അടുത്തുനിൽക്കുന്ന ഒരാളെയാണ് വേണ്ടത്. രാഷ്ട്രീയം ജീവിതത്തിന്റെ സ്ഥാനം പിടിക്കുന്നില്ല. അത് ശ്രമിക്കുമ്പോൾ അത് ജീവിതത്തെ നശിപ്പിക്കുന്നു. ഇറാൻ ആദ്യം വരുന്നത് ആഗ്രഹത്തിൽ നിന്നല്ല. അവസാനമില്ലാത്ത മാനസിക സമ്മർദ്ദം, ഇടവേളയില്ലാത്ത വാർത്ത, പേരെടുത്തു പറഞ്ഞില്ലെങ്കിൽ പോലും എപ്പോഴും നിലനിൽക്കുന്ന ഉത്കണ്ഠ. സത്രപിയുടെ വേർപാട്‌ കലാകാരി മരിക്കുന്നതിന്റെ വാർത്ത മാത്രമായിരുന്നില്ല. ജീവിതകാലം മുഴുവൻ അതിർത്തിവിഭജനങ്ങൾക്കും സെൻസർഷിപ്പിനുമെതിരെ പോരാടിയ ഒരാൾ.ആ അഭാവം ലോകത്തെ മുഴുവൻ തകർക്കുന്നു. ഇതാണ് മനുഷ്യനായിരിക്കുക എന്നത്.
ലോകത്തിന് മഹാനായ കലാകാരിയെയും അതിശയിപ്പിക്കുന്ന മനുഷ്യ സ്‌ത്രീയെയുമാണ് നഷ്ടമായത്. ആദ്യം മനസ്സിൽ വരുന്നത് അവളുടെ പുഞ്ചിരിയാണ്. – ഊഷ്മളതയും കുസൃതിയും മറക്കാൻ കഴിയാത്തത്‌. ഇരുണ്ട നർമബോധവും മൂർച്ചയുള്ള ബുദ്ധിശക്തിയും അതിരറ്റ ഊർജവും എപ്പോഴും ഓർക്കുമെന്നാണ്‌ അടുത്ത സുഹൃത്ത്‌ കുറിച്ചത്‌. 1979-ൽ അയത്തുള്ള ഖൊമേനി അധികാരത്തിൽ വരുമ്പോൾ 10 വയസ്സുള്ള കുട്ടിയായിരുന്നു സത്രപി. സർക്കാരിന്റെ കടുത്ത വിമർശകയായിരുന്ന അവർ 1994-ൽ ഫ്രാൻസിലെത്തി. രാഷ്ട്രീയ ധിക്കാരവും ഇരുണ്ട നർമവും ലളിതമായ ദൃശ്യ ശൈലിയും കലർത്തി കൃതികൾ രചിച്ചത് അവരുടെ തലമുറയിലെ ഏറ്റവും അറിയപ്പെടുന്ന ഗ്രാഫിക് നോവലിസ്റ്റുകളിൽ ഒരാളാക്കി മാറ്റി. ഇറാനിലെ അടിച്ചമർത്തലുകളെ അപലപിക്കാൻ പൊതുവേദി പതിവായി ഉപയോഗിച്ചു. പുരുഷനെപ്പോലെ – അല്ലെങ്കിൽ അവനെക്കാൾ നന്നായി – കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്ന് തനിക്കറിയാമെന്ന് തെളിയിച്ചാൽ യുദ്ധത്തിൽ ജയിച്ചു, ശേഷം വരുന്ന പെൺകുട്ടിക്ക് മാതൃകയാകാൻ അങ്ങനെ കഴിയുമെന്നും പറഞ്ഞു. 2024 ലെ പാരീസ് ഒളിംപിക്‌സിന്‌ സത്രപി ഒമ്പത് മീറ്റർ കമ്പിളി ട്രിപ്റ്റിച്ച് രൂപകൽപ്പന ചെയ്തു. അത്‌ലീറ്റുകൾ ഈഫൽ ടവറിന് ചുറ്റും മത്സരിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു അതിൽ. ഇറാനിലെ അടിച്ചമർത്തലുകളെ അപലപിക്കാൻ തന്റെ പൊതുവേദി പതിവായി ഉപയോഗിച്ച്‌ സ്വേച്ഛാധിപത്യത്തിനെതിരായ ധീര ശബ്ദമായി സത്രപി മാറി. അതിനാൽ ഓർമക്കുറിപ്പുകൾ എക്കാലത്തേക്കാളും ശക്തമായ സമ്മാനമായി നിലകൊള്ളും. വികലമായ മതമൗലികവാദ ഭരണകൂടം സ്ഥാപിക്കാൻ മാത്രമാണ് രാജ്യം വിപ്ലവം നടത്തിയതെന്ന് അവൾ മനസ്സിലാക്കി. വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള നിരവധി നിയന്ത്രണങ്ങൾക്കൊപ്പം ശ്രദ്ധേയമായ ബൗദ്ധികവും ആത്മീയവുമായ ആശങ്കകളും അനീതിയെക്കുറിച്ചുള്ള വളർന്നുവരുന്ന അവബോധവുമുള്ള യുവ സത്രപി, മറ്റ് നിരവധി സ്ത്രീകളെ പോലെ ശിരോവസ്ത്രം ധരിക്കാൻ നിർബന്ധിതയാകുന്നത് എങ്ങനെയെന്ന് കാണാൻ കഴിയും. കാൽനൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ഇപ്പോൾ യുദ്ധം അടിച്ചേൽപ്പിക്കപ്പെട്ട ഇറാനെക്കുറിച്ചുള്ള ലളിതവൽക്കരണങ്ങളും പക്ഷപാതപരമായ വിശകലനങ്ങളും ഇന്നും തടസ്സമില്ലാതെ തുടരുകയാണ്‌. അമേരിക്കയും ഇസ്രയേലും അവരുടെ മാതൃരാജ്യത്തെ ബോംബിട്ട് തകർക്കുന്നു. 2026 ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചശേഷം ഇസ്ലാമിക ഭരണകൂടം സ്വന്തം ജനതയെ അടിച്ചമർത്തുന്നത് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്, അതിനാൽ എണ്ണമറ്റ ആളുകളുടെ ജീവിതം ഇരട്ടി ഭീഷണിയിലായി. അക്രമാസക്തമായ ബാഹ്യ ഇടപെടൽ വളരെ അപൂർവമായി മാത്രമേ ഒരു രാജ്യത്ത് കൂടുതൽ സ്വാതന്ത്ര്യങ്ങളുടെ സംവിധാനത്തിലേക്ക് നയിക്കുന്നുള്ളൂ; മറിച്ച്, അത് പലപ്പോഴും പുതിയ രൂപത്തിലുള്ള ആധിപത്യത്തിലെത്തും. പതിറ്റാണ്ടുകളായി അടിച്ചമർത്തലിനും ഇപ്പോൾ വ്യക്തമായ ഭൂതന്ത്രപരമായ താൽപ്പര്യങ്ങളാലും വിഭവങ്ങളുടെ സമ്പാദനത്താലും നയിക്കപ്പെടുന്ന ക്രിമിനൽ ബോംബാക്രമണങ്ങൾക്ക്‌ വിധേയമാവുന്ന ജനതയുടെ കഷ്ടപ്പാടുകൾ വിവരണാതീതം. നാറ്റോ പ്രോത്സാഹിപ്പിക്കുന്ന യുദ്ധങ്ങളെയും അവയെ ന്യായീകരിക്കുന്ന വലിയ പ്രചാരണ യന്ത്രത്തെയും പ്രക്ഷുബ്ധമായ 21-ാം നൂറ്റാണ്ടിൽ യൂറോപ്പിൽ നടക്കുന്ന പുനഃസജ്ജീകരണത്തെയും ഏവരും എതിർക്കേണ്ടതുണ്ട്. എന്നാൽ അതിന്റെ പേരിൽ എങ്ങനെയാണ് സ്വേച്ഛാധിപത്യ, ഏകാധിപത്യ, അല്ലെങ്കിൽ ദിവ്യാധിപത്യ ഭരണകൂടങ്ങളെ ന്യായീകരിക്കുക എന്ന ചോദ്യമാണ്‌ സത്രപി ബാക്കിയാക്കിയത്‌. അവസാനകാല അഭിമുഖങ്ങളിലൊന്നിൽ അവർ ഇറാനിയൻ ജനത വളരെ വിപ്ലവകാരികളാണെന്നും രാജ്യത്ത് സംഭവിക്കുന്നത് ആത്യന്തികമായി സമ്പൂർണ സാംസ്കാരിക പരിവർത്തനത്തിലേക്കും കൂടുതൽ സ്വാതന്ത്ര്യങ്ങളിലേക്കും നയിക്കുമെന്ന് അഭിപ്രായപ്പെട്ടു. അകാലത്തിൽ കൊഴിഞ്ഞതിനാൽ ആ പ്രതിഭയ്‌ക്ക്‌ അത് നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല, യുദ്ധത്തോടെ സ്ഥിതി കൂടുതൽ വഷളാകുന്നത് കാണുകയും ചെയ്തു. ആ ഓർമയിൽ ഇറാനിയൻ ജനതയുമായും ലോകത്തിലെ എല്ലാ അടിച്ചമർത്തപ്പെട്ടവരുമായും ഐക്യദാർഢ്യത്തിന്റെ ശൃംഖലകൾ വ്യാപിപ്പിച്ച്‌ ദുഃഖം വകവയ്ക്കാതെ തങ്ങൾ ചെറുത്തുനിൽക്കുമെന്നാണ്‌ ഒരു ന്യൂനപക്ഷത്തിന്റെയെങ്കിലും പ്രതിജ്ഞ.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.