Skip to main content

ക്യാൻവാസ്

മാങ്ങപ്പിഞ്ചു ഡിസൈനുള്ള
കാപ്പിപ്പൊടി കുഞ്ഞുടുപ്പ്

കറുപ്പിൽ റോസുപൂക്കളുള്ള
ദാവണിക്കാരിക്കൊപ്പം
തേൻമാവിൻ്റെ ചോട്ടിലെ
അടുക്കള സവാരി
( പായസം വയ്ക്കുമ്പോഴുള്ളതാവാം )
പുസ്തകക്കുത്തൊഴുക്കിൽ
ഇല്ലാതായ വരകൾ
( ദ്രവിച്ചു പോയ ഓർമ്മയുടെ ബാക്കി)

അള്ളിപ്പറിക്കുന്ന
കാണാക്കരങ്ങളുടെ
പേടിപ്പിക്കലുകൾ
(എപ്പോഴൊക്കെയോ ഓർക്കണ്ടാത്തവ. തീർച്ച)

കണ്ണുപൊത്തിക്കളിയുടെ
നാടകങ്ങൾ
(തീർച്ചയായും തിരശ്ശീലയിടണ്ടവ. )

ജീവിച്ചോ മരിച്ചോ
എന്നറിഞ്ഞു കൂടാത്ത
മഴ നിറവുകൾ
(കരൾ കീറിമുറിച്ച് കൊണ്ടുപോയവ)

അറിഞ്ഞും അറിയാതെയും
ഇതെല്ലാം
നിന്നിലേയ്ക്കു തന്നെ
പെയ്തിറങ്ങിയിരുന്നു

കാരണം നീ പോലുമറിയാതെ
നിന്നെ
ഒളിച്ചു വച്ചിരുന്നല്ലോ
( ബോധപൂർവ്വമല്ല, കരുതൽ ധനമായി)

പക്ഷേ, ഏതോ വാസനയുടെ
ഉണർവ്വിൽ
നീ കണ്ണു തുറന്നപ്പോൾ

എല്ലാം മറന്നൊരു
ആവണിക്കാലത്തിലായിരുന്നു ഞാൻ

പിന്നീടങ്ങോട്ട്
നിലാപ്പെയ്ത്തും
(തികച്ചും സാങ്കല്പികം)

ചില നിറങ്ങളെയും
മണങ്ങളെയും
ശബ്ദങ്ങളെയും
ഒഴിച്ചു നിർത്തിയാൽ
കഴിഞ്ഞു പോയ
പൂക്കാലത്തിൻ്റെ
നിഴലുകളല്ലേ
ബാക്കിയുള്ളു…

ഇത്രമാത്രം…

***


കവിപരിചയം :

ജയലക്ഷ്മി വി.

കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് എച്ച് എസ് എസിൽ മലയാളം അധ്യാപിക. വായന, യാത്ര, പാചകം എന്നിവയില്‍ താല്‍പര്യം.

No Comments yet!

Your Email address will not be published.