ഇതാ വിൽക്കുകയാണ്
വില കൂടാനായി തരിശിട്ട പ്രപഞ്ചം
മേഘങ്ങളിൽ പറ്റിനിന്ന്
നിലവിളിക്കുന്ന താരങ്ങളെ
എനിക്കു കാണാം
വെട്ടി മിഴിക്കാത്ത
അവരുടെ കണ്ണുളോട്
അഭിനയം മാറ്റി തിര വിട്ടുപോകാൻ
ഞാൻ പറയും
ഏറെ നാളത്തേക്ക് ഉദിക്കാതിരിക്കാൻ
സൂര്യനോടും
ഇരുട്ടിലാണ് എൻ്റെ വിൽപ്പന
പൊരുത്തുകാർക്കും വാങ്ങാൻ മോഹമുള്ളവർക്കും
തമ്മിൽ കാണാതെ വിരലു കൊണ്ട്
വില പറയാം
എന്നോടു വിലപേശാം
അതിരില്ലാത്തതിനെ
അളക്കാതെ വാങ്ങണം
എത്രപിശകിയാലും
ഞാൻ പറഞ്ഞ വിലയ്ക്കാണ് പ്രമാണം
അതിലെല്ലാമുണ്ടാവും
ഇപ്പോഴുള്ളതിലും അധികം
അതെ
എല്ലാം പതിൻ മടങ്ങ് തന്നെ
ആകാശം
സൂര്യൻ
ഭൂമി
താരകങ്ങൾ
മേഘങ്ങൾ
എല്ലാം പഴയ രൂപത്തിൽ
എന്നാൽ പത്തിരട്ടി വലിപ്പത്തിൽ
നിങ്ങൾ ചോദിക്കൂ
എവിടെയാണ് നീ വില്ക്കാൻ വച്ച പ്രപഞ്ചം?
കീറിനോക്കിയാലും കാണാനാവാത്ത
വെള്ളിത്തിരയുടെ മറുപുറത്തെ നിലയ്ക്കാത്ത ഇരുട്ടുതുളച്ച്
തോക്കിൻ കുഴൽ പോലെ നീണ്ടു വരും
അന്നേരം
എൻ്റെ നീരുപിടിച്ചു നീലിച്ച മുറിഞ്ഞ ചൂണ്ടുവിരൽ.
***







നല്ല കവിത