എവിടെയാണ്
മെയ്മാസമേ! നീ-
പുലർ ജലകണങ്ങളെ
സ്വർണ്ണമാക്കുന്നത്
ഖനികളിൽ, നിന്ന്
പ്രാണനോവിൻ വേർപ്പ്-
പൊടിയുമാധികൾ
നിസ്സഹം നിൽക്കവേ!
മഴയിൽ, മൗനത്തി-
ലോരോ നദിക്കരെ-
ചിറകൾ കെട്ടുന്നൊ-
രാകാശമൊന്നിലായ്
ചകിരിനാരുകൾക്കുള്ളിൽ
പരമ്പരാഗതമൊരോർമ്മകൾ
തൂങ്ങുന്ന മച്ചിലായ്
നിണമണിഞ്ഞ കാൽ-
പ്പാടുകൾ മുദ്രവച്ചെഴുതി
നീങ്ങുന്ന വിപ്ളവക്കാഴ്ചയിൽ
എവിടെ മെയ്?
നിൻ്റെ ഗുൽമോഹറിൻ-
പകൽക്കനല് തൂവുന്ന
ചോന്ന പൂമ്പാറ്റകൾ
കരയിലപ്പക്ഷി ചിക്കി-
ച്ചികഞ്ഞ മൺതരികളിൽ
ഭൂമി മുന്നോട്ട് നീങ്ങവേ;
പഴയ ഗ്രാമത്തിലാൾപ്പാർപ്പ്
കൂടുന്ന വഴികളിൽ
മരത്തണല് ചോർന്നീടവേ.
പുഴകളാഴങ്ങളിൽ
നിന്ന് പോളിമർ-
ക്കുരുതിയിൽ മുങ്ങി
ശ്വാസമറ്റീടവേ
അറിയൂ, മെയ് നിൻ്റെ
മദ്ധ്യാഹ്നവേനലിൻ-
സിരയിലുണ്ടാത്മ-
നൊമ്പരക്കനലുകൾ
കൊടികളിൽ നിന്നുമിറ്റ്
വീഴും നിറം
ഹൃദയഭിത്തിയിൽ
വിസ്ഫോടനസ്വരം
വെയില് തുള്ളുന്നിടക്കിടെ
കാർമുകിൽ-
ച്ചുരുളുതിർക്കുന്നു
കണ്ണുനീർത്തുള്ളികൾ!
പുതിയ വീഥികൾ
വിപ്ളവക്കാറ്റിൻ്റെ-
പഴമ ചോരുന്ന
മേൽപ്പാലഗോപുരം.
അവധിയാണെന്ന്
ചുമരിലാണിത്തുമ്പി-
ലൊരു കലണ്ടറിൻ
ചോന്ന മുദ്രാങ്കിതം
അവധിയില്ലാതെ
നീണ്ടുപോകും ജന്മ-
വ്യഥയിൽ മെയ് നീ
കരഞ്ഞോ, ചിരിച്ചുവോ?
***







No Comments yet!