പെരുമഴയത്തും
ഒലിച്ചുപോകാത്ത
കടുത്ത ചായം കൊണ്ടു
ചുണ്ടിൽ പുഞ്ചിരി
വരച്ചു ചേർക്കാം.
തൂങ്ങിയാടുമ്പോളും
വെടിയുതിർക്കുമ്പോളും
കടിച്ചുകുടഞ്ഞു ജീവനറ്റ
പെണ്ണിനെ കാണുമ്പോൾ
മാഞ്ഞുപോകാത്ത
ചായം കൊണ്ട് തന്നെ
അട്ടഹാസവും വരച്ചു ചേർക്കണം.
കൊട്ടിയടക്കാൻ പാകത്തിന്
വാതിലുകളുള്ള
രണ്ടു ചെവികൾ കൂടി
വരയ്ക്കാൻ മറക്കേണ്ട.
രണ്ടുവശത്തേക്കും
വളഞ്ഞിരിക്കണം
തല തിരിഞ്ഞ റെറ്റിനയിലെ
പൊട്ടിയ ലെൻസിന്റെ
കറുത്ത മറയോട് കൂടി
കണ്ണുകൾക്ക് നിറം പകരാം
ചുകന്ന കവിളിൽ
കണ്ണുനീർ ചാലുകൾ
വരച്ചുപോകല്ലേ…
സുന്ദരമായിരിക്കണം
തുടുത്തതായിരിക്കണം.
തൊണ്ടക്കുഴിയിൽ
ഒരു വിചിത്ര ഗദ്ഗദം
കുരുക്കിട്ടത്
ആരും കാണാത്ത
കറുപ്പിൽ വരക്കാം
നോക്കൂ നമ്മൾ മനുഷ്യനായി.
സാധാരണ മനുഷ്യൻ.
വി/ ചിത്ര മനുഷ്യൻ.
***
കവിപരിചയം :

തനുജ അലങ്കാർ
20 വർഷത്തോളം കണ്ണൂർ ജില്ലയിലെ വിവിധ സ്കൂളിൽ ഹിന്ദി അധ്യാപിക ആയിരുന്നു. ഇപ്പോൾ സ്കിൽ ട്രെയിനർ, സ്വയംസംരഭക എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അലങ്കാർ എന്ന സ്ഥാപനം നടത്തുന്നു. കണ്ണൂർ ജില്ലയിൽ താമസം.







No Comments yet!