Skip to main content

കാബൂളിവാലയുടെ ബംഗാളി ഭാര്യ

എഴുത്തുകാരിയും ആക്ടിവിസ്റ്റുമായിരുന്ന സുസ്മിത ബാനര്‍ജി അഫ്ഗാനിസ്ഥാന്‍ പണമിടപാടുകാരന്‍ ജാന്‍ബാസ് ഖാനെ ആദ്യമായി കണ്ടത് 1986 ല്‍ കൊല്‍ക്കത്തയില്‍. അത് അടുപ്പമാവുകയും രണ്ട് വര്‍ഷത്തിനുള്ളില്‍ 1988 ജൂലൈ രണ്ടിന് രഹസ്യ വിവാഹത്തിലെത്തി ഇസ്ലാം മതം സ്വീകരിക്കുകയുംചെയ്തു. കുടുംബം എതിര്‍ത്തതിനാല്‍ ഭര്‍ത്താവിനൊപ്പം ഇന്ത്യ വിട്ട് അഫ്ഗാനിലേക്ക് മാറി. പക്തിക പ്രവിശ്യയിലെ അദ്ദേഹത്തിന്റെ പൂര്‍വിക ഗ്രാമമായ ഷരണയില്‍ എത്തിയപ്പോള്‍ വേറൊരു ഭാര്യയുണ്ടെന്ന് മനസിലായി. മൂന്ന് സഹോദരീ ഭര്‍ത്താക്കന്മാര്‍, അവരുടെ ഭാര്യമാര്‍, ഭര്‍ത്താവിന്റെ ആദ്യ ഭാര്യ ഗുല്‍ഗുട്ടി തുടങ്ങി 12 അടി ഉയരമുള്ള കളിമണ്‍ വീട്ടില്‍ നിറഞ്ഞ അംഗങ്ങള്‍ക്കൊപ്പം അവിടെ ഞെരുങ്ങിക്കഴിഞ്ഞു. താലിബാന്‍ ഭരണത്തില്‍ കടുത്ത നിയന്ത്രണങ്ങളും ഫത്വയും ഭീഷണികളും നേരിട്ടു. സയീദ കമല എന്ന പേര് സ്വീകരിച്ചെങ്കിലും ബുര്‍ഖ ധരിക്കാന്‍ വിസമ്മതിച്ചതിന് ചാട്ടവാറടി ഏല്‍ക്കേണ്ടിവന്നു. 1995-ല്‍ തന്നെ കൊലപ്പെടുത്താനുള്ള തീരുമാനം തിരിച്ചറിഞ്ഞതിനാല്‍ രഹസ്യമായി കാബൂള്‍വഴി 1995 ആഗസ്ത് 12-ന് കൊല്‍ക്കത്തയിലേക്ക് ഒളിച്ചോടി.

Kabuliwalar Bangali Bou | A Story Filled With Inner Will, Tragedy, Philosophy Written By The Best Selling Bengali Author Sushmita Bandopadhyay | ...

1998-ല്‍ കാബൂളിവാലര്‍ ബംഗാലി ബൗ (ഒരു കാബൂളിവാലയുടെ ബംഗാളി ഭാര്യ) എന്ന ആത്മകഥ രചിച്ചു. ബെസ്റ്റ് സെല്ലറായ അത് ആസ്പദമാക്കിയായിരുന്നു ബോളിവുഡ് സിനിമ ‘എസ്‌കേപ്പ് ഫ്രം താലിബാന്‍’. തീവ്രവാദത്തിന്റെ മനുഷ്യവിരുദ്ധതകള്‍ തുറന്നുകാട്ടി താലിബാന്‍ അത്യാചാര്‍ – ദേശേ ഓ ബിദേശേ (അഫ്ഗാനിസ്ഥാനിലും വിദേശത്തും താലിബാന്‍ അതിക്രമങ്ങള്‍), മുല്ല ഒമര്‍ താലിബാന്‍ ഓ ആമി (മുല്ല ഒമര്‍, താലിബാന്‍, ഞാന്‍) ഏക് ബോര്‍ണോ മിത്യ നോയ് ( ഒരു വാക്ക് ഒരു നുണയല്ല ) എന്നീ കൃതികളും എഴുതി. രബീന്ദ്രനാഥ ടാഗോറിന്റെ ഏറെ പ്രശസ്തമായ ‘കാബൂളിവാല’ (1892) സുസ്മിതയില്‍ ഏറെ സ്വാധീനം ചെലുത്തിയതിനാലാണ് ഓര്‍മക്കുറിപ്പിന് ആ തലക്കെട്ട് നല്‍കിയത്. കഥയില്‍ പുത്രീസ്‌നേഹത്തിന്റെ മൂന്ന് ഉദാഹരണങ്ങളുണ്ട്: ആഖ്യാതാവും മകള്‍ മിനിയും. കാബൂളിവാല റഹ്‌മത്തും അഫ്ഗാനിലെ സ്വന്തം മകളും. കാബൂളിവാലയും മിനിയും. റഹ്‌മത്ത് എല്ലാകൊല്ലവും ഉണക്കപ്പഴങ്ങള്‍ വില്‍ക്കാനും മിനിയെ കാണാനും ഇന്ത്യയിലേക്ക് വരും. കടം വാങ്ങിയ സാധനത്തിന്റെ കാശ് ചോദിക്കുന്നതിനിടെ അയാള്‍ക്ക് ഒരാളുമായി ഏറ്റുമുട്ടേണ്ടിവന്നത് ജയിലിലാക്കി. എട്ട് വര്‍ഷത്തിന് ശേഷം മോചിതനായി. വിവാഹദിനത്തില്‍ മിനിയെ കാണാന്‍ വീട്ടിലെത്തി. എന്നാല്‍ തിരിച്ചറിഞ്ഞില്ല. എന്നിട്ടും കുറച്ച് പണം നല്‍കി. ചെറുകഥയായ കാബൂളിവാലയുടെ ആരാധികയായിരുന്ന സുസ്മിത എന്നാല്‍ യാഥാര്‍ഥ്യം അതില്‍നിന്ന് ഏറെ അകലെയാണെന്ന് പെട്ടെന്ന് മനസ്സിലാക്കി.

Escape from Taliban (2003) - IMDb

താലിബാന്‍ സൂയിസൈഡ് മിലിഷ്യ നടത്തിയ വധം

17 വര്‍ഷം കൊല്‍ക്കത്തയില്‍ ചെലവഴിച്ച ശേഷം ജാന്‍ബാസ് ഖാനുമായി അനുരഞ്ജനത്തി 2013 ന്റെ ആരംഭത്തില്‍ അഫ്ഗാനിലേക്ക് തിരിച്ചുപോയി. 2013 സെപ്തംബര്‍ നാലിന് പുലര്‍ച്ചെ രണ്ടരയ്ക്ക് താലിബാന്‍ ഭീകരര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഭര്‍ത്താവിനെയും കുടുംബാംഗങ്ങളെയും കെട്ടിയിട്ട് തട്ടിക്കൊണ്ടുപോയി വീടിന് സമീപം എ കെ 47 റൈഫിളുകളാല്‍ വെടിയുതിര്‍ത്തു. പിറ്റേ ദിവസം മദ്രസയ്ക്ക് സമീപം ഉപേക്ഷിച്ചുവെന്നും 25 ഉണ്ടകളോടെയാണ് ജഡം കണ്ടെത്തിയെന്നുമാണ് സിഎന്‍എന്‍-ഐബിഎന്‍ റിപ്പോര്‍ട്ട്. സുസ്മിത ആരോഗ്യ പ്രവര്‍ത്തകയായി ജോലിയെടുത്തിരുന്നെന്നും അതിന്റെ ഭാഗമായി പ്രാദേശിക സ്ത്രീകളുടെ ജീവിതം ചിത്രീകരിച്ചിരുന്നെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ബിബിസി വെളിപ്പെടുത്തി. ഓര്‍മക്കുറിപ്പില്‍ അഫ്ഗാനിലെ ഡോക്ടര്‍മാരുടെയും അടിസ്ഥാന മെഡിക്കല്‍ സൗകര്യങ്ങളുടെയും അഭാവത്തെക്കുറിച്ച് എടുത്തുകാട്ടിയിട്ടുണ്ട്. പ്രൊഫഷണലല്ലാത്ത ഭിഷഗ്വരമാരുടെ കഴിവില്ലായ്മയും അവരിലുള്ള ജനങ്ങളുടെ അന്ധവിശ്വാസവും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിനയായി. ഗ്രാമത്തിന് സമീപം യോഗ്യതയുള്ള പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ അഭാവവും രാജ്യമെമ്പാടുമുള്ള ഭീകരരുടെ സാന്നിധ്യവും വളരെയധികം അസ്വസ്ഥയാക്കി. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ സുസ്മിത വൈദ്യശാസ്ത്രത്തെ പുസ്തകങ്ങള്‍ പഠിക്കുകയും പ്രവിശ്യയിലെ സ്ത്രീകളെയും കുട്ടികളെയും സഹായിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കൊല്‍ക്കത്തയില്‍നിന്ന് ഗൈനക്കോളജിയില്‍ പരിശീലനം നേടി നഴ്സായ അവര്‍ താമസിയാതെ ഗ്രാമത്തില്‍ ക്ലിനിക് തുടങ്ങി. അവിടെ രോഗികളെ ചികിത്സിക്കുകയും ജീവന്‍ രക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ വൈദ്യോപദേശം നല്‍കുകയുമുണ്ടായി. തുച്ഛമായ ഫീസേ ഈടാക്കിയുള്ളൂ. കൂടുതല്‍ ശുചിത്വമുള്ള രീതിയില്‍ ഇന്‍-ഹൗസ് പ്രസവങ്ങള്‍ ഏറ്റെടുത്തു. അങ്ങനെ ഗ്രാമത്തിലെയും ചുറ്റുമുള്ളയിടങ്ങളിലെയും സ്ത്രീകള്‍ക്കിടയില്‍ പ്രശസ്തി നേടി. കൊല്‍ക്കത്ത സന്ദര്‍ശിച്ചപ്പോള്‍ വിദ്യാഭ്യാസ രേഖകള്‍ ശേഖരിച്ചത് പ്രാദേശിക സഹായങ്ങളില്‍ ഏര്‍പ്പെടാനും വീട്ടില്‍ കുട്ടികളെ പഠിപ്പിക്കാനും ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകാനുമായിരുന്നുവെന്ന് വ്യക്തം. തടവുശിക്ഷയുടെയും പീഡനങ്ങളുടെയും അനുഭവങ്ങള്‍ അടിസ്ഥാനമാക്കി താലിബാന്‍ ഭരണത്തില്‍ സ്ത്രീകള്‍ നേരിട്ട അടിച്ചമര്‍ത്തല്‍ സാഹചര്യങ്ങളെ എടുത്തുകാണിച്ച സുസ്മിത നിര്‍ബന്ധിത വിവാഹം പോലുള്ള അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചിരുന്നു. അഫ്ഗാനിലെ ഇസ്ലാമിക തീവ്രവാദത്തെ എതിര്‍ക്കുന്ന വനിതകള്‍ നേരിടുന്ന അപകടസാധ്യതകള്‍ക്കിടെ അവരുടെ മരണം അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചു. കൊലപാതകത്തിന് പിന്നില്‍ താലിബാനാണെന്നാണ് അഫ്ഗാന്‍ അധികൃതര്‍ തുടക്കത്തില്‍ വ്യക്തമാക്കിയത്. ഓര്‍മക്കുറിപ്പിലെ വിമര്‍ശനങ്ങളും പീഡനങ്ങളില്‍ നിന്നുള്ള മുന്‍കാല രക്ഷപ്പെടലുകളും അവര്‍ ഉദ്ധരിച്ചിട്ടുണ്ട്. സെപ്തംബര്‍ ഒമ്പതിന് ഗ്രാമത്തില്‍ നിന്ന് അറസ്റ്റിലായ രണ്ട് അഫ്ഗാന്‍കാര്‍ കുറ്റം സമ്മതിച്ചു. എഴുത്തുകളിലൂടെ താലിബാനെ അപകീര്‍ത്തിപ്പെടുത്തിയതിനാലും ഇന്ത്യയ്ക്കുവേണ്ടി ചാരവൃത്തി നടത്തുന്നതിന് വീട്ടില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ എടുത്തതിനാലുമാണ് അങ്ങനെ ചെയ്തതെന്നായിരുന്നു ന്യായീകരണം. സെപ്തംബര്‍ 14-ന് അഫ്ഗാനിസ്ഥാന്‍ ഇസ്ലാമിക് മൂവ്മെന്റിന്റെ സൂയിസൈഡ് മിലീഷ്യയെന്ന വിമത താലിബാന്‍ വിഭാഗം ഉത്തരവാദമേറ്റു. എന്നാല്‍ പ്രതികളുടെ ഐഡന്റിറ്റികളെയും താലിബാനുമായുള്ള ബന്ധത്തെയും കുറിച്ചുള്ള വിശദാംശങ്ങള്‍ ആഭ്യന്തര വകുപ്പ് പുറത്തുവിട്ടില്ല.

Sushmita Banerjee: The woman who had said, 'The way I fought against Taliban, every woman should too'
Sushmita Banerjee

സംഗീതത്തിലും നാടകത്തിലും താല്‍പര്യം വളര്‍ത്തിയ സ്വാധീനം

1964 ഡിസംബര്‍ രണ്ടിന് കൊല്‍ക്കത്തയിലെ ബംഗാളി മധ്യവര്‍ഗ കുടുംബത്തിലായിരുന്നു സുസ്മിതയുടെ ജനനം. ബാല്യകാലത്ത് ബംഗാളില്‍ വളര്‍ന്നുവന്നതിന്റെ സാംസ്‌കാരിക സ്വാധീനം സംഗീതത്തിലും നാടകത്തിലും താല്‍പര്യം വളര്‍ത്തി. അഭിനേത്രിയാവാന്‍ കൊതിച്ചു. താലിബാനു മുമ്പുള്ള കാബൂളിന്റെ അവസ്ഥ ഒരുപരിധിവരെ ഗാര്‍ഹിക സ്വയംഭരണം അനുവദിക്കുകയുണ്ടായി. പക്ഷേ 1994-ല്‍ ആ ഗ്രൂപ്പിന്റെ ഉദയവും 1996 സെപ്തംബറില്‍ കാബൂള്‍ പിടിച്ചെടുക്കുംമുമ്പ് തെക്കന്‍ ശക്തികേന്ദ്രങ്ങളിലെ സ്വാധീനവും എല്ലാം തകിടംമറിച്ചു. സ്ത്രീകള്‍ നിര്‍ബന്ധിത ഏകാന്തത നേരിട്ടു, പൊതുയാത്രകള്‍ക്ക് പുരുഷ അകമ്പടിയും ഉടലാകെ പൊതിയുന്ന വസ്ത്രങ്ങളും നിര്‍ബന്ധമാക്കി. മുമ്പ് സാധ്യമായിരുന്ന മാര്‍ക്കറ്റ് സന്ദര്‍ശനങ്ങളും വിലക്കി. പാശ്ചാത്യ മാധ്യമങ്ങള്‍, സംഗീതം, സ്ത്രീ വിദ്യാഭ്യാസം എന്നിവയ്ക്കെതിരായ ശാസനകളാല്‍ ഗാര്‍ഹിക ജീവിതം കര്‍ശനമാക്കുകയുമുണ്ടായി. നിയമലംഘനങ്ങള്‍ പരിശോധിക്കാന്‍ മത പൊലീസിന്റെ പട്രോളിങ് ഏര്‍പ്പെടുത്തി. ചാട്ടവാറടിയും തടവുശിക്ഷയും പ്രാബല്യത്തിലാക്കുകയും ചെയ്തു. അവയെല്ലാം വിവരിച്ച സുസ്മിത മാനസികാഘാതങ്ങളും സ്വദേശികളല്ലാത്ത സ്ത്രീകള്‍ നേരിട്ട ഒറ്റപ്പെടലുകളും അടിവരയിട്ടു. യുദ്ധപ്രഭുക്കളുടെ കൊള്ളയില്‍നിന്നും താലിബാന്‍ അടിച്ചേല്‍പ്പിച്ച ഭീമമായ നികുതിയില്‍നിന്നും ജാന്‍ബാസ് ഖാന്റെ പണമിടപാട് സ്ഥാപനവും തുണിക്കടയും ഉള്‍പ്പെടെ ബിസിനസ്സുകള്‍ വീര്‍പ്പുമുട്ടിയതോടെ സാമ്പത്തിക ക്ലേശങ്ങള്‍ താങ്ങാനാവാത്തതായി. വൈദ്യുതി, ദുരിതം നിറഞ്ഞ പട്ടണത്തില്‍ ഭക്ഷണം, വസ്ത്രം, ചികിത്സ തുടങ്ങിയവ കൈപ്പിടിയില്‍ എത്താതാക്കുകയും ചെയ്തു.
മൂടുപട നിര്‍ബന്ധത്തിനപ്പുറം സ്ത്രീകളുടെ തൊഴിലെടുക്കല്‍,വിദ്യാഭ്യാസം നേടല്‍, സ്വതന്ത്ര സഞ്ചാരം തുടങ്ങിയവയും താലിബാന്‍ വിലക്കി, ഏതൊരു പ്രവൃത്തിക്കും മഹ്റം എന്ന പുരുഷ രക്ഷാധികാരികളെ നിയമിച്ചു. കൊച്ചു ക്ലിനിക് നടത്തിയിരുന്നതിനാല്‍ ധാര്‍മികത കുറഞ്ഞ സ്ത്രീയെന്ന് മുദ്രകുത്തി അത് പൂട്ടാന്‍ സുസ്മിതയ്ക്ക് ഉത്തരവുനല്‍കി. സംഗീതം, ഫോട്ടോഗ്രഫി, അത്യാവശ്യമല്ലാത്ത സംസാരം എന്നിവയിലേക്കും നിയമങ്ങള്‍ വ്യാപിപ്പിച്ചു. 1995-ല്‍ തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ അവര്‍ താമസിച്ച പ്രദേശത്തിന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തശേഷം സ്ത്രീകള്‍ പൊതുസ്ഥലത്ത് ബുര്‍ഖ ധരിക്കണമെന്ന ഉത്തരവ് ലംഘിച്ചതിന് അറസ്റ്റിലായി. നടപടി ധാര്‍മിക അഴിമതിക്ക് സമാനമാണെന്ന് വിധിച്ച് തടങ്കലിലിടുകയും താല്‍ക്കാലിക മതകോടതിയില്‍ വിചാരണ നടത്തുകയും ചെയ്തു. താലിബാന്‍ ജയിലില്‍ വധശിക്ഷ കാത്തിരിക്കവെ ചോദ്യം ചെയ്യലുകളും ശാരീരിക നിയന്ത്രണങ്ങളും. തുല്യമായ ധീരതയില്‍നിന്ന് മറ്റ് സ്ത്രീകളെ പിന്തിരിപ്പിക്കാന്‍ പരസ്യമായി വധിക്കാന്‍ തയ്യാറായ ഗാര്‍ഡുകളില്‍നിന്നും മുല്ലമാരില്‍നിന്നും ഭീഷണികള്‍ നേരിട്ടു. ഔപചാരികമായി നാടുകടത്തല്‍ എന്ന വ്യാജേന ഇന്ത്യന്‍ എംബസിയിലേക്ക് കൊണ്ടുപോകാന്‍ ബന്ദികയാക്കാന്‍ പ്രേരിപ്പിച്ചതോടെ വധശിക്ഷ ഒഴിവാക്കപ്പെട്ടു. 1995-ല്‍ ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്തയിലേക്ക് തിരിച്ചയക്കാന്‍ സൗകര്യമൊരുക്കി. അഫ്ഗാന്‍ പൗരത്വമില്ലാത്തതിനാല്‍ അന്താരാഷ്ട്ര പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനാവാം ഇളവ് അനുവദിച്ചത്.

ഭിത്തിയില്‍ തുരങ്കമുണ്ടാക്കി 125 മൈല്‍ കാല്‍നട യാത്ര

1994 ന്റെ തുടക്കത്തിലാണ് സുസ്മിതയുടെ ആദ്യ രക്ഷപ്പെടല്‍ ശ്രമം. വീട്ടില്‍നിന്ന് ഓടിപ്പോയെങ്കിലും പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലുള്ള സഹോദരീഭര്‍ത്താക്കന്മാര്‍ പിന്തുടര്‍ന്ന് തിരികെ യെത്തിക്കാന്‍ നിര്‍ബന്ധിതമായി. തുടര്‍ന്നുള്ള പരിശ്രമത്തിന് കൂടുതല്‍ രഹസ്യമായ പദ്ധതി തയ്യാറാക്കി, രാത്രി ഒറ്റയ്ക്ക് ജോലിചെയ്തിരുന്ന അവര്‍ പക്തിക പ്രവിശ്യയിലെ വീടിന്റെ ഭിത്തിയില്‍ തുരങ്കമുണ്ടാക്കി 125 മൈല്‍ വടക്കുള്ള കാബൂളിലേക്കുള്ള കാല്‍നട യാത്ര തുടങ്ങി. കുറച്ച് ദൂരം മാത്രം ശേഷിക്കെ 15 അംഗ താലിബാന്‍ പട്രോളിങ് ട്രൂപ്പ് പിടികൂടി, ചോദ്യംചെയ്ത് രാജ്യത്തുനിന്ന് അനധികൃതമായി രക്ഷപ്പെടാന്‍ ശ്രമിച്ചതിന് വധശിക്ഷ വിധിച്ചു. ഇന്ത്യന്‍ പൗരയായ തനിക്ക് നയതന്ത്ര സംരക്ഷണമുണ്ടെന്നും നിയമപരമായി വധിക്കാന്‍ അവകാശമില്ലെന്നും പ്രതികരിച്ചു. ശിക്ഷ നടപ്പാക്കുന്നതിനുപകരം സംഘം തടഞ്ഞുവച്ച് എംബസിയിലേക്ക് കൊണ്ടുപോയി; ഉദ്യോഗസ്ഥര്‍ രേഖകള്‍ നോക്കി നാടുകടത്താന്‍ സൗകര്യമൊരുക്കി; അങ്ങനെ 1995-ല്‍ അഫ്ഗാനില്‍നിന്ന് രക്ഷപ്പെട്ട് അപകടകരമായ കരയാത്ര ആരംഭിച്ച് 36ാം ദിവസം കൊല്‍ക്കത്തയില്‍ എത്തിച്ചേര്‍ന്ന് ജാന്‍ബാസ് ഖാനുമായുള്ള വിവാഹത്തെ മുമ്പ് എതിര്‍ത്ത കുടുംബവുമായി വീണ്ടും ഒന്നിച്ചു. ഏറെ കൊല്ലങ്ങളുടെ താലിബാന്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം സ്വതന്ത്ര സ്ത്രീയായി മാതൃരാജ്യത്ത് ജീവിതം പുനരാരംഭിക്കുന്നതിനുള്ള അടിത്തറയായി അത്. തുടര്‍ന്ന് സുസ്മിത കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കി പ്രാദേശിക നാടോടി നാടകങ്ങളുടെ ഭാഗമാവുകയും സ്വാനുഭവങ്ങള്‍ കൈമാറാന്‍ സ്വന്തം രംഗവേദി സ്ഥാപിക്കുകയും ചെയ്തു. കോളേജ് വിദ്യാഭ്യാസശേഷം തന്നെ സംഗീതത്തിലും രംഗവേദിയിലും മുഴുകിയിരുന്നു, ധാരാളം നാടകങ്ങള്‍ എഴുതുകയും അഭിനയിക്കുകയും ചെയ്തു. അതായിരുന്നു അവരുടെ യഥാര്‍ത്ഥ ആദ്യ പ്രണയം. 1986-ല്‍ കൊല്‍ക്കത്തയിലെ നാടക റിഹേഴ്‌സലിലാണ് ജാന്‍ബാസ് ഖാനെ കണ്ടുമുട്ടിയതെന്ന് ഓര്‍മക്കുറിപ്പിലുണ്ട്. 2007 മുതല്‍ ആവര്‍ത്തിച്ച് അഫ്ഗാനിലേക്ക് യാത്ര ചെയ്തു, തുടര്‍ച്ചയായ അസ്ഥിരതയെയും താലിബാന്‍ ഭീഷണികളെയും കുറിച്ചുള്ള കുടുംബത്തിന്റെ നിരന്തരമായ മുന്നറിയിപ്പുകള്‍ അവഗണിച്ചായിരുന്നു സാഹസികത. മാറ്റമില്ലാത്ത സുരക്ഷാ അപകടസാധ്യതകള്‍ ചൂണ്ടി സഹോദരന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പിന്മാറിയില്ല.

Bengali author Sushmita Banerjee's brother recounts her murder by Taliban in 2013
Sushmita Banerjee with her husband

പ്രത്യയശാസ്ത്ര ഭീകരതക്കെതിരായ പ്രതിരോധശേഷിയുടെ ആഖ്യാനം

1995-ല്‍ അഫ്ഗാനില്‍നിന്ന് രക്ഷപ്പെട്ട് ഇവിടുത്തെ സ്ഥിരവാസത്തിനുശേഷമാണ് ഓര്‍മക്കുറിപ്പ് രചന തുടങ്ങിയത്. ജാന്‍ബാസ് ഖാനെ വിവാഹം കഴിച്ചതും കാബൂളിലേക്ക് താമസം മാറിയതും ഉയര്‍ന്നുവരുന്ന ഇസ്ലാമിക ഭരണത്തിന്‍ കീഴിലെ നിയന്ത്രണങ്ങള്‍ സഹിച്ചതും വധശിക്ഷാ ഭീഷണികള്‍ക്കിടെ പലായനം ആസൂത്രണം ചെയ്തതുമായ അനുഭവങ്ങളാണ് ആമുഖ ഭാഗങ്ങളില്‍. ബംഗാളി ഭാഷയിലെ ആഖ്യാനം, സാംസ്‌കാരിക സംഘര്‍ഷങ്ങള്‍, നിര്‍ബന്ധിത മൂടുപടം, ക്ലിനിക് നടത്തിയതിന് മര്‍ദ്ദനം , വിജയകരമായ അതിര്‍ത്തി കടക്കുംമുമ്പ് പരാജയപ്പെട്ട രക്ഷപ്പെടല്‍ ശ്രമങ്ങള്‍ എന്നിങ്ങനെ മുന്നേറി. വിവാഹിതയായിട്ടും വ്യഭിചാരക്കുറ്റത്തിന് 1995-ല്‍ താലിബാന്‍ കോടതിവിധിച്ച ശിക്ഷയും നാട്ടുകാരുടെ സഹായത്തോടെ പാക്കിസ്ഥാനിലേക്ക് രഹസ്യമായി രക്ഷപ്പെട്ടതും വിവരിച്ചു. പ്രത്യയശാസ്ത്ര ഭീകരതക്കെതിരായ പ്രതിരോധശേഷിയുടെ തെളിവായി ആഖ്യാനം രൂപപ്പെടുത്തി. സോവിയറ്റ് യൂണിയന്റെ പിന്മാറ്റ ശേഷമുള്ള അഫ്ഗാന്‍ സാമൂഹിക മാറ്റങ്ങളെക്കുറിച്ചുള്ള നേരിട്ടുള്ള നിരീക്ഷണങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നുമുണ്ട്; ആധുനിക മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ ശരിയത്ത് അധിഷ്ഠിത ശാസനകള്‍ താലിബാന്‍ നടപ്പിലാക്കിയതടക്കം. സുസ്മിതയുടെ ദാരുണ വധത്തെ തുടര്‍ന്നുള്ള മാധ്യമ വാര്‍ത്തകളുടെ ഫലമായി ഓര്‍മക്കുറിപ്പിന്റെ വില്‍പ്പന അത്ഭുതകരമായി ഏറിയെന്നാണ് ഇംഗ്ലീഷ്ബംഗാളി പതിപ്പുകളുടെ പ്രസാധകരായ ഭാസ ഓ സാഹിത്യയുടെ സ്വപന്‍ ബിശ്വാസ് അറിയിച്ചത്.
ഇന്ത്യന്‍ ചലച്ചിത്ര നിര്‍മാതാവ് ഉജ്ജ്വല്‍ ചാറ്റര്‍ജി സംവിധാനം ചെയ്ത് 2003 ഫെബ്രുവരി 14 നാണ് ‘എസ്‌കേപ്പ് ഫ്രം താലിബാന്‍’ റിലീസായത്. സുസ്മിത ബാനര്‍ജിയായി മനീഷ കൊയ്രാളയും ജാന്‍ബാസ് ഖാനായി നവാബ് ഷായും വേഷമിട്ടു. വിനീത മാലിക്, പൃഥ്വി സുത്ഷി, ആലി ഖാന്‍, യൂസഫ് ഹുസൈന്‍ തുടങ്ങിയവരും അഭിനയിച്ചു. ഛായാഗ്രഹണം വിവേക് ബാനര്‍ജിയും എഡിറ്റിങ് ഉജ്ജല്‍ നന്ദിയും. സംഗീതം ബാബുല്‍ ബോസും ഗാനങ്ങള്‍ മെഹബൂബ് കോട്വാളും. ജയ്‌സാല്‍മീര്‍, ഹൈദരാബാദ്, മുംബൈ, ലഡാക്ക് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. അടിച്ചമര്‍ത്തല്‍, നിര്‍ബന്ധിത മൂടുപടം തുടങ്ങിയ മതശാസനകള്‍ക്കെതിരായ വിഷയങ്ങള്‍ ഉള്‍ക്കൊണ്ടതിനാല്‍ അഫ്ഗാനിസ്ഥാനില്‍ ഉദ്ദേശിച്ച ഷൂട്ടിങ് നടന്നില്ല. അത്തരം തടസ്സങ്ങള്‍ക്കിടയിലും പദ്ധതി മുന്നോട്ട് കൊണ്ടുപോകാനുള്ള ദൃഢനിശ്ചയം പ്രകടിപ്പിച്ച് അവര്‍ സജീവമായി പിന്തുണച്ചു. സംവിധായകനുമായുള്ള ചര്‍ച്ചകളില്‍ ആശങ്കകള്‍ തള്ളിക്കളഞ്ഞു.

അപാര ആത്മധൈര്യത്തിന്റെ മൂര്‍ത്തീഭാവമായ സുസ്മിത

അഫ്ഗാനില്‍ താലിബാന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സുസ്മിത ബാനര്‍ജി അപാര ആത്മധൈര്യത്തിന്റെ മൂര്‍ത്തീഭാവമായിരുന്നുവെന്ന് പറഞ്ഞ ഉജ്ജ്വല്‍ ചാറ്റര്‍ജി സിനിമയുടെ നിര്‍മാണ വേളയില്‍ അവര്‍ക്കൊപ്പം ചെലവഴിച്ചത് ഓര്‍ത്തെടുക്കുകയും ചെയ്തു. 2000 ഒക്ടോബറിലാണ് കണ്ടുമുട്ടിയത്. ‘കാബൂളിവാലര്‍ ബംഗാലി ബൗ’ അതിനകം ഏറെ ശ്രദ്ധേയമായിരുന്നു. ഓഫീസിലെത്തി അതേക്കുറിച്ച് സിനിമ ഒരുക്കൂവെന്ന് ആവശ്യപ്പെട്ട് പുസ്തകം വായിക്കാന്‍ അഭ്യര്‍ഥിച്ചു. ആ ധൈര്യത്തില്‍ ആകൃഷ്ടനായെങ്കിലും ചിത്രം നിര്‍മിക്കുന്നതിനെ കുറിച്ച് സംശയാലുവായി. പോരാത്തതിന് അഫ്ഗാനിലെ പലതിനെയും എതിര്‍ത്ത് പോരാടുന്ന ആ ബംഗാളി സ്ത്രീക്കെതിരെ ഫത്വ പുറപ്പെടുവിക്കുകയുണ്ടായി. ഒരാഴ്ചയ്ക്കുശേഷം വീണ്ടും കണ്ടപ്പോഴും ആശങ്ക പങ്കുവെച്ചു. ഒടുവില്‍ പുസ്തകം അടിസ്ഥാനമാക്കി ‘എസ്‌കേപ്പ് ഫ്രം താലിബാന്‍’ സംവിധാനം ചെയ്യാന്‍ ഉറച്ചു. മനസ്സിനെ സ്പര്‍ശിച്ച രചനയായിരുന്നു അത്. അഫ്ഗാന്‍ ബിസിനസുകാരന്‍ ജാന്‍ബാസ് ഖാനെ വിവാഹം കഴിച്ച് സുസ്മിത ഷരണയിലേക്ക് താമസം മാറി. ആ വീട്ടിലെത്തിയ ദിവസം വെടിയൊച്ചയാണ് കേട്ടത്. റഷ്യക്കാരും അഫ്ഗാനികളും പരസ്പരം കാഞ്ചിവലിക്കുകയായിരുന്നു. ദമ്പതികള്‍ ആറ് മണിക്കൂര്‍ പാറക്കടിയില്‍ അഭയം തേടി. രാവിലെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിന് മറ്റൊരു ഭാര്യയായി ഗുല്‍ഗുട്ടി ഉണ്ടെന്ന് മനസ്സിലാക്കി. 72 കുടുംബാംഗങ്ങളും. അവര്‍ അതോട് പൊരുത്തപ്പെടാന്‍ ശ്രമിച്ചു. ഗുല്‍ഗുട്ടിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ താന്‍ ജാന്‍ബാസ് ഖാനെ വിവാഹം കഴിക്കില്ലെന്നായിരുന്നു പ്രതികരണം. അദ്ദേഹം ആദ്യം അക്കാര്യം മറച്ചുവെച്ചു. എന്നിട്ടും ഗുല്‍ഗുട്ടിയുമായി വലിയ ബന്ധമുണ്ടായി. 1995 ല്‍ അഫ്ഗാനില്‍നിന്ന് പലായനം ചെയ്തപ്പോള്‍ സഹായിച്ചവരില്‍ പ്രധാനിയിരുന്നു ഗുല്‍ഗുട്ടി. അവര്‍ ഗര്‍ഭിണിയായപ്പോള്‍ സുസ്മിത പരിപാലിച്ചു. ദീദിക്ക് അമ്മയാകാന്‍ കഴിഞ്ഞില്ല, അളിയന്റെ മകള്‍ ടിന്നിയെ ദത്തെടുത്തു. എസ്‌കേപ്പ് ഫ്രം താലിബാന്റെ ചിത്രീകരണ വേളയില്‍ സുസ്മിത മൂന്ന് വര്‍ഷം യൂണിറ്റിനൊപ്പം ചെലവഴിച്ചു. മനീഷ കൊയ്രാള അഭിനയിക്കാന്‍ സമ്മതിച്ചുവെന്ന് പറഞ്ഞപ്പോള്‍ വളരെ സന്തോഷവതിയായി. മുംബൈയില്‍ ചെന്ന് കാണുകയും കഥാപാത്രത്തിന്റെ സൂക്ഷ്മതകള്‍ പഠിപ്പിക്കുകയും ചെയ്തു. ചിത്രത്തില്‍ നായികയുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ചെയ്ത നീത ലുല്ലയോടൊപ്പം സിറ്റ്ഔട്ടും നടത്തി. എവിടെ ഷൂട്ട് ചെയ്യണമെന്ന് ചോദിച്ചപ്പോള്‍ അഫ്ഗാനില്‍ ആയിക്കൂടേ എന്നായി മറുപടി. ഞങ്ങള്‍ വിമാനത്തില്‍ അവിടെ പോയി, എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തിരികെ വിളിച്ചു. -ലഡാക്കിലും ചില ഭാഗങ്ങള്‍ ജയ്‌സാല്‍മറിലും ചിത്രീകരിക്കാന്‍ തീരുമാനിച്ചു. കശ്മീരിലെ വിദൂര പ്രദേശത്തേക്കുള്ള റോഡ് യാത്രയില്‍ ദീദിക്ക് അസുഖം വന്നു. എന്നാല്‍ ഒരിക്കല്‍പോലും നിര്‍ത്താന്‍ ആവശ്യപ്പെട്ടില്ല. ഖാന്റെ വീട്ടുകാര്‍ സുസ്മിതയെ സ്‌നേഹിച്ചിരുന്നു, പക്ഷേ ടിന്നിയെ നഷ്ടമാകുമെന്ന് ഭയപ്പെട്ടു. അവള്‍ തന്നോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ കൊല്‍ക്കത്തയിലെ ജീവിതം എത്ര വ്യത്യസ്തമാകുമായിരുന്നുവെന്ന് പറയുമായിരുന്നു. ധീരയായ ആ സ്ത്രീ ഷരണയില്‍ ക്ലിനിക് നടത്തുകയും സ്ത്രീകളുടെ ആരോഗ്യം പരിപാലിക്കുകയും ചെയ്തു. മരുന്നുകള്‍ കാലാവധി കഴിഞ്ഞതാണെന്ന് അറിഞ്ഞപ്പോള്‍ നരകതുല്യമായി തോന്നി. 2005 ലാണ് അവസാനമായി കണ്ടത്. വിമാനത്താവളത്തില്‍ ചെറിയ കൂടിക്കാഴ്ച. സിനിമ യ്ക്കുശേഷം മനീഷയ്ക്കും എനിക്കും പൊലീസ് സംരക്ഷണം ആവശ്യമായി വന്നതിനെക്കുറിച്ച് പറഞ്ഞു. എസ്‌കേപ്പ് ഫ്രം താലിബാന്‍ പുറത്തിറങ്ങിയതിനെ തുടര്‍ന്ന് ജീവിതം പാടെ മാറിയെന്നും ഉജ്ജ്വല്‍ ചാറ്റര്‍ജി വെളിപ്പെടുത്തി.

Sharanya Iyer - It's A Girl Thing
Sharanya Iyer

ഇന്ത്യന്‍ ട്രാവല്‍ കണ്ടന്റ് ക്രിയേറ്റര്‍ ശരണ്യ അയ്യരുടെ ‘ട്രൂലി നൊമാഡ്‌ലി’

2013 ന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ തുടരാനുള്ള കുടുംബാംഗങ്ങളുടെയും സൗഹൃദ വൃത്തങ്ങളുടെയും അഭ്യര്‍ത്ഥനകള്‍ മാനിച്ചാണ് സുസ്മിത അന്തിമ തിരിച്ചുവരവ് നടത്തിയത്, ആക്ടിവിസ്റ്റ് മസിഹുള്ള സര്‍ക്കാരിനെപോലുള്ളവര്‍ മുന്‍കാല രചനകള്‍ക്കും പൊതു പ്രൊഫൈലിനും താലിബാന്‍ പ്രതികാര നടപടികളെക്കുറിച്ച് നേരിട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഓര്‍മിപ്പിച്ചു. പലപ്പോഴും മൗലികവാദ സിദ്ധാന്തങ്ങള്‍ സ്ഥാപനവല്‍ക്കരിച്ച സ്ത്രീവിരുദ്ധത, അനുരൂപമല്ലാത്തവര്‍ക്കെതിരായ അക്രമം തുടങ്ങിയ അനുഭവപരമായി നിരീക്ഷിക്കപ്പെട്ട ഫലങ്ങളുമായി ബന്ധിപ്പിക്കുന്ന കാര്യകാരണ വിശകലനം മറന്നുകൂടാ. സ്ത്രീകളുടെ പൊതുപങ്കാളിത്തം 2001-ന് മുമ്പുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. 2023 ആകുമ്പോഴേക്കും 11 ലക്ഷത്തിലേറെ പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം വിലക്കപ്പെട്ടു. ഇന്ത്യന്‍ ട്രാവല്‍ ബ്ലോഗറും ചലച്ചിത്ര നിര്‍മാതാവുമായ ശരണ്യ അയ്യര്‍ താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് ഒറ്റയ്ക്ക് നടത്തിയ യാത്രയുടെ അനുഭവങ്ങള്‍ പങ്കുവെച്ചത് ഞെട്ടലിന്റെ അകമ്പടിയോടെ മാത്രമേ വായിച്ചുതീര്‍ക്കാനാവൂ. ‘ട്രൂലി നൊമാഡ്‌ലി’ (@trulynomadly) എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോകളും കുറിപ്പുകളും ആയിരക്കണക്കിന് ആളുകളെയാണ് പിടിച്ചുലച്ചത്. ഗോപ്രോ ഇന്ത്യയുടെ അംബാസഡറും ഡിജിറ്റല്‍ ഇന്‍ഫ്‌ലുവന്‍സറുമായ അവര്‍ ആസ്ത്രേലിയന്‍ ഇന്തോനേഷ്യന്‍ ടൂറിസം ബോര്‍ഡുകളിലും സാംസങ് മൊബൈല്‍സ്, ഡോവ്, ഗോയിബിബോ, അഗോഡ, സ്‌കെച്ചേഴ്സ്, എംജി മോട്ടോഴ്സ്, ഡിസ്നി+ഹോട്ട്സ്റ്റാര്‍ തുടങ്ങിയ ബ്രാന്‍ഡുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. യാത്രാദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ പങ്കിട്ട് ശരണ്യ ഇങ്ങനെ എഴുതി: ഒരു രാജ്യത്തിന്റെ ഗവണ്‍മെന്റ് അടിസ്ഥാനപരമായി തകര്‍ന്നാല്‍ സാമ്പത്തികമായി പട്ടിണി കിടക്കാന്‍ അവിടുത്തെ പൗരന്മാര്‍ അര്‍ഹരാണോ? ഒരു തലക്കെട്ട് നോക്കാനും മണലില്‍ ധാര്‍മിക രേഖ വരയ്ക്കാനും പൂര്‍ണ ബഹിഷ്‌കരണം പ്രഖ്യാപിക്കാനും എളുപ്പം. അത് ശുദ്ധമാണെന്ന് തോന്നുന്നു; ഒരു നിലപാട് സ്വീകരിക്കുംപോലെ. എന്നാല്‍ നിങ്ങള്‍ ഭൂരാഷ്ട്രീയത്തെ മറികടന്ന് യഥാര്‍ത്ഥ മനുഷ്യ ഭൂമിശാസ്ത്രം നോക്കുമ്പോള്‍ ആ ക്ലിനിക്കല്‍ കറുപ്പും വെളുപ്പും വീക്ഷണം തകരും. എനിക്കത്സംഭവിച്ചു. മറ്റെവിടെയെങ്കിലും യാത്ര ചെയ്യുന്നവര്‍ പലപ്പോഴും ആ രാജ്യത്തിന്റെ സര്‍ക്കാരിനെ സംസ്‌കാരത്തില്‍ നിന്നും പൗരന്മാരില്‍നിന്നും വേര്‍തിരിക്കുന്നു. അതിരുകടന്ന ഭരണകൂട ഇടപെടലുകളും സൈനികാക്രമണങ്ങളും പൗരസ്വാതന്ത്ര്യ ലംഘനങ്ങളും വ്യാപകമായ ലോകത്താണ് നാം. എന്നാലും ആഗോള പൗരന്മാരും സഞ്ചാരികളും എന്ന നിലയില്‍ ഏതെങ്കിലും രാജ്യത്തിന്റെ ഭരണകൂടത്തെ സംസ്‌കാരം, ഭക്ഷണം, ജനങ്ങള്‍ എന്നിവയില്‍നിന്നും വേര്‍പെടുത്താന്‍ നാം നിരന്തരം സ്വയം കൃപ നല്‍കുന്നു. അഫ്ഗാന്റെ കാര്യം വരുമ്പോഴൊഴികെ തലസ്ഥാന പട്ടണത്തില്‍ എടുക്കുന്ന തീരുമാനങ്ങളുടെ പേരില്‍ സാധാരണ പൗരനെ ഞങ്ങള്‍ ശിക്ഷിക്കാറില്ല. എന്നാലും പഠിക്കാനും പഠിക്കാതിരിക്കാനും അതേക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകള്‍ കേള്‍ക്കാനും തയ്യാറാണെന്നും ശരണ്യ വാഗ്ദാനം ചെയ്തു. സ്ത്രീകള്‍ക്ക് താലിബാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ആ അഫ്ഗാന്‍ സന്ദര്‍ശനം രേഖപ്പെടുത്തുന്ന വീഡിയോ ഓണ്‍ലൈനില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ആ രാജ്യം സന്ദര്‍ശിക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്ന് എനിക്കറിയില്ല. കൈമുതല്‍ യാത്ര ചെയ്യാനും പര്യവേക്ഷണം നടത്താനുമുള്ള മനസ്സ് മാത്രം. 2021 ആഗസ്ത് 20 നാണ് അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍വാങ്ങലിനെയും മുന്‍ സര്‍ക്കാരിന്റെ പതനത്തെയും തുടര്‍ന്ന് താലിബാന്‍ നിയന്ത്രണം തിരിച്ചുപിടിച്ചത്. ശേഷം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മേല്‍ വ്യാപക നിയന്ത്രണങ്ങള്‍. സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസത്തില്‍നിന്ന് വിലക്കുക, തൊഴില്‍ പ്രവേശനം പരിമിതപ്പെടുത്തുക, പൊതുജീവിത പങ്കാളിത്തം നിയന്ത്രിക്കുക എന്നിങ്ങനെ.

വിനോദസഞ്ചാരികളോടുള്ള പെരുമാറ്റത്തില്‍ വലിയ അന്തരം

അധികമാരും സഞ്ചരിക്കാത്ത പാതയാണ് ശരണ്യ തെരഞ്ഞെടുത്തത്. രണ്ടാഴ്ചത്തെ സന്ദര്‍ശനം അസംസ്‌കൃതവും അരിപ്പയില്ലാത്തയുമായ കാഴ്ച വാഗ്ദാനം ചെയ്തു. 2019 ല്‍ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ യാത്രകള്‍ നടത്തി. രാജ്യത്തിന്റെ റൊമാന്റിക് അല്ലെങ്കില്‍ സാനിറ്റൈസ്ഡ് പതിപ്പ് ഒരിക്കലും അവതരിപ്പിക്കുകയല്ല ഉദ്ദേശ്യമെന്ന് വ്യക്തമാക്കി. അഫ്ഗാന്‍ സ്വന്തം സ്ത്രീകളോടും വിനോദസഞ്ചാരികളോടും പെരുമാറുന്നതില്‍ വലിയ അന്തരമുണ്ട്. അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം താലിബാന്‍ ഇസ്ലാമിക നിയമത്തിന്റെ കര്‍ശന വ്യാഖ്യാനം അടിച്ചേല്‍പ്പിച്ചു, ദൈനംദിന ജീവിതം പ്രത്യേകിച്ച് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുംവേണ്ടി പുനര്‍നിര്‍മിക്കുകയും ചെയ്തു. സ്ത്രീകള്‍ സെക്കന്‍ഡറി സ്‌കൂളുകളിലും സര്‍വകലാശാലകളിലും പോകുന്നത് വിലക്കിയിട്ടുണ്ട്, മിക്ക ജോലികളിലും നിരോധനം. പുരുഷ രക്ഷിതാവില്ലാതെ ദീര്‍ഘദൂര യാത്ര പാടില്ല, കര്‍ശന വസ്ത്രധാരണ നിയമങ്ങള്‍ പാലിക്കേണ്ടതുമുണ്ട്. പാര്‍ക്കുകള്‍, ജിമ്മുകള്‍, ബ്യൂട്ടി സലൂണുകള്‍ എന്നിവയുള്‍പ്പെടെ പൊതു ഇടങ്ങളില്‍ നിന്നും ഒഴിവാക്കിയിരിക്കയാണ്. അഫ്ഗാനില്‍നിന്ന് മടങ്ങുകയും വെള്ള പൂശിയ പതിപ്പ് മാത്രം അവതരിപ്പിക്കുക ബോധപൂര്‍വം ചെയ്യാന്‍ ആഗ്രഹിക്കാത്ത കാര്യമായിരുന്നു. പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി യാത്രികര്‍ പോസിറ്റീവ് വശം മാത്രം കാണിക്കുന്നതിന് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അഫ്ഗാനില്‍ മനോഹരമായ സ്ഥലങ്ങളുണ്ടോ? തീര്‍ച്ചയായും. ആളുകള്‍ ഊഷ്മളരും ആതിഥ്യമര്യാദയുള്ളവരുമാണോ? അതേ. എന്നാല്‍ അതിനര്‍ത്ഥം സ്ത്രീകള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തണമെന്നാണോ? ഇല്ല എന്നാണ് വിശ്വാസം. ശരണ്യ അയ്യര്‍ക്ക് അഫ്ഗാ നോടുള്ള ആകര്‍ഷണം ആഴത്തില്‍ വേരൂന്നിയിരുന്നത് വളര്‍ന്നുവന്ന സാഹിത്യത്തിലും ചരിത്രത്തിലും. രബീന്ദ്രനാഥ ടാഗോറിന്റെ കാബൂളിവാല മുതല്‍ ഖാലിദ് ഹൊസൈനിയുടെ നോവലുകള്‍ വരെ ആസ്വദിച്ചു. രാജ്യത്തിന്റെ പുരാതന പൈതൃകത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും ഇന്ത്യയുമായി ചരിത്രം പങ്കിടുകയും ചെയ്തു. ഭരണകൂടം കാരണം നിരവധി മേഖലകളില്‍നിന്ന് ബഹിഷ്‌കരണം നേരിടുന്ന രാജ്യത്തെ എന്തിനാണ് തെരഞ്ഞെടുത്തതെന്ന് ചോദിച്ചപ്പോള്‍, 2022 ല്‍ ഇറാനിലൂടെ ഒരു മാസം നീണ്ട സോളോ ബാക്ക്പാക്കിങ് യാത്രയിലാണ് കനത്ത ഉപരോധം നേരിടുന്ന രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ആദ്യമായി പുനര്‍നിര്‍മിച്ചതെന്ന് വിശദീകരിച്ചു. 2025 നവംബറില്‍ ദില്ലിയില്‍നിന്ന് പുറപ്പെട്ട ശരണ്യ അഫ്ഗാന്‍ എയര്‍ലൈനായ കാം എയറില്‍ കാബൂളിലേക്ക് പറന്നു, ഇന്ത്യയില്‍ ജോലി ചെയ്ത് മടങ്ങുന്ന അഫ്ഗാന്‍ സ്വദേശികളെക്കൊണ്ട് നിറഞ്ഞ ക്യാബിന്‍. 2001-ല്‍ താലിബാന്‍ നശിപ്പിക്കുംമുമ്പ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുദ്ധ പ്രതിമകള്‍ സ്ഥിതി ചെയ്ത ഒഴിഞ്ഞ സ്ഥലങ്ങള്‍ പര്യവേക്ഷണം ചെയ്ത് ഹിന്ദുകുഷ് പര്‍വതനിരകളിലെ ബാമിയാന്‍ താഴ്വരയിലേക്ക് യാത്ര ചെയ്തു. കാബൂളിനും ബാമിയാനും പുറമെ താലിബാന്റെ ശക്തികേന്ദ്രമായ പഞ്ച്ഷിര്‍ താഴ്വര, ഗസ്നി, കാണ്ഡഹാര്‍ എന്നിവിടങ്ങളിലും പോയി. വിനോദസഞ്ചാരികള്‍ക്ക് ഗൈഡിനൊപ്പം യാത്ര ചെയ്യണമെന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട് താലിബാന്‍, കാരണം ഓരോ പ്രവിശ്യയിലേക്കും പെര്‍മിറ്റ് ആവശ്യം. എല്ലാ ചെക്ക്പോയിന്റിലും രേഖകള്‍ കാണിക്കണം. പോകാന്‍ അനുവദിക്കുംമുമ്പ് താലിബാന്‍ ചെറു സംഭാഷണം നടത്തും. പ്രവിശ്യകള്‍ക്കിടയില്‍ യാത്രയിലുടനീളം പ്രാദേശിക ഗൈഡും ഡ്രൈവറും ഉണ്ടായി.

പാര്‍ക്കുകളും പൊതുസ്ഥലങ്ങളും സ്ത്രീകള്‍ പൂര്‍ണമായും ഇല്ലാത്തവ

അതിശയകരമായ പ്രകൃതിദൃശ്യങ്ങളും ഊഷ്മളമായ ആതിഥ്യമര്യാദയ്ക്കുമൊപ്പം വ്യവസ്ഥാപിത മനുഷ്യാവകാശ ലംഘനങ്ങളുടെ – പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരായ അങ്ങേയറ്റത്തെ അടിച്ചമര്‍ത്തലിന്റെ – ഇരുണ്ട യാഥാര്‍ഥ്യവും ശരണ്യ മറന്നില്ല. വളരെ ആതിഥ്യമര്യാദയുള്ള അഫ്ഗാന്‍ ജനത ഇന്ത്യക്കാരെ സ്‌നേഹിക്കുന്നു. പണം നല്‍കാന്‍ അനുവദിക്കില്ല. എന്നാലും മാധ്യമങ്ങളില്‍ ചിത്രീകരിക്കപ്പെടുന്ന സ്ത്രീകളുടെ അവകാശ ലംഘനങ്ങളില്‍ ഭൂരിഭാഗവും സത്യം. സ്ത്രീകള്‍ക്ക് ബിസിനസ് നടത്താന്‍ അനുവാദമില്ല, പുരുഷ ബന്ധുവിന്റെ കൂടെയല്ലാതെ പുറത്തിറങ്ങാന്‍ കഴിയില്ല, വ്യക്തിസ്വാതന്ത്ര്യം ഏറെ പരിമിതം. ആറാം ക്ലാസിനപ്പുറം പഠിക്കാന്‍ അനുവാദമില്ല. കാബൂളില്‍ കണ്ട സ്ത്രീകള്‍ ബുര്‍ഖ ധരിച്ചിരുന്നു, ജോഡികളായാണ് മാര്‍ക്കറ്റിലേക്ക് നടക്കുന്നത്. കാബൂളിന് വെളിയില്‍ പുരുഷ അകമ്പടിയില്ലാതെ അവരെ കണ്ടില്ല. പാര്‍ക്കുകളും പൊതുസ്ഥലങ്ങളും സ്ത്രീകള്‍ പൂര്‍ണമായും ഇല്ലാത്തവയായി. മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാബൂള്‍ കുറച്ച് മുന്നില്‍. രാത്രി റസ്റ്റോറന്റില്‍ പോയപ്പോള്‍ സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം ഭക്ഷണം കഴിക്കുന്നു. മറ്റെല്ലായിടത്തും പ്രത്യേക വിഭാഗങ്ങള്‍. പ്രാദേശിക വിപണികളിലും റസ്റ്റോറന്റുകളിലും സാധാരണ പൗരന്മാരുമായി ഇടപഴകുന്നതിനിടെ ആവര്‍ത്തിച്ചുവരുന്ന ഹൃദയഭേദകമായ വിഷയം രക്ഷപ്പെടാനുള്ള അതിശക്തമായ ആഗ്രഹമാണ്.
സോവിയറ്റ് അധിനിവേശത്തിലൂടെയും വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര സംഘര്‍ഷങ്ങളിലൂടെയും തുടര്‍ന്ന് അമേരിക്കന്‍ സാന്നിധ്യത്തിലൂടെയും അഫ്ഗാന്‍ കടന്നുപോയി. ദശാബ്ദങ്ങളായി ജനങ്ങള്‍ അസ്ഥിരതയില്‍. പോരാട്ടം അനിശ്ചിതത്വത്തിന്റെ വക്കിലായി. താലിബാന്‍ ഇപ്പോള്‍ ഏറെ ശക്തം, ആഴത്തിലുള്ള സാമ്പത്തിക പിന്തുണയുമുണ്ട്. അഫ്ഗാന്‍ സാധാരണ അവധിക്കാല സ്ഥലമല്ല, ഉയര്‍ന്ന യാത്രാ പരിചയവും ലോജിസ്റ്റിക് അനിശ്ചിതത്വം കൈകാര്യം ചെയ്യാനുള്ള സന്നദ്ധതയും അവശ്യം. രാജ്യത്തെ മുഴുവന്‍ ഭരണകൂടത്തിന്റെ പേരില്‍ ബഹിഷ്‌കരിക്കാന്‍ കഴിയില്ല, നിയമങ്ങള്‍ എത്ര ഭീകരമാണെങ്കിലും അഫ്ഗാന്‍ പോലുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് പൂര്‍ണമായും അവസാനിപ്പിച്ചാല്‍ സാധാരണക്കാരെ കൂടുതല്‍ ഒറ്റപ്പെടുത്തുകയും ഉപജീവനമാര്‍ഗത്തിനുള്ള ചെറിയ അവസരങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. വെല്ലുവിളി നിറഞ്ഞ ലക്ഷ്യസ്ഥാനമാണത്, പോകാന്‍ തീരുമാനിക്കുംമുമ്പ് അപകടസാധ്യത മനസ്സിലാക്കേണ്ടതുണ്ട്. എത്തിക്കഴിഞ്ഞാല്‍ തുറന്ന മനസ്സോടെ ഇരിക്കുകയും യാത്ര ചെയ്യുന്നത് ആ സ്ഥലത്തെപ്പോലെ ആളുകള്‍ക്കും വേണ്ടിയാണെന്ന് ഓര്‍മിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് കരുതുന്നുവെന്നാണ് ശരണ്യ അയ്യരുടെ ഉപസംഹാരം.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.